Monday, June 21, 2021 1:17 AM IST
മുതിർന്നവർ, പ്രത്യേകിച്ചു കിടപ്പിലായവർ കുടുംബാംഗങ്ങൾക്കു കടുത്ത ബുദ്ധിമുട്ടുണ്ടാക്കും, കിടപ്പിലായവരെ സംരക്ഷിക്കുന്നവർ പുറത്തുപോയി ജോലി ചെയ്തു ജീവിക്കേണ്ടവരാണെങ്കിൽ. വീട്ടിലെ പ്രശ്നങ്ങൾ പലപ്പോഴും തൊഴിൽ രംഗത്തും ദ്രോഹമാകും. തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത സ്ഥിതിയിൽ തൊഴിലുടമയുമായും സഹപ്രവർത്തകരുമായൊക്കെ ചേർന്നു പോകാനാകാതെ വരും. വീട്ടിനുള്ളിൽ കുടുംബാംഗങ്ങളുമായുള്ള ബന്ധവും മോശമാകും. പ്രായമായവരെ വേണ്ടവിധത്തിൽ ശുശ്രൂഷിക്കാനാവാത്ത സാഹചര്യം കുറ്റബോധമായും മാറുന്നതോടെ പല വ്യക്തികളുടെയും മനോബലം തകർന്നു പോകുന്നു.
ഉയർന്ന ജോലിയുള്ള മക്കൾ വരെ പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നതിൽ പിന്നാക്കം പോകുന്ന കാലമാണിത്. മറ്റു സഹോദരങ്ങളില്ലാത്തതും കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരുടെ കാര്യങ്ങൾ നോക്കേണ്ടി വരുന്നതും ചെറുപ്പക്കാർക്ക് വെല്ലുവിളിയായിത്തീരുന്നു. താൻ വളർത്തി വലുതാക്കിയ പ്രിയ മക്കൾ തന്റെ പ്രതീക്ഷയ്ക്കൊത്തു പെരുമാറാത്തതിൽ നൊമ്പരപ്പെടുന്ന വൃദ്ധ മനസുകളുടെ അവസ്ഥയും കാണേണ്ടതാണ്. അവർക്ക് ഒരു ദിവസത്തേക്കെങ്കിലും ഒന്നു മാറി നിൽക്കാൻ സാഹചര്യമില്ല. അനാഥാലയങ്ങളും വൃദ്ധസദനങ്ങളും പലർക്കും പൊരുത്തപ്പെടാനാവത്ത ഇടങ്ങളാണ്. ഇവിടെയാണ് സർക്കാരിന് നേതൃത്വം വഹിക്കാനുള്ളത്. മറ്റേതൊരു വകുപ്പു പോലെതന്നെ വയോജനങ്ങൾക്കായി പ്രത്യേക വകുപ്പും മന്ത്രിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
വയോജന ഹോസ്റ്റലുകൾ
വയോജന ഹോസ്റ്റലുകൾ എന്ന ആശയം കേരളം ചർച്ചചെയ്യേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. വിമൻസ് ഹോസ്റ്റലുകൾ പോലെ പ്രായമായവർക്ക് സുരക്ഷിതമായി താമസിക്കാനൊരിടം, കൃത്യ സമയത്ത് ഭക്ഷണം, മരുന്നുകൾ, വിനോദ-വിജ്ഞാന-ആരോഗ്യ പരിപാലന മാർഗങ്ങളുടെ ലഭ്യത, ആഴ്ചയിലൊരിക്കൽ സ്വന്തം വീട്ടിൽ പോകാനും മക്കളോടും കൊച്ചുമക്കളോടുമൊപ്പം താമസിക്കാനുമുള്ള സാഹചര്യം ഇതെല്ലാം ഒരുക്കുന്നതാകണം വയോജന ഹോസ്റ്റലുകൾ. ഇത്തരമൊരു ജീവിത സാഹചര്യം ആഗ്രഹിക്കുന്ന ആളുകൾ ഇപ്പോൾത്തന്നെയുണ്ടാകും. ചെറുപ്പക്കാരെക്കാൾ പ്രായമായവരുടെ എണ്ണം കൂടി വരുന്നു എന്നത് കാണാതിരിക്കരുത്.
ഗാന്ധിജി പരീക്ഷിച്ചു വിജയിപ്പിച്ച ആശ്രമജീവിതം എന്ന ആശയമാണ് ചില പരിഷ്കാരങ്ങളോടെയെങ്കിലും നടപ്പിൽ വരേണ്ടത്. അന്തേവാസികളെല്ലാം സമന്മാരായി കരുതപ്പെടുന്ന, ഒരേ ഭക്ഷണവും ജീവിത സാഹചര്യങ്ങളും പങ്കുവയ്ക്കുന്ന, ഓരോരുത്തരും തങ്ങളാലാവും വിധം ജോലികളിൽ - കൃഷിയും പാചകവും വയ്യാത്തവരെ ശുശ്രൂഷിക്കലുമുൾപ്പെടെ - ഏർപ്പെടുന്ന, സ്വന്തം മത വിശ്വാസം പാലിക്കാനും ആചരിക്കാനും അവസരം ഒരുക്കുന്ന ഒരു സാഹചര്യമാണ് ഒരുക്കപ്പെടേണ്ടത്.
