Tuesday, September 21, 2021 1:54 AM IST
ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയതും വിപുലവുമായ തീവണ്ടിപ്പാത ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടെതെങ്കിലും നമ്മുടെ യാത്രക്കാർ സുരക്ഷിതരാണോ എന്ന ചോദ്യം ഉയരുന്നു. ഇന്ത്യൻ റെയിൽവേ എല്ലാ ദിവസവും 23 ദശലക്ഷം യാത്രക്കാർക്കു സേവനം നൽകുന്നുണ്ട്. ഈ യാത്രക്കാരുടെ സുരക്ഷ, പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിന്റെ സുരക്ഷ റെയിൽവേയ്ക്കു പരമപ്രധാനമാകേണ്ടതാണ്. 16 ലക്ഷത്തിൽ കൂടുതൽ പേർക്കു തൊഴിൽ നൽകുന്ന ഒരു സ്ഥാപനം കൂടിയാണ് ഇന്ത്യൻ റെയിൽവേ. അതുകൊണ്ടുതന്നെ യാത്രക്കാരെ സുരക്ഷിതരാക്കാൻ നിയമങ്ങളും ചട്ടങ്ങളും റെയിൽവേ കാത്തുസൂക്ഷിക്കുന്നു.
റെയിൽവേ പരിസരങ്ങളിൽ ക്രമസമാധാനം പരിപാലിക്കേണ്ടതു ബന്ധപ്പെട്ട സംസ്ഥാന പോലീസിന്റെ ഉത്തരവാദിത്വമാണ്. അതേസമയം, ഓടുന്ന ട്രെയിനുകളിലും സ്റ്റേഷൻ പരിസരങ്ങളിലും യാത്രക്കാരുടെയും അവരുടെ സാധനങ്ങളുടെയും സുരക്ഷ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ ഉത്തരവാദിത്വമാണ്.
റെയിൽവേ യാത്രക്കാർ, യാത്രക്കാരുടെ പ്രദേശം, വസ്തുവകകൾ എന്നിവയുടെ സുരക്ഷയുടെ ഉത്തരവാദിത്വം 2003 ലെ ആർപിഎഫ് ഭേദഗതി നിയമം വഴി റെയിൽവേ സംരക്ഷണ സേനയ്ക്കു നൽകിയിട്ടുണ്ട്. എന്നിട്ടും സ്ത്രീകൾ പട്ടാപ്പകൽപോലും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകളുടെ തനിച്ചുള്ള യാത്ര ഒട്ടും സുരക്ഷിതമല്ല. കോവിഡ് മൂലം ട്രെയിനിൽ യാത്രക്കാർ കുറഞ്ഞ സാഹചര്യത്തിൽ വിശേഷിച്ചും. കൊള്ളക്കാരിൽനിന്നും അക്രമികളിൽനിന്നും രക്ഷപ്പെടാൻ സ്ത്രീകൾക്ക് ഓടുന്ന ട്രെയിനിൽനിന്നും എടുത്തുചാടേണ്ടിവരുന്നു.
സൗമ്യ എന്ന പെണ്കുട്ടി
സൗമ്യ എന്ന പെണ്കുട്ടി 2011 ഫെബ്രുവരി ഒന്നിന് ട്രെയിൻ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടതിനെ തുടർന്നു കൊല്ലപ്പെട്ട സംഭവം കേരളത്തിനു മറക്കാൻ കഴിയില്ല. എറണാകുളത്തുനിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കംപാർട്ട്മെന്റിലാണ് സൗമ്യ ആക്രമിക്കപ്പെട്ടത്.
തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി എന്നയാൾ സൗമ്യയെ ട്രെയിനിൽനിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഫലമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളജിൽ വച്ച് മരിച്ചു. ഗോവിന്ദച്ചാമി സുഖമായി ജയിലിൽ കഴിയുന്നു.
ട്രെയിനിലെ കൊള്ള
ദൂരസ്ഥലങ്ങളിൽനിന്നു നാട്ടിലേക്കു വരുന്ന മലയാളികളെ ആകമാനം ഉത്കണ്ഠാകുലരാക്കാൻ പോന്നതാണ് ദിവസങ്ങൾക്കു മുന്പ് ഡൽഹി - തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിൽ നടന്ന വൻ കവർച്ച. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകൾ അഞ്ജലി, കോയന്പത്തൂർ സ്വദേശിനി കൗസല്യ എന്നിവരാണ് കവർച്ചയ്ക്കിരയായത്.
ഭക്ഷണത്തിൽ ലഹരിമരുന്നു നൽകി മയക്കിക്കിടത്തിയാണ് മോഷ്ടാവ് ഇവരുടെ പത്ത് പവൻ വരുന്ന ആഭരണവും മൊബൈൽ ഫോണുകളും കവർന്നത്. ചെങ്ങന്നൂരിലും ആലുവായിലുമായി ഇറങ്ങേണ്ട ഈ സ്ത്രീകൾക്ക് തിരുവനന്തപുരത്തെത്തിയപ്പോഴാണ് ബോധം തെളിഞ്ഞതും കവർച്ച നടന്ന വിവരം അറിയുന്നതും. റിസർവ്ഡ് കംപാർട്ട്മെന്റിലായിരുന്നു സംഭവം.
