Tuesday, March 23, 2021 11:59 PM IST
ഉപതെരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത ഒരു സീറ്റ് ഉൾപ്പെടെ പത്തു സിറ്റിംഗ് സീറ്റുകളുമായാണ് ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫ് തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണത്തിലേറുന്ന മുന്നണിക്ക് എന്നും ഭൂരിപക്ഷം നൽകുന്ന തിരുവനന്തപുരത്തു മുൻതൂക്കം നിലനിർത്തേണ്ടത് അവർക്ക് അനിവാര്യമാണ്. മൂന്നു സിറ്റിംഗ് സീറ്റുകളുള്ള യുഡിഎഫിന് ഭരണം പിടിക്കണമെങ്കിൽ നാലോ അഞ്ചോ സീറ്റുകൾ കൂടിയെങ്കിലും പിടിച്ചെടുക്കണം.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി താമര വിരിഞ്ഞ നേമം നിലനിർത്തുന്നതിനൊപ്പം ജില്ലയിൽ ഏതാനും മണ്ഡലങ്ങളിൽ കൂടി ബിജെപി പ്രതീക്ഷ വയ്ക്കുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികൾ നിരന്ന് മുന്നണികൾ അവസാനവട്ട പ്രചാരണത്തിലേക്കു കടക്കുമ്പോൾ ജില്ലയിൽ ഒട്ടുമിക്ക മണ്ഡലങ്ങളിലും കടുത്ത ത്രികോണമത്സരമാണു നടക്കുന്നത്.
മൂന്നൂ മുന്നണികൾക്കും പ്രതീക്ഷിക്കാൻ വകയുണ്ടിവിടെ. പത്തു സിറ്റിംഗ് സീറ്റുകളുള്ള എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിലും ജില്ലയിൽ മേധാവിത്വം നിലനിർത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേമവും നെടുമങ്ങാടും ഒഴികെ 12 സീറ്റുകളിൽ യുഡിഎഫ് മുന്നിലെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ നില മെച്ചപ്പെടുത്തി വരുന്ന എൻഡിഎയ്ക്കാകട്ടെ മികച്ച വിജയപ്രതീക്ഷയുള്ള ഒന്നിലേറെ മണ്ഡലങ്ങൾ ജില്ലയിലുണ്ട്.
നേമം
കെ. മുരളീധരന്റെ സ്ഥാനാർഥിത്വത്തോടെ നേമം സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയ മണ്ഡലമായി മാറി. സിറ്റിംഗ് എംഎൽഎ ഒ. രാജഗോപാൽ മാറി കുമ്മനം രാജശേഖരൻ താമര വിരിയിക്കാൻ എൻഡിഎയ്ക്കു വേണ്ടി ഇറങ്ങിയപ്പോൾ മണ്ഡലം തിരിച്ചുപിടിക്കാനുള്ള വാശിയിലാണ് എൽഡിഎഫിന്റെ വി. ശിവൻകുട്ടി. മൂന്നു മുന്നണികളും വാശിയോടെ മണ്ഡലത്തിൽ നിലയുറപ്പിക്കുമ്പോൾ നേമം പ്രവചനാതീതമാകുകയാണ്.
2014 മുതൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്കു നേമത്തു വ്യക്തമായ മേധാവിത്വമുണ്ട്. ഈ കണക്കുകളിൽ നേമം തങ്ങളുടെ ഇളകാത്ത കോട്ടയായി മാറിയെന്നു ബിജെപി ഉറപ്പിക്കുന്നു. മുരളീധരന്റെ വരവോടെ പോരാട്ടം യുഡിഎഫും ബിജെപിയുമായായി മാറിയെന്നു യുഡിഎഫും പറയുന്നു. മികച്ച സംഘടനാപ്രവർത്തനത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന വിശ്വാസമാണ് എൽഡിഎഫ് പ്രകടിപ്പിക്കുന്നത്. ഏതായാലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 13,860 വോട്ടുകൾ എന്ന സ്ഥിതി ആയിരിക്കില്ല ഇത്തവണ യുഡിഎഫിനെന്ന് ഉറപ്പു പറയാം. അതുകൊണ്ടു തന്നെ എന്തും സംഭവിക്കാവുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് നേമം.
