Wednesday, August 4, 2021 12:16 AM IST
മാരകവ്യാധികളെ സംബന്ധിച്ചു ശാസ്ത്രജ്ഞർ വ്യാപകമായി നടത്തിയിട്ടുള്ള പരീക്ഷണ നിരീക്ഷണങ്ങളിൽ ഭക്ഷ്യഔഷധങ്ങളുടെ പ്രാധാന്യം വ്യക്തമായിട്ടുണ്ട്. കാൻസറും ഹൃദ്രോഗവും ജീവിതശൈലീരോഗങ്ങളുമെല്ലാം ഭക്ഷണക്രമത്തിലൂടെ വരുതിയിലാക്കാമെന്നും കണ്ടെത്തലുകളുണ്ട്.
മഞ്ഞളിലെ കുർക്കുമീൻ, ഉള്ളി, വെളുത്തുള്ളി എന്നിവയിലെ പോളിസൾഷൈഡുകൾ, കാരറ്റിലെയും പപ്പായയിലെയും കോവയ്ക്കയിലെയും കാരറ്റിനോയിഡുകൾ, ചുക്കിലെ സിഞ്ചിബറീൻ, തക്കാളിയിലെ ലൈക്കോപ്പിൻ, ഓറഞ്ചിലുള്ള ഹെസ്പെരിഡീൻ, ആപ്പിളിലെ ഫ്ളേവനോയിഡുകൾ, ചെറി, സ്ട്രോബറി എന്നിവയിലെ ആന്തോസയാനീൻ, വൈനിൽ ഉള്ള റിസ്വെരട്രോൾ, വാനിലയിലുള്ള വാനിലീൻ, ഉലുവായിലെ ട്രിഗോണലിൻ, ഏലക്കായിലെ ലിമോണീൽ, മാന്പഴത്തിലുള്ള മാഞ്ചിഫെറീൻ, ജാതിക്കായിലുള്ള സഫ്രോൾ, കുരുമുളകിലുള്ള വിവിധ ആൽക്കലോയിഡുകളായ (വിഷമല്ലാത്തവ) സബനീൻ, പിപ്പരീൻ, പിപ്പരാനിൻ, പിപ്പരിഡീൻ എന്നിവയെല്ലാം ഭക്ഷ്യഔഷധങ്ങളിൽ മുൻനിരയിൽ നിൽക്കുന്നു.
വെളുത്തുള്ളി, ചുക്ക്, കുരുമുളക് തുടങ്ങിയവയ്ക്ക് പലവിധ രോഗങ്ങളെ തടയാൻ ശേഷിയുണ്ട്. മഞ്ഞൾ, ഉള്ളി, ഏലക്കാ, മാതളനാരങ്ങ, ചുവന്ന മുന്തിരി, ആപ്പിൾ, ഓറഞ്ച് തുടങ്ങിയവയിലെ ഭക്ഷ്യഔഷധങ്ങളെക്കുറിച്ച് നിരവധി ഗവേഷണങ്ങളും നടന്നിട്ടുണ്ട്. പുകയിലയിലുള്ള കാൻസർജനകമായ നിക്കോട്ടിനെ ഉള്ളി, വെളുത്തുള്ളി തൈലങ്ങൾക്കു നിർവീര്യമാക്കാനാകുമെന്ന് 1995-2000 കാലത്ത് നടത്തിയ ഗവേഷണത്തിൽ തെളിയിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്യപാനത്തിന്റെ പ്രശ്നങ്ങളും ഉള്ളി, വെളുത്തുള്ളി തൈലത്തിനു നന്നായി തടയാനാകുമെന്നും ലേഖകൻ തെളിയിച്ചിട്ടുണ്ട്. ഇത്തരം ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് യുഎസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ലേഖകനെ ലോകത്തിലെ ഒന്നാം ഗ്രേഡ് 500 മികച്ച ശാസ്ത്രജ്ഞരിൽപ്പെടുത്തി 2020 ൽ അംഗീകരിച്ചത്.
ഹൃദ്രോഗവും കാൻസറും
മദ്യപാനവും പുകവലിയും ശീലമാക്കിയവർക്ക് ഹൃദ്രോഗവും കാൻസറും പെട്ടെന്നു പിടിപെടുന്നുവെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. ഒന്നോ രണ്ടോ കുട്ടികൾ മാത്രമുള്ളവർ, അമിതവണ്ണമുള്ളവർ, ആറുമാസത്തിലധികം മുലയൂട്ടാത്തവർ, അധ്വാനത്താൽ ശരീരത്തിലെ കൊഴുപ്പ് മാറ്റാൻ കഴിയാത്തവർ, അമിതകൊഴുപ്പുഭക്ഷണം കഴിക്കുന്നവർ, പ്രായംകൂടി മാത്രം പ്രസവിക്കുന്നവർ എന്നിവർക്ക് സ്തനകാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രതികൂല സാഹചര്യങ്ങൾ മാറ്റിയെടുക്കാൻ നോക്കണം. മാംസഭക്ഷണവും കൊഴുപ്പും കുറച്ച് ഭക്ഷ്യഔഷധ പ്രധാനമായ ഭക്ഷണപദാർഥങ്ങൾ കഴിക്കുകയും നല്ല ദേഹാധ്വാനം ചെയ്യുകയും വേണം.
