Saturday, May 15, 2021 11:32 PM IST
കർണാടകയിൽ കോവിഡ് കുതിപ്പ് ആശങ്കാജനകമായി തുടരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന വൈറസ് ബാധ റിപ്പോർട്ട്ചെയ്യുന്ന സംസ്ഥാനമിപ്പോൾ കർണാടകയാണ്. ഇന്നലെ രാവിലെ എട്ടിനുള്ള കണക്കനുസരിച്ച് 24 മണിക്കൂറിലെ രോഗബാധ 41,779 ആണ്. 373 മരണങ്ങളും കർണാടകയിലുണ്ടായി. സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലാണ്. മൈസൂരു ജില്ലയിലാണ് ഏറ്റവും കൂടുതൽ 38.1 ശതമാനം. 17 ജില്ലകളിൽ 20 ശതമാനത്തിനു മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ബംഗളൂരു നഗരത്തിലെ രോഗപ്പകർച്ചയും മരണനിരക്കും ആശങ്കാജനകമാണ്. ഒന്നാം തരംഗത്തിൽത്തന്നെ ഐടി കമ്പനികളടക്കം ജീവനക്കാരെ വീടുകളിലിരുന്ന് ജോലി ചെയ്യിക്കുന്നതിനാൽ ബംഗളൂരു നഗരത്തിൽനിന്ന് വലിയൊരു ജനവിഭാഗം വിട്ടുനിൽക്കുന്നുണ്ട്. രോഗവ്യാപനം തീവ്രമായതിനെത്തുടർന്ന് ഏപ്രിൽ അവസാനം മുതൽ കർശനമായ കർഫ്യൂവും തുടർന്ന് ലോക്ഡൗണും ഏർപ്പെടുത്തിയിട്ടും ബംഗളൂരുവിലും സംസ്ഥാനത്താകമാനവും കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നില്ല എന്നതാണ് യാഥാർഥ്യം.
ആശുപത്രികളിൽ ബെഡുകൾ തികയാത്ത അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഓക്സിജൻ ലഭ്യത കൂട്ടിയില്ലെങ്കിൽ ദാരുണമായ മരണങ്ങൾക്കു സംസ്ഥാനവും സാക്ഷ്യം വഹിക്കേണ്ടിവരും. കൂടുതൽ താത്കാലിക ആശുപത്രികളും സംസ്ഥാനത്ത് ഒരുക്കേണ്ടതുണ്ട്. ബംഗളൂരു മൈസൂരു തുടങ്ങി എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളും വൈറസ് വ്യാപനം രൂക്ഷമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബംഗളൂരുവിൽ കർഫ്യൂ ഏർപ്പെടുത്തിയപ്പോൾ അനേകം തൊഴിലാളികൾ തങ്ങളുടെ ഗ്രാമങ്ങളിലേക്കു മടങ്ങി. ഇവരിൽ വൈറസ് ബാധിതർ ധാരാളമുണ്ടായിരുന്നു. വേണ്ടത്ര പരിശോധനകൾ നടക്കാഞ്ഞതിനാൽ രോഗബാധിതരെ കണ്ടെത്താനോ ക്വാറന്റൈൻ ചെയ്യാനോ കഴിഞ്ഞില്ല. ഇതാണ് ഗ്രാമങ്ങൾക്കു വിനയായത്. നഗരങ്ങളിലാകട്ടെ വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും എത്തിപ്പെട്ട വൈറസ് റസിഡൻഷ്യൽ ഏരിയകളിൽ തീവ്രവ്യാപനത്തിനു വഴിതുറന്നു. ജൂൺ വരെയെങ്കിലും കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തിയാലേ വൈറസ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ കഴിയൂ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതിനിടെ തീരമേഖലയിൽ ആഞ്ഞടിക്കുമെന്നു കരുതുന്ന ചുഴലിക്കാറ്റ് എത്രമാത്രം നാശം വിതയ്ക്കുമെന്ന ആശങ്കയും കർണാടകയിലെ ജനങ്ങളെ മുൾമുനയിലാക്കിയിരിക്കുന്നു.
ആശങ്കയൊഴിയാതെ ബംഗളൂരു
ബംഗളൂരുവിൽ ഈ മാസം ഏഴു മുതൽ 13 വരെ 2.9 ലക്ഷം പേർക്കാണ് രോഗബാധയുണ്ടായത്. ഈ മാസത്തെ ആദ്യ ആറ് ദിവസങ്ങളിൽ 2.6 ലക്ഷം പേരായിരുന്നു വൈറസ് ബാധിതർ. ഏഴു മുതൽ 13 വരെയുള്ള ദിവസങ്ങളിൽ മരണസംഖ്യയിലും വലിയ കുതിപ്പാണ് ഉണ്ടായത്. 1980 പേരാണ് ഇത്രയും ദിവസംകൊണ്ടുമാത്രം കോവിഡ് ബാധിച്ചു മരിച്ചത്. മരണനിരക്കിൽ മുൻ ആഴ്ചയിലേക്കാൾ 157 ശതമാനത്തിന്റെ വർധനയുണ്ടായി. ഈ മാസം 13വരെ കർണാടകയിൽ 5,189 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതിൽ 2,750 പേരും ബംഗളൂരു നഗരത്തിൽനിന്നുള്ളവരായിരുന്നു. ഏപ്രിലിൽ സംസ്ഥാനത്ത് 2,956 മരണമുണ്ടായതിൽ1,756 മരണവും ബംഗളൂരുവിലായിരുന്നു. മാർച്ചിലെ 236 മരണങ്ങളിൽ 140 ഉം ബംഗളൂരുവിലായിരുന്നു. മേയ് 13 വരെ ആകെ 20,712 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതിൽ 9,125 മരണങ്ങളും സംഭവിച്ചത് ബംഗളൂരുവിലാണ്.
