Tuesday, May 11, 2021 1:18 AM IST
അമേരിക്കയിലെ ഐഡാഹോ സംസ്ഥാനത്തെ നിയമസഭ ഇക്കഴിഞ്ഞ ഏപ്രിൽ 27-ന് പതിനൊന്നിനെതിരേ 58 വോട്ടുകളോടെ ഒരു ബിൽ പാസാക്കി. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഗവർണർ ബ്രാഡ് ലിറ്റിൽ മേയ് ഏഴിന് ഒപ്പുവച്ചതോടെ ബിൽ നിയമമാകുകയും ചെയ്തു. ഐഡാഹോ സംസ്ഥാനത്ത് ചുറ്റിക്കറങ്ങുന്ന ചെന്നായ്ക്കളുടെ എണ്ണം 90 ശതമാനം കുറയ്ക്കാനുള്ള മാർഗങ്ങളാണ് ഈ ബിൽ വിഭാവനം ചെയ്യുന്നത്. അവയെ കൊല്ലാനുള്ള ചുമതല കോൺട്രാക്ടർമാരെ ഏല്പിക്കാനും കൊല്ലുന്നതിനു വിവിധ മാർഗങ്ങൾ അനുവദിക്കാനും ഈ ബിൽ ശിപാർശ ചെയ്യുന്നു. സംസ്ഥാനത്തെ കർഷകരുടെ ആവശ്യം കണക്കിലെടുത്താണ് ഈ ബിൽ പാസാക്കിയത്.
ഐഡാഹോ സംസ്ഥാനത്ത് ആകെ 1500 ചെന്നായ്ക്കൾ ഉണ്ടെന്നാണു കണക്ക്. അവയുടെ എണ്ണം 150 ആയി കുറയ്ക്കുകയാണു ലക്ഷ്യം. കൃഷിക്കാരുടെ ആടുകളെയും കന്നുകാലികളെയും മാത്രമല്ല, മനുഷ്യരെപ്പോലും ചെന്നായ്ക്കൾ ആക്രമിച്ചു കൊന്നിട്ടുണ്ട്. തുറസായ പുൽമേടുകളിൽ ആടുമാടുകളെ മേയാനായി തുറന്നുവിടാനാകാത്ത സാഹചര്യമാണ്. വഴിനടപ്പുകാരെയും പ്രഭാത-സായാഹ്ന സവാരിക്കാരെയും ചെന്നായ്ക്കൾ ആക്രമിക്കുക പതിവാണ്. വനങ്ങളിലുള്ള മൃഗസന്പത്തിനും ഭീഷണിയായതുകൊണ്ടാണ് ചെന്നായ്ക്കളെ കൊന്നൊടുക്കാനുള്ള ഈ നിയമനിർമാണം ദ്രുതഗതിയിൽ നടന്നത്.
മേയ് ഏഴിനു വന്ന മറ്റൊരു വാർത്തയും ശ്രദ്ധയാകർഷിച്ചു. അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ഗ്രാൻഡ് കാന്യൺ നാഷണൽ പാർക്കിൽ കാട്ടുപോത്തുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനാൽ അവയെ കൊല്ലുന്നതിനു ഷാർപ്പ് ഷൂട്ടർമാരെ തേടുന്നു എന്നാണു വാർത്ത. ഇതുവരെ 45000-ലേറെ ആളുകൾ അപേക്ഷിച്ചതിൽനിന്ന് 25 പേരെ നറുക്കെടുത്ത് ഇന്റർവ്യൂ നടത്തി 12 പേരെ ചുമതലയേൽപ്പിക്കും. കാട്ടുപോത്തുകളുടെ എണ്ണം അറുനൂറിൽനിന്ന് 200 ആയി കുറയ്ക്കാനാണ് ഉദ്ദേശ്യം.
വന്ധ്യംകരണംകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കയില്ലത്രേ. മാത്രമല്ല, അതു ചെലവേറിയ മാർഗവുമാണ്. നാലഞ്ചു വർഷമെടുക്കും ഫലപ്രാപ്തിയിലെത്താനും. വളരെ കർശനമായ വ്യവസ്ഥകളോടെ പദ്ധതി നടപ്പാക്കുന്നത് സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 29 വരെയുള്ള കാലയളവിലാണ്. കൊല്ലുന്നവർക്കു കൊല്ലപ്പെട്ട മൃഗങ്ങളുടെ മാംസം വിതരണം ചെയ്യുന്നതിനും വ്യവസ്ഥകളുണ്ട്. അവ കൂടുതലും പോവുക സംസ്ഥാനത്തെ ആദിവാസി ഗോത്രങ്ങൾക്കാണ്. പുരാവസ്തുപരമായി പ്രാധാന്യമുള്ള ഇടങ്ങൾ ചവിട്ടിക്കുഴച്ചു നശിപ്പിക്കുന്നു, പാർക്കിലെ ജലസ്രോതസുകളും പുൽമേടുകളും സസ്യവൈവിധ്യവും തകർക്കുന്നു എന്നിങ്ങനെ പല കാരണങ്ങളാലാണ് കാട്ടുപോത്തുകളെ കൊന്നൊടുക്കുന്നത്.
