Sunday, October 17, 2021 12:00 AM IST
മൗറീഷ്യസ് ഇനത്തിലെ കന്നാര എന്നു വിളിക്കപ്പെടുന്ന വാഴക്കുളം പൈനാപ്പിൾ എന്ന് ഭൗമ സൂചികാ പദവി ലഭിച്ചിട്ടുള്ള പൈനാപ്പിൾ കൃഷിയും വ്യാപാരവും നടത്തുന്നത് കേരളത്തിൽ വ്യവസായ അടിസ്ഥാനത്തിൽ മുഖ്യമായും മൂവാറ്റുപുഴ താലൂക്കിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ വാഴക്കുളത്താണ്.
സംസ്ഥാനത്തെമ്പാടുമായുള്ള 18,000 ഹെക്ടർ സ്ഥലത്തെ കൃഷിയിൽനിന്നു നാലര ലക്ഷം ടൺ വാർഷിക ഉത്പാദനമാണ് ഈ മേഖലയ്ക്കുള്ളത്. 1100 കോടിയുടെ വിറ്റുവരവുള്ള ഈ വമ്പൻ കാർഷികമേഖല നേരിട്ടും പരോക്ഷമായും 3,00,000 കുടുംബങ്ങളുടെ ഉപജീവനമാണ്. മൂവാറ്റുപുഴ താലൂക്കിലെ, പ്രത്യേകിച്ച് മഞ്ഞള്ളൂർ, ആവോലി, ആയവന, കല്ലൂർക്കാട്, ആരക്കുഴ, പാലക്കുഴ, മാറാടി പഞ്ചായത്തുകളിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് പൈനാപ്പിൾ കൃഷിയുടെ അമരക്കാർ. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള 700 കോടി വായ്പത്തുകയാണ് ഈ ചെറുപ്പക്കാർ എടുത്തിരിക്കുന്നത്.
അടഞ്ഞ വിപണി
ഉത്പാദിപ്പിക്കപ്പെടുന്ന പൈനാപ്പിളിന്റെ 80 ശതമാനവും വാഴക്കുളം മാർക്കറ്റ് കേന്ദ്രീകരിച്ച് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് കയറ്റി അയയ്ക്കുന്നത്. അപ്രതീക്ഷിതമായ കോവിഡ് രോഗപ്പകർച്ച മൂലം കയറ്റി അയച്ച നൂറു കണക്കിന് വാഹനങ്ങളിലെ ഉത്പന്നങ്ങൾ വിൽക്കാൻ കഴിയാതെ നശിച്ചു പോവുകയും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വ്യാപാരികൾക്കും കർഷകർക്കും ഉണ്ടാകുകയും ചെയ്തു. വ്യാപാരികൾക്ക് ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ ഇനിയും ലഭിക്കാനുമുണ്ട്. കഴിഞ്ഞ വർഷം വ്യാപാരം മെല്ലെ പുരോഗതിയിലേക്കു വന്നപ്പോൾ കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാവുകയും വീണ്ടും വ്യാപാരം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
മറ്റൊരു പ്രതിസന്ധി
ഇതോടൊപ്പം വ്യാപാരമേഖലയിൽ പൊടുന്നനേ തിരിച്ചറിയാനാകാത്ത മറ്റൊരു പ്രശ്നവും ഉടലെടുത്തു. മഴക്കാല സീസണിൽ കയറ്റി അയയ്ക്കുന്ന പൈനാപ്പിൾ അഞ്ചോ ആറോ ദിവസങ്ങൾ പിന്നിട്ട് ഡൽഹി, ജയ്പുർ എന്നീ വിപണികളിലെത്തുമ്പോൾ തണ്ടുകൾ ചീഞ്ഞു പോകുന്നതായി കാണപ്പെടുകയായിരുന്നു. കൂടാതെ 120 ദിവസം കഴിഞ്ഞ് വിളവെടുക്കുന്ന വിളവായ പൈനാപ്പിൾ പഴുത്തു പോകുന്നതും ഭീമമായ നഷ്ടമാണ് വ്യാപാരികൾക്ക് വരുത്തുന്നത്.
ഈ പ്രശ്നങ്ങൾക്കൊപ്പം ഓരോ മാർക്കറ്റിലേക്കും ആവശ്യമുള്ളതിലും അധികം ലോഡുകൾ ചെല്ലുമ്പോൾ പല സമയങ്ങളിലും വാഴക്കുളത്ത് വാങ്ങുന്ന വിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യവും ഉണ്ടാകുകയാണ്. പൈനാപ്പിൾ ഒരുമിച്ച് പുഷ്പിക്കുന്നതിന് എത്തിപ്പോൺ ഒഴിച്ച് 90 ദിവസം കഴിഞ്ഞുള്ള അമിതമായ വളപ്രയോഗവും മഴക്കൂടുതലും തണ്ട് ചീയുന്നതിന് ഇടയാക്കുകയാണ്. 90 ദിവസത്തിനു ശേഷമുള്ള വളപ്രയോഗം ഒഴിവാക്കുകയും വ്യാപാരികളുമായി ആലോചിച്ച് ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ വിപണി നോക്കി മാത്രം വിളവെടുപ്പ് നടത്തുകയും ചെയ്യുന്നതാണ് ഈ പ്രശ്നങ്ങൾക്കുള്ള പോംവഴി. കേരള കാർഷിക സർവകലാശാല നിർദേശിക്കുന്ന അളവിലും ചെടിയുടെ വളർച്ചയ്ക്കനുസരിച്ചും മാത്രം വളപ്രയോഗം നടത്തുകയും കൃത്യസമയത്ത് വിളവെടുപ്പ് നടത്തുകയുമാണ് ഈ സാഹചര്യത്തിൽ കർഷകർ ചെയ്യേണ്ടത്.
