Wednesday, June 23, 2021 11:14 PM IST
സംവരണേതര സമുദായങ്ങളില്‍പ്പെട്ട സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 2019-ല്‍ കേന്ദ്ര സര്‍ക്കാര്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി. 2020 മുതൽ സംസ്ഥാന സർക്കാരും ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സർക്കാർ ഈയിടെ പുറത്തിറക്കിയ മുന്നാക്ക സമുദായ പട്ടികയിലെ പേര് സംബന്ധിച്ച അപാകതകൾ മൂലം, അര്‍ഹതയുള്ള ധാരാളം പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കാതെ പോകുന്ന സാഹചര്യം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
എന്താണു പ്രശ്നം?
സംസ്ഥാനത്ത് അധിവസിക്കുന്ന സംവരണേതര വിഭാഗങ്ങളില്‍പ്പെട്ട 164 മുന്നാക്ക സമുദായങ്ങളുടെ ലിസ്റ്റ് ഈ മാസം മൂന്നിന് കേരള സര്‍ക്കാര്‍ പുറത്തിറക്കി. കേരളത്തിലെ 16 ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പേരുകളും അതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 163-ാം നമ്പറായി ഉൾപ്പെടു ത്തിയിരിക്കുന്നത് സീറോ മലബാര്‍ സഭയിലെ സംവരണേതര വിഭാഗത്തെയാണ്. സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്) എന്ന പേരാണ് ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പരമ്പരാഗതമായി സീറോ മലബാര്‍ സഭാംഗങ്ങള്‍ ഒരേ പേരിലല്ല സിവില്‍ രേഖകളില്‍ അറിയപ്പെട്ടുവരുന്നത്. പ്രാദേശികമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പേരുകളില്‍ വ്യത്യാസങ്ങളുണ്ട്.
സമുദായാംഗത്വം തെളിയിക്കുന്നതിനായി ആവശ്യപ്പെടുന്ന അടിസ്ഥാന രേഖ സ്കൂള്‍ സര്‍ട്ടിഫിക്കറ്റാണ്. വ്യത്യസ്ത പേരുകളാണ് സിറിയന്‍ കാത്തലിക്സിന് സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലുള്ളത്. കേരളത്തിലെ മൂന്നു ജില്ലകളില്‍ നടത്തിയ സാമ്പിള്‍ സര്‍വേയില്‍ മനസിലാക്കിയ ചില പേരുകള്‍ ഇവയാണ്. RC, RCS, SC, Roman Catholic, Syrian Catholic, Christian Roman Catholic, Syro Malabar Christian RC. ഇതില്‍ Syrian Catholic എന്നു രേഖപ്പെടത്തിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം തുലോം വിരളമാണ്. ഇപ്പോള്‍ സിറിയന്‍ കാത്തലിക് അഥവാ സീറോ മലബാര്‍ കാത്തലിക് എന്ന പേരില്‍ സമുദായ സര്‍ട്ടിഫിക്കറ്റ് സമര്പ്പിക്കുന്നവര്ക്കുമാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളൂ.
പരിഹാരം എങ്ങിനെ
ഇതിനുള്ള പരിഹാരം, 163-ാം നമ്പറായി ലിസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്) എന്നതും വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്ന സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്) സമുദായാംഗവും ഒന്നുതന്നെയാണെന്നുള്ള (one and the same) ഒരു സ്പഷ്ടീകരണം (clarification) നടത്താന്‍ അടിയന്തരമായി സര്‍ക്കാര്‍ തയാറാവണം. ഇതിനായി ഒരു അസാധാരണ ഗസറ്റ് വിജ്ഞാപനം അനുപേക്ഷണീയമാണ്. ഇതു വൈകിയാല്‍ ഭൂരിപക്ഷം സീറോമലബാര്‍ സഭാംഗങ്ങള്‍ക്കും സംവരണാനുകൂല്യം ലഭിക്കാതെ പോകും. സംവരണേതര വിഭാഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് പേരിന്റെ പ്രശ്നം ഇല്ലായിരുന്നപ്പോള്‍ പോലും സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ബന്ധപ്പെട്ട വില്ലേജ് ഓഫീസറെ സമീപിച്ച അപേക്ഷകരുടെ അനുഭവം ഒട്ടും ആശാവഹമായിരുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ എങ്ങിനെ നല്കാതിരിക്കാനാകുമെന്നാണ് ഒട്ടു മിക്ക ഉദ്യോഗസ്ഥരും ശ്രമം നടത്തുന്നത്. അങ്ങിനെയുള്ളവര്‍ക്ക് പുതിയ ലിസ്റ്റ് വന്നതോടെ സര്‍ട്ടിഫിക്കറ്റ് നിഷേധം കൂടുതല്‍ എളുപ്പമായിരിക്കുകയാണ്.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സ്പഷ്ടീകരണമാണ് ശാശ്വത പരിഹാരം. അതിനായി പ്രത്യേക ഗസറ്റ് നോട്ടിഫിക്കേഷനോ സര്‍ക്കാര്‍ ഉത്തരവോ ഉണ്ടായാല്‍ പ്രശ്നം പരിഹരിക്കപ്പെടും. മറ്റേതെങ്കിലും സംവരണേതര സമൂഹങ്ങള്‍ക്കും ഇതേ പ്രശ്നമുണ്ടെങ്കില്‍ ഈ മാര്‍ഗത്തില്‍ പരിഹരിക്കപ്പെടാവുന്നതേ ഉള്ളൂ.
