Friday, April 22, 2022 3:05 AM IST
ഫെബ്രുവരി 24നാണ് കിഴടങ്ങണമെന്ന അന്ത്യശാസനവുമായി യുക്രെയ്നിൽ കടന്നാക്രമണത്തിനു റഷ്യ തുടക്കമിട്ടത്. ആരെങ്കിലും യുക്രെയ്നെ സഹായിച്ചാൽ ഭവിഷ്യത്തുകൾ ഭയാനകമായിരിക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. സർവസന്നാഹങ്ങളോടെ നാനാഭാഗത്തുനിന്നുമാണ് റഷ്യയുടെ കടന്നുകയറ്റം ആരംഭിച്ചത്.
യുദ്ധവിമാനങ്ങളാണെങ്കിൽ യുക്രെയ്നിന്റെ പ്രതിരോധ സംവിധാനത്തെ ഇടിച്ചുനിരത്തിക്കൊണ്ട് ആകാശത്തുനിന്നുമുള്ള ആക്രമണവും തുടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ യുക്രെയ്നിനെ കീഴ്പ്പെടുത്താമെന്ന അമിത വിശ്വാസത്തോടെയാണ് യുദ്ധം അഴിച്ചുവിട്ടത്. തുടർന്ന് യുക്രെയ്നിൽ ഒരു പാവ ഗവണ്മെന്റിനെ പ്രതിഷ്ഠിക്കാമെന്ന് അവർ വിശ്വസിച്ചിരുന്നു. എന്നാൽ ഒരാഴ്ചയല്ല, എട്ടാഴ്ച കഴിഞ്ഞിട്ടും യുക്രെയ്നിലെ ഒരു നഗരം പോലും പൂർണമായി പിടിച്ചെടുക്കാൻ റഷ്യക്കു സാധിച്ചിട്ടുമില്ല. ഇത്തരുണത്തിൽ എന്തിനുവേണ്ടിയാണ് യുദ്ധത്തിന് പുറപ്പെട്ടതെന്നും എന്തുകൊണ്ട് അവർ അതിൽ പരാജയപ്പെട്ടതെന്നും പരിശോധിക്കപ്പെടേണ്ടതാണ്.
റഷ്യൻ വാദം
യുക്രെയ്ൻ നാസിസത്തിലേക്ക് നീങ്ങുന്നതിനെ തടയുന്നതിനും അവിടെയുള്ള റഷ്യൻ വംശജരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് യുദ്ധത്തിലേക്കു നീങ്ങിയതെന്നാണ് റഷ്യൻ ഭാഷ്യം. നാസിസത്തിലേക്കു യുക്രെയ്ൻ നീങ്ങുകയാണെന്നു പറയുന്നതിനു യാതൊരു ന്യായീകരണവും ചൂണ്ടികാണിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. നാസിസത്തിന്റെ ക്രൂരതാണ്ഡവം ഏറെ ഏറ്റിട്ടുള്ള രാജ്യമാണ് യുക്രെയ്ൻ. മാത്രമല്ല നാസികൾ നടത്തിയ വംശഹത്യയുടെ ഫലമായി ഏകദേശം 15 ലക്ഷം യഹൂദരാണ് കൊല്ലപ്പെട്ടത്. ഈ തിക്താനുഭവത്തിന്റെ ഇരയായിത്തീർന്ന യഹൂദവിഭാഗത്തിലെ ഒരംഗമാണ് ഇപ്പോഴത്തെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി. അദ്ദേഹം നേതൃത്വം നൽകുന്ന ഗവണ്മെന്റ് നാസിസത്തെ ആശ്ലേഷിക്കുമെന്നു എങ്ങനെ പറയാൻ സാധിക്കും.