മുളന്തുരുത്തിക്കു സമീപം പുനലൂർ പാസഞ്ചർ ട്രെയിനിൽ മോഷ്ടാവ് യുവതിയെ ആക്രമിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്തതും ഏപ്രിലിലായിരുന്നു. ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ ട്രെയിനിൽനിന്ന് എടുത്തു ചാടിയതു കാരണം യുവതിക്കു കഴുത്തിനും നട്ടെല്ലിനും പരിക്കേൽക്കുകയും ചെയ്ത സംഭവം മറക്കാനാവില്ല.
രാത്രികാലത്ത് ദീർഘദൂര വണ്ടികളിൽ സായുധ പോലീസ് ബന്തവസും കർക്കശ പരിശോധനയുമൊക്കെ നിർബന്ധമാക്കിയിട്ടുണ്ടെന്നാണു വയ്പ്. എന്നാൽ, ആഗ്രയിൽനിന്ന് തങ്ങൾ ട്രെയിനിൽ കയറിയതു മുതൽ കംപാർട്ട്മെന്റിൽ ഒരു സമയത്തും ഒരു പോലീസുകാരനെപ്പോലും കണ്ടില്ലെന്നാണ് കവർച്ചയ്ക്കിരയായ അമ്മയും മകളും പറയുന്നത്.
നിസാമുദ്ദീനിൽ കവർച്ചയ്ക്കിരയായ അമ്മയ്ക്കും മകൾക്കുമൊപ്പം കൂട്ടിനു മറ്റാരുമില്ലായിരുന്നു. കാൽനൂറ്റാണ്ടിലേറെയായി ആഗ്രയിൽ കുടുംബമായി കഴിയുന്ന വിജയലക്ഷ്മിയും മകളും ഏറെ കരുതലോടെയാണ് യാത്ര ചെയ്തിരുന്നത്. ചുരിദാറിൽ പ്രത്യേക പോക്കറ്റ് തയ്ച്ച് സ്വർണം അതിനകത്തു സൂക്ഷിച്ചിട്ടും കവർച്ച ചെയ്യപ്പെടുകയായിരുന്നു.
സംസ്ഥാനത്തു ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എന്തു ചെയ്യാനാകുമെന്നു ദക്ഷിണ റെയിൽവേ ചീഫ് സെക്യൂരിറ്റി കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും കൂടിയാലോചിച്ച് ആറാഴ്ചയ്ക്കുള്ളിൽ നിർദേശങ്ങൾ നൽകണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും അധികകാലമായില്ല. ഗുരുവായൂർ - പുനലൂർ എക്സ്പ്രസിലെ യാത്രക്കാരി ആക്രമണത്തിനിരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്തുകൊണ്ടാണു ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്റെ നിർദേശം. എന്നാൽ, ഒന്നും സംഭവിച്ചില്ല. ദിനംതോറും ആക്രമണങ്ങൾ വർധിക്കുന്നു.
വർധിക്കുന്ന കേസുകൾ
ട്രെയിനുകളിലെ കുറ്റകൃത്യങ്ങൾക്കായി 2020ൽ രാജ്യത്ത് 17,000 ൽ അധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാർലമെന്റിൽ റെയിൽവേ മന്ത്രി അറിയിച്ചതാണിത്. 2019ൽ 54,552 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2018ൽ 55,780 കേസുകൾ ഫയൽ ചെയ്തതായാണ് ലോക്സഭയിലെ ഒരു ചോദ്യത്തിനു രേഖാമൂലമുള്ള മറുപടിയിൽ മന്ത്രി പറഞ്ഞത്.
2020ൽ, വർഷത്തിൽ ഭൂരിഭാഗവും ട്രെയിൻ സർവീസുകൾ പ്രവർത്തിക്കാത്തപ്പോൾ, 17,125 എഫ്ഐആറുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. യാത്രക്കാരുടെ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി 2,931 കോച്ചുകളിലും 668 റെയിൽവേ സ്റ്റേഷനുകളിലും സിസിടിവി കാമറകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മേരീ സഹേലി’
കഴിഞ്ഞ വർഷം ദക്ഷിണ റെയിൽവേ സ്ത്രീസുരക്ഷ ഉറപ്പാക്കാനായി "മേരീ സഹേലി’ (എന്റെ കൂട്ടുകാരി) എന്നൊരു പദ്ധതി പ്രഖ്യാപിച്ചു. യാത്രയുടെ തുടക്കം മുതൽ അവസാനം വരെ ആർപിഎഫിന്റെ പെണ് സംഘങ്ങളെ നിയോഗിക്കുന്നതാണ് ഈ പദ്ധതി. ഓട്ടം തുടങ്ങുന്ന സ്റ്റേഷനിൽനിന്നുതന്നെ റെയിൽവേ പോലീസിലെ യുവ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം തീവണ്ടികളിൽ കയറും.
