Wednesday, November 17, 2021 11:41 PM IST
സാധാരണ ജനങ്ങൾ പട്ടിണിയില്ലാതെ ജീവിക്കാൻ, സർക്കാരോ മറ്റു സംഘടനകളോ സൗജന്യമായി ഭക്ഷണം വിതരണംചെയ്യുന്ന സംവിധാനമാണ് കമ്യൂണിറ്റി കിച്ചൺസ് അഥവാ സാമൂഹ്യ അടുക്കളകൾ.
പട്ടിണിമരണങ്ങൾ നമ്മുടെ രാജ്യത്തു സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത്, കേന്ദ്രഗവൺമെന്റിന്റെ ഉത്തരവാദിത്വമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടും ഈ വിഷയത്തിൽ കാര്യമായ യാതൊരു നടപടിയും പുരോഗമിക്കുന്നില്ലെന്നത് കോടതിയുടെ അതൃപ്തിക്കിടയാക്കി. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്ലാൻ സമർപ്പിക്കാൻ കോടതി, മൂന്നാഴ്ച സമയം നല്കിയിരിക്കയാണ്. നടന്നുകിട്ടിയാൽ ജീവകാരുണ്യപ്രവർത്തനത്തിലേക്ക് ഒരു പടി കയറിയെന്ന് അഭിമാനിക്കാനാകും.
ഇന്ത്യയിൽ സാമൂഹിക അടുക്കളകൾ പല തോതിലും പലയിടങ്ങളിലും നടത്തി വിജയിച്ചിട്ടുണ്ട്. 2020 ഏപ്രിലിൽ 40 ദിവസത്തെ ലോക്ഡൗൺ സമയത്ത് ഭക്ഷണവും മാസ്കുകളും വിതരണം ചെയ്യാനും സാമൂഹിക അടുക്കളകൾ പ്രവർത്തിപ്പിക്കാനും ഇന്ത്യയിലെ വനിതാ സ്വയംസഹായ സംഘങ്ങൾക്കു സാധിച്ചു.
അമൃത്സറിലെ സുവർണക്ഷേത്രത്തിൽ ദിവസേന ഒരു ലക്ഷത്തിലധികം പേർക്ക് സൗജന്യ ഭക്ഷണം നൽകുന്നത് സാമൂഹിക അടുക്കളയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. കൂടാതെ, ക്വാറന്റൈൻ ചെയ്ത വ്യക്തികളുടെ വീടുകളിൽ ഭക്ഷണം എത്തിക്കുന്ന നിരവധി തുറന്ന കമ്യൂണിറ്റി കിച്ചണുകൾ കേരളത്തിലുണ്ടായിരുന്നു. കോവിഡ് വന്നപ്പോൾ കിറ്റ് കൊടുത്ത്, ആരെയും പട്ടിണിക്കിടാതെ കേരളജനതയെ സംരക്ഷിച്ച കേരള സർക്കാർ രാജ്യത്തിനു മാതൃകയായിരുന്നു.
സന്പന്നരും ദരിദ്രരും
ലോകത്തുനിന്നു പട്ടിണി തുടച്ചുമാറ്റാൻ ദശാബ്ദങ്ങളായി പല ആഗോള സംരംഭങ്ങളും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. 2021ലെ വ്യക്തിഗത വരുമാനാടിസ്ഥാനത്തിൽ ഏറ്റവും പാവപ്പെട്ട രാജ്യങ്ങളാണ് ബറൂണ്ടി, സോമാലിയ, മൊസാംബിക്, മഡഗാസ്കർ, അഫ്ഗാനിസ്ഥാൻ തുടങ്ങിയവ. സന്പന്ന രാജ്യങ്ങളിൽ ലക്സംബർഗ്, സിംഗപ്പുർ, അയർലാൻഡ്, ഖത്തർ, സ്വിറ്റ്സർലൻഡ്, നോർവെ, യുഎസ്എ, ബ്രൂണെയ് എന്നിവ മുൻപന്തിയിലാണ്. സൊമാലിയയിൽ ശരാശരി വാർഷിക വരുമാനം 310 ഡോളറും മറുവശത്ത് ലക്സംബർഗിൽ 118,000 ഡോളറും ആണെന്നു പറയുന്പോൾ ദരിദ്രരും സന്പന്നരും തമ്മിലുള്ള വിടവ് എത്രയാണെന്നു മനസിലാകും.
