Monday, March 22, 2021 1:16 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
പാർലമെന്ററി മോഹങ്ങൾ വളരുമ്പോൾ രാഷ്ട്രീയം ഒരു ഉദ്യോഗമായും ജീവിതമാർഗമായും മാറുന്നു. മുതിർന്ന രാഷ്ട്രീയ നേതാക്കൾ തങ്ങൾക്കു കിട്ടിയ സ്ഥാനങ്ങൾ വിട്ടൊഴിയാതെ അധികാരക്കസേരകളിൽ അള്ളിപ്പിടിച്ചിരിക്കുന്നതു കാണുമ്പോൾ അണികൾ പാർട്ടി നേതൃത്വത്തെ ധിക്കരിക്കുകയും സ്ഥാനാർഥികളും സീറ്റ്വിഭജനവും സംബന്ധിച്ച മുൻനിര നേതാക്കളുടെ തീരുമാനങ്ങളെ ചോദ്യംചെയ്തു തെരുവിലിറങ്ങുകയും ചെയ്യുന്നു. സീറ്റ്വിഭജനത്തിനും സ്ഥാനാർഥി നിർണയത്തിനും ശേഷം എല്ലാ പാർട്ടികളിലെയും മുന്നണികളിലെയും ഉന്നത നേതാക്കൾക്ക് സാധാരണ പ്രവർത്തകരുടെ മുതൽ മുതിർന്ന നേതാക്കളുടെവരെ രോഷം നേരിടേണ്ടിവന്നു. മത്സരരംഗത്ത് കുറച്ചു വിമതരുണ്ട്. പാർട്ടി സ്ഥാനാർഥികൾക്കെതിരേ വോട്ടുചെയ്യാൻ തയാറാകുന്ന കുറച്ചുപേരുമുണ്ട്. മുൻകാലങ്ങളിലെന്നപോലെ സാധാരണ പ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്ഥാനാർഥി നിർണയവും സീറ്റ്വിഭജനവും നടത്താൻ പാർട്ടി നേതൃത്വത്തിനു കഴിയാതാവുന്ന കാലം വിദൂരമല്ല.
പെരുകുന്ന സ്ഥാനമോഹികൾ
ഈ അധോഗതിക്ക് രാഷ്ട്രീയ പാർട്ടികളെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ല. പാർലമെന്ററി രംഗത്തും പാർട്ടി ഭാരവാഹിത്വത്തിലും സ്ഥാനമാനങ്ങൾ തേടുന്ന പാർട്ടിപ്രവർത്തകരുടെ എണ്ണം കൂടിവരുമ്പോൾ എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല. ഒരു അനൗപചാരിക സർവേ സൂചിപ്പിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ പത്തു ശതമാനത്തോളംപേർ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്നാണ്. കേരളത്തിൽ ഇതു കൂടുതലാകാം. സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നവർ അഭിഭാഷകർ, വിദ്യാഭ്യാസ വിദഗ്ധർ, ഡോക്ടർമാർ, സാമ്പത്തിക വിദഗ്ധർ, ശാസ്ത്രജ്ഞർ തുടങ്ങി വ്യത്യസ്ത ബൗദ്ധിക മേഖലകളിലുള്ള പ്രഫഷണലുകളായിരുന്നു. അവർ ഉപജീവനത്തിനായി രാഷ്ട്രീയത്തെ ആശ്രയിച്ചിരുന്നില്ല.
