ചെറിയാൻ ഫിലിപ്പും റിയാസും
Sunday, October 24, 2021 12:17 AM IST
ചെറിയാൻ ഫിലിപ്പിനെക്കുറിച്ച് പിണറായി വളരെ നല്ല വാക്കുകളാണു പറഞ്ഞത്. "അദ്ദേഹം ഞങ്ങളോട് നന്നായി സഹകരിച്ചു, പുതിയ ലൈൻ വല്ലതും ഉണ്ടോയെന്ന് അറിയില്ല.' റിയാസിന്‍റെ കാര്യത്തിൽ പാർട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും വ്യക്തമാക്കി.

ചെറിയാൻ ഫിലിപ്പ്

കേരളത്തിലെ വലത്-ഇടതു ചേരികളിലെ പ്രമുഖനായി ഏറെക്കാലം വാണിട്ടും ഗതിവിഗതികൾ നിയന്ത്രിക്കുന്ന എല്ലാ പ്രമുഖരുടെയും സ്വന്തമായിരുന്നിട്ടും അധികാര രാഷ്‌ട്രീയത്തിൽ ഏറെയൊന്നും നേടാനാവാതെപോയ നേതാവാണ് ചെറിയാൻ ഫിലിപ്പ്. കടുത്ത ആന്‍റണിഭക്തനായിരുന്ന ചെറിയാൻ അവസാനം അതിലും കടുത്ത കരുണാകരഭക്തനായി. സിപിഎമ്മിൽ പിണറായിയുടെയും കോടിയേരിയുടെയുമെല്ലാം വിശ്വസ്തനുമായിരുന്നു.

പക്ഷേ ചെറിയാനു നിയമസഭയിലോ ലോക്സഭയിലോ എത്താനായില്ല. അതു ചെറിയാനു വിധിച്ചിട്ടില്ലാത്ത വിധമാണ് ജനവിധികൾ വന്നത്. ആന്‍റണിയും കരുണാകരനും പടനയിച്ച 1992ലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ബൂത്ത് തലത്തിലെ തെരഞ്ഞെടുപ്പിൽ എതിരാളികൾ പരാജയപ്പെടുത്തിയ പാർട്ടിയുടെ സമുന്നത നേതാവാണ് ചെറിയാൻ.

2021 ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇഷ്ട നേതാവായ പിണറായി തന്നെ രാജ്യസഭയിലേക്കു വിടുമെന്ന് ചെറിയാൻ ആത്മാർഥമായി ആഗ്രഹിച്ചു. പക്ഷേ കാര്യത്തോടടുത്തപ്പോൾ പിണറായിക്കു ബ്രിട്ടാസിനെ സഹായിക്കേണ്ടിവന്നു. ചെറിയാൻ ഒൗട്ട്. അതോടെ ചെറിയാൻ തന്‍റെ വഴി തെരഞ്ഞെടുക്കുകയായി.

ആരെയും കുറ്റപ്പെടുത്താതെ, അല്ലെങ്കിൽ കുഷ്്‌വന്ത് സിംഗിനെപ്പോലെ "എല്ലാവരോടും പകയോടെ’ സ്വന്തം നിരീക്ഷണങ്ങളുടെ ഒരു ലോകം ഉണ്ടാക്കുവാനാണ് ചെറിയാന്‍റെ പരിപാടി. അത് അദ്ദേഹത്തിന് തിളങ്ങാനാവുന്ന മേഖല തന്നെയാണ്. കാൽ നൂറ്റാണ്ടിനുശേഷമുള്ള കാലത്തെക്കുറിച്ച് ഒരു പുസ്തകവും സ്വന്തം ചാനലും ഒക്കെ തുടങ്ങിയാൽ ധാരാളം പ്രേക്ഷകരെ ആകർഷിക്കാനാവും.

സ്വന്തം തട്ടകത്തിൽ തിളങ്ങുന്പോൾ ചിലപ്പോൾ മറ്റ് ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെട്ടെന്നു വരാം. ഒരു കണ്ണുകൊണ്ടു മാത്രം നോക്കുന്നവരുടെ ലോകത്ത് രണ്ടു കണ്ണുകളുമായി നോക്കുമെന്ന അദ്ദേഹത്തിന്‍റെ പ്രഖ്യാപനം ഫലങ്ങളിൽനിന്നുമാണ് വിലയിരുത്തപ്പെടുക.

