Monday, May 17, 2021 12:18 AM IST
സ്പെയിനിൽ കർമലീത്താ സഭയുടെ നവാര പ്രോവിൻസിൽ അംഗമായിരുന്ന ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോള 96-ാം വയസിൽ മേയ് 15 നു നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന്. കേരളസമൂഹത്തിനും കേരളസഭയ്ക്കും നിർണായകമായ സംഭാവനകൾ നല്കിയ വ്യക്തിയായിരുന്നു അദ്ദേഹം. 1978ൽ സ്വദേശത്തേക്കു മടങ്ങിയ മിഷനറി.
1956 മുതൽ 1967 വരെ ആലുവ സെമിനാരി റെക്ടറായിരുന്ന ഫാ. മൈക്കിൾ എയ്ഞ്ചൽ ആഗോള കർമലീത്താസഭയുടെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് റോമിലേക്കു പോയപ്പോൾ തൽസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോള ആണ്. 1976 വരെ അദ്ദേഹം റെക്ടറായി സേവനമനുഷ്ഠിച്ചു. കാർമൽഗിരിയിൽ ഇപ്പോൾ മുഖ്യദേവാലയമായിരിക്കുന്ന പഴയ ഓഡിറ്റോറിയവും ലൈബ്രറി കെട്ടിടവും അദ്ദേഹമാണ് പണികഴിപ്പിച്ചത്.
ഉന്നത ബൗദ്ധികനിലവാരം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ ഈടുറ്റ സംഭാവനയാണ് ഇന്നും സെമിനാരികളിൽ പഠിപ്പിക്കുന്ന പഠനരീതിശാസ്ത്രഗ്രന്ഥം (Methodology). ചരിത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യവും അഗാധമായിരുന്നു. പിന്നീട് വിശ്രമജീവിതം നയിക്കാൻ റോമിലെ തെരേസിയാനും യൂണിവേഴ്സിറ്റിയോടു ചേർന്നുള്ള ആശ്രമം അദ്ദഹം തെരഞ്ഞെടുത്തത് ചരിത്രാന്വേഷണം തുടരുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
സമഗ്രദർശനമുള്ള ഗുരു
പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആലുവ സ്ഥാപിതമായത് അദ്ദേഹത്തിന്റെ കാലത്താണ്. ഒരു സർവകലാശാലയുടെ നിലവാരത്തിലേക്ക് സെമിനാരി പരിശീലന സംവിധാനത്തെ ഉയർത്താനായി അദ്ദേഹം കഠിനപ്രയത്നം ചെയ്തു. തന്നോടൊപ്പം അധ്വാനിക്കാൻ ബൗദ്ധികമേഖലയിൽ ഉന്നതനിലവാരം പുലർത്തിയിരുന്ന പലരെയും അദ്ദേഹം കൂടെ ചേർത്തിരുന്നതായി അനുഭവസ്ഥർ പറയുന്നു. ഫാ. സെബാസ്റ്റ്യൻ മങ്കുഴിക്കരി, ഫാ. തോമസ് പോൾ ഉറുമ്പയ്ക്കൻ, ഫാ. സിറിയക് കണിച്ചായി സിഎം ഐ തുടങ്ങിയ പ്രഗത്ഭരായ സ്റ്റാഫംഗങ്ങളെയും ബൗദ്ധികൗന്നത്യം പുലർത്തിയിരുന്ന സെമിനാരിക്കാരെയും അദ്ദേഹം തന്റെ വലംകൈയാക്കിയിരുന്നു.
ആദ്യത്തെ ഫാക്കൽട്ടി പ്രസിഡന്റായി നിയോഗിക്കപ്പെട്ടതും അദ്ദേഹം തന്നെയായിരുന്നു. വൈദികവിദ്യാർഥികളിൽ തത്ത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ ദർശനങ്ങൾ രൂപപ്പെടുത്താൻ അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. ’മതവും ചിന്തയും’ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം കൈയയച്ചു പ്രോത്സാഹിപ്പിച്ചു. ’ ക്രാന്തദർശിയും സഭാസ്നേഹിയും സെമിനാരി വിദ്യാർത്ഥികളുടെ എല്ലാ കഴിവുകളും വികസിപ്പിച്ചെടുക്കുന്നതിൽ ശ്രദ്ധാലുവുമായിരുന്നു ഡോമിനിക്കച്ചൻ. എല്ലാവരിലേക്കും വലിയ ചൈതന്യം പ്രസരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം’ എന്നാണ് തന്റെ റെക്ടറച്ചനെക്കുറിച്ച് ശിഷ്യനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ സാക്ഷ്യം.