യുക്രെയ്ന്റെ കിഴക്കുഭാഗത്ത് കുറേ റഷ്യൻ വംശജർ താമസക്കാരായിട്ടുണ്ട്. അവർക്ക് റഷ്യയിൽ ലയിച്ചാൽ കൊള്ളാമെന്നുണ്ട്. അതിനുവേണ്ടി അവർ വിഘടനവാദത്തിൽ ഏർപ്പെടുന്നു. റഷ്യയുടെ പിന്തുണയോടെയാണി വിഘടനവാദം വേരുപിടിച്ചതുതന്നെ. എന്നാൽ, 1991ലെ കരാറനുസരിച്ച് യുക്രെയ്ന്റെ പരമാധികാരത്തെ റഷ്യ അംഗീകരിച്ചിരുന്നതാണ്. പരമാധികാരം അംഗീകരിച്ച കൂട്ടത്തിൽ റഷ്യൻ വംശജരുള്ള പ്രദേശവും യുക്രെയ്ന്റെ ഭാഗമാണെന്നു സമ്മതിക്കുകയും ചെയ്തു. എന്നാൽ, അതിനുവിരുദ്ധമായി റഷ്യൻ വംശജരുടെ വിഘടനവാദത്തെ, കാഷ്മീരികളുടെ വിഘടനവാദത്തെ പാക്കിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നതുപോലെ, റഷ്യയും പുട്ടിന്റെ ആരോഹണത്തിനുശേഷം പ്രോത്സാഹിപ്പിച്ചുവരികയാണ്. നയതന്ത്ര പരമായ രിതിയിൽ റഷ്യൻ വംശജരുടെ അവകാശങ്ങളെ പരിഹരിക്കുന്നതിനുപകരം റഷ്യൻ വംശജർ അധിവസിക്കുന്ന പ്രദേശങ്ങളെ റഷ്യയിൽ ചേർക്കണമെന്ന ലക്ഷ്യമാണ് ഇപ്പോൾ നടക്കുന്ന യുദ്ധത്തിന്റെ ഒരു മുഖ്യകാരണം.
അതേസമയം യുദ്ധം തുടങ്ങുന്നയവസരത്തിൽ ഭയാനകമായ ഒരു പ്രസ്താവനകൂടി പുട്ടിൻ നടത്തുകയുണ്ടായി. യുക്രെയ്ൻ എന്ന ഒരു രാജ്യം ഉണ്ടായിരുന്നില്ലെന്നും അത് റഷ്യയുടെ ഒരു ഭാഗമായിരുന്നുവെന്നാണ് പ്രസ്തുത പ്രസ്താവന. അങ്ങനെ വരുന്പോൾ യുക്രെയ്നെ റഷ്യയിൽ ചേർക്കുന്നതു ന്യായമാണെന്നും അതു തങ്ങളുടെ അവകാശമാണെന്നും വന്നുചേരുന്നു. ഒരേസമയത്ത് ധിക്കാരപരവും ബാലിശവുമായ ഒരു പ്രഖ്യാപനമാണിതെന്നു പറയേണ്ടിയിരിക്കുന്നു. ഇന്നുള്ള പല രാജ്യങ്ങളും മുൻകാലങ്ങളിൽ വേറെ ചില രാജ്യങ്ങളുടെ ഭാഗമായിരുന്നതാണ്.
ഐർലൻഡ് ഇംഗ്ലണ്ടിന്റെയും ബംഗ്ലാദേശ് ഇന്ത്യയുടെയും ഭാഗമായിരുന്നുവെന്ന കാര്യം ഏവർക്കും അറിവുള്ളതാണ്. അവയെ പഴയ രാജ്യങ്ങളോടു ചേർക്കണമെന്ന് ഇന്ന് ആരെങ്കിലും പറയുമോ? യുക്രെയ്ൻ പഴയകാലത്ത് ഓസ്ട്രിയയുടെയും പോളണ്ടിന്റെയും തുർക്കിയുടെയുമൊക്കെ ഭാഗമായിരുന്നിട്ടുണ്ട്. അതിനുശേഷം റഷ്യ അതിനെ പിടിച്ചടക്കി തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിത്തീർത്തതാണ്. ഭാഗമാക്കിത്തീർക്കുക മാത്രമല്ല യുക്രെയ്ൻ ഭാഷയെയും സംസ്കാരത്തെതന്നെയും നിരുത്സാഹപ്പെടുത്തുന്ന നയമാണ് സ്വികരിച്ചിരുന്നത്. ഇങ്ങനെ പഴയ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്ന യുക്രെയ്ൻ ഒരു രാജ്യമേ ആയിരുന്നില്ല എന്നു പറയുന്നതിൽ എന്തു യുക്തിയാണുള്ളത്. തന്നെയുമല്ല, ഒരു സ്വതന്ത്ര രാജ്യമായി 1991ൽ റഷ്യതന്നെ അംഗീകരിച്ചിരുന്നതുമാണ്. അതിനെ വിസ്മരിച്ചുകൊണ്ട് ആക്രമണത്തിനു മുതിർന്നതു തീർത്തും അതിരുകടന്ന നടപടിയാണ്.