അദ്ദേഹം പ്രളയത്തെക്കുറിച്ചു നടത്തിയ നിരീക്ഷണംതന്നെ നല്ല ഉദാഹരണമായി. കഴിഞ്ഞ പ്രളയം കഴിഞ്ഞ് നെതർലണ്ടിൽ പഠിക്കുവാൻ പോയ മുഖ്യമന്ത്രിയും സംഘവും എന്തു കൊണ്ടുവന്നു എന്ന ചോദ്യം വളരെ കൃത്യമായി. പിണറായി എന്നല്ല, മുന്പു പഠിക്കാൻ പോയവരും കാര്യമായി ഒന്നും പഠിച്ചതായി കാണാനുണ്ടാവില്ല.

കരുണാകരനും ആന്‍റണിയും ഒഴികെയുള്ള മിക്കവാറും മന്ത്രിമാർ ഭരകാലത്ത് പലപല കാരണങ്ങൾക്കായി വിദേശയാത്ര നടത്തിയിട്ടുണ്ട്. അവരിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം. ജേക്കബ് അപവാദമാണ്. അദ്ദേഹം ചൈനയിൽ പോയി വന്നതിന്‍റെ ഓർമയാണ് തലസ്ഥാനത്തെ പ്രിയദർശിനി പ്ലാനറ്റോറിയം. സിംഗപ്പൂരിൽനിന്നു മാലിന്യസംസ്കരണം സംബന്ധിച്ച് പഠിച്ചുകൊണ്ടുവന്ന കണ്ടെത്തലുകൾ നടപ്പാക്കാൻ ആരും സമ്മതിച്ചില്ല.
ഭവനനിർമാണ മന്ത്രിയായിരിക്കെ വിദേശയാത്ര നടത്തി തിരിച്ചുവന്ന മന്ത്രി കെ.എം. മാണി അവിടെയൊക്കെ പ്രചാരത്തിലുള്ള പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ കേരളത്തിലും നടപ്പാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും എന്തായി എന്നു പിന്നീട് കേട്ടിട്ടില്ല. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഷിബു ബേബി ജോണ്‍ എത്രയോ വിദേശയാത്രകളാണു നടത്തിയത്. എന്തൊക്കെയോ കൊണ്ടുവരും എന്ന് പറഞ്ഞിരുന്നെങ്കിലും വന്നതായി കണ്ടില്ല. അതുകൊണ്ട് പിണറായിയും എന്തെങ്കിലും കൊണ്ടുവന്നതായി കണ്ടില്ലെന്നതിൽ ആർക്കും സങ്കടമുണ്ടാവാനിടയില്ല.

ഇനി കോണ്‍ഗ്രസിലേക്കു തിരിച്ചുചെന്നാലും ചെറിയാനെ അവർ സ്വീകരിക്കും. കെ. മുരളീധരൻ അടക്കമുള്ളവർ സ്വാഗതം നേർന്നുകഴിഞ്ഞു. എങ്കിലും ശക്തരായ ഗ്രൂപ്പ് നേതാക്കൾ മൗനത്തിൽ തന്നെയാണ്. ആരെല്ലാം സ്വാഗതം ചെയ്താലും ചെറിയാൻ ഇറങ്ങിപ്പോന്ന കാലത്തോളം കോണ്‍ഗ്രസിൽ ഇനി ശക്തനാവാനിടയില്ല. ചെറിയാന്‍റെ തലമുറ അവിടെയും ഏതാണ്ടു പുറത്തായിട്ടുണ്ട്. അന്ന് ആന്‍റണിയുടെ നിറഞ്ഞ പിന്തുണയിൽ കളിച്ച ചെറിയാന് തിരിച്ചു ചെന്നാൽ അത്തരം ഒരു പിൻബലം കിട്ടാനിടയില്ല.

