Tuesday, June 22, 2021 10:56 PM IST
1939. സംഗീതാധ്യാപകര്‍ക്കായി തുടങ്ങിയ അവധിക്കാല സംഗീതവിദ്യാലയം സ്വാതിതിരുനാള്‍ അക്കാഡമിയായ കാലം. അക്കൊല്ലം ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ജന്മദിനാഘോഷം വിപുലമായിരുന്നു. അമ്മ മഹാറാണിയുടെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടികള്‍ക്കായി ഒരു സംഗീത മത്സരം ഒരുക്കിയിട്ടുണ്ട്. പത്രത്തില്‍ വൃത്താന്തമൊക്കെ വന്നു.
തിരുവനന്തപുരത്തുനിന്ന് ഏതാണ്ട് 35 കിലോമീറ്റര്‍ അകലെ പാറശാലയിലുള്ള മഹാദേവ അയ്യര്‍ ഈ വിവരമറിഞ്ഞ് ഒന്നു ശങ്കിച്ചു. മകള്‍ പൊന്നമ്മാള്‍ നന്നായി പാടും. പക്ഷേ വീട്ടില്‍നിന്ന് ഇത്ര ദൂരെ കുട്ടിയെയും കൊണ്ട് മത്സരത്തിനു പോകുന്നത് ഓര്‍ത്തപ്പോള്‍ ഒരു ഭയം. മകളെ മത്സരത്തിനു ചേര്‍ത്തുകൂടേ എന്നു പലരും ചോദിക്കുകയും ചെയ്യുന്നു. പോകണോ എന്നു തിരക്കിയപ്പോള്‍ പൊന്നമ്മാളിനും ഭയം. ഒടുവില്‍ കടവുളില്‍ വിശ്വാസമര്‍പ്പിച്ച് മഹാദേവയ്യര്‍ മകളെയും കൂട്ടി ഇറങ്ങി.
ഹരികേശനല്ലൂര്‍ മുത്തയ്യാ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, കെ.എ. കൃഷ്ണമാചാര്യ.. വിധികര്‍ത്താക്കളായിരിക്കുന്ന ഈ മഹാരഥന്മാര്‍ക്കു മുന്നിലാണ് പാടേണ്ടത്. എന്തു പാടണമെന്ന് പൊന്നമ്മാളിനു വീണ്ടും പേടി. പേരുവിളിച്ചപ്പോള്‍ ഗുരുക്കന്മാരെ മനസ്സില്‍ ധ്യാനിച്ച് ഒരു ദീക്ഷിതര്‍കൃതി പാടി- കല്യാണി രാഗത്തില്‍ കമലാംബാം ഭജരേ...
രാഗം പാടാമോ എന്നായി അപ്പോള്‍ ശെമ്മാങ്കുടി. ആ നേരംകൊണ്ട് പൊന്നമ്മാളിനു ഭയം അകന്നിരുന്നു. പാടി. ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനവും സ്വര്‍ണമെഡലും ബി. പൊന്നമ്മാളിന്.
പഠിപ്പിക്കണം, കണ്ടിപ്പാ!
സമ്മാനം വാങ്ങി, വേദിയില്‍ വീണ്ടും പാടി, തിരുവനന്തപുരത്തുനിന്നു മടങ്ങാന്നേരത്ത് മുത്തയ്യാ ഭാഗവതര്‍ മഹാദേവയ്യരോടു പറഞ്ഞു: മകള്‍ നന്നായി പാടുന്നുണ്ട്. ഇവിടെ സംഗീത അക്കാഡമിയില്‍ ചേര്‍ക്കണം, കണ്ടിപ്പാ!
സന്തോഷവും ആശങ്കയും ഒരുമിച്ചുവന്നു മഹാദേവയ്യര്‍ക്ക്. മകളെ തുടര്‍ന്നു സംഗീതം പഠിപ്പിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. അതിനുള്ള വഴിയാണ് സാക്ഷാല്‍ ഹരികേശനല്ലൂര്‍ മുത്തയ്യാ ഭാഗവതര്‍ മുന്നില്‍ തുറന്നുവയ്ക്കുന്നത്- മകളെ നിര്‍ബന്ധമായും അക്കാഡമിയില്‍ ചേര്‍ക്കണമെന്ന്. പക്ഷേ സാഹചര്യം ഓര്‍ക്കുമ്പോള്‍ എന്തു മറുപടി പറയുമെന്നറിയാതെ ആ പിതാവ് കുഴങ്ങി.
എല്ലാറ്റിനും വഴിയുണ്ടാക്കാം, മകളെ നിര്‍ബന്ധമായും ചേര്‍ക്കണം എന്നായിരുന്നു മുത്തയ്യാ ഭാഗവതരുടെ ഉറപ്പ്.
