Thursday, May 6, 2021 12:44 AM IST
മാർത്തോമ്മാ ശ്ലീഹായുടെ അപ്പസ്തോലിക പൈതൃകത്തിൽ ജന്മമെടുത്ത് വികാസം പ്രാപിച്ച മലങ്കര സഭയിലെ തലയെടുപ്പുള്ള ആത്മീയാചാര്യൻ, സർവരാലും സമാദരിക്കപ്പെടുന്ന അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്താ തിരുമേനി ദൈവസന്നിധിയിലേക്കു യാത്രയായിരിക്കുന്നു. തനതായ ജീവിതശൈലിയിലൂടെ, ദൈവോന്മുഖമായ ജീവിതവീക്ഷണത്തിലൂടെ, പൊട്ടിച്ചിരിച്ച്, എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച്, വർണ, വർഗ, മത, ദേശങ്ങൾക്കതീതമായി സകലരിലും ക്രൈസ്തവസ്നേഹത്തിന്റെ ജ്വാല പടർത്തിയ ഈ ശ്രേഷ്ഠാചാര്യൻ ഇനി മനുഷ്യഹൃദയങ്ങളിൽ ജീവിക്കും.
എന്തുകൊണ്ടാണ് അദ്ദേഹത്തിനിങ്ങനെ പൊട്ടിച്ചിരിക്കാനായത്? എന്തുകൊണ്ടാണ് അദ്ദേഹം സർവരാലും ആദരിക്കപ്പെടുന്നത്? ആ മനസ് അത്രമേൽ ശുദ്ധമായിരുന്നുവെന്നതാണ് അതിനുത്തരം. സങ്കുചിത ചിന്താധാരകളും വർഗീയതയും അനുദിനം കനംവയ്ക്കുന്ന നമ്മുടെ ചുറ്റുപാടുകളിൽ, അതിനു വിരുദ്ധമായ നിലപാടുകൾ പുലർത്തിയ ഈ ശ്രേഷ്ഠാചാര്യൻ വ്യത്യസ്തനായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധപതിഞ്ഞത് മനുഷ്യരിലാണ്. മനുഷ്യബന്ധങ്ങൾക്കാണ് അദ്ദേഹം ജീവിതത്തിൽ പ്രഥമസ്ഥാനം നൽകിയത്. അദ്ദേഹത്തിന്റെ പ്രബോധനങ്ങളിലും ജീവിതസമീപനങ്ങളിലും ഇതു വളരെ വ്യക്തമാണ്. അദ്ദേഹത്തോട് എനിക്കുണ്ടായിരുന്ന വ്യക്തിപരമായ ബന്ധത്തിൽ ഞാനത് വ്യക്തമായി തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിൽ എല്ലാത്തരത്തിലുള്ള ആളുകളും ഉൾപ്പെട്ടിട്ടുണ്ട്. വിശാലമായ മനുഷ്യസമൂഹത്തിന്റെ നിർമിതിയിൽ ഏതെല്ലാം തലങ്ങളിൽ പ്രവർത്തിക്കണമോ അതിനെല്ലാം അദ്ദേഹം സന്നദ്ധനായിരുന്നു. മതങ്ങൾക്കതീതമായി മനുഷ്യരെക്കണ്ട വന്ദ്യ തിരുമേനി.
സ്വർണനാവുകാരൻ എന്നപേര് അതിന്റെ പൂർണതയിൽ അന്വർഥമാക്കിയാണ് വന്ദ്യതിരുമേനി നമ്മോട് വിടപറഞ്ഞത്. ഗഹനവും ചിന്തോദ്ദീപകവുമായ ആശയങ്ങളെ നർമത്തിൽ ചാലിച്ച് തന്റെ സ്വതഃസിദ്ധമായ ശൈലിയിലൂടെ അവതരിപ്പിക്കുന്പോൾ അത് കേൾവിക്കാരിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുമെങ്കിലും അതിനുശേഷമുള്ള നിശബ്ദതയിൽ കാര്യത്തിന്റെ ഗൗരവം ചുരുളഴിയും എന്നതായിരുന്നു വാസ്തവം. നർമരസം കലർത്തിയുള്ള പ്രഭാഷണങ്ങളിലൂടെയാണ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ ഓർമിക്കപ്പെടുന്നതും അദ്ദേഹം സർവസ്വീകാര്യനാകുന്നതും. സ്വർഗം അദ്ദേഹത്തിനു നൽകിയ ഏറ്റവും വലിയ വരദാനമായിരുന്നു അനന്യമായ ഈ പ്രഭാഷണ ശൈലി. വാക്കുകളിലൂടെ വായനക്കാരിലും കേൾവിക്കാരിലും ചിരിപടർത്തിയ മാർ ക്രിസോസ്റ്റം തിരുമേനി സ്വർണനാവുകാരൻ തന്നെ.
എക്യുമെനിസത്തിന്റെ പ്രചാരകനും പ്രചോദകനുമായിരുന്നു വന്ദ്യ തിരുമേനി. സഭകൾ ഒറ്റപ്പെട്ട തുരുത്തുകളായി നിലകൊള്ളാതെ എല്ലാവരോടും കൈകോർത്ത് സുവിശേഷത്തിന് സാക്ഷ്യം നൽകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ദർശനം. സഭൈക്യ സംഭാഷണങ്ങൾക്കും സഭൈക്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം മുൻകൈയെടുത്തിരുന്നു. വിവിധ സഭകളുടെ വ്യതിരിക്തത നിലനിർത്തിക്കൊണ്ടുതന്നെ സഭകളൊത്തുചേർന്ന് വിശാലമായ മനുഷ്യസമൂഹത്തിനു നന്മ ചെയ്യുക എന്ന ആശയം അദ്ദേഹം വച്ചുപുലർത്തുകയും പ്രാവർത്തികമാക്കുകയും ചെയ്തിരുന്നു. എക്യുമെനിസത്തിന്റെ ചെറുതും വലുതുമായ വേദികളിൽ എന്നെ ചേർത്തുനിർത്തി പ്രോൽസാഹനവും പ്രചോദനവും നൽകിയത് നന്ദിയോടെ ഓർക്കുന്നു.