റിയാസ് വിവാദം തീരുന്നില്ല

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനും റിയാസിന് ഉറച്ച പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയെങ്കിലും സിപിഎമ്മിലെ മുറുമറുപ്പ് ഇല്ലാതായിട്ടില്ല. അതുകൊണ്ടാണല്ലോ രണ്ടാളും പരസ്യമായി റിയാസിനെ പിന്താങ്ങിയത്. റിയാസിനെതിരേ മുറുമുറുക്കുന്നവർ വായടയ്ക്കുന്നതാവും ഇന്നത്തെ നിലയിൽ നല്ലത്. കല്ലേൽ പിളർക്കുന്ന കല്പനകൾ പുറപ്പെടുവിച്ചിരുന്ന സാക്ഷാൽ ഇഎംഎസിനെ പോലും വെല്ലുവിളിച്ച വി.എസ് കേരളത്തിലെ മാധ്യമങ്ങളുടെ മുഴുവൻ പിന്തുണ ഉണ്ടായിട്ടും അടിതെറ്റിവീണത് കാലം കണ്ടതാണ്.


അമ്മയുടെ വിലാപം

തട്ടിക്കൊണ്ടുപോകപ്പെട്ട മക്കളെക്കുറിച്ചുള്ള അമ്മമാരുടെ തേങ്ങലുകളെ പരിഹാസത്തോടെ നിന്ദിച്ചിരുന്ന കേരളത്തിലെ മാധ്യമങ്ങൾ, സ്വന്തം കുഞ്ഞിനുവേണ്ടി ഒരമ്മ നടത്തുന്ന നിലവിളിയുടെ വക്താക്കളാകുന്നത് വിധിവൈപരീത്യം തന്നെ.

തലസ്ഥാനത്തെ പ്രമുഖ സിപിഎം കുടുംബത്തിലെ അംഗമായ ഒരു യുവതിയുടെ കുട്ടിക്കുവേണ്ടിയാണ് ഈ നിലവിളി. ഡിഫി നേതാവും സഹപ്രവർത്തകനും ഒരു കുട്ടിയുടെ അച്ഛനുമായ യുവാവിൽനിന്നു വിവാഹത്തിനു മുന്പുതന്നെ ഗർഭം ധരിച്ചവളാണ് ആ പെണ്‍കുട്ടി. മകളുടെ ബന്ധത്തെ അംഗീകരിക്കാൻ കുടുംബം തയാറായില്ല. സമൂഹത്തിലും അധികാരകേന്ദ്രങ്ങളിലുമുള്ള സ്വാധീനവും ഉപയോഗിച്ചു.

ഈ യുവതി ഗർഭിണിയാകുന്ന കാലത്ത് ഭർത്താവിനു വേറെ ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു.ഏതു മാതാപിതാക്കൾക്കാണ് ഇത്തരം ഒരു ബന്ധത്തെ ന്യായീകരിക്കാനാവുക? പിന്നീട് അയാൾ ആദ്യഭാര്യയിൽനിന്നു വിവാഹമോചനം നേടി ഈ പെണ്‍കുട്ടിയെ കൂടെ കൂട്ടുകയായിരുന്നു. വിവാഹമോചനത്തിനു സമ്മതിച്ച ആ യുവതിയുടെയും അവളുടെ കുഞ്ഞിന്‍റെയും സ്ഥിതി എന്ത്? അവർക്കു വേറെ ഭർത്താവിനെ കിട്ടുമെന്നു കരുതിയാലും ആ കുഞ്ഞിനു വേറെ അച്ഛനെ കിട്ടില്ലല്ലോ.

പെണ്‍കുട്ടിയുടെ വീട്ടുകാർ ശിശുക്ഷേമ സമിതി വഴി ദത്തുനൽകി നാടുകടത്തിയെന്നും കുഞ്ഞിനെ വീണ്ടെടുത്തു നല്കണമെന്നും ആവശ്യപ്പെട്ടാണ് യുവതിയും യുവാവും ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. യുവതിതന്നെ സമ്മതപത്രം നൽകിയാണ് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്നാണ് വന്നിട്ടുള്ള മറ്റൊരു വ്യാഖ്യാനം.

ഏതായാലും കുഞ്ഞിനെ തട്ടിയകറ്റിയവർക്കെതിരേ ഒരമ്മ നടത്തുന്ന രോദനത്തിന് മാധ്യമങ്ങളുടെ പിന്തുണ കിട്ടുന്നത് നല്ല സൂചനയാണ്. മക്കൾ തട്ടിക്കൊണ്ടുപോകപ്പെടുന്ന അമ്മമാർക്ക്, മക്കൾക്ക് 18 വയസു കഴിഞ്ഞാൽ പിന്നെ കരയാൻ പോലും അവകാശമില്ലെന്ന് ഇനി പറയുമോ ആവോ?

