Saturday, May 15, 2021 12:57 AM IST
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
വാക്സിനുമില്ല, ഓക്സിജനുമില്ല. ഐസിയു, വെന്റിലേറ്റര്‍ എന്നിവ മുതല്‍ ആശുപത്രികളില്‍ കിടക്കയും മരുന്നുകളും പോലും കിട്ടാനില്ല. ജീവനു സുരക്ഷിതത്വവുമില്ല. ഗംഗാനദിയില്‍ അടക്കം മൃതശരീരങ്ങള്‍ ഒഴുകിനടക്കുന്നു. വിലപ്പെട്ട 2.62 ലക്ഷത്തിലേറെ മനുഷ്യജീവനുകള്‍ പൊലിഞ്ഞു. മരണങ്ങള് അതിലേറെയുണ്ടെങ്കിലും അതു കണക്കി ല്ഇല്ല. അപ്പോഴും ഡല്‍ഹിയില്‍ 20,000 കോടി രൂപ ചെലവിട്ട് സെന്‍ട്രല്‍ വിസ്ത എന്നു പേരിട്ട കൊട്ടാരം പണികള്‍ക്കു മുടക്കമില്ല! കോവിഡിനെ തുടര്‍ന്നുള്ള ഇന്ത്യയിലെ പ്രതിസന്ധി വിവരിക്കാന്‍ അധികം വാക്കുകള്‍ ആവശ്യമില്ല.
ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ നാലു ദിവസം പ്രാണവായു കിട്ടാതെ മരിച്ചത് 74 പേരാണ്. നാസിക്കിലും ഡല്‍ഹിയിലും അടക്കം ജീവശ്വാസം കിട്ടാതെ നൂറിലേറെ പേര് മരിച്ചിട്ടും ദുരിതത്തിനും ദുരന്തത്തിനും ശമനമില്ല.
ഓക്സിജന്‍ ലഭ്യത കൂട്ടാനും കോവിഡ് രോഗവ്യാപനം തടയാനും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് ഉറപ്പു നല്കിയ ദിവസമാണു ബിജെപി ഭരിക്കുന്ന ഗോവയില്‍നിന്ന് 74 പേര് കൂടി ഓക്സിജന്‍ കിട്ടാതെ മരിച്ച ദുരന്ത പരമ്പരകളുടെ പുതിയ വാര്‍ത്തയെത്തിയത്. 'തനിയേ ശ്വാസം എടുക്കാന്‍ പറ്റുന്നുണ്ട് എന്നത് ഇന്ന് ആശ്വാസമാണ്' എന്നാണ് ക്വാറന്റൈനില്‍ കഴിയുന്ന വനിതാ അഭിഭാഷകയായ സാറ ഇന്നലെ ഫേസ്ബുക്കിലെഴുതിയത്. കോവിഡിനോടു പടവെട്ടി വിജയിക്കുമെന്നും ഇന്ത്യ ധൈര്യം കൈവിടില്ലെന്നും മോദി പറഞ്ഞു. എന്നാല്‍ പഴയതു പോലെ കണ്ണടച്ചു മോദിയെ വിശ്വസിക്കാന്‍ ബിജെപി അനുയായികള്‍ പോലും തയാറാകില്ല.
മനുഷ്യജീവന് വിലയില്ല!
ശുഭകരമായ വാര്‍ത്തകളല്ല ചുറ്റും. ഇന്ത്യയില്‍ പ്രത്യേകിച്ച്. ലോകത്ത് ആകെയുള്ള കോവിഡ് രോഗികളില്‍ പകുതി ഇന്ത്യയിലാണ്. ലോകമാകെ മരിച്ചവരില്‍ 30 ശതമാനത്തിലേറെയും ഇന്ത്യയില്‍. വിദേശത്തു മരിച്ച ഇന്ത്യക്കാര്‍ വേറെയും. ഇതുവരെ 2.62 ലക്ഷം പേരാണു മരിച്ചത്. എന്നാല്‍ 6.55 ലക്ഷം പേര് ഇന്ത്യയില്‍ മരിച്ചെന്നാണ് വാഷിംഗ്ടണ്‍ സര്‍വകലാശാലയുടെ കണക്ക്. 5.74 ലക്ഷം പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ 9.05 ലക്ഷം മരണം ഉണ്ടായെന്ന് ഇതേ റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്താകെ 37 ലക്ഷം സജീവ കോവിഡ് കേസുകള്‍ ഇന്നലെ ഉണ്ടെന്നാണു കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. തുടര്‍ച്ചയായി മൂന്നാഴ്ച മൂന്നു ലക്ഷത്തിലേറെ പ്രതിദിന കേസുകള്‍. ഇടയ്ക്ക് പല ദിവസങ്ങളിലും പുതിയ രോഗികളുടെ എണ്ണം നാലു ലക്ഷം കടന്നിരുന്നു. പ്രതിദിന മരണം നാലായിരം കടന്നു.