സാമ്രാജിത്വ മോഹം
യുക്രെയ്ൻ നാറ്റോയിൽ ചേരാൻ താത്പര്യമെടുത്തതാണ് റഷ്യയെ പ്രകോപിപ്പിച്ചത് എന്നു ചില മാധ്യമപ്രവർത്തകർ അഭിപ്രായപ്പെട്ടുവരുന്നുണ്ട്. കിഴക്കൻയൂറോപ്പിലേക്കുള്ള നാറ്റോയുടെ വ്യാപനം റഷ്യക്ക് ഒരു ഭീഷണിയായിരിക്കുമെന്ന് ചിലർ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. അപ്പോൾ യുക്രെയ്ൻ അതിൽ അംഗമായിത്തീർന്നാൽ റഷ്യക്കുള്ള ഭീഷണി കൂടുതൽ രൂക്ഷമായിത്തീരുംപോലും. ഈ വാദഗതിയുടെ പൊള്ളത്തരംതന്നെ നാറ്റോ സ്ഥാപിച്ചതിന്റെ ലക്ഷ്യത്തെ അപ്പാടെ വിസ്മരിക്കുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചപ്പോൾ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളെല്ലാം സാന്പത്തികമായും സൈനികമായും പിന്തള്ളപ്പെട്ട ഒരവസ്ഥാവിശേഷം സംജാതമായി. അതേയവസരത്തിൽ റഷ്യ ഒരു വൻ ശക്തിയായി ഉയരുകയും ചെയ്തു.
വൻ ശക്തിയായിത്തിർന്ന റഷ്യയാകട്ടെ പോളണ്ട്, ചെക്കോസ്ലോവാക്യ, ഹംഗറി, റുമേനിയ, ബൾഗേറിയ, യുഗോസ്ലാവിയ, അൽബേനിയ, ലാത്വിയ, ലിത്വാവേനിയ, പഴയ കിഴക്കൻ ജർമനി തുടങ്ങിയ രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് രീതിയിലുള്ള ഭരണസംവിധാനം അടിച്ചേൽപ്പിച്ച് റഷ്യയുടെ മേധാവിത്വം സ്ഥാപിക്കുകയുണ്ടായി. മാത്രമല്ല, പടിഞ്ഞാറൻ യൂറോപ്പിലേക്കും റഷ്യയുടെ കടന്നുകയറ്റം ഉണ്ടാവുമോ എന്ന ഭയം സംജാതമായി. അതിനെ നേരിടുന്നതിന് ഒരു പ്രതിരോധസഖ്യമായിട്ടാണ് നാറ്റോ സ്ഥാപിതമായതുതന്നെ. റഷ്യയുടെ കുടക്കീഴിൽ നിലനിന്നിരുന്ന രാജ്യങ്ങൾ റഷ്യൻ നിയന്ത്രണത്തിൽനിന്നു മോചിതരായപ്പോൾ ഇനിയും ആധിപത്യത്തിനുവേണ്ടി റഷ്യ ശ്രമിക്കുകയില്ലേയെന്ന ഭയം അതേപടി നിലനിന്നിരുന്നു. ലാത്വിയ, എസ്തോണിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ ഭയം വളരെ സുശക്തവുമായിരുന്നു. ഈ ഭയത്തിൽനിന്നു സംരക്ഷണം കിട്ടുന്നതിനുവേണ്ടിയാണ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ നാറ്റോയിൽ ചേർന്നത്. വാസ്തവത്തിൽ 2014-ൽ യുക്രെയ്നിൽനിന്നു റഷ്യ, ക്രിമിയയെ പിടിച്ചെടുത്തതുതന്നെ ഈ ഭയം അസ്ഥാനത്തല്ല എന്നതിന്റെ വ്യക്തമായ തെളിവാണ്. ഇപ്പോൾ യുക്രെയ്ൻ ആക്രമിക്കപ്പെട്ടത് അങ്ങനെയൊരു രക്ഷാകവചത്തിന്റെ അഭാവംകൊണ്ടു തന്നെയല്ലേ?