ആദ്യകാലങ്ങളിൽ നിയമസഭകളിൽ ധാരാളം അഭിഭാഷകർ ഉണ്ടായിരുന്നു, അവർ അഭിഭാഷകവൃത്തിയിൽ വ്യാപൃതരുമായിരുന്നു. എന്നാൽ, അവരുടെ സാന്നിധ്യം സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവാദങ്ങൾ സജീവമാക്കുകയും നിയമങ്ങൾ അർഥവത്താക്കുകയും ചെയ്തു. നിയമനിർമാണ സഭകളിൽ സമഗ്രമായ ചർച്ചകളാണ് നടന്നിരുന്നത്. കാര്യവിവരമുള്ള ചർച്ചകളില്ലാത്ത ബില്ലുകളുടെ കുത്തൊഴുക്കുമുണ്ടായിരുന്നില്ല. ഇന്നത്തെ പോലെ ചർച്ചകളില്ലാതെ ശബ്ദവോട്ടുകളിലൂടെ ബില്ലുകൾ പാസാക്കുന്ന രീതിയുമുണ്ടായിരുന്നില്ല.
സിപിഎം അണികളും തെരുവിൽ
എല്ലാ പാർട്ടികളും മുന്നണികളും ആശയറ്റരീതിയിൽ ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന കേരളത്തിൽ സ്ഥാനാഭിലാഷങ്ങളുടെ കൂട്ടത്തിൽ വിനാശകരമായ ഗ്രൂപ്പിസംകൂടി ഉൾപ്പെടുന്നു. മുന്നണിയെ നയിക്കുന്ന പാർട്ടി തങ്ങൾക്കു ശക്തിയും ജനപിന്തുണയുമുള്ളയിടത്തെ സീറ്റുകൾ ഘടകകക്ഷികളെ പ്രീതിപ്പെടുത്തുന്നതിനായി സമ്മാനിക്കുമ്പോൾ പാർട്ടി അംഗങ്ങൾ അച്ചടക്കം ലംഘിച്ച് പ്രതിഷേധിക്കുന്നതും നേതാക്കളെ വ്യക്തിപരമായി വിമർശിക്കുന്നതുമാണ് മറ്റൊരു വിഷയം. സീറ്റ്വിഭജനത്തിനുശേഷം ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായി.
കേരള കോൺഗ്രസ് എമ്മിനോട് സ്നേഹം കാട്ടിയ സിപിഎം അവർക്ക് കാര്യമായ സ്വാധീനമില്ലാത്തയിടങ്ങളിൽ സീറ്റുകൾ നൽകി. പിന്നീട് അവർ ഒരു സീറ്റ് സിപിഎമ്മിനു തിരികെ നൽകേണ്ടിവന്നു. മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാൻ കേരള കോൺഗ്രസ് എമ്മിന് സിപിഎം പാർട്ടി നേതാവിനെ സമ്മാനിച്ചു. സിപിഎം സമ്മാനിച്ച സ്ഥാനാർഥിയെ പാർട്ടിയിൽനിന്നു പുറത്താക്കേണ്ടിവന്നതിനാൽ അവർക്ക് കേരള കോൺഗ്രസ് എമ്മിൽ ചേരാനും പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനും കഴിയുന്നു. സ്നേഹത്തിലായിക്കഴിഞ്ഞാൽ സിപിഎം വാത്സല്യവും സമ്മാനങ്ങളും സംരക്ഷണവും സമൃദ്ധമായി നൽകുന്നു, എന്നിരുന്നാലും ഇത് പല എതിരാളികൾക്ക് അത്ഭുതകരമായി തോന്നാം.
നിലവിലെ നേതൃത്വം നടത്തിയ സ്ഥാനാർഥിനിർണയത്തിലുള്ള വിയോജിപ്പ് സിപിഎം അംഗങ്ങളും മധ്യനിര നേതാക്കളും മറച്ചുവച്ചില്ല. ചില നിയോജകമണ്ഡലങ്ങളിൽ അവർ തെരുവിലിറങ്ങി, പാർട്ടി നേതാക്കൾക്കെതിരേ മുദ്രാവാക്യം വിളിച്ചു, അവരുടെ ചില ആവശ്യങ്ങൾ അംഗീകരിച്ചശേഷമാണ് പ്രതിഷേധം ശമിച്ചത്. രോഷം നീണ്ടുനിൽക്കുമോ? പ്രതിഷേധവും രോഷപ്രകടനവും അഭൂതപൂർവമായതിനാൽ ആർക്കും ഉറപ്പില്ല. സിപിഐ അത്തരം പ്രശ്നങ്ങളിൽനിന്ന് മുക്തമല്ലെങ്കിലും താരതമ്യേന മെച്ചപ്പെട്ട നിലയിലാണ്.