വ്യാപാരികൾ ചെയ്യേണ്ടത്
വിപണിയിൽ ആവശ്യമുള്ളതിലധികം ലോഡുകൾ വടക്കേ ഇന്ത്യൻ മാർക്കറ്റുകളിൽ എത്തിച്ചേരാൻ കാരണം കമ്മീഷൻ വ്യാപാരമാണെന്നും ഘട്ടം ഘട്ടമായി കമ്മീഷൻ വ്യാപാരം നിർത്തൽചെയ്യാൻ നടപടി സ്വീകരിക്കാനും അസോസിയേഷൻ അംഗങ്ങൾ തീരുമാനമെടുത്തു കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ ഡൽഹി, ജയ്പുർ മാർക്കറ്റുകളിലേക്ക് ഈ മാസം 15 നു ശേഷം കമ്മീഷൻ വ്യവസ്ഥയിൽ ലോഡ് അയയ്ക്കേണ്ട എന്ന തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്.
അസോസിയേഷൻ
വ്യാപാരികൾക്കു ലഭിക്കാനുള്ള പൈനാപ്പിളിന്റെ തുക കിട്ടാൻ സംഘടനയുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കും. വാഴക്കുളം മാർക്കറ്റിന്റെ സുഗമമായ പ്രവർത്തനത്തിനും തൊഴിലാളികൾ തമ്മിലും വ്യാപാരികളുമായും ഉണ്ടാകുന്ന അഭിപ്രായ ഭിന്നത പരിഹരിക്കാൻ തൊഴിലാളി ക്ഷേമ ബോർഡും യൂണിയൻ നേതാക്കളുമായി ചർച്ചചെയ്ത് ആവശ്യത്തിന് തൊഴിലാളികളെ ഉറപ്പു വരുത്താനും സൂക്ഷ്മതയോടെയുള്ള ലോഡിംഗിന് നിർദേശം നൽകാനും അസോസിയേഷൻ തീരുമാനമായിട്ടുണ്ട്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആവശ്യകതയും കാലാവസ്ഥയും പൈനാപ്പിളിന്റെ ലഭ്യതയും വ്യാപാരികളുമായി ചർച്ച ചെയ്ത് എല്ലാ ദിവസവും കൃത്യമായി വില നിർണയിച്ച് അസോസിയേഷൻ വെബ്സൈറ്റ്, ഫേസ്ബുക്ക് പേജ്, വാട്സ് ആപ്പ് എന്നിവയിലൂടെ അറിയിക്കും. കർഷകർക്ക് വിളവെടുപ്പ് ക്രമീകരിക്കുന്നതിന് ഇത് സഹായകമാകും.
തൊഴിലാളികൾ
അസോസിയേഷനും ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡും യൂണിയൻ നേതാക്കളും മാർക്കറ്റിലെ തൊഴിൽ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പ്രശ്ന പരിഹാരത്തിന് സമവായ തീരുമാനങ്ങൾ രൂപീകരിച്ചിട്ടുണ്ട്.
ഓരോ പൂളിലും കുറഞ്ഞത് 25 തൊഴിലാളികൾ ജോലിക്ക് ഉണ്ടാകണമെന്നും പൈനാപ്പിൾ കേടുകൂടാതെ വാഹനത്തിൽ കയറ്റണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പുറത്തുനിന്ന് വരുന്ന വ്യാപാരികളിൽനിന്നും അസോസിയേഷന്റെ നേതൃത്വത്തിൽ വർക്ക് കാർഡ് ഉപയോഗിച്ച് ലോഡിംഗ് ചാർജ് ശേഖരിച്ച് ബോർഡിൽ അടയ്ക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ആദ്യം വരുന്ന വാഹനത്തിൽ ആദ്യം പൈനാപ്പിൾ നിറയ്ക്കാനും തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അസോസിയേഷനുമായി ബന്ധപ്പെട്ട് ടേൺ ക്രമീകരിക്കണമെന്നും ഓരോ ദിവസവും തൊഴിലാളികളുടെ ഹാജർ 10 മണിക്കകം ക്ഷേമ ബോർഡിൽ അറിയിക്കണമെന്നും തീരുമാനമായിട്ടുണ്ട്. സ്ഥിരമായി അവധി എടുക്കുന്നവരുടെ പേരിൽ നടപടി സ്വീകരിക്കാൻ ക്ഷേമ ബോർഡിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്.
കൈകോർക്കണം
വ്യാപാരികളും കർഷകരും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളായതിനാൽ പരസ്പരം സഹകരിച്ച് മുന്നേറേണ്ടത് ഏവരുടെയും നിലനില്പ്പിന് ആവശ്യമാണ്. മിക്കവാറും എല്ലാ വ്യാപാരികളും പൈനാപ്പിൾ കർഷകരുമാണ് എന്ന സത്യം അറിഞ്ഞിരിക്കേണ്ടതുമാണ്. പൈനാപ്പിൾ കൃഷിയിലും വിപണനത്തിലും വ്യാപൃതരായ എല്ലാവരുടെയും ഐശ്വര്യത്തിനു നിദാനമായ പൈനാപ്പിൾ മേഖലയുടെ ഉയർച്ചയ്ക്കായി വ്യാപാരികളും കർഷകരും തൊഴിലാളികളും അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവരും കൈകോർക്കേണ്ടത് കോവിഡ് കാലഘട്ടത്തിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിന് അനിവാര്യമാണ്.
ജോസ് പെരുമ്പിള്ളിക്കുന്നേൽ
(ലേഖകൻ ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റാണ്.)