യുക്രെയ്ൻ ആക്രമണത്തിന്റെ ഗൂഢലക്ഷ്യം ഒരു സാമ്രാജ്യത്വ ശക്തിയായിരുന്ന റഷ്യൻ മേധാവിത്വത്തെ പുനരുദ്ധരിക്കുന്നതിനാണെന്നു സംശയിക്കേണ്ടിയിരുന്നു. കിഴക്കൻ യൂറോപ്പിലെ യുക്രെയ്ൻ, ബലാറൂസ് തുടങ്ങിയ രാജ്യങ്ങളും ഏഷ്യയിലെ ഉസ്ബെക്കിസ്ഥാൻ, അർമേനിയ അസർബൈജാൻ, കസാഖിസ്ഥാൻ, സൈബീരിയ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്ന സാമ്രാജ്യത്തെ സാർ ചക്രവർത്തിമാർ അടക്കിഭരിച്ചാണിരുന്നത്. സാമ്രാജ്യത്വത്തെ എതിർക്കുന്ന കമ്യൂണിസ്റ്റുകൾ 1917-ലെ വിപ്ലവത്തോടെ അധികാരത്തിലെത്തിയെങ്കിലും കോളനികൾക്കു നാമമാത്ര അധികാരം നല്കിക്കൊണ്ട്, റഷ്യയുടെ കർക്കശനിയന്ത്രണം തുടർന്നുകൊണ്ടിരുന്ന 1991ൽ കമ്യൂണിസം തകർന്നപ്പോഴാണ് ഈ കോളനികൾ സ്വതന്ത്രരാജ്യങ്ങളായിത്തീർന്നതുതന്നെ. ഈ രാജ്യങ്ങളെയെല്ലാം തങ്ങളുടെ വരുതിയിൽ കൊണ്ടുവരുന്നതിന് പഴയ മേധാവിത്വത്തെ പുനരുദ്ധരിക്കണമെന്നുള്ളത് റഷ്യൻ ലക്ഷ്യമാണ്. ഇപ്പോഴത്തെ യുദ്ധത്തിന്റെ മൂലകാരണം അർമേനിയയെയും അസർബൈജാനെയും ജോർജിയയെയും ബലാറൂസിനെയും ഇതിനകം തങ്ങളുടെ സ്വാധീനവലയത്തിൽ എത്തിച്ചിരിക്കുകയാണ്. അതിന്റെ തുടർച്ചയെന്നോണമാണ് യുക്രെയ്നെതിരേ യുദ്ധം പ്രഖ്യാപിച്ചത്. കേന്ദ്രീകൃത ഭരണത്തിൽനിന്നു മോചനം നേടി സ്വന്തം രാജ്യം സ്ഥാപിക്കണമെന്ന് സ്കോട്ട്ലൻഡുകാരും കാനഡയിലെ ക്യൂബക്കാരും സ്പെയിനിലെ ബാസ്ക്കുകളും ഇപ്പോൾ പ്രക്ഷോഭം നടത്തിവരുന്നുണ്ട്. ഇങ്ങനെയുള്ള അവസരത്തിൽ യുക്രെയ്നെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കണമെന്നുള്ള റഷ്യയുടെ അതിരുകടന്ന ആഗ്രഹം ചരിത്രഗതിയെത്തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണെന്നു പറയേണ്ടിയിരിക്കുന്നു.