പാവപ്പെട്ട രാജ്യങ്ങളെ പട്ടിണിയിൽനിന്നു മോചിപ്പിക്കാൻ, സമ്പന്നരാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും വിവിധ പദ്ധതികൾ കാലങ്ങളായി നിലനിൽക്കുന്നുണ്ട്.
വേൾഡ് ഫുഡ് പ്രോഗ്രാം, കെയർ, യുണിസെഫ്, ബ്രെഡ് ഫോർ ദി വേൾഡ്, കാരിത്താസ് ഇന്റർനാഷണൽ, ഹീഫർ ഇന്റർനാഷണൽ തുടങ്ങിയ വൻ സംഘടനകൾ ഇവയിൽ മുന്നിട്ടു നിൽക്കുന്നു. ഇന്ത്യയിൽ 2000ൽ സ്ഥാപിതമായ "അക്ഷയപാത്ര' ഇന്ത്യയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി.
അമേരിക്കയിലെ സൗജന്യഭക്ഷണം
അമേരിക്കക്കാർക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിൽ അഭിമാനകരമായ ചരിത്രമുണ്ട്, നാട്ടിലും വിദേശത്തും തങ്ങളുടെ സഹമനുഷ്യന്റെ ക്ഷേമത്തിൽ ഉത്കണ്ഠയുള്ളവരാണവർ. വികസ്വര രാജ്യങ്ങൾക്കു ഭക്ഷണം നൽകുന്ന ഫെഡറൽ ഗവൺമെന്റിന്റെ ഫുഡ് ഫോർ പീസ് പ്രോഗ്രാം ഇതിന് സാക്ഷ്യമാണ്. പി.എൽ. 480 എന്നറിയപ്പെടുന്ന അമേരിക്കൻ ഭക്ഷണവിതരണത്തിന്റെ പ്രായോജകർ ആയിരുന്നു ഇന്ത്യയും. മൂന്നാം ലോക രാജ്യങ്ങൾക്കുള്ള ഏറ്റവും സഹായകരമായ പദ്ധതികളിലൊന്നായിരുന്നു അത്.
ഗ്ലോബൽ ഫുഡ് ബാങ്കിംഗ് നെറ്റ്വർക്കിന്റെ ദൗത്യം ഫുഡ് ബാങ്കുകളെ ഒന്നിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിലൂടെ ലോകത്തിലെ വിശക്കുന്നവരെ നല്ല ആഹാരം നല്കി പരിപോഷിപ്പിക്കുക എന്നതാണ്.
"ഫീഡിംഗ് അമേരിക്ക' എന്ന പദ്ധതിയിലൂടെ രാജ്യത്തുടനീളമുള്ള വിദ്യാർഥികൾക്ക് സൗജന്യ ഭക്ഷണം, പലചരക്ക് സാധനങ്ങൾ, ലഘുഭക്ഷണങ്ങൾ, മറ്റ് ഭക്ഷണ സാധനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. വരുമാനവും സാമ്പത്തിക സ്ഥിതിയും പരിഗണിക്കാതെ എല്ലാ ഭക്ഷ്യവസ്തുക്കളും സൗജന്യമായി വിതരണം ചെയ്യുന്നു. സാധാരണഗതിയിൽ, വിദ്യാർഥികൾക്ക് അവരുടെ അവധിയിലോ വാരാന്ത്യത്തിലോ പോഷകാഹാരം ലഭിക്കുന്നതിന് പോഷകസമൃദ്ധമായ പലചരക്ക് സാധനങ്ങൾ, ലഘുഭക്ഷണങ്ങൾ, ഭക്ഷണം എന്നിവ നിറഞ്ഞ ഒരു ബാക്ക്പാക്ക് നൽകുന്നു. വിദ്യാർഥികൾക്കു മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും ഈ സാധനങ്ങൾ ലഭിക്കും.