സർക്കാർ കണ്ടെത്തുന്നതും ആശുപത്രികൾ അടുത്തുള്ളതുമായ സ്ഥലത്ത് വൃത്തിയും സുരക്ഷയുമുള്ള കെട്ടിടത്തിലായിരിക്കണം ഹോസ്റ്റൽ. പത്രമാസികകൾ വായിക്കാനും ടിവി കാണാനുമുള്ള സൗകര്യങ്ങളും ആരോഗ്യമുള്ളവർക്ക് പച്ചക്കറി, പൂന്തോട്ട പരിപാലനത്തിനുമുള്ള സൗകര്യവും ഉണ്ടാകണം. ഡോക്ടറുടെയും നഴ്സിന്റെയും സേവനംകൂടി ലഭ്യമാക്കിയാൽ കൂടുതൽ മികച്ചതാകും.
അന്തേവാസികളെ സംരക്ഷിക്കുന്നതിന് നിശ്ചിത തുക ഫീസായി ഈടാക്കണം. സാമ്പത്തികമില്ലാത്തവർക്ക് ഫീസിളവും നൽകണം. അപകടത്തിൽപ്പെടുന്നവരെയും കിടപ്പിലായവരെയും ഏറ്റെടുക്കാനും ചികിത്സിക്കാനും സംരക്ഷിക്കാനുമുള്ള സൗകര്യങ്ങൾ കൂടി ഒരുക്കണം. ഭാവിയിലേക്ക് ഇത്തരം ഹോസ്റ്റലുകളിൽ താമസിക്കാൻ ആഗഹിക്കുന്നവർക്ക് ഓരോ മാസവും നിശ്ചിത തുക അടച്ച് ചെലവുകൾക്കുള്ള പണം മുൻകൂറായി അടയ്ക്കാനുള്ള സൗകര്യവും ഒരുക്കണം. മക്കളും രക്ഷിതാക്കളും ഒന്നിച്ചു കൂടാനിടവരുന്ന അവസരങ്ങളിലെല്ലാം മക്കളോടൊത്ത് പോകാനും സമയം ചെലവഴിക്കാനുമുള്ള സ്വാതന്ത്ര്യവും നൽകണം.
പ്രായമായവരെ സംരക്ഷിക്കാൻ ഹോം നേഴ്സിനെ നിയമിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക ചെലവുകളുടെ നാലിലൊന്നു പോലും വേണ്ടി വരില്ല. പ്രായമായവർക്കുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾക്കു പോലും ആശുപത്രി സന്ദർശനം തുടങ്ങിയ കാര്യങ്ങളിലേക്കാണെത്തിക്കുക. അത് മക്കളുടെ അവധി നഷ്ടപ്പെടുത്തുന്നതിനും സമയ, സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്നു. പലപ്പോഴും ശരിയായ സമയത്തെ ശ്രദ്ധക്കുറവോ നിരീക്ഷണക്കുറവോ ആണ് പലരെയും ആശുപത്രി ക്കിടക്കകളിലേക്കെത്തിക്കുന്നത്. അപ്പോൾ എല്ലാ ദിവസവും ലഭിക്കുന്ന നഴ്സിംഗ് കെയർ എത്ര വലിയ നേട്ടമായിരിക്കും ?
നമ്മുടെ സംസ്കാരത്തിന് പരിചയമില്ലാത്തത് എന്നു കരുതി തള്ളിക്കളയാതെ പ്രസക്തമായി ചിന്തിക്കേണ്ട മേഖലയാണ് വയസായവരുടെ ലോകം. അഗതി, വൃദ്ധ സദനങ്ങൾ എന്ന് നിസാരവത്കരിക്കാതെ ഭാവിയിലെ ജീവിതരീതി എന്ന നിലയിൽ മനസിനെ പാകപ്പെടുത്താൻ സമയമായിരിക്കുന്നു. വയോജന പുനരധിവാസം നടപ്പാക്കിയാൽ അനേകം യുവജനങ്ങൾക്ക് ആശ്വാസമാകും. ശാന്തമായ മനസോടുകൂടി ക്രിയാത്മകമായി ജോലി നോക്കുന്ന ആളുകളാണ് ഒരു രാഷ്ട്രത്തിന്റെ വളർച്ചയ്ക്കാധാരം എന്നു മറക്കാതിരിക്കാം.
ഷിനു ആനത്താരയ്ക്കൽ