Tuesday, June 22, 2021 11:04 PM IST
കേരളീയരായ അനേകായിരം സാധാരണക്കാരുടെ ഉറക്കം കെടുത്തുന്ന ഒരു ദുസ്വപ്നമായിത്തീർന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈൻ എന്ന അതിവേഗ റെയിൽ പദ്ധതി.
സിൽവർ ലൈൻ പദ്ധതി
ഇപ്പോൾ തിരുവനന്തപുരത്തുനിന്നു കാസർഗോട്ടെത്താൻ വേഗത്തിലോടുന്ന എക്സ്പ്രസ് ട്രെയിൻപോലും 12 മണിക്കൂറെടുക്കും. പോരെങ്കിൽ നല്ല തിരക്കും. ഇക്കാരണങ്ങളാൽ ജനങ്ങൾ കാർ, ഡീലക്സ് ബസ് എന്നിവയാണു കേരളത്തിൽ ദീർഘദൂര യാത്രയ്ക്ക് ഉപയോഗിക്കുന്നത്. അങ്ങനെ റോഡുകളിൽ വൻ തിരക്ക്. തമിഴ്നാട്ടിലും മറ്റും വിശാലമായ നാഷണൽ ഹൈവേയുടെ ശൃംഖലയുള്ളപ്പോൾ ഇവിടെ നമുക്കു രണ്ടു ലൈൻ മാത്രമുള്ള ഇടുങ്ങിയ ഹൈവേ. ഭാരം കയറ്റിയ ഒരു ലോറി മുൻപിലുണ്ടെങ്കിൽ, വേഗത്തിലോടാൻ കഴിയുന്ന കാറുകൾക്കുപോലും സാവധാനം പുറകേ പോവുകയേ നിവൃത്തിയുള്ളു. ട്രാഫിക്കും ഗതാഗതക്കുരുക്കുകളും അധികമാകുന്നതോടെ റോഡപകടങ്ങളും പെരുകുന്നു.
ഈ വാഹനങ്ങളെല്ലാംകൂടി വമിക്കുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. അതു ശ്വസിക്കുന്ന നമുക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഇതിനു പുറമേ. തമിഴ്നാട്ടിലേതുപോലെ ഹൈവേ വികസനം കേരളത്തിൽ സാധ്യമല്ലെന്നു നമുക്കറിയാം. ആലപ്പുഴ, കൊല്ലം ബൈപാസ് റോഡുകൾ പണിതുടങ്ങി 40 കൊല്ലം കഴിഞ്ഞാണു പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുക്കാൻ കഴിഞ്ഞത്.
അതേസമയം എങ്ങനെയെങ്കിലും ഉൽക്കർഷം പ്രാപിക്കാൻ ആഗ്രഹിക്കുന്നവരാണു നമ്മൾ കേരളീയർ. കഠിനാധ്വാനം ചെയ്യാൻ തയാറാണ്. പക്ഷേ, ഗതാഗതംപോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ നമ്മെ പുറകോട്ടു വലിക്കുന്നു. ഇൻഫ്രാസ്ട്രക്ചർ എന്നു പറയുന്ന അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിൽ എല്ലാ ഉത്പാദന സംരംഭങ്ങളും തടസപ്പെടുകതന്നെചെയ്യും.
ഈ പ്രശ്നങ്ങൾ പരിഹരിച്ച് അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ പദ്ധതികൾ കൊണ്ടുവരേണ്ടത് ഉത്തരവാദിത്വമുള്ള ഒരു സർക്കാരിന്റെ അടിയന്തരമായ കടമതന്നെയാണ്. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഏഴെട്ടു കൊല്ലമായി പരിഗണനയിലിരുന്ന ഈ അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 64,000 കോടി രൂപയുടെ ഈ സ്വപ്നപദ്ധതി, ഇന്നു കേരളം നേരിടുന്ന എല്ലാ ഗതാഗത പ്രശ്നങ്ങൾക്കും മറുമരുന്നാകുമെന്നാണു സർക്കാർ വിശ്വസിക്കുന്നത്.
സവിശേഷതകൾ
തിരുവനന്തപുരത്തുനിന്നു കാസർഗോട്ടെത്താൻ ഇന്ന് ആവശ്യമായ 12 മണിക്കൂറിന്റെ സ്ഥാനത്ത് വെറും നാലു മണിക്കൂറിൽ ഈ ട്രെയിൻ ലക്ഷ്യത്തിലെത്തും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗം. 11 സ്റ്റേഷനുകൾ മാത്രം. തിരുവനന്തപുരം (കൊച്ചുവേളി), കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം (കാക്കനാട്), കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെത്താൻ രണ്ടു മണിക്കൂർ മതി. സുഖകരമായ യാത്ര. ഈ സമയലാഭവും സുഖസൗകര്യവും കണ്ട് കാറിൽ യാത്രചെയ്യുന്നവർ ഇങ്ങോട്ടു മാറും, അതോടെ റോഡിൽ തിരക്കില്ലാതാകും, അപകടം കുറയും, അന്തരീക്ഷ മലിനീകരണം ഇല്ലാതാകും. എല്ലാം സ്വച്ഛം, സുന്ദരം.