കർദിനാളിനെക്കൂടാതെ, ആർച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞറളക്കാട്ട്, മാർ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ ഡോ. ജോസഫ് കരിയിൽ, ഡോ, വിൻസന്റ് സാമുവൽ, മാർ ജോസഫ് പൊരുന്നേടം, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഡോ. ജോസഫ് കാരിക്കശേരി, സാമുവൽ മാർ ഇറേനിയോസ്, ജോസഫ് മാർ തോമസ് തുടങ്ങി ഇന്നു കേരളസഭയിലെ പ്രമുഖരായ പലരുടെയും റെക്ടറായിരുന്നു അദ്ദേഹം.
കായിക മേഖലയ്ക്കും ആചാര്യൻ
വലിയ കായികപ്രേമി കൂടിയായിരുന്നു ഈ സന്യാസി. റെക്ടറായിരിക്കുന്ന കാലത്ത് ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷന്റെ അധ്യക്ഷസ്ഥാനം അദ്ദേഹം അലങ്കരിച്ചിരുന്നു. യുസി കോളജിലെ ആൻഡ്രൂസ് സ്റ്റേഡിയത്തിൽ പ്രശസ്ത ടീമുകളെ സംഘടിപ്പിച്ച് ബാസ്കറ്റ് ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. അന്നു സെമിനാരി ടീം വിദഗ്ധരായ കളിക്കാരെക്കൊണ്ട് സമ്പന്നമായിരുന്നു. പിന്നീട് ബാസ്കറ്റ് ബോൾ ഇന്റർനാഷനൽ റഫറി വരെയായിത്തീർന്ന ഫാ. ഫിലിപ്പ് വടക്കേക്കളം ഡോമിനിക്കച്ചന്റെ സ്പോർട്സ് പ്രോത്സാഹനത്തിന്റെ ഉത്തമദൃഷ്ടാന്തമാണ്.
ആധ്യാത്മികവും ബൗദ്ധികവുമായ വളർച്ചയോടൊപ്പം വൈദിക വിദ്യാർഥികൾക്കു കായികക്ഷമതയും ആവശ്യമാണെന്നും കളികളും വിനോദങ്ങളും അതിന് സഹായകമാണെന്നുമുള്ള തിരിച്ചറിവ് ഡോമിനിക്കച്ചനുണ്ടായിരുന്നു. കളിസമയത്ത് വൈദികവസ്ത്രം ഒഴിവാക്കി അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാൻ ആദ്യമായി അനുവാദം ലഭിക്കുന്നത് അദ്ദേഹത്തിന്റെ കാലത്താണ്. ചുറ്റുപാടുമുള്ള കോളജുകളും ക്ലബ്ബുകളുമായി സെമിനാരിയിൽ സൗഹൃദ മത്സരങ്ങൾ ആദ്യമായി സംഘടിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു എന്ന് ഓർമിച്ചെടുക്കുന്നു കെആർഎൽസിസി പ്രസിഡന്റും ഇന്നത്തെ കൊച്ചി മെത്രാനുമായ ഡോ. ജോസഫ് കരിയിൽ പിതാവ്.
