Wednesday, January 26, 2022 2:46 AM IST
"പൂര്‍വനിശ്ചിതമായ ആ ദിവസം സമാഗതമായി, വിധിയാല്‍ നിശ്ചയിക്കപ്പെട്ട ദിനം. ദീര്‍ഘകാലം തുടര്‍ന്ന ഗാഢനിദ്രയ്ക്കും പോരാട്ടങ്ങള്‍ക്കും ഒടുവില്‍ നമ്മുടെ രാജ്യം വീണ്ടും ഉണര്‍ന്നെണീക്കുന്നു. ഊര്‍ജസ്വലയായി, സ്വതന്ത്രയായി, വിമുക്തയായി. ചിലയളവുകളില് ഭൂതകാലം നമ്മെ ചുറ്റിപ്പിടിച്ചു നില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നാം എടുത്ത പ്രതിജ്ഞകള്‍ നിറവേറ്റാന്‍ നാം ഇനിയും അധ്വാനിക്കേണ്ടതുണ്ട്. എങ്കിലും നമ്മുടെ വഴിത്തിരിവ് കഴിയുകയും നമുക്കായി ഒരു പുതിയ ചരിത്രം ആരംഭിക്കുകയും ചെയ്തിരിക്കുന്നു. നാം ജീവിക്കുകയും നാം ഇടപെടുകയും ചെയ്യുന്ന, മറ്റുളളവരാല്‍ എഴുതപ്പെടേണ്ട ചരിത്രം.' ഇന്ത്യ സ്വതന്ത്രമായപ്പോൾ അർധരാത്രിയിൽ ഭരണഘടനാ നിർമാണസഭയിൽ നിന്നുകൊണ്ട് ലോകത്തോട് മഹാനായ ജവാഹർലാൽ നെഹ്റു വിളിച്ചുപറഞ്ഞ വാക്കുകളാണിത്.
72 വർഷങ്ങൾ
ഇന്ന് നമ്മുടെ ഭരണഘടന നിലവിൽ വന്നിട്ട് എഴുപത്തിരണ്ട് വർഷങ്ങൾ പിന്നിടുകയാണ്. ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്ന 1950 ജനുവരി 26 റിപ്പബ്ലിക് ദിനമായി രാജ്യമെമ്പാടും ആഘോഷിക്കുന്നു. "രാഷ്ട്രത്തലവൻ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി' എന്നാണ് റിപ്പബ്ലിക് എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത് എങ്കിലും ഇന്ത്യയിൽ അതുകൊണ്ട് അർഥമാക്കുന്നത് ജനകീയ പരമാധികാരം ആത്മാംശമാക്കിയ ഒരു എഴുതപ്പെട്ട ഭരണഘടന ഔദ്യോഗികമായി നിലവിൽവന്നു എന്നാണ്.
ജനകീയ പരമാധികാരം എന്ന ജനാധിപത്യത്തിന്റെ ഏറ്റവും വലിയ തത്വസംഹിതയെ ഭാരതത്തിലെ എല്ലാ കാലത്തും എല്ലാ ദേശത്തും ഉള്ള കോടാനുകോടി ജനങ്ങൾക്ക് ജാതി, മത, വർഗ, വർണ, ലിംഗ, രാഷ്ട്രീയ വിത്യാസമില്ലാതെ ഉറപ്പുനൽകപ്പെട്ട സുദിനമാണ് നമ്മുടെ റിപ്പബ്ലിക്ക് ദിനം. 1947 ഓഗസ്റ്റ് 15 നമ്മൾ സായത്തമാക്കിയ സ്വാതന്ത്ര്യത്തെ അന്വർഥമാക്കുന്നതും വ്യവസ്ഥാപിതമാക്കുന്നതും 1950 ജനുവരി 26 ന് ജനകീയ പരമാധികാര ഭരണഘടന നിലവിൽവരുന്നതോടെയാണ്. ബ്രിട്ടീഷ് കോളനിവാഴ്ചയുടെ അവസാന നുകവും നമ്മൾ പൊട്ടിച്ചെറിയുന്നത് ഭരണഘടന നിലവിൽ വരുന്നതോടെയാണ്.
ഭരണഘടനാ ശില്പികളുടെ ദീർഘവീക്ഷണം
കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിലേറെയായി എങ്ങനെയാണ് വൈവിധ്യങ്ങളുടെ ഈ ഭൂമികയെ ഈ ഭരണഘടന ഇങ്ങനെ ചേര്‍ത്തുനിര്‍ത്തുന്നത് എന്ന് ആലോചിക്കുമ്പോൾ അതിന്റെ അന്വേഷണം എത്തുന്നത് ധിഷണാശാലികളും വിവേകമതികളുമായ ഭരണഘടനാ ശില്പികളുടെ ഈ രാജ്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ തന്നെയാണ്.