ഇത്തരം വാർത്തകൾ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ഓസ്ട്രേലിയയിൽനിന്നും ന്യൂസിലൻഡിൽനിന്നുമൊക്കെ പതിവായി വരാറുണ്ട്. യൂറോപ്യൻ വനങ്ങളിലെ വിവിധയിനം മാനുകളും കാട്ടുപന്നികളും കരടികളും ഓസ്ട്രേലിയയുടെ ദേശീയമൃഗമായ കംഗാരുവും കാട്ടുകുതിരകളും കാട്ടാടുകളും ന്യൂസിലൻഡിലെ നാനാജാതി മാനുകളുമൊക്കെ പെരുകി ജനജീവിതത്തിനും കൃഷിക്കും പ്രകൃതിക്കും ഹാനികരമാകുന്പോൾ അവയുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർതന്നെ നടപടികളെടുക്കാറുണ്ട്. ഈ മൃഗങ്ങൾ വനത്തിലെ ജൈവവൈവിധ്യം നശിപ്പിക്കുക മാത്രമല്ല, മറ്റു ചെറുമൃഗങ്ങൾക്കും ജീവജാലങ്ങൾക്കും ഭീഷണിയാവുകകൂടി ചെയ്യുന്നു. ഓസ്ട്രേലിയൻ കാട്ടുകുതിരകൾ നീരൊഴുക്കുകളും നശിപ്പിക്കുന്നു എന്നാണ് റിപ്പോർട്ട്. പ്രകൃതിയും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയും ജലസ്രോതസുകളും ജൈവപ്രകൃതിയുമൊക്കെ സംരക്ഷിക്കുന്നതിൽ ലോകരാഷ്ട്രങ്ങൾക്കുതന്നെ മാതൃകയായ ഈ രാജ്യങ്ങളുടെ നടപടികൾ നാം കണ്ടില്ലെന്നു നടിക്കുന്നു.
ഇനി കേരളത്തിൽനിന്നുള്ള ചില പത്രവാർത്തകൾ. ഇക്കഴിഞ്ഞ മേയ് അഞ്ചിനു മാത്രം ദീപികയിൽ പ്രസിദ്ധീകരിച്ച വാർത്തകളാണിവ. 1. വയനാട് ജില്ലയിലെ പൊഴുതനയിൽ ഇരുപതിലേറെവരുന്ന ആനകളുടെ കൂട്ടം തേയിലത്തോട്ടത്തിലിറങ്ങി നാട്ടുകാരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി. അവ വരുത്തിവച്ച നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. 2. മൂന്നാറിലെ സെവൻമല എസ്റ്റേറ്റിൽ എത്തിയ ഒരു പുലി തൊഴിലാളിയായ സുധാകറിന്റെ പശുവിനെ കൊല്ലുകയും മറ്റൊന്നിനെ മാരകമായി മുറിവേല്പിക്കുകയും ചെയ്തു. 3. ദേവികുളം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ്, പുലി മുതലായവ ആദിവാസികളുടെയും കർഷകരുടെയും ജീവിതം തകർക്കുന്നു. 4. പത്തനംതിട്ട പെരുന്പെട്ടിയിൽ പട്ടാപ്പകൽ വീട്ടുമുറ്റത്തുവച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5. എരുമേലി പഞ്ചായത്തിലെ കണമലയിൽ പ്രവർത്തനരഹിതമായി കിടന്നിരുന്ന സൗരവൈദ്യുതിവേലി കടന്നുവന്ന കാട്ടാനയും കടുവയും കൃഷി നശിപ്പിക്കുകയും വളർത്തുമൃഗങ്ങൾക്കും മനുഷ്യർക്കും ഭീഷണിയാവുകയും ചെയ്യുന്നു. ഇവയെ പേടിച്ച് ചിലരൊക്കെ ഏറുമാടത്തിലാണു കഴിയുന്നത്. തുടർന്ന് വേലിയുടെ കുറേഭാഗം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. 6. നാദാപുരം ആയോട് പ്രദേശത്ത് കാട്ടാന ഇറങ്ങി നിരവധിപ്പേരുടെ കൃഷികൾ നശിപ്പിച്ചു.