യഥാർഥ മിഷനറി മനസ്
വിദേശമിഷനറിമാരായ കർമലീത്താ വൈദികരുടെ 1766 മുതലുള്ള വൈദിക പരിശീലന നേതൃത്വത്തിന്റെ അവസാനത്തെ കണ്ണിയുമായിരുന്നു ഡോമിനിക്കച്ചൻ. 1976ൽ മോൺ. വർഗീസ് കവലക്കാട്ടിനു റെക്ടർ സ്ഥാനം ഒഴിഞ്ഞുകൊടുത്തതിലൂടെ കേരളസഭാചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിച്ചിടുകയായിരുന്നു അദ്ദേഹം. കളംവിടുംമുമ്പ് പാണ്ഡിത്യമുള്ള തദ്ദേശീയരെ സെമിനാരിപരിശീലകരായി ഒരുക്കിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. തങ്ങളുടെ പ്രേഷിതചൈതന്യവും പണവും ആൾശേഷിയുംകൊണ്ട് ഒരു സന്യാസസമൂഹം
കേരളംപോലൊരു സഭാസമൂഹത്തിനുവേണ്ടി ചെയ്ത വൻകാര്യങ്ങൾ ഒരു ദിവസം പൂർണമായും കൈമാറിയിട്ട് കടന്നുപോകാൻ കാണിക്കുന്ന ആ ഹൃദയവലുപ്പം, അതാണല്ലോ യഥാർഥ മിഷനറിചൈതന്യം.
മംഗലപ്പുഴയോരത്തെ പിഒസി
1967ൽ മംഗലപ്പുഴ സെമിനാരി റെക്ടറായി ഉത്തരവാദിത്വമേറ്റെടുത്തതോടൊപ്പം മറ്റൊരു നിയോഗം കൂടി അദ്ദേഹത്തെ തേടിയെത്തി പാസ്റ്ററൽ ഓറിയന്റേഷൻ സെൻറർ (പിഒസി) പ്രസിഡന്റ്.
ഇതിന് ഒരു പശ്ചാത്തലമുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യച്ചൂടിൽ കേരള കത്തോലിക്കാസഭയുടെ അജപാലനപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഒരു സംവിധാനം സ്വപ്നം കാണുകയും അതിന് പിഒസി എന്ന പേരുവരെ കണ്ടെത്തുകയും അത് തന്റെ ഉന്നതപഠനത്തിന്റെ പ്രബന്ധവിഷയമായി തെരഞ്ഞെടുക്കുകയും ചെയ്ത, തൃശൂർ രൂപതക്കാരനായ ജോസഫ് കണ്ണത്തച്ചൻ തന്റെ സ്വപ്നം പങ്കുവച്ചത് മംഗലപ്പുഴ റെക്ടർ മൈക്കിൾ എയ്ഞ്ചൽ ഒസിഡി അച്ചനോടായിരുന്നു.
കേരളത്തിലെ വിവിധ മെത്രാന്മാരുമായി ഇക്കാര്യം കണ്ണത്തച്ചനും മൈക്കിൾ എയ്ഞ്ചലച്ചനും ചർച്ചചെയ്തതിന്റെ ഫലമായി രൂപതാപ്രതിനിധികളുടെ ഒരു താത്കാലിക ഉപദേശസമിതി രൂപംകൊണ്ടു. ഫാ. മൈക്കിൾ എയ്ഞ്ചൽ അതിന്റെ പ്രസിഡന്റായും ഫാ. ജോസഫ് കണ്ണത്ത് (തൃശൂർ), ഫാ. സെബാസ്റ്റ്യൻ മങ്കുഴിക്കരി (എറണാകുളം), ഫാ. പോൾ കാട്ടിശേരി (കൊച്ചി), ഫാ. ജോൺ വള്ളമറ്റം (കോതമംഗലം), ഫാ. സെബാസ്റ്റ്യൻ ഈരത്തറ (കോഴിക്കോട്) എന്നിവർ അംഗങ്ങളായും ഉള്ളതായിരുന്നു ആദ്യ കമ്മിറ്റി. പിന്നീട് അത് വിപുലീകരിക്കുകയും പിഒസിക്കായി ഒരു സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഈ സന്ദർഭത്തിലാണ് മൈക്കിളച്ചൻ സുപ്പീരിയർ ജനറലായി മാറിപ്പോകുന്നത്.
പിഒസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോമിനിക്കച്ചൻ ആദ്യം ചെയ്തത് മംഗലപ്പുഴയിലെ ഫാദർ സഖറിയാസ് ഹാൾ പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിനായി താത്കാലികമായി വിട്ടുകൊടുക്കുകയാണ്. കേരളസഭയുടെ ആവശ്യം മുൻകൂട്ടി കണ്ടറിഞ്ഞ പ്രതിഭയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് താഴെപ്പറയുന്ന സുപ്രധാനങ്ങളായ തീരുമാനങ്ങൾ കൈക്കൊണ്ടത്:
1. മതബോധകർക്കായി രണ്ടു വർഷം നീളുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കുക; 2. എല്ലാ രൂപതകൾക്കുംവേണ്ടി പൊതുവായ മതബോധനഗ്രന്ഥവും ദൃശ്യശ്രാവ്യമാധ്യമങ്ങളും തയാറാക്കുക; 3. പൊതുവായ ഒരു പുതിയ ബൈബിൾ പരിഭാഷ തയ്യാറാക്കുക; 4. കുടുംബ കൗൺസലിംഗ് സൗകര്യങ്ങളൊരുക്കുക; 5. അജപാലനത്തിന് സഹായകരമായ സാമൂഹികവും മതപരവുമായ വിവരശേഖരണം ശാസ്ത്രീയമായി തയാറാക്കാൻ ഒരു കേന്ദ്രം ആരംഭിക്കുക; 6. പിഒസി ഔദ്യോഗികമായി ആരംഭിക്കാൻ കെസിബിസിയിൽനിന്ന് അനുവാദം തേടുന്ന കത്ത് തയാറാക്കാൻ കണ്ണത്തച്ചനെ ഭരമേല്പിക്കുക.
1968 ഫെബ്രുവരി 19 ന് കർദിനാൾ മാക്സ്മില്ലൻ ഫ്യൂർസ്റ്റൻബെർഗ് മംഗലപ്പുഴ ഫാദർ സഖറിയാസ് സ്മാരക മന്ദിരത്തിൽ വച്ച് പിഒസി ഉദ്ഘാടനം ചെയ്തപ്പോൾ അതിനുള്ള എല്ലാ ഒരുക്കങ്ങളും ഡോമിനിക്കച്ചന്റെ നേതൃത്വത്തിലാണ് നടന്നത്. രണ്ടു വർഷത്തിനു ശേഷം, സഖറിയാസ് ഹാളിന്റെ സ്ഥലപരിമിതി മൂലം മഞ്ഞുമ്മൽ സിആർസിയിലേക്കും പിന്നീട് ഏതാനും മാസത്തേക്ക് കലൂരിലേക്കും പറിച്ചുനടപ്പെട്ട പിഒസിക്ക് 1970 ഡിസംബർ 12നു പാലാരിവട്ടത്ത് സ്ഥിരകേന്ദ്രവും സംവിധാനങ്ങളും സംലഭ്യമായി.
മുമ്പേ പറന്ന പക്ഷി
കേരളസമൂഹത്തിന്റെ പൊതുനന്മയ്ക്കായും ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും ചാലക ശക്തിയായും നിലകൊള്ളുന്ന കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ആസ്ഥാന കേന്ദ്രമെന്ന നിലയിൽ കഴിഞ്ഞ 53 വർഷങ്ങളായി നാടിന്റെ പുണ്യമായി നിലകൊള്ളുന്ന പിഒസി യുടെ തുടക്കക്കാലത്തെ അമരക്കാരൻ എന്ന നിലയിൽ ഫാ. ഡോമിനിക് ഒസിഡി ദെ മെൻഡിയോള കേരളത്തിന് മറക്കാനാവാത്ത വ്യക്തിത്വമാണ്. അടിത്തറയുടെ ബലമാണ് ഭവനത്തിന്റെ ബലം. മുമ്പേ പോയ ദീർഘവീക്ഷണമുള്ളവരുടെ ഔദാര്യം പറ്റുന്നവരാണ് പിൻതലമുറക്കാരെല്ലാം.
കേരളസഭയ്ക്കും സമൂഹത്തിനും വേണ്ടി അമൂല്യശുശ്രൂഷ ചെയ്ത ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോളയച്ചന് കേരള മണ്ണിന്റെ ആദരാഞ്ജലികൾ! കേരളസഭയുടെ ഹൃദയംനിറഞ്ഞ നന്ദി! .
ഫാ. ജോഷി മയ്യാറ്റിൽ