നാരുകളടങ്ങിയ ഭക്ഷണം
ഭക്ഷ്യനാരുകളടങ്ങിയ ഭക്ഷണത്തിന് ഹൃദ്രോഗവും കാൻസറും വരെ തടയാനാകുമെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അമിതകൊഴുപ്പുകളെയും കൊളസ്ട്രോളിനെയും ചുട്ടും വറുത്തും കരിച്ച മാംസമത്സ്യാദികളെയും വിളകളിൽ തളിക്കുന്ന കീടനാശിനികളെയും ആമാശയവും കുടലും വലിച്ചെടുക്കുന്നത് തടയാൻ ഭക്ഷണത്തിൽ ഭക്ഷ്യനാരുള്ള പദാർഥങ്ങൾക്കാകും.
തവിടുള്ള അരിച്ചോറ്, ഗോതന്പ് ബ്രഡ്, ചപ്പാത്തി, ഓട്ട്സ്, ഇലക്കറികൾ, വാഴക്കുലകൂന്പ്, വാഴപ്പിണ്ടി, കിഴങ്ങുകൾ, ചക്ക മുതലായവ നാം ഭക്ഷണത്തിൽ ചേർക്കണം. പലതവണ ചൂടാക്കിയ എണ്ണകളിൽനിന്നുള്ള അമിതകൊഴുപ്പും കൊളസ്ട്രോളും ട്രാൻസ് ഫാറ്റുകളും നമ്മുടെ രക്തക്കുഴലുകളെ അടച്ചുകളഞ്ഞാൽ ഹൃദ്രോഗമുണ്ടാകും. ഐസിഎംആർ നിർദേശിക്കുന്നത് ദിവസം 40 ഗ്രാം ഭക്ഷ്യനാരുകളാണ് വേണ്ടതെന്നാണ്.
ഏത്തയ്ക്കാ, ആപ്രിക്കോട്ട് തുടങ്ങിയവയിലും ഗുണപ്രദമായ ഭക്ഷ്യനാരുകളുണ്ട്. ചുവന്ന ചീര, ബീറ്റ്റൂട്ട് എന്നിവയിൽ ഭക്ഷ്യനാരും ഭക്ഷ്യഔഷധങ്ങളുമുണ്ട്. അമിതകൊഴുപ്പുകളും കൂടുതൽ വറുത്തവയിലുള്ള ട്രാൻസ്ഫാറ്റും വറുത്തു കരിഞ്ഞ മാംസ-മത്സ്യത്തിലുള്ള ബെൻസോപൈറിനും കാൻസർജനകമാണ്. ട്രാൻസ്ഫാറ്റ് ചീത്ത കൊളസ്ട്രോളിന്റെ നിർമാണത്തിന് കാരണമാക്കുന്നു. ഇതു ചയാപചയത്തിനു തടസമാകയാൽ രക്തക്കുഴലുകളിൽ പ്ലാക്കുകൾ സൃഷ്ടിച്ച് രക്തയോട്ടത്തിന് തടസമുണ്ടാക്കും. ചീത്ത കൊളസ്ട്രോളിന്റെ നിർമാണത്തെ തടയാൻ ഭക്ഷ്യനാര് സഹായിക്കും. ഭക്ഷ്യനാര് കൊളസ്ട്രോളിന്റെയും കൊഴുപ്പുകളുടെയും ആഗീരണം ആമാശയത്തിലും കുടലിലും തടയുന്നതിലൂടെയാണ് അവയുടെ ദൂഷ്യങ്ങൾ തടയുന്നത്. തദ്വാരാഹൃദ്രോഗവും കാൻസറും കുറയും. ഭക്ഷ്യഔഷധങ്ങളും വ്യായാമവും നല്ല കൊളസ്ട്രോൾ ഉത്പാദിപ്പിക്കും.
വ്യായാമവും യോഗയും
കഠിനാധ്വാനവും വ്യായാമവും യോഗാഭ്യാസവുംചെയ്യുന്നവരുടെ രക്തത്തിലെ കോശങ്ങൾ മറ്റ് ശാരീരിക കോശങ്ങളിൽ പ്രവർത്തിക്കാൻ ധാരാളം പ്രതിരോധ വസ്തുക്കൾ ഉത്പാദിപ്പിക്കും. അവയ്ക്ക് ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെയും കാൻസർ കോശങ്ങളെയും ചുറ്റിക്കെട്ടി നശിപ്പിക്കാനാകും. കൂടാതെ T, K, NK, macrophages എന്ന മറ്റു നാലിനം രോഗപ്രതിരോധ കോശങ്ങൾകൂടി ശരീരകലകളിലുണ്ട്. ഈ പറഞ്ഞ നാലു രോഗപ്രതിരോധകോശങ്ങൾക്കും കാൻസർ കോശങ്ങളെയും ബാക്ടീരിയ, വൈറസ് ഫംഗസുകൾ എന്നിവയെയും സ്വയം ചുറ്റിവളഞ്ഞ് നശിപ്പിക്കാനാകും. ഭക്ഷ്യഔഷധങ്ങൾക്ക് അവ നാലിനെയും ഉത്തേജിക്കാനാവുമെന്നതാണ് ശ്രദ്ധേയമാകുന്ന കാര്യം.
ഡോ. അഗസ്റ്റിൻ കുന്നത്തേടം
(നിരവധി ഗവേഷണങ്ങൾക്കു നേതൃത്വം നൽകിയിട്ടുള്ള ലേഖകൻ കേരള യൂണിവേഴ്സിറ്റിയിലെ റിട്ട. ബയോകെമിസ്ട്രി പ്രഫസറും കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മുൻ വിസിറ്റിംഗ് പ്രഫസറുമാണ്)