Saturday, July 3, 2021 12:32 AM IST
ഭാരതമണ്ണിൽ സുവിശേഷം അറിയിക്കാൻ എഡി 52-ൽ കേരളത്തിലെത്തിയ ക്രിസ്തുശിഷ്യനായ മാർത്തോമാശ്ലീഹായെക്കുറിച്ചുള്ള ഓർമകൾ ആഘോഷിക്കുന്ന വലിയ തിരുനാളാണ് ദുക്റാന. ഇതു പേരു സൂചിപ്പിക്കുന്നതുപോലെ ഓർമത്തിരുനാളാണ്. ഭാരതത്തിന്റെ അപ്പോസ്തലനായ തോമാശ്ലീഹാ പങ്കുവച്ചുതന്ന വിശ്വാസപൈതൃകം ഇവിടെയുള്ള ക്രൈസ്തവരുടെ സിരകളിലൊഴുകുന്ന രക്തത്തിൽ ലയിച്ചു ചേർന്നിട്ടുണ്ട്. മാർത്തോമാ മാർഗം ജീവിതശൈലിയായി സ്വീകരിച്ച മാർത്തോമാ നസ്രാണികൾ മാത്രമല്ല, കേരളത്തിലെ എല്ലാ ക്രൈസ്തവ സമൂഹങ്ങളും വിശുദ്ധ തോമാശ്ലീഹാ തങ്ങളുടെ വിശ്വാസത്തിന്റെ പിതാവും ഭാരതത്തിന്റെ അപ്പസ്തോലനുമാണ് എന്നതിൽ അഭിമാനിക്കുന്നവരാണ്.
ോകേരളത്തിന്റെ സാമൂഹിക, സാസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവ സമൂഹം നൽകിയിട്ടുള്ള സംഭവാനകൾ ചരിത്രത്തിന്റെ ഭാഗമാണ്. കേരളം ഇന്നു കൈവരിച്ചിരിക്കുന്ന നേട്ടങ്ങൾക്കെല്ലാം അടിസ്ഥാനമായത് വിദ്യാഭ്യാസമേഖലയിലെ മുന്നേറ്റമായിരുന്നു. അതിനായി ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുന്നതുമാണ്. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.
തോമാശ്ലീഹായുടെ കബറിടം
ചെന്നൈ നഗരത്തിലെ മൈലാപ്പൂരിൽ സ്ഥിതിചെയ്യുന്ന സെന്റ് തോമസ് കത്തീഡ്രൽ ബസിലിക്കയിൽ പൂജ്യമായി സംരക്ഷിക്കപ്പെടുന്ന തോമാശ്ലീഹായുടെ കബറിടം ഭാരതത്തിലെ ദേശീയ പുണ്യസങ്കേതവും തീർഥാടനകേന്ദ്രവുമാണ്. ക്രിസ്തുശിഷ്യന്മാരുടെ കബറിടങ്ങളിൽ പണിയപ്പെട്ട മൂന്നു ദേവാലയങ്ങൾ മാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ. പത്രോസ് ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയും യാക്കോബ് ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന സ്പെയിനിലെ സന്റിയാഗോ ദെ കോന്പോസ്തെല്ല കത്തീഡ്രലുമാണ് മറ്റു രണ്ടു ദേവാലയങ്ങൾ. മൈലാപ്പൂരിലെ തോമാശ്ലീഹായുടെ കബറിടവും കേരളത്തിനകത്തും പുറത്തും ശ്ലീഹായുടെ നാമത്തിലുള്ള ദേവാലയങ്ങളും തീർഥാടനകേന്ദ്രങ്ങളും മാത്രമല്ല, തോമാശ്ലീഹായുടെ വിശ്വാസപാരന്പര്യം നെഞ്ചിലേറ്റുന്ന ഓരോ ക്രൈസ്തവ വിശ്വാസിയും ശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തിന്റെ ചരിത്രപരതയെ അടിവരയിട്ട് ഉറപ്പിക്കുകയാണ്.