യാത്ര അവസാനിക്കുംവരെ തീവണ്ടിക്കുള്ളിൽ റോന്തുചുറ്റുകയും വനിതാ യാത്രക്കാരോട് സംസാരിച്ച് സുരക്ഷാ ബോധവത്കരണം നടത്തുകയും ചെയ്യും. ആർപിഎഫ് സംഘം വനിതാ യാത്രക്കാരുടെ സീറ്റ് നന്പറുകൾ ശേഖരിച്ച് വഴിമധ്യേയുള്ള സ്റ്റോപ്പുകളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കൈമാറും.
ദക്ഷിണ റെയിൽവേ "മേരീ സഹേലി’യുടെ 17 സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനു കീഴിൽ നാഗർകോവിൽ, തിരുവനന്തപുരം, എറണാകുളം സൗത്ത് സ്റ്റേഷനുകളിൽനിന്നും പാലക്കാട് ഡിവിഷനിൽ മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽനിന്നും യാത്ര പുറപ്പെടുന്ന തീവണ്ടികളിലാണ് ഇവരുടെ സേവനം ലഭ്യമാകുകയെന്ന് റെയിൽവേ അറിയിപ്പിൽ പറയുന്നുണ്ട്. എന്നാൽ, ഇതിന്റെ തുടർപ്രവർത്തനങ്ങളെക്കുറിച്ചൊന്നും പിന്നീട് കേട്ടില്ല.
യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്റ്റേഷനുകളിൽ സിസി ടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സ്റ്റേഷനുകളിലും ഇവ പ്രവർത്തനരഹിതമാണ്. റെയിൽവേ പ്രൊട്ടക്്ഷൻ ഫോഴ്സ് വിഭാഗത്തിനാണ് കാമറകളും സ്കാനറുകളും സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് ഉപകരണങ്ങളും നിരീക്ഷിക്കാനും ശ്രദ്ധിക്കാനുമുള്ള ചുതമല. എങ്കിലും ഈ വിഭാഗത്തിൽ ആവശ്യത്തിനു ജീവനക്കാരില്ല.
സുപ്രീംകോടതി നിർദേശം
ട്രെയിനുകൾ അകാരണമായി വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേ ബാദ്ധ്യസ്ഥമാണെന്ന് സുപ്രീംകോടതി തീർപ്പുണ്ടായത് ഏതാനും ദിവസം മുൻപാണ്.
രാത്രികാല ട്രെയിനുകളിൽ ആസൂത്രിതമായ കവർച്ചകൾ അരങ്ങേറുന്ന ചില സ്ഥിരം റൂട്ടുകളുണ്ട്. കോവിഡ് കാലമായതിനാൽ ട്രെയിനുകളിൽ യാത്രക്കാർ കുറവായത് കൊള്ളസംഘങ്ങൾക്ക് നല്ല അവസരമായിട്ടുണ്ട്. റെയിൽവേ അധികൃതർ ഇതു മനസിലാക്കി കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു.
മാർഗങ്ങൾ
വനിതാ കംപാർട്ട്മെന്റിലെങ്കിലും വനിതാ പോലീസുകാരുടെ സംഘത്തെ നിയോഗിക്കുക മാത്രമാണ് പ്രധാന നടപടി. ജനമൈത്രി പോലീസിന്റെ മാതൃകയിൽ സ്ഥിരം യാത്രക്കാരെയും പോർട്ടർമാരെയും ഉൾപ്പെടുത്തി ജനമൈത്രി റെയിൽവേ പോലീസ് സംവിധാനം നടപ്പാക്കണം. കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ ആധുനിക കോച്ചുകൾ വേണം. നിലവിൽ പോലീസ് ഉണ്ടെങ്കിൽ പോലും ഒരു കോച്ചിൽനിന്നും മറ്റൊരു കോച്ചിലേക്കു കടക്കാൻ തടസമാണ്.
ബട്ടണ് അമർത്തിയാൽ കണ്ട്രോൾ റൂമിലോ ഗാർഡിനോ അപായ സൂചന നൽകാൻ കഴിയുംവിധം ട്രെയിനിൽ റെഡ് ബട്ടണ് സംവിധാനം വേണമെന്നാണു ഗുരുവായൂർ - പുനലൂർ എക്സ്പ്രസിലെ യാത്രക്കാരി ആക്രമണത്തിനിരയായ സംഭവം പരിഗണിക്കുന്പോൾ സീനിയർ ഗവണ്മെന്റ് പ്ലീഡർ സുമൻ ചക്രവർത്തി ഹൈക്കോടതിയെ അറിയിച്ചത്.
വാതിലിന്റെ ഭാഗത്തു ബട്ടണ് ഘടിപ്പിക്കാൻ സാധ്യമാണെന്നു കോടതിയും പ്രതികരിച്ചു. നമ്മുടെ സഹോദരിമാർ കൊള്ളയടിക്കപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും വായിച്ചു തള്ളണ്ടവരല്ല നമ്മളെന്ന ബോധ്യം നമുക്കുമുണ്ടാകണം.
ജോണ്സണ് വേങ്ങത്തടം