ഭരണഘടനാ ശില്പികൾ മഹത്തായ ഇന്ത്യ എന്ന ആശയത്തെ നിര്‍വചിക്കുകയും വൈവിധ്യങ്ങളെ ബഹുമാനപൂര്‍വം സ്വീകരിക്കുകയും ചെയ്തു. ഭാവിയില്‍ ഭരണഘടനയ്ക്കുമേല്‍ ഉണ്ടാകാനിടയുള്ള കൈയേറ്റങ്ങള്‍ മുൻകൂട്ടിക്കണ്ട് അതിനെ പ്രതിരോധിക്കാനുള്ള കവചങ്ങൾ അന്നേ ഒരുക്കിവച്ചു. അവർ എഴുതിവച്ച ഭരണഘടനയാണ് നമ്മുടെ രാജ്യത്തെ, ഇന്ത്യയെന്ന മഹത്തായ രാഷ്ട്രീയ ആശയത്തെ ഇത്രയും കാലം തകരാതെ നിലനിർത്തിയത്. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കലവറയായ ഇന്ത്യയിൽ "നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ''എന്നാരംഭിക്കുന്ന ഭരണഘടന ഇവിടുത്തെ ജനങ്ങളെ മതത്തിന്റെയോ ജാതിയുടെയോ വർഗ, വർണ, ലിംഗ വ്യത്യാസങ്ങളുടെയോ ഒന്നും പേരിലല്ല പരിഗണിച്ചത്.
ഇന്ത്യയെ മനോഹരമായി നിർവചിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്തത് നമ്മുടെ ഭരണഘടനാ നിർമാണ സഭയായിരുന്നു . രാജ്യം നേരിടുന്നതും ഭാവിയിൽ ഉയർന്നുവന്നേക്കാവുന്നതുമായ വെല്ലുവിളികളെക്കുറിച്ച് അംഗങ്ങൾക്ക് എത്ര ആഴത്തിലുള്ള ആശങ്കകൾ ഉണ്ടായിരുന്നു എന്ന് ഭരണഘടനാ നിർമാണ സഭയിൽ നടന്ന ചർച്ചകളിലൂടെ കണ്ണോടിച്ചാൽ മനസിലാകും. നിർമാണ സഭ ചർച്ച ചെയ്ത ചെറിയ കാര്യങ്ങൾപ്പോലും ഭാവിയിലെ തലമുറകൾക്കുവേണ്ടി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് . അതിലേക്ക് നമ്മുടെ ഹൃദയം ചേർത്തുവച്ചാൽ ആ 299 മനുഷ്യർ നെയ്തെടുത്ത വലിയ സ്വപ്നങ്ങളുടെ മിടിപ്പുകൾ നമുക്കു കേൾക്കാൻ കഴിയും.
കഠിനമായ വെല്ലുവിളി
സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യ നടത്തിയ കഠിനയാത്രകളുടെ ഓര്‍മകള്‍ എന്നും ഭരണഘടനാ നിര്‍മാണ അസംബ്ലിയിലെ ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്നു. ഭരണഘടനാ നിർമാണ സഭയിലെ ഓരോ അംഗവും അവര്‍ പ്രതിനിധീകരിച്ച ജനതയുടെ അഭിലാഷങ്ങളെ ഭരണഘടനയിൽ ആവിഷ്കരിക്കാൻ ആവതും ശ്രമിച്ചു. ഭരണഘടനയിലെ ഓരോ വാക്കും എഴുതിച്ചേര്‍ത്തതിന് പിന്നില്‍ കോടിക്കണക്കിന് ജനങ്ങളുടെ ഈ അഭിലാഷങ്ങള്‍ ഉണ്ടായിരുന്നു.
അത്തരമൊരു പ്രക്രിയയിലൂടെ സൃഷ്ടിക്കപ്പെട്ട ലോകത്തിലെ ഏക ഭരണഘടന നമ്മുടേതു മാത്രമാണ്. എളുപ്പമായിരുന്നില്ല ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ടാക്കുക എന്നത്. നൂറിലേറെ ഭാഷകൾ, അതിലേറെ സംസ്കാരങ്ങൾ, വേഷത്തിലും ആഹാരത്തിലും വിശ്വാസത്തിലും ആചാരങ്ങളിലുമെല്ലാം ഉള്ള വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും. ഒരു നിയമസംഹിതക്കുള്ളിൽ ഈ വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും ഒതുക്കുക എന്ന ഏറ്റവും കഠിനമായ വെല്ലുവിളിതന്നെയായിരുന്നു നമ്മുടെ ഭരണഘടനാ ശില്പികളുടെ മുൻപിൽ ഉണ്ടായിരുന്നത്.
