Friday, May 7, 2021 11:32 PM IST
കോവിഡ്-19 വ്യാപനത്തിൽ കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകളായുള്ള കുതിപ്പ് നൂറ്റാണ്ടിലൊരിക്കല്‍ ഉണ്ടാകുന്ന പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. സാഹചര്യത്തിന്റെ അടിയന്തരസ്വഭാവം ഉള്‍ക്കൊണ്ടു കഴിയുന്നത്ര വിഭവങ്ങളെ ചലനാത്മകമാക്കി മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും അതിവേഗം കര്‍മപഥത്തിൽ സജീവമായിട്ടുണ്ട്. ശാസ്ത്ര സമൂഹത്തിന്റെയൂം ആരോഗ്യ വിദഗ്ധരുടെയും സിവില്‍ ഭരണകൂടങ്ങളുടെയും പരിശ്രമങ്ങള്‍ക്കൊപ്പം അദൃശ്യമെങ്കിലും ഏറ്റവും മാരകമായ ശത്രുവിനെതിരായ യുദ്ധത്തില്‍ സായുധസേനയും ഊർജിതമായിത്തന്നെ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ കരസേന, വ്യോമസേന, നാവിക സേന എന്നിവര്‍ക്കൊപ്പം ഡിജിഎഎഫ്എംഎസ്, ഡിആര്‍ഡിഒ, ഒഎഫബി, ഡിപിഎസ്യു, എന്‍സിസി, കന്റോണ്‍മെന്റ് ബോര്‍ഡ്സ് തുടങ്ങിയ മറ്റു പ്രതിരോധ വിഭാഗങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതില്‍ ഏര്‍പ്പെട്ടു.
കൂടുതല്‍ ആരോഗ്യ വിദഗ്ധരെ അണിനിരത്തുക, പുതിയ കോവിഡ് സൗകര്യങ്ങള്‍ സ്ഥാപിക്കുക, സുഹൃദ് രാജ്യങ്ങളില്‍നിന്നും രാജ്യത്തിനുള്ളില്‍ നിന്നുമുള്ള ഓക്സിജന്റെ വിതരണത്തിന് സൗകര്യമൊരുക്കുന്നതിന് വ്യോമസേനയുടെ ഗതാഗത വിമാനങ്ങൾ, നാവിക കപ്പലുകള്‍ എന്നിവയെ വിന്യസിക്കുക, പുതിയ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക എന്നിവയൊക്കെയാണ് പ്രതിരോധ മന്ത്രാലയം നടത്തികൊണ്ടിരിക്കുന്ന പ്രവർത്തനങ്ങള്‍.
സായുധസേന രംഗത്ത്
കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ സിവില്‍ ഭരണകൂടത്തിനു സാധ്യമായ എല്ലാ സഹായങ്ങളും നല്കാന് സായുധസേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സായുധസേനയുടെ കഴിവുകളില്‍ ജനങ്ങള്‍ക്കു വലിയ വിശ്വാസവും പ്രത്യാശയുമുണ്ട്. ക്വാറന്റൈന് സൗകര്യങ്ങള്‍/ആശുപത്രികള്‍ എന്നിവ സ്ഥാപിക്കുന്നതിനും ഉപകരണങ്ങള്‍/ സാമഗ്രികൾ / സ്റ്റോറുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കും സംഭരണത്തിനും മഹാമാരിക്കെതിരായ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ട പിന്തുണ നല്‍കുന്നതിനായി രൂപീകരിക്കപ്പെട്ട കമാന്‍ഡേഴ്സിന് ഇവയൊക്കെ സ്ഥാപിക്കാന്‍ കഴിയുന്നതിന് ആവശ്യമായ സാമ്പത്തിക അധികാരം സായുധസേനയ്ക്ക് നല്‍കിയിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ്, ആര്‍മി/ നേവി/ എയര്‍ഫോഴ്സ്/ ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡ് ഫോര്മേഷന്/കമാന്‍ഡന്റ് മെഡിക്കല്‍ ബ്രാഞ്ച് തലവന്മാര്ക്കും നേവിയുടെ കമാന്‍ഡ് മെഡിക്കല്‍ ഓഫീസര്‍മാരും വ്യോമസേനയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസര്‍മാരും ഉള്‍പ്പെടെയുള്ള ജോയിന്റ് സ്റ്റാഫിനും നല്‍കിയിട്ടുള്ള അടിയന്തര സാമ്പത്തിക അധികാരത്തിന് പുറമെയാണിത്.