ലോകത്തിനു മുന്നില്‍ ഇതുപോലെ തലകുനിക്കേണ്ടി വന്ന സ്ഥിതി മുമ്പൊരിക്കലും ഇന്ത്യക്കുണ്ടായിട്ടില്ല. പക്ഷേ ഇപ്പോഴും സര്‍ക്കാരിന് ഒരു കാര്യത്തിനും കുലുക്കമോ പിടിപ്പോ ഇല്ല. വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും അപ്പുറത്തു ജനതയ്ക്കു സംരക്ഷണമോ ചികില്‍സയോ കിട്ടുന്നില്ല. മൃതശരീരങ്ങളോടു പോലും നീതി കാട്ടാനാകുന്നില്ല. സുപ്രീംകോടതിയും ഹൈക്കോടതികളും പലതവണ താക്കീതു ചെയ്തിട്ടും ഓക്സിജന്‍ പ്രതിസന്ധി പോലും പരിഹരിക്കാനായിട്ടില്ല.
പാളിയ വാക്സിന് നയം
വാക്സിന് 93 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തു പൊങ്ങച്ചം കാണിച്ച ഇന്ത്യയില്‍ വാക്സിന് ക്ഷാമം ആയപ്പോള്‍ പ്രധാനമന്ത്രിക്കോ കേന്ദ്രമന്ത്രിമാര്‍ക്കോ മിണ്ടാട്ടമില്ല. ഡല്‍ഹിയില്‍ അടക്കം ലഭ്യതയില്ലാതെ വാക്സിന് സെന്ററുകള്‍ അടച്ചു. സ്വകാര്യ വാക്സിന് നിര്‍മാതാക്കള്‍ക്കു തന്നിഷ്ടം പോലെ ഒരേ വാക്സിന് പല വിലയ്ക്കു വിറ്റു കൊള്ളലാഭം ഉണ്ടാക്കാനും സര്‍ക്കാര്‍ സഹായിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും ഇതേവരെ വില നിയന്ത്രിക്കാനും ലഭ്യത ഉറപ്പാക്കാനും മോദി സര്‍ക്കാരിനു കഴിയുന്നില്ല.
സ്വാതന്ത്ര്യാനന്തര ഭാരതം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിക്ക് എപ്പോള്‍ ശമനം ഉണ്ടാകുമെന്ന് ആര്‍ക്കും അറിയില്ല. ആരോഗ്യ രംഗത്തെ വെല്ലുവിളികളോടൊപ്പം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും സാമ്പത്തിക മേഖലയിലെ തളര്‍ച്ചയും പ്രതിസന്ധി വഷളാക്കുന്നു. കാര്‍ഷികം, വ്യവസായം, ബിസിനസ്, ടൂറിസം, വ്യോമയാനം, മാധ്യമങ്ങള്‍ തുടങ്ങി സമസ്ത മേഖലകളും കടുത്ത പ്രതിസന്ധിയിലാണ്. തൊഴിലാളികളുടെ ദുരിതം വര്‍ണനാതീതമാണ്.
ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്ന രീതിയിലാണു കേരളത്തെ വിഷമിപ്പിച്ച് ടൗട്ടേ ചുഴലിക്കാറ്റിന്റെ വരവ്. അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള പേമാരി പോലും ജനങ്ങള്‍ക്കു കൊടിയ ദുരിതമായി. മഹാപ്രളയം കണ്ട കേരളത്തിന് ഇനിയൊന്നു കൂടി ഉടനെ താങ്ങാനാവില്ല.
നഷ്ടമായതു 90 ലക്ഷം തൊഴില്‍
കഴിഞ്ഞ രണ്ടു മാസത്തില്‍ മാത്രം ഇന്ത്യയില്‍ 90 ലക്ഷം ശമ്പള തൊഴില്‍ (സാലറീഡ് ജോബ്സ്) നഷ്ടമായെന്നാണു സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) റിപ്പോര്‍ട്ടു ചെയ്തത്. ഏപ്രിലില്‍ നഷ്ടമായ ശമ്പള ജോലികള്‍ 34 ലക്ഷമാണ്. കോവിഡിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്ത് 8.22 കോടി ഉണ്ടായിരുന്ന തൊഴില്‍ ഒരു മാസം കഴിഞ്ഞ് മാര്‍ച്ചില്‍ 7.67 കോടിയും ഏപ്രിലില്‍ 7.33 കോടിയുമായാണു കുറഞ്ഞത്. കോവിഡിനു തൊട്ടുമുമ്പു 2019-20 വര്‍ഷം രാജ്യത്ത് 8.58 കോടി തൊഴില്‍ ഉണ്ടായിരുന്നു.