ഇപ്രകാരമുള്ള ഒരു നടപടിക്ക് കൂടുതല്‍ സമയം ആവശ്യമെങ്കില്‍ സിറിയന്‍ കാത്തലിക്സിനെ സംബന്ധിച്ചേടത്തോളം ഇടവക വികാരിയുടെയോ രൂപതാ ബിഷപ്പിന്റെയോ സാക്ഷ്യപത്രം (one and the same certificate) സ്വീകരിച്ച് വിദ്യാഭ്യാസ / ജോലി സംവരണാനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ഇഡബ്ല്യുഎസ് സർട്ടിഫിക്കേറ്റ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അതിലൂടെ ഒരു താത്കാലിക പരിഹാരം ഉണ്ടാക്കാനാകും. ലത്തീന്‍ കത്തോലിക്കരുടെ ജാതി സർട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ ഈ രീതി ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ആവശ്യമായ അന്വേഷണങ്ങള്‍ നടത്തി, ഇടവക വികാരിയുടെ ശിപാര്‍ശയോടെ രൂപതാ ബിഷപ് നല്കുന്ന കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥന് സംവരണാനുകൂല്യങ്ങള്‍ക്കു വേണ്ടിയുള്ള ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. മറ്റൊരു പരിഹാരം ഉണ്ടാകുന്നതു വരെയെങ്കിലും സിറിയന്‍ കാത്തലിക്സിന്റെ (സീറോ മലബാര്‍ കാത്തലിക്) കാര്യത്തില്‍ മേല്‍ പറഞ്ഞ തരത്തിലുള്ള ക്രമീകരണത്തിന് സര്‍ക്കാര്‍ തയാറാവണം.
സീറോ മലബാര്‍ കാത്തലിക്സിന്റെ പ്രാദേശികാടിസ്ഥാനത്തിലുള്ള ഭരണപരമായ യൂണിറ്റാണ് ഇടവക. അതിന്റെ ഭരണച്ചുമതല വഹിക്കുന്ന ഇടവക വികാരി നല്കുന്ന കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് തെളിവായി സ്വീകരിച്ച് അപേക്ഷകന്റെ സമുദായ പേര് സംബന്ധിച്ച അവ്യക്തതകൾ പരിഹരിക്കാവുന്നതേയുള്ളൂ.
സർക്കാർ പുറത്തിറക്കിയ മുന്നാക്ക സമുദായ പട്ടിക സമഗ്രവും കുറ്റമറ്റതും ആകണമായിരുന്നു. എന്നാൽ, അതുണ്ടായില്ല. ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുന്ന അപേക്ഷകരുടെ കമ്മ്യുണിറ്റി തെളിയിക്കുന്ന രേഖകളിലെ സമുദായ പേരും മുന്നാക്ക പട്ടികയിലെ സമുദായ പേരും തമ്മിലുള്ള പൊരുത്തക്കേടുകളുടെ പേരിൽ ഇഡബ്ല്യുഎസ് സർട്ടിഫിക്കേറ്റ് നിരസിക്കുന്ന രീതി അനേകം വിദ്യാര്‍ഥികളെയും ഉദ്യോഗാര്‍ഥികളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ വിഷയത്തിൽ പരിഹാരം ഇനിയും വൈകിക്കൂടാ.
ഡോ. ടി.ജെ. തേരകം