തിരുവനന്തപുരം
കഴിഞ്ഞ രണ്ടു തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.എസ്. ശിവകുമാറിനെ തന്നെയാണ് മണ്ഡലം നിലനിർത്താനുള്ള ദൗത്യം യുഡിഎഫ് ഏൽപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ശിവകുമാറിന്റെ എതിരാളിയായിരുന്ന അഡ്വ. ആന്റണി രാജു എൽഡിഎഫിനായി വീണ്ടും ഇറങ്ങുമ്പോൾ നടൻ കൃഷ്ണകുമാർ ബിജെപിക്കായി ഭാഗ്യം പരീക്ഷിക്കുന്നു.
കഴിഞ്ഞ തവണ ക്രിക്കറ്റ് താരം ശ്രീശാന്തിനെ രംഗത്തിറക്കി അട്ടിമറിക്ക് എൻഡിഎ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എങ്കിലും നല്ല നിലയിൽ വോട്ട് സമാഹരിക്കാൻ അവർക്കു സാധിച്ചു. ലോക്സഭാതെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. കടുത്ത ത്രികോണ മത്സരം അരങ്ങേറുമ്പോഴും മണ്ഡലം നിലനിർത്താമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് ശിവകുമാർ.
വട്ടിയൂർക്കാവ്
കെ. മുരളീധരൻ രണ്ടു തവണ വിജയിച്ച വട്ടിയൂർക്കാവിൽ 2019 ലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അഡ്വ. വി.കെ. പ്രശാന്ത് അട്ടിമറി വിജയം നേടുകയായിരുന്നു. യുവമേയർ എന്ന പ്രതിച്ഛായയുമായി മത്സരത്തിനിറങ്ങി മണ്ഡലം പിടിച്ചെടുത്ത പ്രശാന്ത്തന്നെ വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ യുഡിഎഫിനായി യുവ വനിതാ സ്ഥാനാർഥി വീണ എസ്. നായർ രംഗത്തിറങ്ങിയത് അവസാനനിമിഷമാണ്. ബിജെപി ജില്ലാ പ്രസിഡന്റായ വി.വി. രാജേഷിന് വട്ടിയൂർക്കാവിൽ രണ്ടാം അങ്കമാണ്.
മൂന്നു മുന്നണികൾക്കും ശക്തമായ അടിത്തറയുള്ള വട്ടിയൂർക്കാവിലും ശക്തമായ ത്രികോണമത്സരമാണു നടക്കുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തു പോയ ശേഷമാണ് മണ്ഡലം പ്രശാന്തിലൂടെ എൽഡിഎഫ് പിടിച്ചെടുത്തത്. രണ്ടാം സ്ഥാനത്തു നിലയുറപ്പിച്ചിരുന്ന ബിജെപി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു. വട്ടിയൂർക്കാവിൽ ആർക്കും ജയിക്കാമെന്നു കണക്കുകൾ പറയുന്നു. നേരത്തേ പ്രചാരണം തുടങ്ങിയ പ്രശാന്ത് പ്രചാരണരംഗത്ത് ആദ്യഘട്ടത്തിൽ മേൽക്കൈ നേടി. മറ്റു രണ്ടു മുന്നണികളും ഒപ്പമെത്താനുള്ള കുതിപ്പിലാണിപ്പോൾ.
കഴക്കൂട്ടം
ശോഭ സുരേന്ദ്രന്റെ അവസാനനിമിഷമുള്ള മാസ് എൻട്രിയിലൂടെ കഴക്കൂട്ടവും സംസ്ഥാന ശ്രദ്ധയിലേക്ക് ഉയർന്നിരിക്കുകയാണ്. സ്വന്തം പാർട്ടിയോടു പൊരുതി സ്ഥാനാർഥിത്വം നേടിയ ശോഭയ്ക്ക് അതേ വിജയം തെരഞ്ഞെടുപ്പിലും നേടാനാകുമെന്നാണ് അണികളുടെ പ്രതീക്ഷ. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമല സംഭവങ്ങളുടെ പേരിൽ ഖേദപ്രകടനം നടത്തിയതോടെ മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയം ശബരിമലയായി. ലോകാരോഗ്യസംഘടനയിൽ പ്രവർത്തിച്ച ആഗോള പ്രതിച്ഛായയുമായി ഡോ. എസ്.എസ്. ലാൽ യുഡിഎഫ് സ്ഥാനാർഥിയാകുക കൂടി ചെയ്തതോടെ ജില്ലയിലെ തന്നെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് കഴക്കൂട്ടം സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കടകംപള്ളി സുരേന്ദ്രൻ ബിജെപിയുടെ വി. മുരളീധരനെ 7347 വോട്ടിന്റെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തിയെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു മുൻതൂക്കം. ബിജെപി രണ്ടാമതെത്തിയപ്പോൾ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇത്തവണ മത്സരം കടുക്കുമ്പോൾ ഭാഗ്യം ആർക്കൊപ്പമാകുമെന്ന പ്രവചനം അസാധ്യമാകുകയാണ്.