കാര്‍ഷിക, നിര്‍മാണ മേഖലകളില്‍ അടക്കം ഗുരുതരമായ തൊഴില്‍, വരുമാന നഷ്ടമാണ് ഈ വര്‍ഷം ഉണ്ടായത്. കാര്‍ഷിക മേഖലയില്‍ മാത്രം 60 ലക്ഷം തൊഴില്‍ നഷ്ടമായെന്നാണു കണക്ക്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നതു കര്‍ഷകരും കര്ഷകത്തൊഴിലാളുകളുമാണ്. 2020 ഏപ്രിലില്‍ രാജ്യത്ത് 1.77 കോടി തൊഴില്‍ നഷ്ടമായതു നോക്കിയാല്‍ ഈ വര്‍ഷം ഏപ്രിലിലെ 34 ലക്ഷം തൊഴില്‍ നഷ്ടം ചെറുതാകും എന്നതാണ് ഏക ആശ്വാസം.
കേന്ദ്രസര്‍ക്കാര്‍ തടിതപ്പിയെങ്കിലും മിക്ക സംസ്ഥാനങ്ങളും അടച്ചിട്ടിരിക്കുകയാണ്. രാജ്യത്തെ 98 ശതമാനം ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള ലോക്ക്ഡൗണിലാണ്. കേന്ദ്രം പ്രഖ്യാപിച്ച കഴിഞ്ഞ വര്‍ഷത്തെ ദേശീയ ലോക്ഡൗണിനെ അപേക്ഷിച്ച് ഇത്തവണ ഓഫീസുകളും ഫാക്ടറികളും തോട്ടങ്ങളും ഹോട്ടലുകളും അടക്കം പലതും ഭാഗികമായെങ്കിലും പ്രവര്‍ത്തിച്ചു. വാഹന ഗതാഗതവും പാടെ മുടക്കിയില്ല. മഹാരാഷ്ട്രയിലും മറ്റും പ്രധാന വ്യവസായ, ഉത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു.
മുന്നൊരുക്കങ്ങളില്ലാതെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിന്റെ അത്ര വഷളായില്ല ഇത്തവണ. ദിവസക്കൂലിക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ഭക്ഷണവും തിരികെ നാട്ടില്‍ പോകാനുള്ള യാത്രാസൗകര്യവും ഒരുക്കാതെ രാജ്യം പെട്ടെന്ന് അടച്ചിട്ടതിന്റെ ദുരന്തം ആരും മറക്കില്ല.
കരുതലില്ല, കൊള്ളയാണ്
കൂനിന്മേല് കുരു പോലെ ദുരന്തങ്ങളും പ്രതിസന്ധികളും ആവര്‍ത്തിക്കപ്പെടുന്നു. ഇതിനിടെയാണു തുടര്‍ച്ചയായ പെട്രോള്‍, ഡീസല്‍ വില കൂട്ടലും ഡല്‍ഹിയിലെ 20,000 കോടിയുടെ സെന്‍ട്രല്‍ വിസ്ത എന്ന ധൂര്‍ത്തും നടക്കുന്നത്. മഹാമാരിയുടെ ദുരിതകാലത്ത് ജനങ്ങളെ സഹായിക്കുകയാണ് സര്‍ക്കാരിന്റെ കടമ. പണമായും ഭക്ഷ്യവസ്തുക്കളായും ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് സര്‍ക്കാരുകള്‍ക്കു കഴിയണം.
പ്രളയ കാലത്തും കോവിഡ് കാലത്തും ഏറ്റക്കുറച്ചിലുകളില്ലാതെ, ഒരാളും വിശന്നു കിടക്കരുതെന്ന് ഉറപ്പാക്കിയതാണ് കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിനു തുടര്‍ഭരണത്തിനു ചരിത്രവിജയം ജനം സമ്മാനിച്ചത്. കേന്ദ്രം നല്കിയ ഭക്ഷ്യധാന്യമാണു കേരള സര്‍ക്കാര്‍ കിറ്റിലാക്കി കൊടുത്തതെന്നു പറയുന്നവര്‍ക്ക്, പക്ഷേ ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ എന്തേ ഇത്തരം ഭക്ഷ്യ കിറ്റു പോലും നല്‍കിയില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല.