മേയ് രണ്ടിലെ പത്രത്തിൽ മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ കോനൂർകണ്ടിയിൽ വടക്കേതടത്തിൽ സെബാസ്റ്റ്യനെ (60) കാട്ടാന ചവിട്ടിക്കൊന്നു എന്ന വാർത്തയുണ്ട്. മേയ് ഏഴിന് മൂന്നാറിലെ പച്ചക്കറിക്കടകൾ ആക്രമിക്കുന്ന കാട്ടാനക്കൂട്ടങ്ങളുടെ വിവരണമുണ്ട്. ഈ വാർത്തകൾ അവയുടെ ആവർത്തനംകൊണ്ട് പുതുമ നഷ്ടപ്പെട്ടവയായിരിക്കുന്നു. വന്യമൃഗങ്ങൾ ജീവനെടുത്താൽപോലും ആർക്കും മനോവേദനയില്ലാത്ത അവസ്ഥ.
പ്രകൃതിസംരക്ഷണമെന്നാൽ വന്യമൃഗങ്ങളെയും വിഷപ്പാന്പുകളെയുമെല്ലാം ആവോളം പെറ്റുപെരുകാൻ അനുവദിക്കുക മാത്രമാണെന്നാണ് ഇവിടത്തെ പ്രകൃതിസ്നേഹികളുടെ ധാരണ. അവ എത്ര മനുഷ്യജീവൻ കവർന്നാലും എത്രയോ കൃഷിക്കാരുടെ ജീവനോപാധികൾ നശിപ്പിച്ചാലും പ്രകൃതിക്കുതന്നെ കോട്ടം വരുത്തിയാലും കമാന്നൊരക്ഷരം പറയാൻ അവർ തയാറല്ല. മൃഗശല്യം വഴിയുണ്ടായ ജീവനഷ്ടവും അംഗവൈകല്യവും മനോവിഭ്രാന്തിയും കൃഷിനാശവുമൊക്കെമൂലം തോരാക്കണ്ണീർ വാർക്കുന്ന പാവപ്പെട്ട മനുഷ്യരെക്കുറിച്ച് ഇവർക്കൊന്നും പറയാനില്ല. പൗരന്മാരുടെ ജീവനും സന്പത്തിനും മാത്രമല്ല പ്രകൃതിക്കും രാഷ്ട്രത്തിന്റെ പൈതൃകസന്പത്തിനും വിലകൽപ്പിക്കുന്ന ഉത്തരവാദിത്വബോധമുള്ള ഭരണകൂടങ്ങൾ ചെയ്യുന്നതാണ് അമേരിക്കയിലും ഓസ്ട്രേലിയയിലുമൊക്കെ കാണുന്നത്. ഇന്ത്യയിലെ പോകട്ടെ, കേരളത്തിലെങ്കിലുമുള്ള വന്യമൃഗങ്ങളുടെ കണക്ക് ബന്ധപ്പെട്ട വകുപ്പുകൾക്കുണ്ടോ? നിശ്ചിത വലിപ്പമുള്ള ഒരു വനപ്രദേശത്ത് ജീവിക്കാൻ കഴിയുന്ന മൃഗങ്ങളുടെ എണ്ണം എത്രയാണെന്നു കണക്കാക്കിയിട്ടുണ്ടോ? വാസ്തവത്തിൽ, വനത്തിൽ എണ്ണം പെരുകിയതുകൊണ്ട് ആഹാരത്തിനുവേണ്ടിയുള്ള മത്സരം രൂക്ഷമായതിനാലല്ലേ വന്യമൃഗങ്ങൾ നാട്ടിലേക്കു വരുന്നത്? കാട്ടിനുള്ളിൽ ആവശ്യത്തിനു ഫലവൃക്ഷങ്ങളും പുൽമേടുകളും ജലലഭ്യതയും ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ടോ? കാട്ടിനകത്തും തേക്കിൻതോട്ടവും യൂക്കാലിത്തോട്ടവും വളർത്തുന്നത് ഏതു ശാസ്ത്രീയപഠനത്തിന്റെ വെളിച്ചത്തിലാണ്?