അധികം വൈകാതെ പൊന്നമ്മാളുടെ അമ്മാവന് സുബ്രഹ്മണ്യനെ കണ്ടെത്തിപ്പിടിച്ച് മുത്തയ്യാ ഭാഗവതര്‍ പാറശാലയിലേക്ക് അയച്ചു. കുട്ടിയെ തിരുവനന്തപുരത്തേക്കു കൊണ്ടുവരാനുള്ള ഉത്തരവാദിത്വമായിരുന്നു സുബ്രഹ്മണ്യനെ ഏല്പിച്ചത്. പൊന്നമ്മാളെ കൊണ്ടുപോയേ പറ്റൂ എന്ന സുബ്രഹ്മണ്യന്റെ നിര്‍ബന്ധത്തിന് എതിരൊന്നും പറയാന്‍ മഹാദേവയ്യര്‍ക്ക് കഴിയുമായിരുന്നില്ല. രാത്രിതന്നെ തിരുവനന്തപുരത്തേക്കു തിരിച്ചു. പിറ്റേന്ന് സംഗീത അക്കാഡമിയില്‍ ചേര്‍ക്കുകയും ചെയ്തു. പാറശാലയില്നിന്നൊരു സംഗീത സമുദ്രം തിരയടിച്ചുതുടങ്ങുകയായിരുന്നു അവിടെ.
പേരില്‍ പാറശാല
ബി. പൊന്നമ്മാള്‍ എന്ന പേരില്‍ പാറശാല എന്നുകൂടി ചേര്‍ന്നതിനും മുത്തയ്യാ ഭാഗവതര്‍ കാരണക്കാരനായി. ആ കഥ ഇങ്ങനെ. ഒരുദിവസം അദ്ദേഹം മഹാദേവയ്യരെ വിളിപ്പിച്ച് ഇങ്ങനെ പറഞ്ഞു- മകളുടെ പേര് റേഡിയോ നിലയത്തിലേക്ക് കൊടുത്തിട്ടുണ്ട്. അവിടെനിന്നു വിളിക്കും, പോകണം. മടിച്ചിരിക്കരുത്.
അന്ന് തൃശിനാപ്പിള്ളിയിലാണ് റേഡിയോ നിലയം. അറിയിപ്പു ലഭിച്ചപ്പോള്‍ തലേന്നുതന്നെ പൊന്നമ്മാളിനെ കൂട്ടി അങ്ങോട്ടുപോയി. രാവിലെയും ഉച്ചയ്ക്കും അരമണിക്കൂര്‍ വീതമാണ് പ്രക്ഷേപണം.
പാടാനുള്ള സമയമായപ്പോള്‍ അനൗണ്‍സര്‍ക്ക് ഒരു സംശയം- നിങ്ങളുടെ നാട്ടില്‍നിന്ന് ഒരു പറവൂര്‍ പൊന്നമ്മാള്‍ കൂടി പാടുന്നുണ്ട്. രണ്ടു പേരുകള്‍ക്കും സാമ്യം ഉള്ളതിനാല്‍ സംശയം വരില്ലേ!
നേറ്റീവ് പ്ലേസ് കൂടി പോടലാം, ശൊല്ലുങ്കോ എന്നായി അനൗണ്‍സറുടെ ഉപായം.
മഹാദേവയ്യര്‍ പറഞ്ഞു- പാറശാല.
അങ്ങനെ ബി. പൊന്നമ്മാള്‍ എന്ന പേര് റേഡിയോയിലൂടെ പാറശാല ബി. പൊന്നമ്മാള്‍ എന്നു കേട്ടു. ലോകമെങ്ങും തരംഗമാകാനുള്ള പേര് അന്തരീക്ഷത്തിലൂടെ ഒഴുകി.
തുടക്കമിട്ടത് പുന്നപുരം സ്കൂളില്‍
മൂന്നുകൊല്ലത്തെ ഗായിക കോഴ്സ് ഡിസ്റ്റിംഗ്ഷനോടെ 1942ല്‍ പൊന്നമ്മാള്‍ വിജയിച്ചു. കോഴ്സ് പാസായാല്‍ ഉടനെ ജോലി എന്ന മുത്തയ്യാ ഭാഗവതരുടെ ഉറപ്പുപോലെത്തന്നെ ശ്രീകണ്ഠേശ്വരത്തിനടുത്ത പുന്നപുരം സ്കൂളില്‍ പൊന്നമ്മാളിന് നിയമന ഉത്തരവു വന്നു. മഹാദേവയ്യര്ക്കു വീണ്ടും ഭയം- കുട്ടിക്കു പതിനെട്ടു വയസു തികഞ്ഞിട്ടില്ല. എങ്കിലും ഉത്തരവുമായി മുത്തയ്യാ ഭാഗവതരെ കാണാന്‍ ചെന്നപ്പോള്‍ ഇവള് വലിയവളായിവരും എന്നായിരുന്നു അദ്ദേഹത്തിന്റെ അനുഗ്രഹം. അങ്ങനെ ജോലിക്കു കയറി. അവിടെനിന്ന് പ്രമോഷനോടെ സത്രം സ്കൂള്‍ എന്ന ഫോര്‍ട്ട് അപ്പര്‍ പ്രൈമറി സ്കൂളിലെത്തി, തുടര്‍ന്ന് കോട്ടണ്‍ ഹില്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലും.