വ്യക്തിപരമായി എന്നെ ഏറെ കരുതിയ മഹാപുരോഹിതനാണ് മാർ ക്രിസോസ്റ്റം വലിയതിരുമേനി. ഞാൻ തിരുവല്ലയിൽ ആർച്ചുബിഷപ്പായി ശുശ്രൂഷചെയ്യുന്പോൾ ഒരു ജൂണ് 15-ന്, അതായത് എന്റെ ജന്മദിനത്തിൽ, വളരെ വൈകി രാത്രിയിൽ തിരുവല്ലാ മേരിഗിരി മെത്രാസന മന്ദിരത്തിൽ തിരിച്ചെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ജന്മദിനസമ്മാനവും ഒരു വട്ടയപ്പവുമായി രാത്രി 11 മണി കഴിഞ്ഞിട്ടും മാർ ക്രിസോസ്റ്റം വലിയതിരുമേനി - മലങ്കര മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ - എന്നെ കാത്തിരിക്കുന്നു! ആ വലിയ മനുഷ്യന്റെ മുന്നിൽ ഞാൻ തലതാഴ്ത്തി കൈകൂപ്പി നിന്ന ആ നിമിഷം ഒരിക്കലും മറക്കില്ല. ഒരനുജൻ എന്ന നിലയിൽ വലിയ തിരുമേനി എപ്പോഴും എന്നെ ബലപ്പെടുത്തി. മാർത്തോമ്മാ സുറിയാനി സഭയും മലങ്കര സുറിയാനി കത്തോലിക്കാസഭയും തമ്മിൽ വളരെ അടുത്ത ബന്ധം ഉറപ്പിക്കുന്നതിനും വളർത്തുന്നതിനും സാധിച്ചുവെന്നതിൽ ഏറെ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു.
ദൈവരാജ്യത്തിന്റെ പ്രത്യേകതകൾ സൂക്ഷ്മതയോടെ ശ്രദ്ധിച്ച് കൈകാര്യം ചെയ്തിരുന്ന വലിയതിരുമേനി, നമ്മുടെ മാതൃരാജ്യത്തെയും അതിന്റെ സവിശേഷതകളെയും ഏറെ സ്നേഹിച്ചു, ആദരിച്ചു. മാതൃരാജ്യം പരമോന്നതിയിൽ ഈ മഹാപുരോഹിതനെ ആദരിച്ച് ഉപവിഷ്ടനാക്കി. എല്ലാ മതവിഭാഗം ജനങ്ങളോടും എല്ലാ രാഷ്ട്രീയ സാമൂഹിക നേതാക്കളോടും വലിയതിരുമേനി സ്നേഹസംവാദത്തിലും സന്പർക്കത്തിലും നിലയുറപ്പിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്.
ആത്മീയതയ്ക്ക് വ്യത്യസ്തമായ നിർവചനം രചിച്ചുകൊണ്ടാണ് വന്ദ്യതിരുമേനി നമ്മോട് വിടപറയുന്നത്. ഒൗന്നത്യമാർന്ന ചിന്തകളും പുരോഗമനപരമായ ദർശനങ്ങളും പ്രസാദാത്മകമായ പുഞ്ചിരിയും അചഞ്ചലമായ ദൈവാഭിമുഖ്യവും സകലരെയും ഉൾക്കൊള്ളാൻ തക്കവിധം വിശാലമായ ഹൃദയവും ആകർഷകമായ ജീവിതലാളിത്യവും മാർത്തോമ്മാ സഭയുടെ പുറത്തേക്ക് പടർന്ന് പന്തലിച്ച വിശാലമായ മനുഷ്യബന്ധങ്ങളും വന്ദ്യതിരുമേനിയെ കാലാതീതനായി നിലനിർത്തുന്ന അടയാളങ്ങളാണ്. അവയാകട്ടെ ആത്മീയ വഴികളിൽ വ്യാപരിക്കുന്നവർക്കുള്ള വെല്ലുവിളിയും. മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ നല്ലൊരു സുഹൃത്തായിരുന്നു അദ്ദേഹം. ഈ സഭയുടെ വളർച്ചയിലും ഉയർച്ചയിലും അദ്ദേഹം ഹൃദയംതുറന്ന് സന്തോഷിച്ചിരുന്നു. ഈ സഭയിലെ ഇടയന്മാരോടും പ്രത്യേകിച്ച് എന്നോടും അദ്ദേഹം പുലർത്തിയ ആത്മബന്ധം വാക്കുകൾക്കതീതമാണ്. അത് ഞാൻ കൃതജ്ഞതയോടെ ഓർക്കുന്നു. വന്ദ്യപിതാവേ, സ്വർഗോന്നതങ്ങളിൽ മാലാഖാവൃന്ദങ്ങളോടും പരിശുദ്ധരോടുമൊപ്പം വർധിതമായ ആനന്ദത്തോടെ അങ്ങ് ശോഭിക്കുക.. ഇന്പങ്ങളുടെ പറുദീസയിൽ ഞങ്ങൾ അങ്ങയെ കാണുമാറാകട്ടെ.
കർദിനാൾ ബസേലിയോസ് ക്ലീമിസ് ബാവാ(മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ
മേജർ ആര്ച്ച്ബിഷപ്- കാതോലിക്കോസ്)