ഗ്രൂപ്പ് പോരിൽ കോൺഗ്രസ്
കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ കാര്യത്തിൽ സ്ഥിതി ആശങ്കാജനകമാണ്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസത്തിനുശേഷവും കുറഞ്ഞത് ഒരു മണ്ഡലത്തിലെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയെക്കുറിച്ചുള്ള പ്രശ്നങ്ങൾ തുടരുന്നു എന്നതാണ് വസ്തുത. ഇതിനു രണ്ട് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിസത്തിനാണു നന്ദി പറയേണ്ടത്. ദുഃഖകരമെന്നു പറയട്ടെ, ചരിത്രപരമായ പാർട്ടിക്ക് അതിന്റെ പ്രസക്തി നഷ്ടപ്പെടുകയും ഗ്രൂപ്പുകൾ ശക്തമായി ഉയർന്നുവരികയും ചെയ്യുന്നു. ഗ്രൂപ്പ് താത്പര്യങ്ങളുടെയും ഗ്രൂപ്പ് നേതാക്കളോടുള്ള വിശ്വസ്തതയുടെയും അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ തെരഞ്ഞെടുക്കരുതെന്ന് ഉപദേശിച്ച ഹൈക്കമാൻഡ്, പുറത്തുവരുന്ന വാർത്തകളനുസരിച്ച് മറ്റൊരു ഗ്രൂപ്പായി ഉയർന്നുവരുന്നു എന്നതാണ് ശ്രദ്ധേയം.
സിപിഎമ്മിനെ പോലെ കോൺഗ്രസിനും സീറ്റുകൾ വിതരണം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഘടകകക്ഷികളുടെ വിലപേശൽ വർധിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾക്ക് ബ്ലാക്ക്മെയിലിംഗിന് വഴങ്ങേണ്ടിവന്നു. മുസ്ലിം ലീഗിന് മൂന്ന് സീറ്റുകൾ കൂടുതൽ വേണം, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ വേണം. പാലാപ്രശസ്തിയുമായെത്തിയ കാപ്പന്റെ പുതിയ പാര്ട്ടിക്കു രണ്ടു സീറ്റുകൾ നൽകേണ്ടിവന്നു; ഒന്ന് കോൺഗ്രസ് ശക്തികേന്ദ്രത്തിൽ.
ലതികയുടെ പ്രതിഷേധം
ഏറ്റവും മോശമായത് ഏറ്റുമാനൂരിനുവേണ്ടി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നടത്തിയ വിലപേശലാണ്. ഇതു മഹിളാ കോൺഗ്രസ് പ്രസിഡന്റ് ലതിക സുഭാഷിന് സീറ്റ് നിഷേധിക്കുന്നതിലേക്കെത്തി. സ്ത്രീകൾക്ക് 15 സീറ്റുകൾ അനുവദിക്കണമെന്ന് സംസ്ഥാന നേതാക്കളോട് രാഹുൽ ഗാന്ധി പറഞ്ഞിരുന്നെങ്കിലും പാർട്ടി നേതൃത്വം ഒമ്പത് സീറ്റു മാത്രമാണു നൽകിയത്. പതിറ്റാണ്ടുകളായി പാർട്ടിക്കൊപ്പം നിന്ന ലതികയ്ക്ക് സീറ്റ് നിഷേധിച്ചു. കെപിസിസി ഓഫീസിനു മുന്നിൽ തല മുണ്ഡനം ചെയ്യാൻ ഇതു ലതികയെ നിർബന്ധിതയാക്കി. ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി പോരാടാനും അവർ തീരുമാനിച്ചു. പാർട്ടിയിലെ പുരുഷാധിപത്യത്തിന്റെ പ്രതീകമായി ഈ സംഭവം കോൺഗ്രസിന്റെ ചരിത്രത്തിൽ എന്നെന്നേക്കുമായി ഒരു കറുത്ത അടയാളമായി തുടരും.