മുൻകാലങ്ങളിലെ സാമ്രാജ്യങ്ങളുടെ പതനത്തിന്റെ മുഖ്യകാരണം തന്നെ പ്രാദേശിക, ദേശീയബോധത്തിന്റെ ആവിർഭാവമാണെന്നു പറയാം. ശക്തമായ ദേശീയ ഐക്യബോധമാണ് പ്രബലശക്തിയായ റഷ്യയെ പ്രതിരോധിക്കാൻ യുക്രെയ്നെ ശക്തരാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ ദേശീയബോധം വളർന്നിരുന്നെങ്കിലും അതിനെ അടിച്ചമർത്തിയാണ് യുക്രെയ്നെ റഷ്യയിൽ നിലനിർത്തിയിരുന്നത്. 1918ൽ യുക്രെയ്ൻ സ്വാതന്ത്ര്യം പ്രാപിച്ചതാണ്. എന്നാൽ കമ്യൂണിസ്റ്റുകാർ റഷ്യയിൽ അധികാരം ഉറപ്പിച്ചപ്പോൾ യുക്രെയ്ന്റെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണുണ്ടായത്. 1991ൽ മാത്രമാണ് യുക്രെയ്ൻ ഈ ആധിപത്യത്തിൽനിന്നു മുക്തിനേടിയത്.
ജനകീയപ്രതിരോധം
ഇങ്ങനെ ലഭിച്ച തങ്ങളുടെ ദേശീയസ്വാതന്ത്ര്യത്തെ പരിരക്ഷിക്കണമെന്ന ഉറച്ച ലക്ഷ്യത്തോടെയാണ് യുക്രെയ്ൻ പൗരന്മാർ റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കുന്നത്. റഷ്യയെ പ്രതിരോധിച്ചില്ലെങ്കിൽ, പഴയ സാമ്രാജ്യാധിപത്യത്തിനു വഴിതെളിക്കുമെന്ന് എല്ലാ യുക്രെയ്ൻ പൗരന്മാർക്കും അറിയാം. തത്ഫലമായി വീറോടെയാണ് അവർ റഷ്യൻ ടാങ്കുകളെ നേരിടുന്നത്. അവരുടെ ദേശീയ ബോധം ഇത്രമാത്രം ആഴത്തിലുള്ളതാണെന്ന് റഷ്യൻ ഭരണാധികാരികൾ വിചാരിച്ചുകാണുകയില്ല. ദേശീയബോധത്തോടെ ചെറുത്തു നില്പിനു നേതൃത്വം നല്കാൻ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി എന്തുകൊണ്ടും യോഗ്യനാണെന്നു തെളിഞ്ഞിരിക്കുകയുമാണ്.
ജനാധിപത്യപ്രതിരോധത്തിന്റെ പ്രതീകമായി രൂപാന്തരപ്പെട്ടിരിക്കുന്ന സെലൻസ്കിയുടെ എതിർ സ്ഥാനത്ത്, കുത്സിത മാർഗങ്ങളിലൂടെ ജനാധിപത്യരീതിയെ അട്ടിമറിച്ച് ആജീവനാന്ത പ്രസിഡന്റായി സ്വയം അവരോധിതനായ പുടിന്റെ അവസ്ഥ എന്താണ്? യുദ്ധം തുടങ്ങിയ ഉടനെ അജയ്യനായ ലോകനേതാവ് എന്ന മുദ്രപ്പട്ടം നല്കി പുടിനെ ചില മാധ്യമങ്ങൾ ആദരിച്ചനുമോദിച്ചിരുന്നു. എന്നാൽ, ‘വീണിതല്ലോ കിടക്കുന്നു ധരണിയിൽ’ എന്ന അവസ്ഥയിലേക്ക് പുടിൻ ഇപ്പോൾ വഴുതിപ്പോയിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയിലെ ഏകാധിപതി മുഖം രക്ഷിക്കാൻ ഉതകുന്ന എന്തെങ്കിലുമൊരു പിടിവള്ളികിട്ടാതെ ഇനിയും എത്രമാത്രം ആൾക്കാരെ കശാപ്പുചെയ്യേണ്ടിവന്നാലും പിന്മാറുന്ന ലക്ഷണമൊന്നും കാണുന്നില്ല. അങ്ങനെപോയാൽ അതൊരു ലോകമഹായുദ്ധത്തിൽ കലാശിച്ചേക്കാം. അപ്രകാരമൊരു ദുരവസ്ഥ വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കാം.
ഡോ. കെ.വി. ജോസഫ്