സ്വാതന്ത്ര്യാനന്തരം നാനാവിധത്തിലുള്ള അസമത്വങ്ങളുടെ മുകളിൽ സമത്വാധിഷ്ഠിതവും വിവേചനരഹിതവുമായ ഒരു ഭരണഘടന നടപ്പിലാക്കുക എന്നതായിരുന്നു നമ്മുടെ ഭരണഘടനാ ശില്പികൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി . ഭരണഘടനാശില്പിയായ ഡോ. ബി.ആർ. അംബേദ്കർ 1949 നവംബർ 25 ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു. ""1950 ജനുവരി 26 ന് രാജ്യം ഔപചാരികമായി ഒരു റിപ്പബ്ലിക്കാകുമ്പോൾ അത് വൈരുധ്യങ്ങളുടെ ഒരു ഘട്ടത്തിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. രാഷ്ട്രീയത്തിൽ നമുക്ക് സമത്വമുണ്ടാകും. സാമൂഹികസാമ്പത്തിക ജീവിതത്തിൽ അസമത്വവും.
രാഷ്ട്രീയത്തിൽ ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന തത്വം നാം അംഗീകരിക്കും. സാമൂഹികസാമ്പത്തിക ജീവിതത്തിൽ നമ്മുടെ സാമൂഹികസാമ്പത്തിക ഘടന കാരണം ഒരു വ്യക്തി, ഒരു മൂല്യം എന്ന തത്ത്വം തിരസ്കരിക്കപ്പെടുന്ന അവസ്ഥ തുടരും. ഏറെക്കാലം ഈ തിരസ്കാരം തുടർന്നാൽ നമ്മുടെ രാഷ്ട്രീയ ജനാധിപത്യം അപകടത്തിലാകും'. സ്വാതന്ത്ര്യാനന്തരം ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നുവെന്ന് ഫ്രഞ്ച് എഴുത്തുകാരൻ ആന്ദ്രെ മൽറോ, ജവാഹർലാൽ നെഹ്റുവിനോട് ഒരിക്കൽ ചോദിക്കുന്നുണ്ട്. നെഹ്റു നൽകിയ മറുപടി ഇങ്ങനെയാണ്. "നീതിപൂർവകമായ വഴികളിലൂടെ നീതി അധിഷ്ഠിതമായ ഒരു ഭരണകൂടം സൃഷ്ടിക്കുക, ഒരു മതാത്മക രാജ്യത്ത് മതേതര ഭരണകൂടം സൃഷ്ടിക്കുക''.
ജീവവായു
ഏറ്റവും ഉൽകൃഷ്ടമായ ഒരു ഭരണഘടന ഇന്ത്യക്കു നൽകുന്നതിൽ തങ്ങളുടേതായ കൈയൊപ്പു ചാർത്തിയ മഹാരഥന്മാരായ ഈ ഭരണഘടനാ ശില്പികളുടെ വാക്കുകളിൽ ഭരണഘടന നിലവിൽ വന്നപ്പോൾ നമ്മുടെ രാജ്യം നേരിട്ട രൂക്ഷമായ പ്രതിസന്ധികളുടെ ആഴത്തെക്കുറിച്ചുള്ള ആശങ്കകൾ ഘനീഭവിച്ചു കിടപ്പുണ്ട്. “ഭരണഘടയിലെ വാക്കുകളെക്കാള്‍ അതിനു പിന്നിലുള്ള ഭരണഘടനയുടെ ആത്മാവും അന്തഃസത്തയുമാണ് പ്രധാന’’മെന്ന് നെഹ്റു വിശ്വസിച്ചു.