കോവിഡ് പ്രയാസങ്ങള്‍ തരണം ചെയ്യുന്നതിനായി സായുധ സേനാ മെഡിക്കല്‍ സർവീസ് (എഎഫ്എംഎസ്), പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ), പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ (ഡിപിഎസ്യു), കന്റോണ്‍മെന്റ് ബോര്‍ഡുകള്‍ എന്നിവ റെഡി മെഡിക്കല്‍ സൗകര്യങ്ങളും ഡൽഹി, ലക്നോ, ബംഗളൂരു, പാറ്റ്ന എന്നിവിടങ്ങളില്‍ കോവിഡ് ആശുപത്രികള്‍/സൗകര്യങ്ങള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. അതത് സംസ്ഥാന ഗവണ്മെന്റുകളുടെ അഭ്യര്‍ഥന പ്രകാരം മറ്റു നഗരങ്ങളില്‍ കൂടുതല്‍ ഇവ വരികയും ചെയ്യും. വിവിധ സൈനിക ആശുപത്രികളില്‍ ഏകദേശം 750 കിടക്കകള്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും അതേസമയം എഎഫ്എംഎസ് രാജ്യത്ത് അങ്ങോളമിങ്ങോളം 4,000 കിടക്കകളും 585 ഐസിയു യൂണിറ്റുകളുമുള്ള 19 ആശുപത്രികള്‍ ഇതിനായി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ ബേസ് ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 400 ല്‍നിന്ന് ഏകദേശം 1,000 ആയി ഉയര്‍ത്തി അതിനെ കോവിഡ് ആശുപത്രിയായി മാറ്റുകയും ചെയ്തു.
എഎഫ്എംസ് വിവിധ ആശുപത്രികളില്‍ സ്പെഷലിസ്റ്റുകള്‍, സൂപ്പര്‍ സ്പെഷലിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെയുള്ള അധിക ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ വിന്യസിപ്പിച്ചിട്ടുണ്ട്. എഎഫ്എംഎസിലെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഡോക്ടര്‍മാര്‍ക്ക് 2021 ഡിസംബര്‍ 31 വരെ കാലാവധി നീട്ടി നല്കി. അത് എഎഫ്എംഎസിലെ ഡോക്ടര്‍മാരുടെ എണ്ണം 238 ആയി വര്‍ധിപ്പിക്കും. കോവിഡ്-19മായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എഎഫ്എംഎസ്, ഡിജി ഈ ആഴ്ച മുതല്‍ ടെലി കണ്‍സള്‍ട്ടേഷനും സംഘടിപ്പിക്കും.
സൈനിക ആശുപത്രി സിവിലിയന്മാര്ക്ക്
കോവിഡ് രോഗികള്‍ക്ക് സഹായം നല്‍കുന്നതിനായി ഉത്തര്‍പ്രദേശിലെ ലക്നോവിലും പ്രയാഗ്രാജിലും കരസേന 100 കിടക്കകള്‍ വീതം ലഭ്യമാക്കിയിട്ടുണ്ട്. മധ്യപ്രദേശിലെ സഗോറില് 40 കിടക്കകളുള്ള ഐസൊലേഷന്‍ സൗകര്യത്തിനൊപ്പം ആംബുലന്‍സും തയാറാക്കിയിട്ടുണ്ട്.
