Wednesday, September 22, 2021 11:10 PM IST
അയലാളൻ
സിനിമാനടനും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി ഒല്ലൂർ ഗ്രേഡ് എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് അടിപ്പിച്ചതു വിവാദമായി. ഏതാനും മാസം മുന്പു തൃശൂർ മേയർ സല്യൂട്ട് ലഭിക്കാത്തതിന്റെ പേരിൽ ഡിജിപിക്കു പരാതി നൽകിയിരുന്നു.
പോലീസ് വേഷങ്ങളിൽ മേലധികാരികളെയും ജനപ്രതിനിധികളെയും കോളറിനു പിടിച്ചിട്ടുള്ള ഹീറോയാണ് സുരേഷ് ഗോപി. അതു തൊഴിലിന്റെ ഭാഗമാണെന്നു ന്യായം പറയാം.
തൃശൂരിൽ എംപി പോലീസ് ഉദ്യോഗസ്ഥനോട് വളരെ മാന്യമായാണു പെരുമാറിയത്: ""ഞാൻ എംപിയാണു കേട്ടോ, മേയറല്ല. ഒരു സല്യൂട്ടൊക്കെയാകാം.'' പ്രകോപനമില്ലാതിരുന്നതുകൊണ്ടു പോലീസുദ്യോഗസ്ഥൻ സല്യൂട്ടടിച്ചു. ശാന്തമായിട്ടാണ് എംപി ഉദ്യോഗസ്ഥനോട് സംസാരിച്ചതെങ്കിലും പൊതുസമൂഹം ചർച്ച ചെയ്യേണ്ട ചില സൂചനകൾ അതിലുണ്ട്.
സല്യൂട്ട് എന്ന ആചാരത്തിന്റെ അർഥമെന്താണ്? സല്യൂട്ടിന്റെ പ്രോട്ടോകോൾ എന്താണ്? പ്രോട്ടോകോൾ പട്ടികയിൽ പെടാത്തർവക്കു ശീലമെന്നതിന്റെ പേരിൽ സല്യൂട്ട് ചോദിച്ചുവാങ്ങുന്നത് ഉചിതമാണോ?
പഴയ ജന്മി-കുടിയാൻ, മുതലാളി-തൊഴിലാളി മാടന്പി സന്പ്രദായത്തിന്റെ ശേഷിപ്പാണു സല്യൂട്ട് എന്നു കരുതുന്നവരുണ്ട്. താഴ്ന്ന റാങ്കിലുള്ളവർ ഉയർന്ന റാങ്കിലുള്ളവർക്കു നൽകുന്നതാണു സല്യൂട്ട് എന്ന വ്യാഖ്യാനമുണ്ട്. അച്ചടക്കത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണു സല്യൂട്ട് എന്ന ആശയത്തിനു പ്രചാരം ലഭിച്ചിട്ടുണ്ട്.
സല്യൂട്ട് എന്ന ആചാരം അർഥവത്താകുന്നത് അത് സ്നേഹത്തിന്റെ പ്രകടനമാകുന്പോഴാണ്. അർഹതയുള്ളവർക്കു നൽകുന്ന ആദരവാണ് സല്യൂട്ട്. പദവി, വ്യക്തിത്വ ഗുണങ്ങൾ, സമൂഹത്തിനു നൽകിയിട്ടുള്ള സംഭാവനകൾ എന്നിങ്ങനെ ചില കാര്യങ്ങളാണ് ഒരുവനെ ആദരവിന് അർഹനാക്കുന്നത്. സ്പോർട്സുകാരും കലാകാരന്മാരും എഴുത്തുകാരും ശാസ്ത്രജ്ഞരും പണ്ഡിതരുമൊക്കെ ആദരണീയരാകുന്നത് അവരുടെ മികവുകൊണ്ടാണ്. അവർ പ്രോട്ടോകോൾ ലിസ്റ്റിൽ പെട്ടവരാകണമെന്നില്ല.
