Sunday, July 11, 2021 12:52 AM IST
അനന്തപുരി / ദ്വിജൻ
രണ്ടാമൂഴത്തിൽ പിണറായി സർക്കാരിന് വല്ലാതെ കാലിടറുന്നുവോ? ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേരളം നേരിട്ട പകർച്ച വ്യാധികളെ പ്രസന്നതയോടെ നേരിട്ട കെ.കെ. ശൈലജ ടീച്ചറെപ്പോലും ഉൾപ്പെടുത്താതെ മന്ത്രിസഭയ്ക്കു രൂപംകൊടുക്കാൻ തന്റേടം കാണിച്ച പിണറായിയുടെ കാലിനടിയിലെ മണ്ണു ചോരുന്നുണ്ടോ? വികസനത്തിന്റെ തേരു തെളിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞ അദ്ദേഹത്തിന്റെ രണ്ടാം നാളുകളിൽ വ്യവസായികൾക്കു നാടു വിടേണ്ടിവരുന്നുവോ?
കർഷകരുടെ പേരു പറഞ്ഞ് വനംമുറിക്ക് ഉത്തരവിട്ടതിന്റെ പാപഭാരം വല്ലാതെ വിമ്മിട്ടപ്പെടുത്തുന്നു. ഭരണമുന്നണിയിലെ ഒരു ഘടകകക്ഷി പിഎസ്സി അംഗത്വം വിറ്റു കാശുമേടിച്ചതായി പാർട്ടിക്കാർ തന്നെ ഉന്നയിക്കുന്നു.
അടുത്തകാലത്ത് ഇടതുമുന്നണിയിലെത്തിയ കേരള കോണ്ഗ്രസ് മാണിക്കാരുടെ ജീവചൈതന്യമായ കെ.എം. മാണി അഴിമതിക്കാരനാണെന്ന് കോടതിയിൽ പറഞ്ഞുപോകുന്നു. സർക്കാർ കൊട്ടിഘോഷിക്കുന്ന സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് നാട്ടിലാകെ ആശങ്കകൾ ഉയരുന്നു. കോവിഡ് കാല കരുതലുകളുടെ പേരിലും നോക്കുകൂലി പോലുള്ളവ ഇല്ലായ്മ ചെയ്യുന്നതിൽ കാണിച്ച തന്റേടം പോലുള്ള നിലപാടുകളിലും, സംവരണേതര സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് കേന്ദ്രസർക്കാർ അനുവദിച്ച 10 ശതമാനം സംവരണം നടപ്പാക്കിയതിന്റെ പേരിലും ഒക്കെ പിണറായിയെയും മുന്നണിയെയും സഹായിച്ചവർക്ക് വല്ലാത്ത പോക്കാണല്ലോ എന്നു തോന്നിത്തുടങ്ങി.
വികസനവും കിറ്റെക്സും
വികസനത്തിന്റെ തേരു തെളിക്കാനാണ് പിണറായി രണ്ടാമൂഴം ചോദിച്ചു വാങ്ങിയത്. എന്നാൽ, ഭരണത്തിന്റെ ആദ്യനാളുകളിൽ തന്നെ 3,500 കോടിയുടെ പദ്ധതിയുമായി കേരളത്തിൽനിന്ന് ഒരു മലയാളി വ്യവസായിക്ക് ഒളിച്ചോടേണ്ടി വരുന്നു. തെലുങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ കിറ്റെക്സ് സംഘത്തിന് അങ്ങോട്ടു പറക്കേണ്ടിവന്നത് സർക്കാരിന് വല്ലാത്ത അപമാനകരമായ സംഭവമാണ്.
പതിനായിരത്തോളം മലയാളികൾക്കു തൊഴിൽ കൊടുക്കുന്ന കിഴക്കന്പലത്തെ കിറ്റെക്സിനെ ലോക്ഡൗണ് കാലത്തുതന്നെ തുടർച്ചയായ 11 പരിശോധനകളിലൂടെ ശ്വാസം മുട്ടിക്കുന്നതിനെക്കുറിച്ച് സാബു പരസ്യമായി പരാതി പറഞ്ഞതോടെ ജൂലൈ അഞ്ചിനു മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചപ്പോൾ ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് പിണറായിയെ ബഹുമാനിക്കുന്നവരെല്ലാം കരുതിയത്. അതായിരുന്നു മുഖ്യമന്ത്രി അതുവരെ പ്രകടിപ്പിച്ച ശൈലിയും.