അതിനിടെ കൂടുതൽ ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്തു കണ്ടെത്തിയതും ആശങ്ക വർധിപ്പിക്കുകയാണ്. ഡബിൾ മ്യൂട്ടന്റ് വേരിയന്റ് ആയ ബി.1.617 വൈറസ് ബാധയുടെ നൂറ്റമ്പതിലധികം കേസുകൾ ഇതിനോടകം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള 86 കേസുകൾ ബംഗളൂരുവിൽനിന്നാണ് റിപ്പോർട്ട്ചെയ്തത്. മരണസംഖ്യ ഉയരുന്നതിനു പിന്നിൽ ജനിതകമാറ്റം വന്നതും ഏറെ മാരകവുമായ വൈറസ് വേരിയന്റിന്റെ സാന്നിധ്യമാണെന്നാണ് വിദഗ്ധർ സംശയിക്കുന്നത്.
വാക്സിൻ നിർമാണത്തിനും പദ്ധതി
സംസ്ഥാനത്ത് കോവാക്സിൻ നിർമാണത്തിന് പദ്ധതി തയാറാക്കുകയാണെന്ന് സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സ് ചെയർമാനും ഉപമുഖ്യമന്ത്രിയുമായ സി.എൻ. അശ്വത് നാരായൺ കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞു. കോലാർ ജില്ലയിലെ മാലൂർ വ്യവസായ മേഖലയിലാണ് ഭാരത് ബയോടെക്കിന്റെ ഫാക്ടറി സ്ഥാപിക്കാൻ സർക്കാർ ശ്രമിക്കുന്നത്. യൂണിറ്റിന് ആവശ്യമായ എല്ലാ അനുമതികളും സർക്കാർ നൽകിക്കഴിഞ്ഞെന്നാണ് ഉപമുഖ്യമന്ത്രി പറഞ്ഞത്. എല്ലാ അസംബ്ലി നിയോജകമണ്ഡലങ്ങളിലും 100 കിടക്കകളുള്ള ആശുപത്രികൾ ഉറപ്പാക്കാനും ശ്രമം തുടങ്ങി. ഓക്സിജൻ, ഐസിയു സൗകര്യങ്ങളുള്ളവയായിരിക്കും ഈ കിടക്കകളെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വാക്സിൻ നയം പരാജയപ്പെട്ടിരിക്കുകയാണെന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറയുന്നത്. 100 കോടി രൂപ മുടക്കി സംസ്ഥാനത്തേക്കു വാക്സിൻ എത്തിക്കാൻ കോൺഗ്രസ് പദ്ധതി തയാറാക്കുകയാണെന്നും അദ്ദേഹം പറയുന്നു. 10 കോടി രൂപ പിസിസി നൽകും. ബാക്കി 90 കോടി രൂപ കോൺഗ്രസ് എംഎൽഎമാരും എംഎൽസിമാരും ചേർന്നു സമാഹരിക്കും. എംഎൽഎ, എംഎൽസി ഫണ്ടുകൾ വാക്സിൻ വാങ്ങുന്നതിന് ചെലവഴിക്കാൻ അനുവദിക്കണമെന്നും ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.
ഓക്സിജൻ നിർമാണത്തിന് ഡിആർഡിഒ
അതിനിടെ ഓക്സിജൻ നിർമാണത്തിനായി റോമിൽനിന്ന് 35 ടൺ സിയോലൈറ്റുമായി എയർ ഇന്ത്യ വിമാനം ഇന്നലെ ബംഗളൂരുവിലെത്തി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്(ഡിആർഡിഒ) വേണ്ടിയാണ് സിയോലൈറ്റ് എത്തിച്ചിരിക്കുന്നത്. രണ്ട് വിമാനങ്ങളിലായാണ് ഇതെത്തിച്ചത്. 18നകം ഏഴ് വിമാനങ്ങൾകൂടി ഇതിനായി ചാർട്ടർ ചെയ്തിട്ടുണ്ട്. 19-22 തീയതികളിലായി കൊറിയയിൽനിന്ന് എട്ട് വിമാനങ്ങളിൽ സിയോലൈറ്റ് എത്തിക്കും. കൂടാതെ അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നും സിയോലൈറ്റ് എത്തിക്കുമെന്ന് ഡിആർഡിഒ അധികൃതർ അറിയിച്ചു. പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ ടെക്നോളജിയിൽ ഓക്സിജൻ നിർമാണത്തിനാണ് സിയോലൈറ്റ് ഉപയോഗിക്കുന്നത്.
കോവിഡ് ന്യൂസ് / സികെകെ