ഭാരത സംസ്കാരത്തിൽ വളർന്ന സഭ
നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷമറിയിക്കുവിൻ (മർക്കോ. 16:15) എന്ന കല്പനയാണ് ഉയിർത്തെഴുന്നേറ്റ ഈശോ ശിഷ്യന്മാർക്ക് അവസാനമായി നൽകുന്നത്. ഈ കല്പന ശിരസാവഹിച്ച് വിവിധ പ്രദേശങ്ങളിലേക്കു പോയ ശിഷ്യന്മാർ അവിടെയുള്ള സംസ്കാരത്തോടു ചേർന്നുനിന്നാണ് സുവിശേഷം പ്രഘോഷിച്ചതും സഭയെ വളർത്തിയതും.
ഭാരതത്തിൽ സുവിശേഷം പ്രഘോഷിക്കാനുള്ള നിയോഗം തോമാശ്ലീഹായ്ക്കായിരുന്നു. സുവിശേഷം സ്വീകരിക്കാൻ ഇവിടെയുള്ളവരെ യോഗ്യതയുള്ളവരായി കണ്ട ദൈവത്തിന്റെ കാരുണ്യമാണ് ശ്ലീഹായിലൂടെ നാം അനുഭവിച്ചത്. നമുക്കും അവനോടുകൂടെ പോയി മരിക്കാം (യോഹ 11:16) എന്നു ചങ്കുറപ്പോടെ പറയാൻ സാധിച്ചവന്റെ ധീരത ഭാരത പ്രേഷിതത്വമെന്ന സ്വപ്നസാക്ഷാത്കാരത്തിനു കരുത്തായി എന്നതിൽ സംശയമില്ല. തങ്ങൾ കണ്ടതും കേട്ടതും തൊട്ടറിഞ്ഞതുമായ ജീവന്റെ വചനത്തെക്കുറിച്ചാണ് ശ്ലീഹന്മാർ പ്രഘോഷിച്ചത് (1 ജോൺ 1:1). സകലർക്കും ജീവനും പ്രകാശവും നൽകുന്ന സന്തോഷത്തിന്റെ സദ്വാർത്ത ലോകമെങ്ങും അറിയിക്കുന്നതിനുള്ള തീക്ഷ്ണതയും വ്യഗ്രതയുമാണ് അവരുടെ മരണഭയത്തെ ഇല്ലാതാക്കിയത്.
ഓരോ സംസ്കാരത്തിലും അതിന്റെ പ്രത്യേകതകൾ ഉൾക്കൊണ്ടുകൊണ്ടാണ് ക്രൈസ്തവ സമൂഹങ്ങൾ വളർന്നുവന്നത്. വിതയ്ക്കപ്പെടുന്ന വിത്ത് മണ്ണിൽനിന്നു ജലവും വളവും സ്വീകരിച്ചു വളരുന്നതുപോലെ സ്വാഭാവികമായ ഒരു പ്രക്രിയായിരുന്നു അത്. ഭാരത സംസ്കാരത്തിന്റെ പ്രത്യേകതകൾ ഉൾക്കൊണ്ടുകൊണ്ട് ഈ സഹസ്രാബ്ദത്തിന്റെ ആരംഭത്തിൽത്തന്നെ മുളയെടുത്ത ക്രൈസ്തവ സമൂഹത്തെ വൈദേശികമെന്നു മുദ്രകുത്തി അധിക്ഷേപിക്കുന്ന ചിലരെങ്കിലും ഈ ചരിത്ര യാഥാർഥ്യങ്ങൾ മനസിലാക്കാത്തവരാണ്.