ജനങ്ങള്‍ക്ക് ആശ്വാസവും കരുതലും സുരക്ഷയും നല്‍കേണ്ട കേന്ദ്രസര്‍ക്കാര്‍ പക്ഷേ ജനങ്ങളെ കൊള്ളയടിച്ചു വരുമാനം കൂട്ടുന്നതു പൊറുക്കാവുന്ന തെറ്റല്ല. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില തുടര്‍ച്ചയായി കുത്തനെ കൂട്ടുന്നതു കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയാണ്. ഇന്ധന വിലകള്‍ ഉത്തരം ഭേദിച്ചു ലിറ്ററിന് നൂറു രൂപയിലേക്കാണു പോകുന്നത്.
ഇന്ധനവില കൊടുംവഞ്ചന
രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും പെട്രോള്‍ വില 100 രൂപയിലും കൂടുതലായി. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 34 പൈസയും ഇന്നലെ വീണ്ടും കൂട്ടിയതോടെ ചരിത്രത്തില്‍ ആദ്യമായി ഡീസലിന് വില 90 കടന്നു. തെരഞ്ഞെടുപ്പു കാലത്തു വില കൂട്ടാതെ കാക്കുമ്പോള്‍ വില കൂട്ടലിന്റെ പഴി എണ്ണക്കമ്പനികളുടെ തലയില്‍ ഇനി കെട്ടിവയ്ക്കാനാകില്ല.
കോവിഡ് മൂലം പണവും ഭക്ഷണവും ചികില്‍സയും പ്രാണവായു പോലും കിട്ടാതെ ജനങ്ങളാകെ വലയുമ്പോഴാണ് ഈ കൊള്ള. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 130-140 ഡോളര്‍ വരെ കൂടിയിരുന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ ബാരലിന് 67-69 ഡോളറേയുള്ളൂ. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ ബാരലിന് 106.85 ഡോളര്‍ വില ആയിരുന്ന 2014 മേയില്‍ പെട്രോള്‍ ലിറ്ററിന് 71.41 രൂപയും ഡീസലിന് 55.49 രൂപയുമായിരുന്നു ഇന്ത്യയില്‍ വില.
മോദി സര്‍ക്കാരിന്റെ കാലത്ത് 2016 ഫെബ്രുവരിയില്‍ ലിറ്റിന് 59.95 രൂപ ആയിരുന്നു വില. ഡീസലിന് അന്ന് 44.68 രൂപയാണു ചില്ലറ വില്‍പ്പന വില. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് 2016 ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ അറിയിച്ച കണക്കാണിത്. 2016 ഏപ്രിലില്‍ ഇന്ത്യ വാങ്ങുന്ന എണ്ണയുടെ വില ബാരലിനു 29.8 ഡോളറായി കുറഞ്ഞെന്നു രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ മന്ത്രി വിശദീകരിച്ചിരുന്നു.
തുരങ്കം പണിയുന്ന മോദി
മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്ന എക്സൈസ് തീരുവ എത്ര തവണ കൂട്ടിയെന്നു കണ്ടെത്താന്‍ മോദിക്കു പോലും ഗവേഷണം വേണ്ടിവരും. നികുതികളും ചുങ്കവും എണ്ണക്കമ്പനികളുടെ അമിതലാഭവും ധൂര്‍ത്തും കൂട്ടിക്കൂട്ടി ആറു വര്‍ഷത്തിനു ശേഷം രാജ്യത്തെ പെട്രോള്‍ വില സെഞ്ചുറിയിലേക്ക് അടുത്തിരിക്കുന്നു. എക്സൈസ് തീരുവ, സെസ് എന്നിവയ്ക്കു പുറമേ അടുത്ത കാലത്ത് അടിസ്ഥാന വിലയും പതിവായി കൂട്ടുകയാണ്. 2014 മേയില്‍ എക്സൈസ് നികുതിയായി കേന്ദ്രം പെട്രോളിന് 12 രൂപയും ഡീസലിന് 13.77 രൂപയും ഓരോ ലിറ്ററിലും കൂട്ടിയാണു പകല്‍ക്കൊള്ള തുടങ്ങിയത്.
ശൗചാലയം പണിയാനാണു വില കൂട്ടുന്നതെന്ന പഴയ കാപട്യം ഇപ്പോള്‍ സര്‍ക്കാരിനും ബിജെപി നേതാക്കള്‍ക്കുമില്ല. പ്രധാനമന്ത്രിക്കു കൊട്ടാരസദൃശ്യമായ പുതിയ വീടും അതിനെ ഓഫീസുമായി ബന്ധിപ്പിക്കുന്ന തുരങ്കവും നിര്‍മിക്കാനാണു പാവം കോരന്റെ കഞ്ഞിയില്‍ മണ്ണു വാരിയിടുന്നതെന്നു സമ്മതിക്കുമോ ആവോ? രാജ്യത്തിന്റെ ദുരന്തവും ഇന്ത്യക്കാരുടെ ഗതികേടും എന്നേ പറയാനാകൂ.