നോക്കുകൂലി വിലക്കിയതിൽ മാത്രമല്ല കടുത്ത പരിസ്ഥിതി വാദികൾക്കെതിരേ ഉറച്ച നിലപാടെടുത്ത് വ്യവസായം കൊണ്ടുവരുന്നതിലും അദ്ദേഹം സാഹസികമായ സമീപനം എടുത്തിട്ടുണ്ട്. എറണാകുളത്തെ ഒരു കൂറ്റൻ സ്വകാര്യ സംരംഭം അവിടെ ഉണ്ടായിരുന്ന അരുവി നികത്തിയെന്ന ആക്ഷേപം സഖാക്കൾ തന്നെ ചൂണ്ടിക്കാണിച്ചപ്പോൾ അതിനെതിരേ വ്യവസായിക്കൊപ്പം നിന്ന ആളാണ് പിണറായി. തോടു മൂടിയുള്ള വ്യവസായം അവിടെ നന്നായി പ്രവർത്തിക്കുന്നു.
അപമാനകരമോ സത്യമോ?
സാബുവിന്റെ ആക്ഷേപങ്ങൾക്കു മറുപടി പറയാതെ അവ കേരളത്തിന് അപമാനകരമായി എന്നാണ് വ്യവസായ മന്ത്രി പറഞ്ഞത്. കേരളത്തിൽ പണ്ട് തൊഴിൽ സമരങ്ങൾ മൂലമാണ് വ്യവസായങ്ങൾ നശിച്ചതെങ്കിൽ ഇപ്പോൾ ഉദ്യോഗസ്ഥരുടെയും പ്രാദേശിക നേതാക്കളുടെയും സമ്മർദങ്ങളാണ് വ്യവസായികളെ പീഡിപ്പിക്കുന്നതെന്ന് സാബു പറയുന്നു. കിറ്റെക്സ് 73 നിയമങ്ങൾ ലംഘിച്ചതായാണ് തൊഴിൽവകുപ്പിന്റെ ആക്ഷേപം. ഈ ആക്ഷേപം തെറ്റാണെങ്കിൽ അതുന്നയിച്ച ഉദ്യോഗസ്ഥർക്കെതിരേ കർശനമായ നടപടി എടുക്കുമോ എന്നാണ് സാബു ചോദിക്കുന്നത്. പരിശോധനകളും നോട്ടീസുകളും എല്ലാം നിയമവിരുദ്ധമായ നടപടികളാണെന്ന് സാബു പറയുന്നു. തൊഴിൽ വകുപ്പു കൊടുത്ത ആദ്യത്തെ നോട്ടീസ് കിറ്റെക്സുകാരുടെ നിയമനടപടികളുടെ തുടക്കത്തിൽതന്നെ പിൻവലിക്കേണ്ടിവന്നത് സാബു പറഞ്ഞിടത്താണ് കൂടുതൽ സത്യം എന്നു വിശ്വസിക്കാൻ വഴിയൊരുക്കുന്നു.
സാബു പറയുന്ന ജീവിതാനുഭവങ്ങൾക്കു മറുപടിയായി വടക്കേ ഇന്ത്യക്കാരനായ ഒരു വൻ വ്യവസായിയെക്കൊണ്ട് കേരളത്തിൽ എല്ലാം അതിമനോഹരം എന്ന പ്രസ്താവനയും ഇറക്കിച്ചു. അദ്ദേഹത്തിന് കൊടുത്ത രഹസ്യസഹായങ്ങൾ എന്താവുമോ എന്നു തീർച്ചയില്ല. വലിയ വിപ്ലവകാരികളായ ഇടതു സഖാക്കൾ അത്തരം നടപടികളിലൂടെ എല്ലാവരെയും അന്പരപ്പിക്കാറുണ്ട്. മാവൂർ റയോണ്സിന് സാക്ഷാൽ ഇഎംഎസ് ചെയ്തുകൊടുത്ത സഹായങ്ങളും അതിനുണ്ടായ പ്രത്യാഘാതങ്ങളും ഉദാഹരണം.