വന്യമൃഗങ്ങളെ കൊന്നൊടുക്കേണ്ടിവരുന്നത് പ്രകൃതിസംരക്ഷണം വിജയിച്ചതിന്റെ ഫലമായിട്ടാണെന്നു പാശ്ചാത്യരാജ്യങ്ങൾ കരുതുന്നു. സുരക്ഷിതമായ അന്തരീക്ഷത്തിൽ അവ പെട്ടെന്നു പെറ്റുപെരുകും. ഐഡാഹോ സംസ്ഥാനത്തുള്ള ഇനം ചെന്നായയുടെ വംശനാശഭീഷണി 2011-ൽ തീർന്നെന്നാണ് കണക്ക്. അനിയന്ത്രിതമായി പെരുകുന്ന ചെന്നായ്ക്കൾ മറ്റു ജന്തുക്കളെയും അവ തികയാതെവരുന്പോൾ വളർത്തുമൃഗങ്ങളെയും കൊന്നുതിന്നാൻ തുടങ്ങും. ഐഡാഹോയുടെ അയൽസംസ്ഥാനങ്ങളിലും ചെന്നായ വംശനാശം നേരിടുന്ന വന്യമൃഗമല്ല. ജൈവവ്യവസ്ഥയിലെ ഓരോ ജീവിയും ഭക്ഷ്യശൃംഖലയിലെ (ഫുഡ് ചെയിൻ) ഒരു കണ്ണിയാണ്, അതുകൊണ്ടു സംരക്ഷിക്കപ്പെടേണ്ടതുമാണ്. എന്നാൽ ഈ ശൃംഖലയിലെ ഒരു ജീവി തൊട്ടുതാഴെയുള്ളവയെ കണക്കില്ലാതെ നശിപ്പിച്ചാൽ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കു കോട്ടം വരും. അതുകൊണ്ടാണ് പ്രകൃതിതന്നെ പകർച്ചവ്യാധിയോ ഭക്ഷ്യദൗർലഭ്യതയോ കാലാവസ്ഥാ വ്യതിയാനമോ വഴിയായി ഈ ജീവിനിർധാരണം നടത്തുന്നത്. അതിനുവേണ്ടി കാത്തിരുന്നാൽ അതു മനുഷ്യനുതന്നെ വലിയ തിരിച്ചടിയാകും നൽകുക. അതുകൊണ്ടാണ് മൃഗങ്ങളുടെ എണ്ണം കുറയ്ക്കാൻ (തുടച്ചുമാറ്റാനല്ല) മനുഷ്യൻ ബുദ്ധിപൂർവം തീരുമാനമെടുക്കേണ്ടത്.
കേരളത്തിലെ പ്രശ്നം വന്യമൃഗശല്യം കാരണം മനുഷ്യജീവിതംതന്നെ അസാധ്യമാകുന്നു എന്നതാണ്. ഗ്രാൻഡ് കാന്യണിൽ മൃഗങ്ങൾ പ്രകൃതിയും പരിസ്ഥിതിയും നശിപ്പിക്കുന്നതുകൊണ്ടാണ് അവയെ കൊന്നൊടുക്കുന്നത് എന്നോർക്കണം. കേരളത്തിലെ കാടുകളിൽ കാണുന്ന വന്യമൃഗങ്ങൾ വംശനാശഭീഷണി നേരിടുന്നവയല്ലല്ലോ? മുന്പില്ലാതിരുന്നവിധം ഇവ നാട്ടിലേക്കു വരുന്നതിന്റെ കാരണങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കുകയാണു വേണ്ടത്. പ്രകൃതിസംരക്ഷണത്തിന്റെ ഉദ്ദേശ്യം എന്താണ്? ഇവിടത്തെ കാവുകളും കുളങ്ങളും തോടുകളും സംരക്ഷിക്കേണ്ട, പാറമട ഉടമകൾ കുന്നുകളൊക്കെ ഇടിച്ചുനിരത്തട്ടെ, ഫാക്ടറികൾ മലിനജലവും മലിനവായുവും പുറത്തുവിട്ട് പുഴകളും അന്തരീക്ഷവും മലിനമാക്കട്ടെ, തോടുകളും കായലുകളും പോളയും പായലും നിറഞ്ഞു നശിക്കട്ടെ; പ്രകൃതിക്ക് ഒരു കുഴപ്പവുമില്ല. പക്ഷേ വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതു മാത്രം ശരിയല്ല, അപ്പോൾ പ്രകൃതിക്കു ഹാനി സംഭവിക്കും! ഗർഭഛിദ്രംപോലും അനുവദനീയമായ നാട്ടിലാണ് കുത്താൻ വരുന്ന കാട്ടുപന്നിയെപ്പോലും കൊല്ലാൻപാടില്ലാത്തത്! വിഷപ്പാന്പുകളുടെ മുട്ട വിരിയിച്ച് ജനവാസകേന്ദ്രങ്ങളോടടുത്തു തുറന്നുവിടുന്നത്! ഇതു പ്രകൃതിസംരക്ഷണമോ അതോ ജനദ്രോഹമോ?
ഡോ. ജോർജ്കുട്ടി ഫിലിപ്പ്