ഇതുകൂടാതെ അമേരിക്കയിൽ സൂപ്പ് കിച്ചൺ, ഹെൽപിംഗ് ഹാൻഡ്സ് തുടങ്ങിയ പേരുകൾ പൊതുവേ എല്ലാവർക്കും അറിയാം. ഏറ്റവും താഴ്ന്ന വരുമാനം ഉള്ളവർക്ക്, ഭക്ഷണ സാധനങ്ങൾ സൗജന്യമായി ലഭിക്കുന്നതിന് "ഫുഡ് സ്റ്റാമ്പ്'എന്ന ഫെഡറൽ സംവിധാനവുമുണ്ട്.
ഇന്ന് ഭക്ഷണം കണ്ടെത്താൻ പാവപ്പെട്ടവരെ പ്രാദേശിക ഫുഡ് ബാങ്ക് സഹായിക്കും. 200 ഫുഡ് ബാങ്കുകളും 60,000 ഫുഡ് പാൻട്രികളും ഭക്ഷണ പരിപാടികളും ഉള്ള ഫീഡിംഗ് അമേരിക്ക നെറ്റ്വർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിലെ എല്ലാ കമ്യൂണിറ്റികൾക്കും സേവനം നൽകുന്നു. ഫുഡ് ബാങ്ക് ലൊക്കേറ്റർ ഉപയോഗിച്ച് പിൻ കോഡ് അല്ലെങ്കിൽ സംസ്ഥാനം ഉപയോഗിച്ച് തിരയുമ്പോൾ, അവരവരുടെ പ്രദേശത്ത് സേവനം നൽകുന്ന ഫുഡ് ബാങ്കുമായി ബന്ധപ്പെടുത്തും.
ഭക്ഷണസഹായം സൗജന്യവും സൗകര്യപ്രദവും രഹസ്യാത്മകവുമാണ്. എന്നിരുന്നാലും, ചെക്ക്-ഇൻ ചെയ്യുമ്പോൾ ചില പേപ്പർവർക്കുകൾ പൂർത്തിയാക്കേണ്ടി വന്നേക്കാം. പൊതുവിൽ, സാധാരണക്കാർ അമേരിക്കയിൽ പട്ടിണിമൂലം മരിക്കാൻ സാധ്യതയില്ല.
കോവിഡ് മഹാമാരി പടർന്നുപിടിച്ചപ്പോൾ അമേരിക്കയിൽ നടന്നുകൊണ്ടിരുന്ന സൗജന്യ ഭക്ഷണ വിതരണം, ഇവിടുത്തെ ഗവൺമെന്റുകളുടെ മാത്രമല്ല, സാമൂഹ്യ സേവന സംഘടനകളുടെയും മൊത്തവിതരണക്കാരുടെയും ഉദാരമനസ്കതയുടെ പാരമ്യതയിലായിരുന്നു. അക്കാലത്ത് ഏതു വഴിയേ പോയാലും കേരളത്തിലെ ബിവറേജസിന്റെ മുമ്പിലെ പോലെ അമേരിക്കയിൽ നീണ്ട വാഹന നിരകൾ സൗജന്യ ഭക്ഷണം വാങ്ങുന്നതിനായി നീണ്ടുകിടന്നതു കണ്ടിട്ടുണ്ട്.
അച്ചടക്കത്തോടെ വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി ഒഴുകിക്കൊണ്ടിരുന്നതിൽ, ഡ്രൈവ് ചെയ്യുന്നവർ വാഹനത്തിൽനിന്നും ഇറങ്ങുകപോലും ചെയ്യേണ്ടിയിരുന്നില്ല. വാഹനത്തിന്റെ പിറകിൽ നിറയെ ഭക്ഷണവും വെള്ളവും, പഴങ്ങളുടെ പെട്ടികളും എടുത്തുവയ്ക്കാൻ നിരവധി വോളന്റിയർമാർ യുദ്ധകാലാടിസ്ഥാനത്തിൽ പണിയെടുത്തിരുന്നു.