1946 ഡിസംബര്‍ 13 ന് ഭരണഘടനാ നിർമാണ സഭയിൽ ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞു. "നമുക്ക് ഇന്ത്യക്കും ലോകത്തിനും ഒരു സന്ദേശം നല്കാനുണ്ടാകണം. ഭരണഘടനയിലെ വാക്കുകള്‍ പിന്നീടു തീരുമാനിക്കാം. ഇതു കേവലം നിയമമല്ല, ഇതു മനുഷ്യരുടെ ജീവവായുവാണ്''. ഭരണഘടനയിലൂടെ നെഹ്റു ഇന്ത്യക്കും ലോകത്തിനും നൽകിയതും നൽകാൻ ആഗ്രഹിച്ചതുമായ സന്ദേശം സുവ്യക്തമാണ്. അത് ജനാധിപത്യത്തിന്റെയും മതേതതരത്വത്തിന്റെയും സന്ദേശമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തെ സര്‍ഗാത്മകവും പ്രകാശഭരിതവുമാക്കിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വന്തം കൈപ്പടയിലാണ് ജനാധിപത്യത്തിന്റെയും ജനകീയ പരമാധികാരത്തിന്റെയും ഏറ്റവും വലിയ പ്രഖ്യാപനമായ ഭരണഘടനയുടെ ആമുഖത്തിന്റെ പിറവി എന്നത് ഏറെ ശ്രദ്ധേയമാണ്.
ഭരണഘടനയുടെ ആമുഖത്തിലൂടെ നെഹ്റു പാകിയ ജനാധിപത്യത്തിന്റെ നങ്കൂരമാണ് ഇന്നും ഈ രാജ്യത്തെ പിടിച്ചുനിറുത്തുന്നത്. വർത്തമാന ഭരണകൂടങ്ങൾക്ക് തുടച്ചുനീക്കാനാവാത്ത അപ്രതിരോധശക്തിയായി ഇന്നും നെഹ്റുവിനെ നിലനിറുത്തുന്നതും ഭരണഘടനയിലെ അദ്ദേഹത്തിന്റെ വിരലടയാളങ്ങളാണ്. ഗാന്ധിജിയെയും സർദാർ പട്ടേലിനെയും അംബേദ്ക്കറെയും സുഭാഷ് ചന്ദ്രബോസിനെയും മറ്റു പലരെയും മതാധിഷ്ഠിത പ്രത്യയശാസ്ത്രങ്ങൾക്ക് വളച്ചൊടിക്കുവാനും സ്വന്തമാക്കാനും എളുപ്പം കഴിയുന്നുവെങ്കിലും നെഹ്റുവിന്റെ നിഴലിനെപ്പോലും വികൃതമാക്കാൻ അവർക്കു കഴിയാതെപോകുന്നത് ഭരണഘടനയിൽ അദ്ദേഹം കോറിയിട്ട വാക്കുകൾ അത്രയും ശക്തമായതുകൊണ്ടാണ്. ഭരണഘടനയെ അട്ടിമറിക്കാൻ ഇപ്പോൾ നടക്കുന്ന ശ്രമങ്ങളുടെ എല്ലാം പിന്നിലുള്ളത് ഈ നെഹ്റു തമസ്കരണമാണ്.
ഡോ. അംബേദ്കര്‍
ഭരണഘടനയിലൂടെ ഭാവി ഇന്ത്യയെ സ്വപ്നം കണ്ട മറ്റൊരാൾ മഹാനായ ഡോ. അംബേദ്കർ ആണ്. നെഹ്റു പാകിയ ദാർശനിക ശിലകളിൽ ഭരണഘടന എന്ന മനോഹര സൗധം പടുത്തുയർത്തിയത് അംബേദ്കർ ആണ്. തികഞ്ഞ പ്രായോഗികത ആയിരുന്നു അംബേദ്കറുടെ അടിത്തറ. ഭരണഘടനയ്ക്കും സ്വാതന്ത്ര്യാനന്തര ഇന്ത്യക്കും സംഭവിക്കാനിരിക്കുന്ന വിപത്തുകളെ അംബേദ്കര്‍ മുന്‍കൂട്ടി കണ്ടു.