ഗ്രൂപ്പുകളുടെയും പുരുഷ സ്ഥാനാർഥികളുടെയും താത്പര്യം സംരക്ഷിക്കുന്നതിനായി ഏറ്റവും ശക്തനായ രാഹുൽ ഗാന്ധിയെ പോലും സംസ്ഥാനത്തെ നേതാക്കൾ ധിക്കരിച്ചിരിക്കുന്നുവെന്നു പറഞ്ഞാൽ അധികപ്പറ്റാവില്ല. ലതികയുടെ തല മുണ്ഡനം കടുത്ത നടപടിയായി എന്നു ചില നേതാക്കൾ വിമർശിച്ചെങ്കിലും മുതിർന്ന നേതാക്കളുടെ അപമാനകരമായ പെരുമാറ്റത്തിൽ ജനങ്ങൾക്ക് അവരോടു സഹതാപവും അനുഭാവവുമുണ്ട്. ഒരു സ്ത്രീയും തല മുണ്ഡനം ചെയ്യാൻ ആഗ്രഹിക്കില്ല. മറ്റൊരു മാർഗവുമില്ലാത്തപ്പോഴും അങ്ങേയറ്റത്തെ ഗതികേടിലുമാണ് അതു സംഭവിക്കുക. മത്സരിക്കാനുള്ള അവരുടെ തീരുമാനം യുഡിഎഫ് സ്ഥാനാർഥിയുടെ പരാജയത്തിലേക്കു നയിച്ചാൽ അതിശയിക്കാനൊന്നുമില്ല, കാരണം അവർക്ക് കാര്യമായ ജനപിന്തുണയുണ്ട്. സ്ത്രീകൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ ഏറ്റെടുത്ത് പോരാട്ടങ്ങളുമായി പതിറ്റാണ്ടുകളായി മുൻപന്തിയിൽ നിൽക്കുന്നതിനാൽ അവരുടെ മുഖം വോട്ടർമാർക്ക് പരിചിതമാണ്.
കെട്ടടങ്ങാതെ ഇരിക്കൂറും എലത്തൂരും
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും ഇരിക്കൂർ സീറ്റിനായുള്ള കടുത്ത വിലപേശലിന് കാരണമായ രണ്ട് മുൻനിര ഗ്രൂപ്പുകളുടെ ഗ്രൂപ്പ് പോരാട്ടം ശമിച്ചിട്ടില്ല. എലത്തൂരിലും പ്രതിഷേധം രൂക്ഷമാണ്. മണ്ഡലത്തിൽ യാതൊരു സാന്നിധ്യവുമില്ലാത്ത കാപ്പന്റെ പാർട്ടിക്ക് സീറ്റ് കൊടുത്തതിനെതിരേ മുതിർന്ന നേതാക്കൾപോലും കലിപ്പിലാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിലും യാതൊരു കൂടിയാലോചനയുമില്ലാതെയും സീറ്റുകൾ വിതരണം ചെയ്തതിൽ കോൺഗ്രസ് അംഗങ്ങൾ പല നിയോജകമണ്ഡലങ്ങളിലും തെരുവുകളിൽ പ്രതിഷേധിക്കുകയുണ്ടായി.
മുസ്ലിം ലീഗിലും സ്ഥാനാർഥി നിർണയത്തിൽ പല നിയോജകമണ്ഡലങ്ങളിലുംഅതൃപ്തിയുണ്ട്. ഒത്തുതീർപ്പിന് നടപടികളെടുക്കുന്നുണ്ടെങ്കിലും, ആത്യന്തികമായി കോൺഗ്രസ് അംഗങ്ങളും അനുഭാവികളും ആർക്കായിരിക്കും വോട്ടുചെയ്യുക എന്നത് ഊഹിക്കാനാവില്ല.