ആശങ്കകൾ
അങ്ങനെയെങ്കിൽ ജനങ്ങൾ ഈ പദ്ധതിയോർത്ത് ആശങ്കപ്പെടുന്നത് എന്തുകൊണ്ട്? സ്വപ്നതുല്യമായ ഈ പദ്ധതിക്ക് ഉണ്ടൊരു മറുവശം. ഒന്നാമത്, താങ്ങാനാവാത്ത പദ്ധതിച്ചെലവ്. ഇപ്പോഴത്തെ കണക്കനുസരിച്ച് അത് 64,000 കോടി രൂപ. ഇപ്പോൾത്തന്നെ ഭയങ്കരമായ കടക്കെണിയിലാണു കേരളം. 3,35,000 കോടി രൂപയാണ് ഇപ്പോൾ നമുക്കുള്ള ബാധ്യത. ശന്പളം കൊടുക്കാൻപോലും കടമെടുക്കണം. കൈയിൽ കാശില്ലാതെ ജനം വലയുന്നു. നികുതിവരുമാനം കുറയുന്നു. ഖജനാവ് കാലി. ഈ വൻ തുകയ്ക്ക് നാം എവിടെപ്പോകും?
കടക്കെണി
സാരമില്ല, വിദേശരാജ്യങ്ങളിലെല്ലാം രൂക്ഷമായ സാന്പത്തികമാന്ദ്യം. വികസന പദ്ധതികൾ തീരെക്കുറവ്. അതേസമയം, ബാങ്കുകളിൽ പണം കുമിയുന്നു. പദ്ധതികളില്ലാത്തതുകൊണ്ട് പണം എടുക്കാൻ ആളില്ല. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ ഉണ്ടാക്കുന്ന കള്ളപ്പണം, സ്വിസ് ബാങ്കുകളിലൂടെയും നികുതിയില്ലാത്ത സുരക്ഷിത സങ്കേതങ്ങളിലൂടെയും ബാങ്കുകളിലെത്തിയ പണം തുടങ്ങിയവ അതിനു പുറമേ. ഇവരെല്ലാംകൂടി നമ്മെപ്പോലുള്ള രാജ്യങ്ങളെക്കൊണ്ടു കടം എടുപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു. 40 കൊല്ലം കഴിഞ്ഞു തിരിച്ചടച്ചാൽ മതി. പലിശയും കുറവ്. ജാമ്യവസ്തു വേണം. പുറമേ രാജ്യത്തിന്റെ ഗ്യാരന്റികൂടി ലഭ്യമാക്കിയാൽ മതി.
ചൈനയിൽനിന്നു കടമെടുത്ത് ശ്രീലങ്കക്കാർ കുറേനാൾ മുൻപ് ഹബൻതോട്ടയിൽ ഒരു വൻ തുറമുഖമുണ്ടാക്കി. തുറമുഖത്തു പ്രതീക്ഷിച്ച ബിസിനസ് ഇല്ലാതായപ്പോൾ തിരിച്ചടവു മുടങ്ങി. കടം കൊടുത്ത ചൈനക്കാർ ആ തുറമുഖവും ചുറ്റുമുള്ള സ്ഥലവും 99 കൊല്ലത്തേക്ക് ഏറ്റെടുത്തു. തുറമുഖം എന്നെങ്കിലും ശ്രീലങ്കയ്ക്കു തിരിച്ചുകിട്ടുമോയെന്ന് കണ്ടറിയണം. ഈയിടെ വീണ്ടും ചൈന ശ്രീലങ്കയിലെത്തി. കൊളംബോ തുറമുഖത്തിനടുത്ത് ഒരു വലിയ പട്ടണം. ഭരണം നടത്തുന്ന രാജപക്സേയും സംഘവും വീണു. പ്രതിപക്ഷത്തിന്റെ എതിർപ്പ് വകവച്ചില്ല. ചുരുക്കത്തിൽ കടം കിട്ടാൻ ഇന്നു പ്രയാസമില്ല.
