Wednesday, October 13, 2021 10:22 PM IST
ബാറുകൾക്കും മദ്യവില്പനശാലകൾക്കുമെതിരേ മദ്യവിരുദ്ധ സമിതികളും സമുദായ സംഘടനകളും ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും നശിപ്പിക്കുന്ന തിന്മ എന്ന നിലയിലാണു മദ്യവിരുദ്ധ പ്രവർത്തകർ പ്രതികരിച്ചത്.
എന്നാൽ, കാലാകാലത്തു ഭരിച്ച സർക്കാരുകൾ അതു തങ്ങൾക്കെതിരേയുള്ള നീക്കമായി വ്യാഖ്യാനിക്കുകയും മദ്യവില്പനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ചില രാഷ്ട്രീയ നേതാക്കന്മാരും മാധ്യമപ്രവർത്തകരും മദ്യപരുടെ അവകാശങ്ങളെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു. മദ്യത്തിന് ഇരയാകുന്നവരുടെ ദീനരോദനങ്ങൾ അവരുടെ കാതുകളിൽ പതിഞ്ഞില്ല.
മദ്യനിരോധനം അപ്രായോഗികമാണെന്നും അങ്ങനെയൊരു നിയമം കൊണ്ടുവന്നാൽ രണ്ട് അപകടങ്ങളുണ്ടാകുമെന്നും വിശദീകരണമുണ്ടായി. ഒന്ന്: കള്ളവാറ്റ് വ്യാപകമാകും. രണ്ട്: മയക്കുമരുന്ന് ഉപയോഗം വർധിക്കും. ഈ വാദം ശരിയായിരുന്നെങ്കിൽ മദ്യവില്പന വ്യാപകമായതോടെ വ്യാജമദ്യവും മയക്കുമരുന്നും അപ്രത്യക്ഷമാകേണ്ടതായിരുന്നു. മദ്യത്തിന്റെ ലഭ്യത വർധിച്ചിട്ടും മയക്കുമരുന്നിന്റെ ഉപയോഗം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.
പണത്തിനും പിന്തുണയ്ക്കുമായി മദ്യലോബികളെ വഴിവിട്ടു സഹായിച്ച രാഷ്ട്രീയനേതൃത്വം ഇപ്പോൾ ഇരുട്ടിൽ തപ്പുകയാണ്. അന്താരാഷ്ട്രബന്ധങ്ങളുള്ള മദ്യ-മയക്കുമരുന്നു മാഫിയാ സംഘങ്ങളെ നിയന്ത്രിക്കാനാവാതെ സർക്കാരുകൾ വിയർക്കുകയാണ്.
സർക്കാരുകളെ നിയന്ത്രിക്കാനോ നിശബദ്മാക്കാനോ സാധിക്കത്തക്കവിധം മയക്കുമരുന്നു മാഫിയ ശക്തി പ്രാപിച്ചിരിക്കുന്നു. കാര്യങ്ങൾ നിയന്ത്രിക്കാൻ നിയമവും നിയമപാലകരുമുണ്ട്. പ്രായോഗികതലത്തിൽ രണ്ടും ദുർബലമാണ്. നിലവിലുള്ള സംവിധാനങ്ങൾ ഫലപ്രദമാകണമെങ്കിൽ നിയമത്തിനും നിയമപാലകർക്കും രാഷ്ട്രീയ സംരക്ഷണം ലഭിക്കണം.
സത്യസന്ധരും ധീരരുമായ നല്ല ഉദ്യോഗസ്ഥർ നമുക്കുണ്ട്. അവർ പ്രവർത്തിക്കണമെങ്കിൽ രാഷ്ട്രീയ നേതൃത്വം മദ്യ-മയക്കുമരുന്നു മാഫിയാ സംഘങ്ങൾക്ക് ഒപ്പമല്ലെന്ന് ഉറപ്പുകിട്ടണം.
അടുത്ത കാലംവരെ ചെറിയ അളവിലുള്ള മയക്കുമരുന്നുകളായിരുന്നു പിടിച്ചിരുന്നതെങ്കിൽ സമീപകാലത്ത് അത് ടൺ കണക്കായി മാറിയിരുന്നു. സ്കൂൾ, കോളജ്, കോച്ചിംഗ് സെന്ററുകൾ, ഇൻഫോ-ടെക്നോ പാർക്കുകൾ കേന്ദ്രീകരിച്ച് അതിന്റെ ഉപയോഗവും വില്പനയും വ്യാപകമായിരിക്കുന്നു.
അന്യരുടെ സാന്നിധ്യം കാന്പസുകളിൽ ഒഴിവാക്കുന്നതിനു വിദ്യാർഥികളെത്തന്നെ വിതരണക്കാരാക്കി ബിസിനസ് തന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുന്നു. ഇതിനു പുറമേയാണ് നിശാ ക്ലബ്ബുകളിലും ആഡംബര കപ്പലുകളിലുമെല്ലാമുള്ള മയക്കുമരുന്ന് ഉപയോഗം. സമൂഹത്തിന്റെ ഉന്നതശ്രേണികളിലുള്ളവരെ ഇത്തരം ഒത്തുചേരലുകളിൽ പങ്കാളികളാക്കുന്നതിൽ മാഫിയാ സംഘങ്ങൾ വിജയിക്കുന്നു.
പോലീസ് കേസുകളിൽ ബലിയാടാകുന്നത് മിക്കപ്പോഴും വിതരണക്കാർ മാത്രം. യഥാർഥ കുറ്റവാളികളുടെ അടുത്തേക്ക് അന്വേഷണം എത്തുന്നില്ല. ഉന്നത ഉദ്യോഗസ്ഥരും ചില മാധ്യമ പ്രവർത്തകരും രാഷ്ട്രീയ നേതൃത്വവും ചേർന്ന് അന്വേഷണം വഴിതിരിച്ചുവിടുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി കേസ് ദുർബലമാക്കുന്നു.
അയൽ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നാണ് ഇന്ത്യയിലേക്ക് മയക്കുമരുന്നെത്തുന്നത്. 2019-ൽ 61,000 ഹെക്ടർ സ്ഥലത്ത് കറപ്പ് കൃഷിയുണ്ടായിരുന്നത് 2020 ആയപ്പോഴേക്കും 2,24,000 ഹെക്ടറായി ഉയർന്നു. 2020-ൽ 350 മില്യൺ ഡോളറിന്റെ വരുമാനമാണ് അവർ ഉണ്ടാക്കിയത്.
അതിൽ വലിയൊരു ഭാഗം സർക്കാരുകളെ അസ്ഥിരപ്പെടുത്താനും ഭീകര പ്രവർത്തനത്തിനുമായി ഉപയോഗിച്ചുവെന്നാണ് വിലയിരുത്തൽ. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ അൻപതിലധികം രാജ്യങ്ങൾ നിയമവിരുദ്ധമായി കറപ്പ് ഉത്പാദിപ്പിക്കുന്നു. നിയമാനുസൃതം കറപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. അതു മരുന്നുകൾക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്.
ഭരണകൂടങ്ങൾക്കുപോലും ഭീഷണിയാകുന്ന മയക്കുമരുന്നു മാഫിയയെ ഇല്ലാതാക്കാൻ അന്താരാഷ്ട്ര തലത്തിൽ കൈകോർക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശക്തമായ നിലപാടുകൾ സ്വീകരിക്കണം. ഒപ്പം കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കും മാനസികാരോഗ്യ- നിയമ- സൈബർ സാക്ഷരത നൽകാനും സർക്കാരുകൾ തയാറാകണം.
അയലാളൻ