വ്യത്യസ്തമല്ല ബിജെപിയും
അതേ പ്രശ്നങ്ങളും പ്രതിസന്ധികളും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ സീറ്റ്വിഭജനത്തിലുമുണ്ടായി. മറ്റ് മാർഗങ്ങളില്ലാത്ത ഘടകകക്ഷികളുമായി ഒത്തുതീർപ്പുണ്ടാക്കാൻ സംസ്ഥാന നേതാക്കൾക്ക് കഴിയുമായിരുന്നിട്ടുകൂടി.
ഗ്രൂപ്പ് താത്പര്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും നേതാക്കൾ പ്രഖ്യാപിത നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതുമാണ് സീറ്റ്വിഭജനം ദുഷ്കരമാക്കിയത്. സീറ്റ് നിഷേധിക്കപ്പെട്ട ജനകീയ നേതാവായ ശോഭ സുരേന്ദ്രന്റെ കാര്യത്തിൽ നരേന്ദ്ര മോദിക്ക് ഇടപെടേണ്ടിവന്നു. പലരെയും ആശ്ചര്യപ്പെടുത്തുന്ന കാര്യം, പ്രശസ്ത പാർട്ടി സൈദ്ധാന്തികനായ ഡോ. ബാലശങ്കറിനു ടിക്കറ്റ് നിഷേധിച്ചതാണ്. സംഘ്പരിവാറിനു നൽകുന്ന നിസ്വാര്ഥ സേവനത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഏതാനും പ്രമുഖരിൽ പ്രധാനിയാണ് അദ്ദേഹം. ഉയർന്ന യോഗ്യതയും ഉന്നത പദവികൾ വഹിച്ച പരിചയവും കണക്കിലെടുത്താൽ അദ്ദേഹം കേരളത്തിലെ ബിജെപിയുടെ മറ്റേതൊരു സ്ഥാനാർഥിയെക്കാളും വളരെ മികച്ചതാണ്.
ബാലശങ്കർ മത്സരിക്കാൻ ആഗ്രഹിച്ച സീറ്റിലും അടുത്തുള്ള മറ്റൊരു മണ്ഡലത്തിലും ദുർബലരായ സ്ഥാനാർഥികളെ നിയോഗിച്ചത് എൽഡിഎഫിനു വിജയം സമ്മാനിക്കുന്നതിനാണ് എന്നതാണ് ഒരു ആരോപണം. ഇതിനു പകരമായി കോന്നി മണ്ഡലത്തിൽ സംസ്ഥാന പ്രസിഡന്റിന് എൽഡിഎഫ് പിന്തുണ വാഗ്ദാനം ചെയ്തുവത്രെ. ഡോ. ബാലശങ്കറിനെ കേരളത്തിലെ ബിജെപി രാഷ്ട്രീയത്തിൽനിന്ന് അകറ്റി നിർത്തുകയാണോ? കോന്നി സംസ്ഥാന പ്രസിഡന്റിന് സുരക്ഷിതമായ സീറ്റാണോ? സംസ്ഥാന ബിജെപിയും എൽഡിഎഫും തമ്മിലുള്ള ‘കരാറി’ൽ ഡോ. ബാലശങ്കർ ഇതിനകംതന്നെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ ബിജെപി ജനപ്രിയമാവുകയാണെന്നതിൽ തർക്കമില്ല. കോൺഗ്രസിൽ നിന്നുള്ള പലരും പ്രതീക്ഷകളോടെ താമരയിലേക്കു കണ്ണെറിയുന്നുണ്ട്. ഇതിനകംതന്നെ ക്രൈസ്തവ സമൂഹത്തിലെ ഏതാനും വിഭാഗങ്ങളുമായി അവർ ചങ്ങാത്തമുണ്ടാക്കിയിട്ടുണ്ട്. ഗ്രൂപ്പ് പോരാട്ടങ്ങളും കുറച്ച് ബന്ധുതാത്പര്യങ്ങളും വളരെ അച്ചടക്കമുള്ള ആ പാർട്ടിയെ തകർക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലെ ഗ്രൂപ്പ് കളികളിൽ പലരും അസ്വസ്ഥരാണെന്ന് തോന്നുന്നു. ബിജെപി ഹൈക്കമാൻഡിന് ഇടപെട്ട് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുമോ? ഒരുപക്ഷേ, ബിജെപിയുടെ മുതിർന്ന നേതാക്കൾ വരുന്ന ആഴ്ചകളിൽ കേരളത്തിൽ പ്രചാരണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ അവതാരങ്ങൾ
