Saturday, June 19, 2021 12:15 AM IST
പൗരസ്വാതന്ത്ര്യങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും നിയന്ത്രിക്കാനുള്ള ഭരണകൂട ശ്രമങ്ങൾ പുതിയതല്ല. സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം (യുഎപിഎ) മുതൽ ഭീകരവിരുദ്ധ നിയമംവരെ ചുമത്തി ജയിലിലടയ്ക്കുക പതിവായിട്ടുണ്ട്. ട്വിറ്റർ, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളെയും മുഖ്യധാരാ പത്ര, ടെലിവിഷൻ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ സജീവ ചർച്ചാവിഷയമാണ്.
സ്ത്രീ-പുരുഷ സമത്വവും ജാതി- മത സമത്വവും തുല്യനീതിയും മുതൽ സാന്പത്തിക സ്വാതന്ത്ര്യം വരെയുള്ളവ കോടിക്കണക്കിനു പാവങ്ങൾക്കും സാധാരണക്കാർക്കും ഇന്നും കിട്ടാക്കനിയാണ്. അതിനിടെയാണു പൗരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനുമെല്ലാം ഭീഷണി നേരിടുന്നത്.
വിയോജിപ്പുകളെ അടിച്ചമർത്താൻ സർക്കാരുകൾ വളഞ്ഞ വഴികൾ തേടുന്നുവെന്നു വിമർശിച്ചതു പരമോന്നത കോടതികളാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച ജെഎൻയു വിദ്യാർഥികളായ നതാഷ നർവാൾ, ദേവാംഗന കലിത, ജാമിയ മിലിയ സർവകലാശാല വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്കു ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാരിനും പോലീസിനുമെതിരേ നിശിത വിമർശനങ്ങൾ ഉയർത്തി. മൂന്നു വിദ്യാർഥികൾക്കു ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതിയും ഇന്നലെ വിസമ്മതിച്ചു.
ട്വിറ്ററിനെ കൂട്ടിലാക്കാൻ ശ്രമം
ട്വിറ്ററിനെ കേന്ദ്രസർക്കാരിന്റെ ചട്ടക്കൂട്ടിൽ ഒതുക്കാനുള്ള ശ്രമങ്ങൾ രാജ്യത്തു ചർച്ചയാണ്. വിദ്വേഷപരമോ പ്രകോപനപരമോ ആയ ഉള്ളടക്കങ്ങൾ ആരു ട്വീറ്റ് ചെയ്താലും അവ ഡിലീറ്റ് ചെയ്തില്ലെങ്കിൽ അക്കാര്യം കുറ്റമായി പരിഗണിച്ചു പോസ്റ്റ് ഇട്ട ആൾക്കൊപ്പം തന്നെ ട്വിറ്ററിനെതിരേയും കുറ്റം ചുമത്തി കേസെടുക്കുമെന്നാണു കേന്ദ്രസർക്കാരിന്റെ ഭീഷണി. സർക്കാരിന്റെ പുതിയ ഐടി ചട്ടങ്ങളിലെ വ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറാകാതിരുന്നതോടെയാണു ട്വിറ്ററിന് ഇന്ത്യയിലുള്ള നിയമപരിരക്ഷ പിൻവലിച്ചത്.
ട്വിറ്റർ ഇന്ത്യയുടെ ഏത് ഉദ്യോഗസ്ഥനെതിരേയും ക്രിമിനൽ നടപടി സ്വീകരിക്കാനും ചോദ്യം ചെയ്യാനും ഇനി കഴിയും. ട്വിറ്റർ, വാട്ട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളെ വരുതിയിലാക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങിയിട്ടു നാളുകളായി. ഇതിന്റെ പേരിൽ പൗരന്റെ സ്വകാര്യതയിലേക്കു കടന്നുകയറാനുള്ള നീക്കങ്ങളും വിമർശനവിധേയമാണ്.
ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്സ്ആപ്, ഇൻസ്റ്റാഗ്രാം, മെസൻജർ മുതൽ ക്ലബ് ഹൗസ് വരെയുള്ള നവമാധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതിൽ സംശയമില്ല. ചൂഷണം മുതൽ വിദ്വേഷ, വർഗീയ പ്രചാരണങ്ങൾ വരെ അനിയന്ത്രിതമായി തുടരുന്നത് അപകടമാണ്. പക്ഷേ അഭിപ്രായസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും വിലക്കേർപ്പെടുത്തുകയല്ല പ്രതിവിധി.