ഭരണഘടനാ നിര്‍മാണ സഭയില്‍ ഡോ. അംബേദ്കര്‍ നടത്തിയ അവസാന പ്രസംഗത്തിൽ ഭാവി ഇന്ത്യ നേരിടാൻ പോകുന്ന വെല്ലുവിളികളെക്കുറിച്ചുള്ള എല്ലാ ആശങ്കകളും ഉണ്ട്. "ഭരണഘടനയുടെ മേന്മയെപ്പറ്റി ഞാന്‍ അധികമായി സംസാരിക്കുന്നില്ല. എത്ര മികച്ച ഭരണഘടനയായിരുന്നാലും അതിനെ ചലിപ്പിക്കുന്നവര്‍ മോശക്കാരാണെങ്കില്‍, അത് മോശപ്പെട്ട ഒന്നായിത്തീരും. എത്ര മോശപ്പെട്ട ഭരണഘടനയായിരുന്നാലും, ചലിപ്പിക്കുന്നവര്‍ നല്ലതായിരുന്നാല്‍, അത് വലിയൊരളവില്‍ നല്ലതായിരിക്കും. ലെജിസ്ലേച്ചറും എക്സിക്യൂട്ടിവും ജുഡീഷറിയും ഉള്‍പ്പെടുന്നവയെ സജ്ജീകരിക്കാന്‍ മാത്രമേ അതിനു കഴിയൂ. അവയുടെ പ്രവര്‍ത്തനം പൊതുജനങ്ങളെയും രാഷ്ട്രീയപാര്‍ട്ടികളെയും ആശ്രയിച്ചേ നില്ക്കൂ''. അംബേദ്കർ തുടരുന്നു "ഭരണഘടനാ സാന്മാർഗികത ഒരു സ്വാഭാവിക വികാരമല്ല, അത് ഊട്ടിവളർത്തണം. നമ്മുടെ ജനത ഇനിയുമത് പഠിച്ചിട്ടില്ല എന്ന് നാം മനസിലാക്കണം. ഇന്ത്യൻ മണ്ണ് സത്താപരമായി ജനാധിപത്യരഹിതമാണ്; അതിന്റെ മേൽമണ്ണ് മാത്രമാണ് ഇന്ത്യയിലെ ജനാധിപത്യം''. ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച എല്ലാ ആശങ്കകളും അംബേദ്കറുടെ ഈ വാക്കുകളിലുണ്ട്.
യാഥാർഥ്യമാകുന്ന ആശങ്കകൾ
ഭരണഘടനാ ശില്പികൾ വളരെ ഗൗരവപൂർവം ആവേശഭരിതമായി നോക്കിക്കണ്ടിരുന്ന ഭൂതകാല ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ജനാധിപത്യ പെരുമാറ്റച്ചട്ടങ്ങള്‍, സ്ഥാപനങ്ങള്‍, മൂല്യങ്ങള്‍ എന്നിവ പരസ്യമായി തന്നെ ആക്രമിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു. നെഹ്റുവും അംബേദ്കറുമൊക്കെ പങ്കുവച്ച ആശങ്കകൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു. ഭരണഘടനതന്നെ അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു.
സ്വാതന്ത്ര്യസമര ചരിത്രത്തെയും മഹത്തായ സ്വാതന്ത്ര്യസമര നേതാക്കളെയും തമസ്കരിക്കാനും പുതിയ ചരിത്രവും പുതിയ നേതാക്കളെയും അവരോധിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾ അരങ്ങേറുന്നു. മഹത്തായ ഒരു ചരിത്രംതന്നെ വികൃതമാക്കപ്പെടുകയാണ് . അതോടൊപ്പം ഭരണഘടനാ ശില്പികൾ ഹൃദയത്തോടു ചേർത്തുനിറുത്തിയ മത ന്യുനപക്ഷങ്ങൾ , കർഷകർ, ദളിതർ, ആദിവാസികള്‍ തുടങ്ങിയ അധസ്ഥിത വിഭാഗങ്ങൾ എന്നിവരെല്ലാം ഇന്ന് അതിജീവനത്തിനുവേണ്ടി കനത്ത പോരാട്ടത്തിലാണ് . ഉത്തരേന്ത്യയുടെ തെരുവുകൾ കർഷക രോക്ഷത്തിന്റെ ചൂടേറ്റ് ഇപ്പോഴും വല്ലാതെ അസ്വസ്ഥമാണ്. പൗരാവകാശങ്ങൾ വെല്ലുവിളിക്കപ്പെടുന്ന നിരവധി സംഭവങ്ങളാണ് വർത്തമാന ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തര രാഷ്ട്രപുനർനിർമാണത്തിലും നിർണായക സംഭാവനകൾ നൽകിയ മതന്യുനപക്ഷങ്ങൾ ഇന്ന് ക്രൂരമായി വേട്ടയാടപ്പെടുകയാണ്.
ഒരു രാജ്യത്ത് പൗരസ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും വെല്ലുവിളിക്കപ്പെടുക എന്നാൽ ഭരണഘടന തന്നെ വെല്ലുവിളിക്കപ്പെടുന്നു എന്നാണ് അർഥം. ഭരണഘടനയാകണം രാജ്യത്തിന്റെ വിശുദ്ധഗ്രന്ഥം. അതിനെ അട്ടിമറിക്കുന്ന എല്ലാത്തരം ദുഷ്പ്രവണതകളെയും എതിർത്തില്ലാതാക്കാൻ ഭരണഘടനാ വിശ്വാസികളെന്ന നിലയിൽ നമുക്ക് ഉത്തരവാദിത്വമുണ്ട്.
പ്രഫ. റോണി കെ. ബേബി