നമ്മുടെ കുഞ്ഞുങ്ങൾ

നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2019 ൽ പ്രായപൂർത്തിയാകാത്തവർ പ്രതികളായ 40,000 കേസുകൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

രണ്ടു മാസമായി തലസ്ഥാനജില്ലയിലെ ഗ്രാമപ്രദേശത്തെ ഒരു വിദ്യാലയത്തിൽ നടന്നുകൊണ്ടിരുന്ന ഒരു സംഭവം ആരെയാണ് ആകുലപ്പെടുത്താത്തത്? അവിടത്തെ ഏതാനും അധ്യാപികമാർക്കും വിദ്യാർഥിനികൾക്കും ഫോണിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളും വിളികളും ഭീഷണികളും വരുന്നു. ഒരു ക്ലാസിലെ 40 വിദ്യാർഥിനികൾക്കും അഞ്ച് അധ്യാപികമാർക്കുമാണ് ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ എത്തിക്കൊണ്ടിരുന്നത്. സംഭവം പുറത്തു പറയാൻ അവർ തയാറായതോടെയാണ് പ്രതി പിടിയിലായത്.

ഉപഭോക്താവിന്‍റെ ഒരു തിരിച്ചറിയൽ വിവരവും ലഭ്യമല്ലാത്ത അശ്ലീല സൈറ്റിലാണ് ഈ കുട്ടികളുടെയും അധ്യാപികമാരുടെയും വിവരങ്ങൾ നല്കപ്പെട്ടിരുന്നത്. ഓണ്‍ലൈൻ ക്ലാസുകളിലെ ചിത്രങ്ങളാണ് ഉപയോഗിച്ചതെന്നു കണ്ടെത്തി. ഓണ്‍ ലൈൻ ക്ലാസിനിടെ ചിത്രങ്ങൾ സ്ക്രീൻ ഷോട്ടായി പകർത്തി അശ്ലീല കമന്‍റുകൾ ചേർത്ത് എഡിറ്റ് ചെയ്ത് വിദ്യാർ‌ഥിനികൾ തന്നെ നൽകുന്ന വിധത്തിൽ സൈറ്റിൽ പോസ്റ്റ് ചെയ്യുകയും അവരുടെ ഫോണ്‍ നന്പർ നല്കുകയും ചെയ്യുകയായിരുന്നു.

അവസാനം കുറ്റവാളിയായ ആ "കൂട്ടുകാരൻ’പോലീസ് പിടിയിലായി. പ്രായപൂർത്തിയാകാത്തതുകൊണ്ട് കുറ്റവാളിയുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കപ്പെടുന്നു. ഈ വിദ്യാർഥിയെ വഴക്കുപറഞ്ഞ അധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതായും പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥിക്കു ജാമ്യം നല്കിയെങ്കിലും ജുവനൈൽ ജസ്റ്റീസ് ആക്ടനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

മയക്കുമരുന്ന്

തലസ്ഥാനനഗരി കേന്ദ്രീകരിച്ചു നടന്ന ഒരു മയക്കുമരുന്നു കച്ചവടത്തിലെ പ്രതികളെ പിടികൂടിയിരുന്നു. ബോംബും കത്തിയും എല്ലാം സഹിതം അന്നത്തെ പത്രത്തിൽ കാസർഗോഡ് സ്വദേശി ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായ വാർത്തയും ഉണ്ടായിരുന്നു. അന്നുതന്നെ ഒരു പതിനേഴുകാരിയെ മയക്കുമരുന്നു കൊടുത്ത് കൂട്ടമാനഭംഗം നടത്തിയ കേസിൽ കുറ്റ്യാടിയിൽ പിടിയിലായ നാലു യുവാക്കളുടെ കഥയും ഉണ്ടായിരുന്നു. കൂട്ടുകാരനോടൊപ്പം ഇറങ്ങിച്ചെന്ന യുവതിയെ മയക്കുമരുന്ന് കലർത്തി ശീതളപാനീയം കൊടുത്തശേഷമാണ് കൂട്ടുകാരനും കൂട്ടുകാരന്‍റെ കൂട്ടുകാരും ചേർന്ന് മാനഭംഗം ചെയ്തത്.

അനന്തപുരി / ദ്വിജൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.