വിവിധ ഭക്ഷ്യ സഹായങ്ങളിലൂടെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കുന്ന നിരവധി പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഗവൺമെന്റ് പ്രോഗ്രാമുകൾ ഉണ്ട്. സാൽവേഷൻ ആർമി, സാമൂഹ്യസഹായ സംഘങ്ങൾ, പള്ളികൾ എന്നിവ അമേരിക്കയിലെ സൗജന്യ ഭക്ഷണ വിതരണത്തി ന്റെ മറ്റ് ഉറവിടങ്ങളാണ്. കാത്തലിക് ചാരിറ്റീസ് ദിവസവും പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നു.
മനസുണ്ടെങ്കിൽ മാർഗവുമുണ്ട്
അതേപോലെ സിംഗപ്പുരിൽ സൗജന്യ ഭക്ഷണ വിതരണത്തിനായി ഫ്രീ ഫുഡ് ഫോർ ഓൾ (FFFA) പ്രവർത്തിക്കുന്നു. എല്ലാ ജാതിയിലും മതത്തിലും പെട്ട നിർഭാഗ്യരായ പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകുന്നു. ദരിദ്രരായ ആളുകൾക്ക് സൗജന്യ ഭക്ഷണം നൽകാനും സമൂഹത്തിൽ സംഭാവന ചെയ്യുന്ന അംഗങ്ങളാകാൻ മറ്റു പൗരന്മാരെ പ്രാപ്തരാക്കാനും ഈ പ്രവർത്തനം സഹായിക്കുന്നു. ഓസ്ട്രേലിയയിലും ഇതുപോലെ നിരവധി പദ്ധതികൾ ഉണ്ട്. അവിടെ പാവപ്പെട്ടവരെ ഭക്ഷണം നല്കി സഹായിക്കുന്ന മിഷൻ ഓസ്ട്രേലിയ നടത്തുന്ന മലയാളി ദന്പതികളായ ജോർജ്, മിനു എന്നിവർ ശ്രദ്ധേയരാണ്.
ഇന്ത്യ പോലെയുള്ള ഒരു മഹാരാജ്യത്ത് “അർഹരായ പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം” എന്നത് കേന്ദ്രഗവൺമെന്റിനു നടപ്പാക്കാവുന്ന ഒരു പദ്ധതി ആണെന്നതിൽ സംശയമില്ല. പാവപ്പെട്ടവന്റെ കഞ്ഞിപ്പാത്രത്തിലും കയ്യിട്ടുവാരാൻ രാഷ്ട്രീയക്കാരെ അനുവദിക്കാതിരുന്നാൽ മാത്രം മതി. വൻ കമ്പനികളുടെയും കുത്തക മുതലാളിമാരുടെയും സഹകരണം ആവശ്യപ്പെടാവുന്നതാണ്.
വിവിധ മത സാമൂഹ്യ സംഘടനകളെയും ഉൾപ്പെടുത്താം. ഇതൊക്കെ മറ്റു രാജ്യങ്ങൾ നടപ്പാക്കുന്നത്, ഇതിന്റെ ആവശ്യകത ബോധ്യമുള്ള ഭരണകർത്താക്കൾ നേതൃനിരയിൽ ഉള്ളതുകൊണ്ടാണ്. അല്ലാതെ തൊട്ടതിനും പിടിച്ചതിനും സുപ്രീംകോടതി നിർദേശങ്ങളും അന്ത്യശാസനങ്ങളും നൽകിയിട്ടല്ല എന്നുകൂടി അറിഞ്ഞിരിക്കേണ്ടതാണ് !
മാത്യു ജോയിസ്, ലാസ് വേഗാസ്