ഭയത്തിൽനിന്നോ അടിമ മനോഭാവത്തിൽനിന്നോ പ്രകടിപ്പിക്കുന്ന ആദരവ് യാന്ത്രികമാണ്. ആദരവ് വിധേയത്വത്തേക്കാൾ വലുതാണ്. പ്രീതിപ്പെടുത്താനോ നേട്ടങ്ങൾ പ്രതീക്ഷിച്ചോ നൽകുന്ന ആദരവ് കാപട്യമത്രെ. വ്യക്തിമഹത്വത്തിനു കല്പിക്കുന്ന വിലയാണ് യഥാർഥ ആദരവ്. താനാണു കേമൻ എന്നു ചിന്തിച്ചാൽ മറ്റുള്ളവരെ ആദരിക്കാനാവുകയില്ല.
നന്മയുടെ ആത്മപ്രകാശനമാണ് ആദരവ്. സ്വന്തം വ്യക്തിത്വത്തെക്കുറിച്ചു മതിപ്പില്ലാത്തവർ മറ്റുള്ളവരുടെ വ്യക്തിത്വത്തെ മാനിക്കുന്നില്ല. സല്യൂട്ട്, കൈ കൂപ്പുന്നത്, ശിരസു നമിക്കുന്നത്, എഴുന്നേറ്റു നിൽക്കുന്നത് തുടങ്ങിയ ആചാരങ്ങളെല്ലാം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമാണ്. കീഴുദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്പോൾ മേലുദ്യോഗസ്ഥർ തിരിച്ചു സല്യൂട്ട് ചെയ്യുന്നുണ്ട്. അതാണു പരസ്പര ആദരവ്.
ആദരവു ചേഷ്ടകളിൽ ഒതുങ്ങരുത്. ഒരുവന്റെ ആശയങ്ങളോടും കാഴ്ചപ്പാടുകളോടും നിലപാടുകളോടും സഹിഷ്ണുത പുലർത്തുന്നത് ആദരവാണ്. ഒരു ബഹുസ്വര സമൂഹത്തിൽ മത-സാമുദായിക സൗഹാർദത്തിന് അടിസ്ഥാനം പരസ്പര ബഹുമാനവും ആദരവുമാണ്. സാഹോദര്യത്തിന്റെ ഇടനാഴിയിൽ സഞ്ചരിക്കുന്പോഴാണ് ആദരവു പ്രകടിപ്പിക്കാനും തിരിച്ചുവാങ്ങാനും കഴിയുക.
ആദരവ് അവകാശമെന്നതിനേക്കാൾ കീഴ്വഴക്കമാണ്. ഉയർന്ന പദവികളിലുള്ളവർക്കു പ്രോട്ടോകോൾ പ്രകാരം ആദരവിന് അർഹതയുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ദേശീയ പതാക, വിവിധ സേനാവിഭാഗങ്ങളുടെ പതാക, മൃതദേഹം, സേനകളിലെ കമ്മീഷൻഡ്, ഫീൽഡ് റാങ്ക് ഉദ്യോഗസ്ഥർ, സുപ്രീംകോടതി മുതൽ വിവിധ കോടതികളിലെ ജഡ്ജിമാർ, മജിസ്ട്രേട്ടുമാർ, കളക്ടർമാർ, ഡിജിപി മുതൽ എസ്ഐ വരെയുള്ള പോലീസുദ്യോഗസ്ഥർ തുടങ്ങിയവർക്കു സല്യൂട്ട് നൽകണമെന്നാണു നിബന്ധന.
പാർലമെന്റിലും നിയമസഭകളിലും എംപിമാർക്കും എംഎൽഎമാർക്കും വാച്ച് ആൻഡ് വാർഡ് സല്യൂട്ട് നൽകേണ്ടതാണ്. സഭയ്ക്കു പുറത്ത് സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർക്കും സല്യൂട്ടിന് അവകാശമുണ്ട്. എംപിമാർക്കും എംഎൽഎമാർക്കും സല്യൂട്ട് ലഭിക്കുന്നത് കീഴ്വഴക്ക പ്രകാരമാണ്.