അന്വേഷിക്കപ്പെടേണ്ട ഓർമകൾ
നല്ല ഓർമകളെയാണ് നാം കൊണ്ടാടുന്നത്. കേരളത്തിലെ ക്രൈസ്തവസമൂഹത്തിന് ഇപ്രകാരം ഓർമിച്ചെടുക്കാൻ ധാരാളം നല്ല കാര്യങ്ങളുണ്ട്. ഭാരതീയമായ ഒരു മതമായാണ് ക്രിസ്തുമതം ആദ്യംമുതലേ ഇവിടെ വളർന്നുവന്നത് എന്നു മുന്പു സൂചിപ്പിച്ചുവല്ലോ. പിൽക്കാലത്ത് വിദേശത്തുനിന്നു വന്ന മെത്രാൻമാരും മിഷനറിമാരും വിശ്വാസങ്ങളിലും ആചാരങ്ങളിലും ഭാരത സംസ്കാരത്തിന്റെ പൈതൃകത്തിൽനിന്ന് ഈ സഭയെ പറിച്ചുനടാൻ ശ്രമിച്ചില്ല. എന്നാൽ, ഒരു സംസ്കാരത്തെതന്നെ ചിലപ്പോൾ സംസ്കരിച്ചെടുക്കേണ്ടതായി വരും. അവിടെയുള്ള ഉച്ചനീചത്വങ്ങൾ, അനീതികൾ, അന്ധമായ ചില ആചാരങ്ങൾ എന്നിവ തിരുത്തപ്പെടേണ്ടതായിട്ടുമുണ്ടാകും. അതിന് ക്രൈസ്തവ സാന്നിധ്യം വളരെയധികം സഹായകരമായിട്ടുണ്ട് എന്ന് ചരിത്രം സാക്ഷിക്കുന്നു. ദൈവരാജ്യത്തിന്റെ പ്രത്യക്ഷ അടയാളങ്ങളായി തോമാശ്ലീഹാ പകർന്നുതന്ന ഉപവി, കാരുണ്യം, സ്നേഹം, സാഹോദര്യം എന്നിവ പുലർത്തുന്നതിൽ ക്രിസ്തീയ സമൂഹം എന്നും മുന്നിട്ടുനിന്നിരുന്നു.
നവോത്ഥാന പരിശ്രമങ്ങൾ
കേരളത്തിലെ നവോത്ഥാന പരിശ്രമങ്ങൾക്കു തുടക്കമിട്ടത് ക്രിസ്ത്യൻ മിഷനറിമാരായിരുന്നു. 1821-ൽ കോട്ടയത്ത് സിഎംഎസ് പ്രസ് സ്ഥാപിച്ചത് ബഞ്ചമിൻ ബെയ്ലിയായിരുന്നു. ബൈബിളിന്റെ മലയാള പരിഭാഷയും ഇംഗ്ലീഷ്, മലയാളം നിഘണ്ടുവുമാണ് അവിടെ ആദ്യം അച്ചടിച്ചത്.
ഹെന്റി ബേക്കർ 1839-ൽ സിഎംഎസ് കോളജ് പണിതു. ഈ പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സംരംഭമായി ഒരു അച്ചടിശാല 1846-ൽ മാന്നാനത്തു സ്ഥാപിച്ചത് അന്നു സുറിയാനി ക്രൈസ്തവരുടെ വികാരി ജനറാളായിരുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചനായിരുന്നു. സവർണർക്കു മാത്രം സാധ്യമായിരുന്ന സംസ്കൃത പഠനം എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാകാൻവേണ്ടി ഒരു സംസ്കൃതസ്കൂളും ആ വർഷംതന്നെ അദ്ദേഹം മാന്നാനത്തു സ്ഥാപിച്ചു. വർണവിവേചനത്തിനെതിരേ നിലകൊണ്ട ക്രൈസ്തവ സമൂഹത്തിന്റെ ശക്തമായ നിലപാടുകളായിരുന്നു ഇതിൽ പ്രതിഫലിച്ചത്.
1864-ൽ പള്ളിക്കൊരു പള്ളിക്കൂടം എന്ന ആശയം നടപ്പിലാക്കുന്നതിനു പള്ളിയോടു ചേർന്ന് പള്ളിക്കൂടങ്ങൾ നിർമിക്കണമെന്നുപറഞ്ഞ് വികാരി ജനറാളെന്ന നിലയിൽ ചാവറ പിതാവു നൽകിയ കല്പനയാണു കേരളത്തിന്റെ സാംസ്കാരിക വളർച്ചയ്ക്കും സാക്ഷരതാ യത്നത്തിനും അടിത്തറ പാകിയത് എന്നതിൽ സംശയമില്ല. 1865-ൽ കേരളത്തിൽ ആദ്യമായി തുരുത്തിമാലിലും മാന്നാനത്തും ദളിത് കുട്ടികൾക്കുവേണ്ടി സ്കൂളുകളും അദ്ദേഹത്തിന്റെ താത്പര്യപ്രകാരം നിർമിച്ചു. പിൽക്കാലങ്ങളിൽ വിദ്യാഭ്യാസ മേഖലയിലെ വളർച്ചയിൽ ക്രൈസ്തവ സമൂഹങ്ങൾ നിർണായകമായ പങ്കുവഹിക്കാൻ ഇടയായത് ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ്. ലാഭേച്ഛ കൂടാതെ സമൂഹത്തിന്റെ വളർച്ചയും നവീകരണവും മാത്രം ലക്ഷ്യംവച്ചു നടത്തിയ പരിശ്രമങ്ങളായിരുന്നു ഇവയെല്ലാം.