സർക്കാരുമായി വളരെ സഹകരിച്ചു പ്രവർത്തിച്ചവരാണ് കിറ്റെക്സുകാർ. 1975ലാണ് അന്ന അലുമിനിയം കന്പനി വസ്ത്രനിർമാണത്തിനു തുടക്കം കുറിക്കുന്നത്.1980ൽ തൊഴിൽ ദാന പരിപാടിയുടെ ഭാഗമായി കേന്ദ്രസർക്കാർ കേരള സർക്കാരിന് അനുവദിച്ച 3,900 പവർ തറികളിൽ 400 എണ്ണം സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് ജേക്കബ് ഏറ്റെടുത്ത് ഗുണഭോക്താക്കൾക്കു നൽകുകയായിരുന്നു. 400 പവർ തറികൾക്കു പ്രവർത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ജേക്കബ് ഉണ്ടാക്കിക്കൊടുത്തു. അവരുടെ ഉത്പന്നങ്ങൾ അദ്ദേഹം വാങ്ങി. അങ്ങനെ സ്വന്തമായി വ്യവസായികളായവരിൽ 100 പേരോളം ബധിരരും മൂകരുമായിരുന്നു. അവർക്ക് താമസ സൗകര്യവും അവിടെ അക്കാലത്തു ടെലിവിഷനടക്കമുള്ള സൗകര്യങ്ങളും അദ്ദേഹം ഏർപ്പെടുത്തി. തൊഴിലാളികളുമായി വിനോദയാത്രയ്ക്കു പോവുക തുടങ്ങിയ ഉല്ലാസപരിപാടികളും ഏർപ്പെടുത്തി. വരുമാനം പ്രതിമാസം 700 രൂപയിൽ കുറവായിരുന്നവർക്ക് രണ്ടു മക്കളുടെ പഠനച്ചെലവിലേക്ക് മാസം 50 രൂപ വീതം കൊടുത്തു.
വ്യവസായം വികസിക്കുന്നതിനൊപ്പം നാട്ടുകാർക്കും പ്രയോജനം കിട്ടണമെന്ന് ഉറക്കെ പറയുകയും അതിനനുസരിച്ച് നടപടികൾ എടുക്കുകയും ചെയ്ത പ്രസ്ഥാനമാണ് കിറ്റെക്സ്. കിറ്റെക്സും അന്ന അലുമിനിയം കന്പനിയും കേരളത്തിലെ വെറുമൊരു വ്യവസായ സംരംഭവും അവരുടെ സ്ഥാപകനായ എം.സി. ജേക്കബ് കേവലമൊരു വ്യവസായിയും മാത്രമായിരുന്നില്ല. പിന്നെയോ, പൊതുസമൂഹം മാത്രമല്ല, സ്വന്തം കുടുംബം പോലും അകത്തളങ്ങളിൽ അടച്ചിടുകയോ വീടിനും നാടിനും ശാപമായി കണക്കാക്കുകയോ ചെയ്തിരുന്ന ഭിന്നശേഷിക്കാരെ നെറ്റിയിലെ വിയർപ്പുകൊണ്ട് അന്നന്നത്തെ അപ്പം നേടാനും അന്തസോടെ ജീവിക്കാനും വീടിനും കുടുംബത്തിനും അത്താണിയാക്കാനും പ്രാപ്തരാക്കിയ പുണ്യപ്രസ്ഥാനമാണ്. പ്രശ്സത ന്യായാധിപനും സാമൂഹിക ചിന്തകനുമായിരുന്ന വി.ആർ. കൃഷ്ണയ്യർ ഈ പ്രസ്ഥാനത്തെ ചിത്രീകരിച്ചത് ക്രൈസ്തവസ്നേഹത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായാണ്.
തന്നോടൊപ്പം പ്രവർത്തിക്കുന്നവരെ എല്ലാ തരത്തിലും വളർത്തിയെടുക്കാനും സഹായിക്കാനും ജേക്കബ് കാണിച്ച സ്നേഹമായിരുന്നു ഈ സ്ഥാപനത്തിന്റെ ശക്തി. 2010 ൽ അദ്ദേഹത്തിന് കേരള സർക്കാർ സമ്മാനിച്ച ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന്റെ ഭാഗമായി ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നാട്ടിലെ പരമദരിദ്രരായ 200 കുടുംബങ്ങൾക്കു പ്രതിമാസ പെൻഷൻ പദ്ധതി ഏർപ്പെടുത്തുകയാണ് ചെയ്തത്.
സിഐടിയു കളികളോ?
അങ്ങനെ ജീവനക്കാരും ജേക്കബും ഒരു കുടംബം പോലെ ജീവിച്ചു വന്നപ്പോഴാണ് സിഐടിയു അവിടെ കൂടു വയ്ക്കാൻ എത്തുന്നത്. 1968ൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഗ്രഹണകാലമല്ലിത്. 1979 ൽ സിഐടിയു നടത്തിയ അനിശ്ചിതകാല സമരത്തിലൂടെ കിറ്റെക്സിനെ ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങളെ സമർഥമായി അതിജീവിച്ചാണ് അവർ ഈ നിലയിൽ എത്തിയത്.