മറ്റൊരു പ്രശ്നം. ഇന്ന് 64,000 കോടി രൂപ എന്നു കണക്കാക്കിയിരിക്കുന്ന പദ്ധതിച്ചെലവ്, ഈ പദ്ധതി പൂർത്തിയാകുന്പോഴേക്കും ഇരട്ടിയായിത്തീർന്നേക്കാം. (നമ്മുടെ കൊച്ചി മെട്രോ പദ്ധതിക്ക് അനുമതി നൽകിയപ്പോൾ 2,200 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. അവസാനം 5,000 കോടി രൂപയിലധികം ചെലവായി.) കഴിഞ്ഞ രണ്ടു കൊല്ലക്കാലത്തെ നഷ്ടം 500 കോടിയിൽപ്പരം രൂപ. പുതിയ സിൽവർലൈൻ പദ്ധതിയുടെ പ്രകടനം ഇതിൽനിന്നു വ്യത്യസ്തമായിരിക്കുമെന്നു കരുതാൻ പറ്റില്ല.
കുടിയൊഴിപ്പിക്കൽ
അടുത്ത പ്രശ്നം സ്ഥലമേറ്റെടുക്കൽ. കേരളത്തിൽ എക്കാലവും ശക്തമായ എതിർപ്പു നേരിടുന്ന ഒരു വിഷയമാണിത്. നമുക്ക് എല്ലാവർക്കും വേണം വികസനപദ്ധതികൾ. പക്ഷേ, അതു നമ്മുടെ സ്ഥലത്താകാൻ പാടില്ല. വേണമെങ്കിൽ അയൽക്കാരന്റെ സ്ഥലം എടുത്തുകൊള്ളട്ടെ. പദ്ധതിക്കുവേണ്ടി സ്ഥലം ഒഴിഞ്ഞുകൊടുത്ത് കിടപ്പാടം നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതു വലിയ ഒരു കീറാമുട്ടിയാണ്. 20 കൊല്ലം മുൻപ് വല്ലാർപാടം തുറമുഖ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട ചില കുടുംബങ്ങൾ മൂലന്പള്ളിയിൽ ഇന്നും കഷ്ടപ്പെട്ടു കഴിഞ്ഞുകൂടുന്നു. അതിവേഗ റെയിൽ പദ്ധതിക്കായി ആയിരക്കണക്കിനു കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. ഇതൊരു വലിയ വെല്ലുവിളി.
വൻമതിൽ
സിൽവർ ലൈൻ ട്രെയിൻ ഓടാനുള്ള പാതയൊരുക്കാൻ 50 അടി മുതൽ 100 അടിവരെ വീതിയുള്ള കോണ്ക്രീറ്റ് ഇടനാഴി നിർമിക്കേണ്ടിവരും. ഇതു കേരളത്തിന്റെ തെക്കുമുതൽ വടക്കുവരെ 560 കിലോമീറ്റർ നീളത്തിൽ സംസ്ഥാനത്തെ നെടുകെ പിളർക്കുന്ന ഒരു വൻമതിൽപോലെ നീണ്ടുകിടക്കും. മഴക്കാലത്ത് കിഴക്കു മലകളിൽനിന്നു മലവെള്ളം ഇറങ്ങിവരുന്പോൾ ഈ വൻമതിൽ കേരളത്തിന്റെ ഇടനാട്ടിലെ കൃഷിസ്ഥലങ്ങളും വീടുകളും വെള്ളത്തിനടിയിലാകാൻ ഇടയാക്കുമോ?
തിരുവനന്തപുരത്തു നിന്നു നാലു മണിക്കൂർകൊണ്ട് കാസർഗോട്ടെത്താനും രണ്ടു മണിക്കൂർകൊണ്ട് കൊച്ചിയിലെത്താനും ഇത്ര ഗുരുതരമായ പ്രശ്നങ്ങൾ നാം ഏറ്റെടുക്കേണ്ട ുണ്ടോ? ഗതാഗതക്കുരുക്കുകൾ ഇല്ലാതാക്കാനും നമ്മുടെ ഗതാഗത അടിസ്ഥാനസൗകര്യങ്ങൾ മികച്ചവയാക്കാനും വേറെ വഴിയില്ലേ? വഴിയുണ്ട്, മറ്റൊരു മാർഗമുണ്ട്. മെമു ട്രെയിൻ.