ഇന്നു വിദ്യാഭ്യാസ കച്ചവടമെന്ന ദുരാരോപണത്തിന്റെ ചുവടുപിടിച്ച് ക്രൈസ്തവ സമൂഹത്തെ കല്ലെറിയുന്നവർ ഈ ചരിത്രം മറക്കുകയോ മറയ്ക്കുകയോ ചെയ്യുന്നുവെന്നതു ഖേദകരമാണ്. വിദ്യാഭ്യാസമേഖലയെ കച്ചവടലക്ഷ്യത്തോടെ ആരു സമീപിച്ചാലും അത് ആശാസ്യമല്ല. എന്നാൽ, ഉയർന്നതും മേന്മയുള്ളതുമായ വിദ്യാഭ്യാസം സംലഭ്യമാക്കുന്നതിനു വരുന്ന ന്യായമായ ചെലവുകൾ ലാഭേച്ഛയായി മുദ്രകുത്തപ്പെടരുത് എന്നതും ഓർക്കണം.
ആതുരസേവനരംഗത്തും ക്രൈസ്തവ സഭകൾ വലിയ സംഭാവനകളാണു നൽകിയിട്ടുള്ളത്. തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ ആദ്യം കടൽ കടന്നെത്തിയ നഴ്സുമാർ 1906-ൽ സ്വിറ്റ്സർലൻഡിൽനിന്നു വന്ന ഹോളിക്രോസ് സന്യാസിനിമാരായിരുന്നു. ഇതിനു മുൻകൈയെടുത്തത് അന്നു കൊല്ലം രൂപതയുടെ മെത്രാനായിരുന്ന ദൈവദാസൻ അലോഷ്യസ് മരിയ ബൻസിഗർ ഒസിഡിയും. ആരോഗ്യമേഖല ഇന്നത്തെപ്പോലെ വികസിതമല്ലാതിരുന്ന ഒരു കാലത്ത് ക്രിസ്ത്യൻ മിഷനറിമാർ ചെയ്തിട്ടുള്ള സേവനങ്ങളെ ഓർക്കേണ്ടതുണ്ട്. ഇന്നും ആതുര ശുശ്രൂഷാ രംഗത്ത് ക്രൈസ്തവസഭ മുന്നിൽത്തന്നെയാണ്. കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിലും സഭയുടെ ആതുരാലയങ്ങളും സഭാ ശുശ്രൂഷകരും ഈ രംഗത്ത് ചെയ്യുന്ന സേവനങ്ങൾ ശ്ലാഘനീയമാണ്.
പീഡനങ്ങളെ അതിജീവിച്ച സഭ
ക്രൈസ്തവസഭ വളർന്നുവന്നത് കൊടിയ പീഡനങ്ങളെ അതിജീവിച്ചാണ്. അപ്പോസ്തലന്മാരുടെയും മറ്റു ക്രിസ്തുശിഷ്യന്മാരുടെയും നിണം വാർന്ന മണ്ണ് സഭയുടെ വളർച്ചയ്ക്കു കാരണമായി എന്നു പറയാം. സഭ ഇന്നും പീഡിതരുടെ സമൂഹമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഒരു കാലത്ത് സഭ വളരെ ശക്തമായിരുന്ന പലയിടങ്ങളും ഇന്നു ക്രൈസ്തവർക്ക് അപ്രാപ്യമായ സ്ഥലങ്ങളും ശൂന്യമായ പ്രദേശങ്ങളുമാണ്. പല ക്രൈസ്തവ ദേവാലയങ്ങളും തുടച്ചുനീക്കപ്പെടുകയോ അവസ്ഥാഭേദത്തിന് വിധേയമാകുകയോ ചെയ്തിട്ടുണ്ട്. ഇസ്താംബൂളിലെ ഹാഗിയ സോഫിയ സമീപകാല ഉദാഹരണങ്ങളിൽ ഒന്നാണ്.