വർക്കല
സിറ്റിംഗ് എംഎൽഎ- വി. ജോയിയെ സീറ്റ് നിലനിർത്താനായി എൽഡിഎഫ് രംഗത്തറിക്കിയപ്പോൾ കഴിഞ്ഞ തവണ 2,386 വോട്ടിനു നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കാൻ യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് യുവനേതാവായ ബി.ആർ.എം. ഷഫീറിനെയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ കളം പിടിച്ച ഷഫീർ എൽഡിഎഫിനു കടുത്ത മത്സരമാണു കൊടുക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ 19,872 വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ 34,343 ആയി ഉയർത്തിയതിലാണ് എൻഡിഎ പ്രതീക്ഷകൾ. കഴിഞ്ഞ തവണത്തെ ബിഡിജെഎസ് സ്ഥാനാർഥി എസ്.ആർ.എം. അജി തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്.
ആറ്റിങ്ങൽ
ഇടതുകോട്ടയായ ആറ്റിങ്ങലിൽ സിറ്റിംഗ് എംഎൽഎ ബി. സത്യൻ മാറിയപ്പോൾ ഒ.എസ്. അംബികയാണു മത്സരത്തിനിറങ്ങിയത്. ആർഎസ്പിയുടെ എ. ശ്രീധരൻ യുഡിഎഫിനായി രംഗത്തിറങ്ങിയപ്പോൾ എൻഡിഎയ്ക്കു വേണ്ടി ബിജെപിയുടെ പി. സുധീർ ആണു സ്ഥാനാർഥി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 40,383 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷം നേടിയെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ അടൂർ പ്രകാശ് 1,553 വോട്ടിന്റെ ഭൂരിപക്ഷം നേടിയ കണക്കുകളിലാണ് യുഡിഎഫിന്റെ പ്രതീക്ഷ.
നിയമസഭാ തെരഞ്ഞെടുപ്പിലെ 27,602 വോട്ടുകൾ 42,389 ആക്കി ഉയർത്തിയ ബിജെപിക്കും പ്രതീക്ഷയർപ്പിക്കാവുന്ന മണ്ഡലമായി മാറി ആറ്റിങ്ങൽ. വോട്ടെടുപ്പിനോടടുക്കുമ്പോഴും എൽഡിഎഫ് തികഞ്ഞ ആത്മവിശ്വാസമാണു പ്രകടിപ്പിക്കുന്നത്.
ചിറയിൻകീഴ്
സിറ്റിംഗ് എംഎൽഎ സിപിഐയിലെ വി. ശശി ഒരിക്കൽ കൂടി ജനവിധി തേടുന്ന ചിറയിൻകീഴിൽ യുഡിഎഫിൽ കോണ്ഗ്രസിന്റെ യുവ നേതാവ് ബി.എസ്. അനൂപ് ആണു മത്സരരംഗത്ത്. ബിജെപിക്കു വേണ്ടി ആശാനാഥും രംഗത്തുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വി. ശശിക്കു 14,322 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഇവിടെ 8,564 വോട്ടിനു മുന്നിലെത്തിയത് യുഡിഎഫിനു പ്രതീക്ഷ നൽകുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ 19,478 വോട്ട് ലോക്സഭാതെരഞ്ഞെടുപ്പിൽ 32,899 ആയി വർധിപ്പിച്ചതിലാണ് ബിജെപിയുടെ പ്രതീക്ഷകൾ. എങ്കിലും വിജയത്തിലേക്കു കണ്ണു വയ്ക്കണമെങ്കിൽ അവർ ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്. ഓരോ ദിവസം കഴിയും തോറും മത്സരരംഗത്തു വീറും വാശിയും ഏറുകയാണിവിടെയും.
നെടുമങ്ങാട്
സിറ്റിംഗ് എംഎൽഎ സി. ദിവാകരനു പകരക്കാരനായി സിപിഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ എൽഡിഎഫ് സ്ഥാനാർഥിയായപ്പോൾ മണ്ഡലം തിരിച്ചുപിടിക്കാനുള്ള നിയോഗം യുഡിഎഫ് ഏൽപ്പിച്ചത് പി.എസ്. പ്രശാന്തിനെയാണ്. കഴിഞ്ഞ തവണത്തെ 3,621 ഭൂരിപക്ഷം എങ്ങോട്ടു വേണമെങ്കിലും മാറാമെന്നത് മത്സരം കടുത്തതാക്കുന്നു. പുതുമുഖങ്ങൾ തമ്മിലുള്ള പോരാട്ടത്തിന്റെ ത്രില്ലിലാണ് നെടുമങ്ങാട്.