സർക്കാരിന്റെ പീഡനം മൂലം, കിറ്റെക്സ് കേരളത്തിൽ ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്ന വൻ വികസന പദ്ധതികൾ ഉപേക്ഷിക്കേണ്ടി വരുന്നതും മറ്റ് ഏതെങ്കിലും സംസ്ഥാനത്തേക്കു പോകേണ്ടി വരുന്നതും കേരളത്തിനു വലിയ നഷ്ടമാണ്. അപമാനകരവുമാണ്. ചരിത്ര വിഡ്ഡിത്തമാണ് സർക്കാർ ചെയ്യുന്നത്. വഴക്കുകൾ അവസാനിപ്പിക്കുന്നതാണ് നാടിനും നാട്ടുകാർക്കും നല്ലത്. 1950കൾ വരെ ഭാരതത്തിലെ ഏറ്റവും മികച്ച വ്യവസായങ്ങളുടെ നാടായിരുന്ന നമ്മുടെ കേരളം ഇന്ന് വ്യവസായങ്ങളുടെ ശവപ്പറന്പാക്കിയത് തൊഴിലാളികൾക്കു വേണ്ടിയല്ല. സഘടനകൾക്കും അതിലെ ഏതാനും നേതാക്കൾക്കും വേണ്ടിയാണ്. ആ സംസ്കാരം തുടരുന്നത് വിനാശകരമാണ്.
വനംകൊള്ള
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു നടന്നതാണെങ്കിലും മുട്ടിൽ വനം കൊള്ള കേസും വലിയ നാണക്കോടായിരിക്കുകയാണ്. കർഷകരെ മറയാക്കി മന്ത്രി താത്പര്യമെടുത്തു നടത്തിയ വനംകൊള്ളയുടെ പുത്തൻ രേഖകൾ പുറത്തുവരികയാണ്. എക്കാലവും വനംകൊള്ളയ്ക്ക് സിപിഐ മന്ത്രിമാർ കൂട്ടുനിൽക്കുകയായിരുന്നു എന്ന് ഇന്ന് ആർക്കും സംശയമുണ്ടാവില്ല. പേരിയ വനവും കെ.ഇ. ഇസ്മായിലും മെർക്കിസ്റ്റണും ബിനോയി വിശ്വവും എല്ലാം ചരിത്രമായി. മന്ത്രി തന്നെ ചൂണ്ടിക്കാണിച്ച നിയമതടസങ്ങൾ ലംഘിച്ചുകൊണ്ടാണ് വനം മന്ത്രി ഉത്തരവിറക്കിച്ചത് എന്ന് രേഖകൾ വ്യക്തമാക്കുന്നു. സിപിഐയും അവരുടെ മന്ത്രിമാരും അഴിമതി ഇല്ലാത്ത സദ്ഭരണത്തിന്റെ പേരുകേട്ട ആൾക്കാരും, മറ്റാരെങ്കിലും ചെയ്തതായി പറയപ്പെടുന്ന അഴിമതി ആരോപണങ്ങൾ കേട്ടാൽപോലും ഉറഞ്ഞുതുള്ളുന്നവരുമാണ്. അവരുടെ മന്ത്രിമാർ കാണിക്കുന്ന കൊള്ളരുതായ്മകൾ അവസാനം ഉദ്യോഗസ്ഥരിൽ ചാർത്തി രക്ഷപ്പെടുന്ന വല്ലാത്ത വൈഭവവും അവർ കാണിക്കാറുണ്ട്.
കെ-റെയിൽ
പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയാണ് കെ-റെയിൽ. സാമൂഹിക, പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടന്നിട്ടില്ലെങ്കിലും സംഗതി നടത്താൻ തീരുമാനിച്ചു. 63,940 കോടി രൂപ ചെലവാകുമെന്ന് കേരളവും,1,26,000 കോടി വേണ്ടിവരുമെന്ന് കേന്ദ്ര നീതി ആയോഗും പറയുന്നു.1,383 ഹെക്ടർ ഏറ്റെടുത്ത് 529 കിലോമീറ്റർ നിളത്തിൽ ഇരുവശവും 14 അടി ഉയരത്തിൽ മതിലു കെട്ടിയാണ് പാളം പണിയുക. 20,000 പാർപ്പിടങ്ങൾ പോകും. അതായത് ഒരു ലക്ഷം പേരെങ്കിലും ഭവനരഹിതരാകും. മൂലന്പള്ളിയുടെ അനുഭവമുള്ളവർ എങ്ങനെ ഭയപ്പെടാതിരിക്കും. പണ്ട് സൂപ്പർ ഹൈവേ കേരളത്തെ രണ്ടായി തിരിക്കും എന്നു പറഞ്ഞ് പേടിപ്പിച്ചവർ 14 അടി ഉയരത്തിൽ മതിലു കെട്ടിയാൽ ഉണ്ടാകുന്ന വേർതിരിവിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ? മഹാമാരിയും പ്രളയവും എല്ലാം ഉണ്ടാകുന്ന കേരളത്തിൽ ഇതുവേണോ എന്ന ചിന്ത ബലപ്പെടുന്നുണ്ട്.