പക്ഷേ, ഇതുവരെയും ഒരു ശക്തിക്കും സഭാസമൂഹത്തെ ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യാൻ സാധിച്ചിട്ടില്ല. കാരണം സഭ ദൈവജനമാണ്; ദൈവേഷ്ടപ്രകാരമാണ് ഇതു നിലനിൽക്കുന്നതും. ഇതുവരെയും സംരക്ഷിച്ചു വഴി നടത്തിയ ദൈവം സഭയെ സംരക്ഷിച്ചുകൊള്ളും.
എങ്കിലും സമൂഹത്തിൽ ക്രൈസ്തവ സമൂഹം നേരിടുന്ന വിവേചനങ്ങൾക്കും സംഘടിതമായ ആക്രമണങ്ങൾക്കും എതിരേ പോരാടുകയും ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതുണ്ട്. വർഗീയതയുടെയും ജാതീയതയുടെയുമൊക്കെ വിഷസർപ്പങ്ങൾ ഫണം വിടർത്തിയാടുന്ന സമൂഹത്തിൽ ഇവയുടെ ദംശനമേൽക്കാതെ കരുതലോടെ നീങ്ങുകയും സഹിഷ്ണുതയും സാഹോദര്യവും സമത്വവും പുലർത്തുന്നതിനു പ്രവർത്തനനിരതരാവുകയും ചെയ്യേണ്ടതുണ്ട്.
ആത്മവിമർശനം വളർച്ചയ്ക്ക് അനിവാര്യം
സഭയ്ക്കെതിരേയുള്ള അപവാദ പ്രചാരണങ്ങൾ ചിലരെയെങ്കിലും സ്വാധീനിക്കുന്നുണ്ട് എന്ന കാര്യം മറക്കുന്നില്ല. ആത്മാർഥമായ വിമർശനങ്ങളെ ഉൾക്കൊള്ളേണ്ടത് ആവശ്യമാണ്. അതു പിന്തിരിഞ്ഞു നോക്കുന്നതിനും സ്വന്തം പ്രവൃത്തികളെ വിലയിരുത്തുന്നതിനും തിരുത്തി മുന്നോട്ടു പോകുന്നതിനും സഹായിക്കും. മാർത്തോമ്മാശ്ലീഹായുടെ വിശ്വാസപാരന്പര്യം ചില അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും മാത്രമാണ് എന്ന രീതിയിലുള്ള ചിലരുടെ ചിന്തകളും പ്രചാരണങ്ങളും തിരുത്തപ്പെടേണ്ടതാണ്. അതു ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്നതും രൂപപ്പെടുത്തുന്നതുമാണ്. ദൈവരാജ്യത്തിന്റെ അന്വേഷണം കല്പനയായി ശിരസിലേറ്റിയ ഓരോ ക്രൈസ്തവനും സ്നേഹം, കരുണ, സാഹോദര്യം, ഉപവി, സഹിഷ്ണുത, ക്ഷമ, സത്യം, നീതി എന്നിവ ഹൃദയത്തിൽ പുലർത്തേണ്ടതും അതു സമൂഹത്തിൽ പുലരുന്നതിന് ഇടയാക്കേണ്ടതുമാണ്. ഇവ കൂടാതെയുള്ള അനുഷ്ഠാനങ്ങൾ സമൂഹത്തിൽ കൂടുതൽ അപഹാസ്യരായിത്തീരുന്നതിനേ ഉപകരിക്കൂ.
ദുക്റാന ഓർമതിരുനാൾ മാത്രമല്ല, ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. നാം പിന്നിട്ട വഴികളിലെ അപചയങ്ങളും കുറവുകളും കണ്ടെത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുന്നതിന് ഈ ദുക്റാന തിരുനാൾ നമ്മെ സഹായിക്കട്ടെ. ഭാരത സംസ്കാരത്തിന്റെ വളർച്ചയ്ക്കും സമൂഹത്തിന്റെ ഉയർച്ചയ്ക്കും ഇനിയും ഈടുറ്റ സംഭാവനകൾ നൽകിക്കൊണ്ട് നമ്മുടെ ദൗത്യം വിജയകരമായി നിർവഹിക്കാം.
ബിഷപ് ജോർജ് മഠത്തിക്കണ്ടത്തിൽ