സമൂഹ മാധ്യമങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സമിതി ഇന്നലെ പ്രത്യേകം ചർച്ച ചെയ്തതു നല്ല തുടക്കമാണ്. പൗരസ്വാതന്ത്ര്യ സംരക്ഷണവും സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗവും സംബന്ധിച്ച വിശദീകരണത്തിനായി ട്വിറ്റർ ഇന്ത്യ അധികൃതരെയും സമിതി വിളിച്ചുവരുത്തി.
ഭരണഘടനയെ വിസ്മരിക്കരുത്
ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുച്ഛേദങ്ങളിലാണു മൗലികാവകാശങ്ങളെക്കുറിച്ചു (ഫണ്ട മെന്റൽ റൈറ്റ്സ്) പറയുന്നത്. അത്യപൂർവമായ പ്രത്യേക സാഹചര്യങ്ങളിലൊഴിച്ചു മൗലികാവകാശങ്ങൾ നിഷേധിക്കാൻ സർക്കാരിന് അധികാരമില്ലെന്നു ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുണ്ട്. അടിസ്ഥാന പ്രമാണങ്ങളുമായി യോജിക്കാത്ത നിയമനിർമാണത്തിനു പോലും പതിമൂന്നാം അനുച്ഛേദം (ആർട്ടിക്കിൽ 13) തടയിടുന്നുണ്ട്.
ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിലാണ് അഭിപ്രായസ്വാതന്ത്ര്യം (ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്സ്പ്രഷൻ) അടക്കമുള്ള പൗര സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യം, ആയുധങ്ങളില്ലാതെ യോഗം ചേരാനുള്ള സ്വാതന്ത്ര്യം, അസോസിയേഷനുകളും യൂണിയനുകളും രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം, രാജ്യത്തെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, ഇന്ത്യയിലെവിടെയും താത്കാലികമായോ സ്ഥിരമായോ താമസിക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ള തൊഴിൽ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം ഭരണഘടന ഉറപ്പുനൽകിയിട്ടുണ്ട്.
പക്ഷേ ഇവയിൽ എത്രയെണ്ണത്തിനു വളഞ്ഞ വഴിയിലൂടെ നിയന്ത്രണങ്ങളും ഭീഷണികളും സർക്കാരുകൾ കൊണ്ടുവന്നുവെന്നതു ചോദ്യചിഹ്നമാണ്. രോഗബാധിതനായ 94 വയസുകാരൻ ഫാ. സ്റ്റാൻസ്വാമി ഉൾപ്പെടെ എത്രയോ പേരെയാണു രാജ്യദ്രോഹക്കുറ്റം ചുമത്തി മാസങ്ങളും വർഷങ്ങളും തടവിൽ പാർപ്പിക്കുന്നത്? തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്കു പോലും ലക്ഷദ്വീപിൽ പ്രവേശനം വിലക്കിയതും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പോകുന്നതിനു പ്രത്യേക പെർമിറ്റ് ഏർപ്പെടുത്തിയതുമൊക്കെ വെല്ലുവിളികളാണ്.
മൗലികാവകാശങ്ങൾ വിലക്കരുത്
വ്യക്തിസ്വാതന്ത്ര്യം പ്രധാന മൗലികാവകാശമാണ്. രാഷ്്ട്രീയ വിവേചനത്തിനെതിരായ പൗരന്റെ ചില അവശ്യ അവകാശങ്ങളുടെ ലംഘനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണു മൗലികാവകാശങ്ങളുടെ ലക്ഷ്യമെന്ന് സിദ്ധറാം സത്ലിംഗപ്പ മെഹ്ത്രെയും മഹാരാഷ്ട്ര സർക്കാരുമായുള്ള കേസിൽ 2011ലെ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പൗരനെ അറസ്റ്റ് ചെയ്യുന്നതിലും ജാമ്യത്തിനുള്ള അവകാശം നിഷേധിക്കുന്നതിലുമുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയും ഈ വിധിയോടെ വർധിപ്പിച്ചു.
വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക താത്പര്യങ്ങളും തമ്മിൽ മികച്ച സന്തുലിതാവസ്ഥ നിലനിർത്താൻ രാജ്യത്തെ എല്ലാ കോടതികളും ജുഡീഷൽ ഓഫീസർമാരും പഠിക്കണമെന്നു പരമോന്നത കോടതി ഓർമിപ്പിച്ചതും ശ്രദ്ധേയമാണ്. സാമൂഹിക താൽപര്യങ്ങൾക്ക് അനുസൃതമായുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ജസ്റ്റീസുമാരായ ദൽവീൽ ഭണ്ഡാരിയും കെ.എസ്. രാധാകൃഷ്ണനും അന്നത്തെ വിധിയിൽ എടുത്തു പറഞ്ഞിരുന്നു.
അഭിപ്രായത്തെ അടിച്ചമർത്തരുത്
അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിൽ പരമപ്രധാനമാണ്. പക്ഷേ, ഇതിനെതിരേ രാഷ്്ട്രീയ പ്രേരിത ഉപരോധമാണു സർക്കാർ സ്വീകരിക്കുന്നത്. വിയോജിപ്പുകളും എതിർപ്പുകളും ഉയർത്തുന്നവരെ കള്ളക്കേസിൽ കുടുക്കി തുറുങ്കിലടയ്ക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കും കാർഷിക നിയമ ഭേദഗതികൾക്കുമെതിരേയും പ്രതിഷേധിക്കുന്ന സമരക്കാരോടുള്ള സർക്കാർ മനോഭാവം വ്യക്തമാണ്.
ഫാ. സ്റ്റാൻസ്വാമിയെ പോലെയുള്ള മനുഷ്യാവകാശ പ്രവർത്തകർക്കും വിനോദ് ദുവയെ പോലെയുള്ള പ്രമുഖ പത്രപ്രവർത്തകർക്കും എതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതും നരേന്ദ്ര മോദി സർക്കാരാണ്. ട്വിറ്ററിനെ വരുതിയിൽ നിർത്താനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രങ്ങൾ ഇനിയെത്ര കൂടി പോകുമെന്ന് അറിയില്ല.
കോവിഡും സാന്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം ജനങ്ങൾ കൊടിയ ദുരിതത്തിലാകുന്പോഴും വിയോജിക്കുന്നവരെ വേട്ടയാടാനാണു സർക്കാരിന്റെ ശ്രദ്ധ. മതം, ജാതി, ഭക്ഷണം, വസ്ത്രം തുടങ്ങി എന്തിന്റെയെല്ലാം പേരിലാണ് ആൾക്കൂട്ട ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വേട്ടയും നടക്കുന്നത്. അക്രമികളെ സംരക്ഷിക്കുന്നതും രഹസ്യമല്ല. പക്ഷേ മറുഭാഗത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്ര്യങ്ങൾക്കും വേണ്ടി ആഗോളവേദികളിൽ പ്രധാനമന്ത്രി വാദിക്കുന്നു!
വാക്കും പ്രവൃത്തിയും പലവഴി
ബ്രിട്ടനിലെ കോണ്വാളിലുള്ള കാർബിസ് ബേയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി തന്നെ അഭിപ്രായസ്വാതന്ത്ര്യത്തിനും തുറന്ന സമൂഹത്തിനും വേണ്ടി വാദിച്ചു. സ്വേച്ഛാധിപത്യത്തിനും തീവ്രവാദത്തിനുമെതിരേ ലോകത്തിന്റെ യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്ത മോദി ജനാധിപത്യവും സ്വാതന്ത്ര്യവും ഇന്ത്യൻ ധാർമികതയുടെ ഭാഗമാണെന്നാണു പറഞ്ഞത്.
ഭയവും അടിച്ചമർത്തലും ഇല്ലാതെ ആളുകളെ സ്വതന്ത്രമായി ജീവിക്കാൻ സഹായിക്കുകയും ജനാധിപത്യം സംരക്ഷിക്കുകയും ചെയ്യുമെന്നും ഇന്ത്യ കൂടി പങ്കാളിയായ പ്രസ്താവന നൽകിയ ഉറപ്പു പാലിക്കാൻ പ്രധാനമന്ത്രി മോദി തയാറാകട്ടെ. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്.
ഒരു പൗരനെയോ ജനതയെയോ തുറുങ്കിലടയ്ക്കാം. വെടിവച്ചു കൊല്ലാം. പക്ഷേ, ഒരാശയത്തെയോ, സത്യത്തെയോ ആർക്കും വധിക്കാനാകില്ല. സത്യം കൂടുതൽ ശക്തിയോടെ ഉയിർത്തെഴുന്നേൽക്കും. ചില ആശയങ്ങൾ ആകാശത്തോളം വളരുക തന്നെ ചെയ്യും.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