ബിജെപിയുടെ പ്രമുഖ നേതാവായ ജെ.ആർ. പദ്മകുമാറും വിജയം തന്നെയാണു ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ തവണ 35,139 വോട്ടുകൾ നേടാൻ അവർക്കു സാധിച്ചിരുന്നു. എങ്കിലും വിജയത്തിലേക്ക് അടുക്കണമെങ്കിൽ അവർക്ക് ഇനിയും ഏറെ ദൂരം മുന്നോട്ടു പോകണം. എന്നാൽ ബിജെപിയുടെ വർധിച്ചുവരുന്ന വോട്ട് വിഹിതം ആരെ ബാധിക്കുമെന്നതു കണ്ടറിയണം.
വാമനപുരം
സിറ്റിംഗ് എംഎൽഎ ഡി.കെ. മുരളിയെ എതിരിടാൻ യുഡിഎഫ് കളത്തിലിറക്കിയത് ശക്തനായ ആനാട് ജയനെയാണ്. പതിറ്റാണ്ടുകളായി എൽഡിഎഫ് പ്രതിനിധികളെ ജയിപ്പിച്ചു വിടുന്ന മണ്ഡലം ഇത്തവണ പിടിച്ചെടുക്കുമെന്ന ഉറപ്പിലാണ് യുഡിഎഫ് മുന്നോട്ടു പോകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ 9440 വോട്ടിന്റെ മുൻതൂക്കം വാമനപുരം ബാലികേറാമലയല്ലെന്നു തെളിയിക്കുന്നതായി യുഡിഎഫ് പറയുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനം കൊണ്ടു മാത്രം മണ്ഡലം നിർത്താമെന്ന് എൽഡിഎഫും അവകാശപ്പെടുന്നു.
ബിഡിജെഎസിലെ തഴവ സഹദേവനാണ് എൻഡിഎ സ്ഥാനാർഥി. ജില്ലയിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് വാമനപുരം.
അരുവിക്കര
കോണ്ഗ്രസിന്റെ സിറ്റിംഗ് എംഎൽഎ കെ.എസ്. ശബരീനാഥനെ എതിരിടാൻ സിപിഎം രംഗത്തിറക്കിയിരിക്കുന്നത് പ്രാദേശികമായി ഏറെ വേരുകളുള്ള ജി. സ്റ്റീഫനെയാണ്. കഴിഞ്ഞ തവണത്തെ ഇടതുതരംഗത്തിലും 21,314 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ശബരീനാഥൻ ജില്ലയിലെ യുഡിഎഫിന്റെ ഉറച്ച പ്രതീക്ഷയാണെന്നു കോണ്ഗ്രസ് പറയുന്നു.
എന്നാൽ, പ്രാദേശികമായ ബന്ധങ്ങൾ മുതലാക്കി ഒരു അട്ടിമറി സാധ്യമാണെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച 20,294 വോട്ടുകൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ 30,151 ആയി ഉയർത്തിയതിന്റെ ആത്മവിശ്വസത്തിലാണ് ബിജെപിയുടെ സി. ശിവൻകുട്ടി.
പാറശാല
സിറ്റിംഗ് എംഎൽഎ സി.കെ. ഹരീന്ദ്രൻ എൽഡിഎഫിനായി വീണ്ടും രംഗത്ത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദീർഘകാലമായി ജില്ലാ പഞ്ചായത്ത് അംഗവുമായ അൻസജിത റസലിനെ യുഡിഎഫ് മത്സരിപ്പിക്കുന്നു. കഴിഞ്ഞ തവണ മത്സരിച്ചു മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കിയ ബിജെപിയുടെ കരമന ജയൻ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം. കഴിഞ്ഞ തവണ കൈമോശം വന്ന മണ്ഡലം അൻസജിതയെ പോലെ പരിചിതരിലൂടെ പിടിച്ചെടുക്കാമെന്നു യുഡിഎഫും പ്രതീക്ഷിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച 12,000 വോട്ടിന്റെ മുൻതൂക്കവും യുഡിഎഫിനു പ്രതീക്ഷയേകുന്ന ഘടകമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 33,028 വോട്ടു ലഭിച്ച ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് 42,887 ആയി ഉയർത്തി. ബിജെപിയുടെ പ്രതീക്ഷയുടെ അടിസ്ഥാനം ഇതാണ്. ഏതായാലും കടുത്ത ത്രികോണ പോരാട്ടത്തിനാണ് പാറശാല സാക്ഷ്യം വഹിക്കുന്നത്.