ഭോപ്പാലിലും ജബല്‍പ്പൂരിലും 100 കിടക്കകള്‍ വീതവും ഗ്വാളിയറില്‍ 40 കിടക്കകളും ലഭ്യമാണ്. ജാര്‍ഖണ്ഡിലെ നാംകുമില്‍ 50 കിടക്കകളുള്ള ഐസൊലേഷന്‍ സൗകര്യമുണ്ടാക്കി. മഹാരാഷ്ട്രയില്‍ പൂനയില്‍ 60 ഐസിയു കിടക്കകളും കംപ്റ്റിയില് 20 എണ്ണവും രാജസ്ഥാനിലെ ബാര്‍മെറില്‍ 100 കിടക്കകളും ലഭ്യമാക്കി. ആര്‍മിയുടെ മെഡിക്കല്‍ ഉദ്യോഗസ്ഥരെ അഹമ്മദാബാദിലും പാറ്റ്നയിലും വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഓക്സിജന്‍ കൊണ്ടുപോകുന്നതിനായി 200 ഡ്രൈവര്‍മാരെ കരുതലായി നിര്‍ത്തിയിട്ടുണ്ട്. ഒപ്പം 10 ടിഎടിആര്എ, 15 എഎല്‍എസ് വാഹനങ്ങള്‍ പാലം വിമാനത്താവളത്തില്‍ എത്തുന്ന മെഡിക്കല്‍ സപ്ലൈകള്‍ കൊണ്ടുപോകുന്നതിനായി തയാറാക്കി നിര്‍ത്തിയിട്ടുണ്ട്.
ചരക്കുനീക്ക സഹായം
മെഡിക്കല്‍ ഓക്സിജന്‍ വിതരണം വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേന രാജ്യത്തിനകത്തും പുറത്തും ലഘുയാത്രകള്‍ നടത്തുന്നുണ്ട്. 1142 ടണ്‍ ശേ ഷിയുള്ള 61 ഓക്സിജന്‍ കണ്ടെയ്നറുകള്‍ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിനായി വ്യോ മസേന 50 ചെറുയാത്രകള് ന ട ത്തി.
ഓക്സിജന്‍ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേന അതിന്റെ കപ്പലുകളെ വിന്യസിപ്പിച്ചു. ബഹറിനില്‍നിന്ന് ഐഎന്‍എസ് തല്‍വാര്‍ ഇത്തരത്തിലുള്ള ആദ്യത്തെ ചരക്ക് മംഗളുരുവില്‍ കൊണ്ടുവന്നു. കോല്‍ക്കത്ത, കൊച്ചി, താബാര്‍, ത്രികണ്ഠ്, ജലാശ്വാ, ഐരാവത് തുടങ്ങിയ മറ്റ് കപ്പലുകളെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ക്രയോജനിക് കണ്ടെയ്നറുകളില്‍ നിറച്ചിട്ടുള്ള ദ്രവീകൃത ഓക്സിജന്റെയും മറ്റ് അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളുടെയും ഷിപ്പ്മെന്റുകള്‍ക്കായി നിയോഗിച്ചിട്ടുമുണ്ട്.
ഓക്സിജന്‍ പ്ലാന്റ്
പിഎം കെയേഴ്സ് ഫണ്ടിന്റെ കീഴില്‍ 500 മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകളുടെ നിര്‍മാണത്തിന് ഡിആര്‍ഡിഒ തുടക്കം കുറിച്ചിട്ടുണ്ട്. സിഎസ്ഐആറിനു കീഴിലുള്ള ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളായിരിക്കും 120 പ്ലാന്റുകള്‍ നിര്‍മിക്കുന്നത്. ന്യൂഡല്‍ഹിയിലെ എയിംസ്, ആര്‍എംഎല്‍ ആശുപത്രികളില്‍ അത്തരത്തിലുള്ള രണ്ടു പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
രാജ്യമാകെ ഈ മഹാമാരിയുടെ വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കുമ്പോള്‍ ഒരു ജേതാവായി മാറുന്നതിനായി സായുധസേനകള്‍ അധികം ദൂരം സഞ്ചരിക്കുകയാണ്. കീഴടങ്ങാന്‍ കൂട്ടാക്കാത്ത മാനസിക ഉണര്‍വാണ് ഈ അസാധാരണത്വത്തിനെതിരേ ആവശ്യപ്പെടുന്നത്. ഈ സമയത്ത് രാജ്യം അതാണു ചെയ്തുകൊണ്ടിരിക്കുന്നതും.
രാജ്നാഥ് സിംഗ്
(പ്രതിരോധ മന്ത്രി)