അക്കാഡമിയില്‍ ഗാനഭൂഷണം കോഴ്സ് തുടങ്ങിയതോടെ പൊന്നമ്മാള്‍ ഡെപ്യൂട്ടേഷനില്‍ സ്റ്റൈപ്പന്റോടെ അതിനു ചേര്‍ന്നു. ഒന്നാം റാങ്കോടെ പാസായി. അക്കാഡമിയില്‍ പെണ്‍കുട്ടികളുടെ എണ്ണം കൂടിയതോടെ ഒരധ്യാപികയെങ്കിലും വേണമെന്നു തീരുമാനമായി. അങ്ങനെ ആ നിയോഗവും പൊന്നമ്മാളിലെത്തി. സംഗീത അക്കാഡമിയിലെ ആദ്യ അധ്യാപിക!
മഹാഗുരുക്കന്മാരുടെ സഹപ്രവര്‍ത്തക
സംഗീത അക്കാദമിയിലെ ആദ്യ അധ്യാപികയായി എത്തിയതു മുതല്‍ മഹാഗുരുക്കന്മാരുടെ സഹപ്രവര്‍ത്തകയായി മാറുകയായി രുന്നു പൊന്നമ്മാൾ. പാപനാശം ശിവന്, പരമുപിള്ള ഭാഗവതര്‍, രാമസ്വാമി ഭാഗവതര്‍ എന്നിവരായിരുന്നു പൊന്നമ്മാളിന്റെ ആദ്യകാല ഗുരുക്കന്മാര്. മുത്തയ്യ ഭാഗവതര്‍ക്കും ശെമ്മാങ്കുടിക്കും പുറമേ കെ.ആര്. കുമാരസ്വാമി അയ്യര്‍, എം.എ. കല്യാണകൃഷ്ണ ഭാഗവതര്‍, സി.എസ്. കൃഷ്ണ അയ്യര്‍, കെ.എസ്. നാരായണ സ്വാമി, എന്‍.വി. നാരായണ ഭാഗവതര്‍, വടക്കഞ്ചേരി മണി ഭാഗവതര്‍, ജി.എന്‍. ബാലസുബ്രഹ്മണ്യം, മുസിരി സുബ്രഹ്മണ്യ അയ്യര്‍ തുടങ്ങിയവരില്‍നിന്നെല്ലാം സംഗീതം പഠിക്കാന്‍ പൊന്നമ്മാളിനു ഭാഗ്യം ലഭിച്ചു. ശെമ്മാങ്കുടിക്കും വടക്കഞ്ചേരി മണി ഭാഗവതര്‍ക്കും ഒപ്പം പഠിപ്പിക്കാനും കഴിഞ്ഞു. ഗുരുക്കന്മാര്ക്കൊപ്പം ഒരേ സ്റ്റാഫ് റൂമില്‍ ഇരിക്കാന്‍പോലും ഭയഭക്തിബഹുമാനങ്ങളാല് പൊന്നമ്മാളിനു കഴിഞ്ഞിരുന്നില്ല. 1970ല്‍ തൃപ്പൂണിത്തുറ ആര്.എല്‍.വി. മ്യൂസിക് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സിന്റെ പ്രിന്‍സിപ്പലായ പൊന്നമ്മാള്‍ 1980ല്‍ അവിടെനിന്നാണ് വിരമിച്ചത്.
എട്ടുപതിറ്റാണ്ടു നീണ്ട സംഗീത യാത്രയില്‍ നെയ്യാറ്റിന്‍കര വാസുദേവന്‍, പാലാ സി.കെ. രാമചന്ദ്രന്, ഡോ. കെ.ഓമനക്കുട്ടി, കുമാരകേരളവര്‍മ, എം.ജി. രാധാകൃഷ്ണന് തുടങ്ങി ഒട്ടേറെ പ്രഗത്ഭര്‍ക്ക് ഗുരുവായിരുന്നു പാറശാല ബി. പൊന്നമ്മാള്‍. തൊണ്ണൂറു വയസു പിന്നിട്ടശേഷവും ശുദ്ധസംഗീതത്തിന്റെ ഉപാസകയായിരുന്നു പൊന്നമ്മാള്‍. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന ചരിത്രപരമായ ബഹുമതിയും പൊന്നമ്മാളിനുണ്ട്.
കാലം ആ മഹാപ്രതിഭയെ തിരികെവിളിക്കുമ്പോള്‍ ഇതുപോലൊരാള്‍ ഇനിയെന്ന് എന്ന ചോദ്യം ഉത്തരമില്ലാതെ നില്ക്കുന്നു...
വി.ആര്. ഹരിപ്രസാദ്