കാട്ടാക്കട
സിറ്റിംഗ് എംഎൽഎ ഐ.ബി സതീഷ് ആണ് എൽഡിഎഫിനായി സീറ്റ് നിലനിർത്താൻ രംഗത്തുള്ളത്. കഴിഞ്ഞ തവണ വെറും 849 വോട്ടുകൾക്കു നഷ്ടപ്പെട്ട മണ്ഡലം പിടിച്ചെടുക്കാൻ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത് പുതുമുഖമായ മലയിൻകീഴ് വേണുഗോപാലിനെയാണ്. കഴിഞ്ഞ രണ്ടു തവണയായി മത്സരരംഗത്തുള്ള ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമായ പി.കെ. കൃഷ്ണദാസ് വീണ്ടും മത്സരിക്കുന്നു.
ഒരു അട്ടിമറി ജയം തന്നെയാണ് കൃഷ്ണദാസ് ഉന്നം വയ്ക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 38,700 വോട്ട് നേടിയ അവർ ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് 40,692 ആയി ഉയർത്തി. ആഞ്ഞു പിടിച്ചാൽ വിജയം കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണു ബിജെപി. കടുത്ത ത്രികോണ മത്സരമാണ് കാട്ടാക്കടയിൽ അരങ്ങേറുന്നത്.
കോവളം
സിറ്റിംഗ് എംഎൽഎ എം. വിൻസന്റ് മണ്ഡലം നിലനിർത്താൻ ഇറങ്ങുമ്പോൾ പല തവണ എംഎൽഎ ആയിട്ടുള്ള ജനതാദൾ- എസിലെ ഡോ. നീലലോഹിതദാസൻ നാടാരാണ് എൽഡിഎഫിന്റെ തുറുപ്പുചീട്ട്. രണ്ടു പേരും മണ്ഡലത്തിൽ സ്വാധീനമുള്ളവർ. ഇരുമുന്നണികൾക്കും ഒരു പോലെ ശക്തിയുള്ള മണ്ഡലം. നിയമസഭാ തെരഞ്ഞെടുപ്പിൽ 30,987 വോട്ടു പിടിച്ച എൻഡിഎ ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് 41,092 ആയി ഉയർത്തി. കാമരാജ് കോണ്ഗ്രസിന്റെ വിഷ്ണുപുരം ചന്ദ്രശേഖരനെ സ്ഥാനാർഥിയാക്കിയതിലൂടെ എൻഡിഎയും അവരുടെ അടിസ്ഥാന വോട്ടിനപ്പുറത്തേക്കു കണ്ണുവയ്ക്കുന്നു എന്നു വ്യക്തം.
നെയ്യാറ്റിൻകര
എൽഡിഎഫും യുഡിഎഫും കഴിഞ്ഞ തവണത്തെ സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കി ഒരു വട്ടം കൂടി പോരിനിറങ്ങിയപ്പോൾ ബിസിനസുകാരനെ രംഗത്തിറക്കിയാണ് ബിജെപി ഭാഗ്യം പരീക്ഷിക്കുന്നത്. സിറ്റിംഗ് എംഎൽഎ കെ. ആൻസലനു പ്രവർത്തനമികവു കൊണ്ടു മണ്ഡലം നിലനിർത്താൻ കഴിയുമെന്നാണ് എൽഡിഎഫിന്റെ വിശ്വാസം. ഒരേ നിയമസഭയിൽ സിപിഎമ്മിന്റെയും കോണ്ഗ്രസിന്റെയും എംഎൽഎ ആയി പ്രവർത്തിച്ച അപൂർവ റിക്കാർഡിനുടമയായ ആർ. ശെൽവരാജിനു മണ്ഡലം തിരിച്ചു പിടിക്കാനുള്ള ദൗത്യമാണുള്ളത്.
ഓരോ തെരഞ്ഞെടുപ്പു കഴിയും തോറും നിലമെച്ചപ്പെടുത്തി വരുന്ന ബിജെപി ബിസിനസുകാരനായ രാജശേഖരൻ എസ്. നായരെ സ്ഥാനാർഥിയാക്കി പുതുപരീക്ഷണം നടത്തുകയാണ്. ഇരുമുന്നണികൾക്കും പ്രതീക്ഷ നൽകുന്ന മത്സരമാണ് നെയ്യാറ്റിൻകരയിൽ നടക്കുന്നത്.
സാബു ജോണ്