Thursday, June 30, 2022 2:11 AM IST
കെ. എൻ. ബാലഗോപാൽ (സംസ്ഥാന ധനകാര്യ മന്ത്രി)
നാളെ ഉദ്ഘാടനം ചെയ്യുന്ന മെഡിസെപ് പത്തര ലക്ഷത്തോളം വരുന്ന കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഇരുപത് ലക്ഷത്തോളം വരുന്ന അവരുടെ ആശ്രിതരുമുള്‍പ്പെടെ 30 ലക്ഷത്തിലധികം പേര്‍ക്ക് പ്രയോജനപ്പെടുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിഭാവനം ചെയ്യപ്പെട്ട പദ്ധതിയാണ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ജനങ്ങളിലേക്ക് എത്തുന്നത്. 42 ലക്ഷത്തിലധികം ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ സാധ്യമാക്കിയും 57 ലക്ഷം പേർക്ക് ക്ഷേമ പെന്ഷന് നൽകിയും നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികളിലൂടെ വിവിധ ജനവിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കിയും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ഇടത്തരം-മധ്യ വരുമാനക്കാരുടെ വിഭാഗത്തിന് കുറഞ്ഞ പ്രീമിയത്തില്‍ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് മെഡിസെപിലൂടെ കൈവരിക്കാനാകുന്നത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ചെലവ് കുറഞ്ഞ ചികിത്സയും ആരോഗ്യ സുരക്ഷയും പ്രാപ്യമാക്കുക എന്ന സമഗ്രമായ ലക്ഷ്യം കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്.
മെഡിസെപില്‍ എംപാനല്‍ ചെയ്തിട്ടുള്ള സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ആശുപത്രികളില്‍ കാഷ്ലെസ് ചികിത്സാ സൗകര്യം നാളെ മുതല്‍ ലഭ്യമായിത്തുടങ്ങും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്കൂളുകളിലേതുള്‍പ്പെടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ തുടങ്ങിയവരും അവരുടെ ആശ്രിതരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ ശമ്പളത്തില്‍ നിന്നോ പെന്‍ഷനില്‍ നിന്നോ പ്രതിമാസം 500 രൂപ പ്രീമിയമായി സ്വീകരിച്ചുകൊണ്ട് ഒരു കുടുംബത്തിന് പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപവരെയുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് മെഡിസെപിലൂടെ നല്‍കുന്നത്. നിലവില്‍ വിവിധ രോഗങ്ങളുടെ ചികിത്സയില്‍ തുടരുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. 12 മാരക രോഗങ്ങള്‍ക്കും അവയവ മാറ്റ ചികിത്സ പ്രക്രിയകള്‍ക്കും അധിക പരിരക്ഷ നല്‍കുന്നതിനായി 35 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് മെഡിസെപിന്റെ ഭാഗമായി രൂപീകരിക്കുന്നുണ്ട്.
മുതിര്‍ന്ന പൗരന്മാരുടെ എണ്ണം നമ്മുടെ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. അവരുടെ ക്ഷേമവും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. മെഡിസെപിലൂടെ ഏറ്റവും പ്രയോജനം ലഭിക്കുന്നതും മുതിര്‍ന്ന പൗരന്മാരുടെ സമൂഹത്തിനാണ്. പ്രീ-മെഡിക്കല്‍ പരിശോധനകള്‍ ഇല്ലാതെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കുന്നു എന്നതാണ് മെഡിസെപിന്റെ പ്രത്യേകത.
40 വയസായവര്‍ പോലും നിരവധി മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയരാകേണ്ടിവരികയും ഉയര്‍ന്ന പ്രീമിയം മുടക്കേണ്ടിവരികയും ചെയ്യുന്ന സ്ഥിതിയാണ് പൊതുവെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് രംഗത്തുള്ളത്. എന്നാല്‍ താരതമ്യേന കുറഞ്ഞ പ്രീമിയം തുക അടച്ച് 1920 ചികിത്സാ പ്രക്രിയകള്‍ക്ക് അടിസ്ഥാന പരിരക്ഷ മെഡിസെപിലൂടെ നല്കുന്നു. മെഡിസെപ് ആരംഭിച്ച് മൂന്നു മാസത്തിനുള്ളില്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ഏതെങ്കിലും ചികിത്സാ പ്രക്രിയയുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകള്‍ വരികയാണെങ്കില്‍ പുതിയ ചികിത്സാ പ്രക്രിയയായി അംഗീകരിച്ച് പരിരക്ഷയുടെ ഭാഗമാക്കുകയും ചെയ്യും.
ആരോഗ്യ രംഗത്തെ വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ ശിപാര്‍ശകളെ അടിസ്ഥാനമാക്കിയാണ് പദ്ധതിയുമായി ബന്ധപ്പെട്ട ചികിത്സാ വ്യവസ്ഥകളും പട്ടികയും നിരക്കുകളും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
എംപാനല്‍ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിലെ ഇന്‍ പേഷ്യന്റ് ചികിത്സകള്‍ക്കു മാത്രമേ ഈ പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കുകയുള്ളൂ. എങ്കിലും അപകട, ജീവന് ഭീഷണിയുള്ള അടിയന്തിര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പദ്ധതിയുടെ കീഴില്‍ പരിരക്ഷ ലഭിക്കും. മാത്രമല്ല, എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും, റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, ശ്രീചിത്രാ തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആൻഡ് ടെക്നോളജി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചിന് കാന്‍സര്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെയും ഔട്ട് പേഷ്യന്റ് ചികിത്സയ്ക്ക് നിലവില്‍ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് തുടരുകയും ചെയ്യും.
മെഡിസെപ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കെല്ലാം ഡിജിറ്റല്‍ ഐഡി കാര്‍ഡ് ലഭ്യമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ഏതു പരാതിയും പരിഹരിക്കുന്നതിനു പരാതി പരിഹാര സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. മെഡിസെപുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും https://www.medisep.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. മെഡിസെപില്‍ എംപാനല്‍ ചെയ്യപ്പെട്ട സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ ലിസ്റ്റും മെഡിസെപ് വെബ് പോര്‍ട്ടലില്‍ ലഭ്യമാണ്. കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ജനകീയ ആരോഗ്യ പദ്ധതിയായി മെഡിസെപ് മാറും എന്നതില്‍ സംശയമില്ല.