20 ട്വന്റിയും വി ഫോർ കൊച്ചിയും പോലുള്ള ചെറുതും എന്നാൽ പ്രതിബദ്ധതയുള്ളതുമായ സംഘടനകളുടെ വളർച്ച ആർക്കും അവഗണിക്കാൻ കഴിയാത്തതാണ്. മൂന്നു മുന്നണികളിലും പ്രതീക്ഷയില്ലാത്ത യുവാക്കളുടെ ശ്രദ്ധ ഇവർ ആകർഷിക്കുന്നു. അവർ അരാഷ്ട്രീയരും പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതകളില്ലാത്തവരുമാണ്. അവർക്ക് കേരളത്തിന്റെ കളംമാറ്റാൻ കഴിയുമെന്ന് പലരും കരുതുന്നു. മൂന്ന് മുന്നണികളും തമ്മിലുള്ള പോരാട്ടത്തിൽ വോട്ട് വിഭജിക്കപ്പെട്ട് തൂക്കുസഭ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയാത്തതിനാൽ അവരെ അവഗണിക്കാനും കഴിയില്ല.
ഫലം പ്രവചനാതീതം
സ്ഥാനാർഥികൾ വ്യക്തമാകുകയും കൂടുതൽ പ്രകടന പത്രികകൾ വരുകയും ചെയ്തിരിക്കുന്നതിനാൽ ഇപ്പോഴത്തെ സ്ഥിതി പ്രവചനാതീതമാണ്. എന്നിരുന്നാലും, പ്രചാരണം ആരംഭിക്കുന്നതിന് മുമ്പുതന്നെ കുറച്ച് സർവേ ഏജൻസികൾ ഭാഗ്യപരീക്ഷണാർഥം പ്രവചനങ്ങൾ നടത്തി. രണ്ടാഴ്ചത്തെ പ്രചാരണത്തിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ശരിയായ സാമ്പിളുകൾ എടുത്തുകൊണ്ടു മാത്രമെ പരിചയസമ്പന്നരായ സർവേക്കാർക്കു പോലും പ്രവചനങ്ങൾ സാധ്യമാകൂ. അത്തരം ഏജൻസികൾക്ക് കേരളത്തെക്കുറിച്ചും അതിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തെക്കുറിച്ചും വോട്ടിംഗ് രീതികളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.
സ്ഥാനാർഥികളുടെ സാഹചര്യവും വ്യക്തിത്വവും പഠിച്ച ശേഷമാണ് പല വോട്ടർമാരും തീരുമാനമെടുക്കുന്നതെന്നും അവർ മനസിലാക്കണം. അന്തിമ സ്ഥാനാർഥികൾക്കു മുമ്പുള്ള സർവേകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
നിർണായകമായൊരു തെരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ ആയിരക്കണക്കിന് സ്ഥാനമോഹികൾ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്. വേറൊരു കൂട്ടർക്ക് അവരുടെ നേതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. എന്തിനധികം, പാർട്ടി സംവിധാനം ദുർബലമായി. എന്തായാലും ഇപ്പോൾ ഫലം പ്രവചിക്കുക എളുപ്പമല്ല.