മെമു ട്രെയിൻ
MEMU- Main Line Electric Multiple Unit. ഇന്ന് ഒരു ഡീസൽ എൻജിനോ ഇലക്ട്രിക്കൽ എൻജിനോ ഉപയോഗിച്ച് 20 കോച്ചുകളെ 60 കിലോമീറ്റർ വേഗത്തിൽ വലിച്ചുകൊണ്ടു പോകുന്നതിനു പകരം 12 കോച്ചുകളെ 130 കിലോമീറ്റർ സ്പീഡിൽ കൊണ്ടുപോകാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോർ യൂണിറ്റാണ് മെമു ട്രെയിനിൽ പ്രവർത്തിക്കുന്നത്. 12 കോച്ചുള്ള മെമു വണ്ടികൾ തിരുവനന്തപുരം, മംഗലാപുരം ലൈനിൽ അരമണിക്കൂർ ഇടവിട്ട് വടക്കോട്ടും തെക്കോട്ടും തുടർച്ചയായി ഓടട്ടെ. ചെറിയ സ്റ്റേഷനുകളിൽ ഒന്നിടവിട്ട വണ്ടികൾ നിർത്തിയാൽ മതി. എല്ലാ സ്റ്റേഷനിലും നിർത്തിയാലും തിരുവനന്തപുരം- എറണാകുളം ദൂരം മൂന്നര മണിക്കൂർകൊണ്ട് ഓടിയെത്താം. മറ്റൊരു മൂന്നു മണിക്കൂറിൽ കോഴിക്കോട്.
അര മണിക്കൂർ ഇടവിട്ട് ട്രെയിൻ വരുന്നതുകൊണ്ടു തിരക്ക് ഒഴിവാകും. പുതിയ കോച്ചുകളിൽ സുഖമായി യാത്രചെയ്ത് വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താം. അതോടെ എല്ലാവരും മെമു ട്രെയിനിൽ യാത്രയ്ക്കെത്തും, റോഡുകളിലെ തിരക്കു കുറയും. ബസുകൾ മിക്കവയും റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരെ കൊണ്ടുചെന്നിറക്കുന്ന ഫീഡർ സർവീസുകളായി പ്രവർത്തിക്കും.
7,000 കോടി മാത്രം
ഈ മെമു പദ്ധതി നടപ്പാക്കാനുള്ള ചെലവ് വെറും 7,000 കോടി രൂപ. സിൽവർ ലൈൻ പദ്ധതിയുടെ പത്തിലൊന്നു മാത്രം. പദ്ധതി പൂർത്തിയാക്കാൻ വെറും ഒരു കൊല്ലവും.
താഴെപ്പറയുന്ന പദ്ധതികളാണ് മെമു ട്രെയിൻ പദ്ധതി നടപ്പാക്കാൻ വേണ്ടി ചെയ്യേണ്ടത്.
1. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളത്തേക്കുള്ള ലൈനിന്റെ ഇരട്ടിപ്പു പണി, ഇനി തീരാനുള്ള ചെറിയ ഭാഗം ഉടൻ തീർക്കുക.
2. പുതിയ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഉടൻ നടപ്പിലാക്കുക. (വടക്കേ ഇന്ത്യയിൽ ഈ സിഗ്നലിംഗ് സംവിധാനം നടപ്പിലായ ഭാഗങ്ങളിൽ 200 കിലോമീറ്റർവരെ വേഗത്തിൽ മെമു ട്രെയിൻ ഓടിച്ചു പരീക്ഷണം വിജയകരമായി നടത്തിയിട്ടുണ്ട്.)
3. കോച്ചുകളും മെമു യൂണിറ്റുകളും റെയിൽവേയുടെ നിർമാണ യൂണിറ്റുകളിൽ നിർമിച്ചു ലഭ്യമാക്കുക. ഈ മൂന്നു വിഷയങ്ങളും ഒരു കൊല്ലത്തിനകം പൂർത്തിയാക്കാൻ പ്രയാസമില്ല.
ഈ മെമു ട്രെയിൻ പദ്ധതി എന്ന വാക്സിൻ പ്രയോഗിക്കുന്നതോടുകൂടി നമ്മുടെ ഗതാഗതക്കുരുക്കുകൾ നീങ്ങും, അന്തരീക്ഷ മലിനീകരണം കുറയും. റോഡുകളിലെ വാഹനത്തിരക്ക് കുറയും, ഭൂമി എടുപ്പ് ഒഴിവാക്കാം, പുനരധിവാസ പ്രശ്നം ഉണ്ടാകില്ല, കടക്കെണിയും ഒഴിവാകും. ചുരുക്കത്തിൽ കേരളത്തിന്റെ ഗതാഗത പ്രതിസന്ധിക്കു സമഗ്രവും ഒരൊറ്റക്കൊല്ലംകൊണ്ടു മാത്രം നടപ്പിലാക്കാൻ കഴിയുന്നതുമായ പരിഹാരം ലഭ്യമാകും. ഇതു ഫലപ്രദമല്ലെങ്കിൽ ഒരു കൊല്ലം കഴിയുന്പോൾ സിൽവർ ലൈൻ പദ്ധതി വീണ്ടും പരിഗണിക്കാമല്ലോ.
പി.സി. സിറിയക്