Thursday, June 30, 2022 2:18 AM IST
ഡോ. കെ.എം. ഫ്രാൻസിസ്
വികസന സ്നേഹികൾ, വികസന വിരുദ്ധർ എന്നീ വാക്കുകൾ സമകാലീന കേരളത്തിൽ ഏറെ ഉപയോഗിക്കപ്പെടുന്നുണ്ട്. ഒരു സമൂഹത്തിലെ മാനുഷികവും ഭൗതികവുമായി ഒളിഞ്ഞിരിക്കുന്ന സാധ്യതകൾ പൂർണ വളർച്ചയിലെത്തിക്കുക എന്ന പ്രക്രിയയാണ് വികസനം. ഇതിനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ കടമ. സാമൂഹികവും സാന്പത്തികവുമായി ഒരു സമൂഹം വളരുകയും വികസിക്കുകയും ചെയ്യുന്നുണ്ടെന്നു മനസിലാക്കാൻ ചില മാനദണ്ഡങ്ങൾ സാമൂഹിക ശാസ്ത്രജ്ഞർ രൂപപ്പെടുത്തിയിട്ടുണ്ട്.
1. വ്യക്തികൾക്കു തൊഴിൽ തെരഞ്ഞെടുക്കാനും ഉത്പന്നം കൈമാറ്റം ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണം.
2. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ സ്വരൂപിക്കാനും അതനുസരിച്ച് ജീവിക്കാനും പങ്കുവയ്ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടാകണം.
3. വിവാഹം കഴിക്കാനും മക്കൾക്കു ജന്മം നൽകാനും ഒരു സമൂഹമായി വളരാനുള്ള സ്വാതന്ത്ര്യം.
4. ഭരണ വ്യവസ്ഥയിൽ പങ്കാളിയാകാനുള്ള സ്വാതന്ത്ര്യം
5. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ സ്വന്തമാക്കാനും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം. ഇവയെല്ലാം മറ്റൊരാൾ നൽകുന്ന ഔദാര്യമാകാതെ സ്വയം നിർമിക്കാനും ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം. മറ്റൊരു വിധത്തിൽ സ്വകാര്യ സ്വത്തിന്റെ അവകാശം.
ഇത്തരം കാര്യങ്ങൾ ഒരു സമൂഹത്തിൽ പ്രായോഗികമായി നടന്നാൽ അത്തരം സമൂഹത്തെ വികസിത സമൂഹമായി മനസിലാക്കുന്നു.
വളർച്ചയും വികസനവും
ഇക്കാര്യങ്ങൾ ഒരു രാജ്യത്തു സംഭവിക്കുന്നുണ്ടോ എന്നു മനസിലാക്കാനുള്ള ഏറ്റവും പ്രാഥമികമായ മാർഗം വരുമാന വളർച്ച പരിശോധിക്കുക എന്നതാണ്. ദേശീയ വരുമാനവും ആളോഹരി വരുമാനവും വർധിക്കുന്നുണ്ടെങ്കിൽ ആ രാഷ്ട്രം വളരുന്നുവെന്നു മനസിലാക്കാം. എന്നാൽ രാഷ്ട്രത്തിന്റെ വരുമാനവർധനവിൽ കാണുന്ന വളർച്ച, ആ രാഷ്ട്രത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നിരന്തരം ലഭിക്കത്തക്ക സാമൂഹിക, രാഷ്ട്രീയ, സാന്പത്തിക ഘടന രൂപം കൊള്ളുന്ന അവസ്ഥയാണ് വികസനം. അതുകൊണ്ടു വികസനമെന്നാൽ നിലനിൽക്കുന്ന വരുമാനവളർച്ചയും അത് എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകുന്നതിനാവശ്യമായ ഘടന സൃഷ്ടിക്കലുമാണെന്നു സാന്പത്തിക ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു.
വികസനത്തിന്റെ അടിത്തറ
ഒരു പ്രദേശത്ത് ലഭ്യമായ അസംസ്കൃത വസ്തുക്കളെ ഉപയോഗിച്ചുകൊണ്ടാണ് സാന്പത്തിക വികസനം ആരംഭിക്കുന്നത്. അസംസ്കൃത വസ്തുക്കൾ രണ്ടുതരമുണ്ട്. ഉപയോഗശേഷം വീണ്ടും രൂപംകൊള്ളുന്നവയും (renewable) ഉപയോഗശേഷം എന്നന്നേക്കുമായി ഇല്ലാതാകുന്നവയും (non renewable). നിലനിൽക്കുന്ന വികസനം (sustainable development) സാധ്യമാകണമെങ്കിൽ ഉപയോഗശേഷം വീണ്ടും രൂപംകൊള്ളുന്ന അസംസ്കൃത വസ്തുക്കൾ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാകണം, മറ്റ് അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കേണ്ടത്. ഇന്ത്യയിലും കേരളത്തിലും ലഭ്യമായ ഉപയോഗശേഷം വീണ്ടും രൂപംകൊള്ളുന്ന അസംസ്കൃത വസ്തുക്കൾ എന്നത് ഫലഭൂയിഷ്ഠമായ മണ്ണ്, ആയിരക്കണക്കിന് കിലോമീറ്റർ കടൽത്തീരം, വളർത്തുമൃഗങ്ങൾ പെരുകാൻ സാധ്യതയുള്ള കാലാവസ്ഥ എന്നിവയാണ്. ഇവ മൂന്നും ലഭ്യമായിരിക്കെ, കൃഷി, മൽസ്യബന്ധനം, വളർത്തുമൃഗ പരിപാലനം എന്നിവയെ വരുമാന വളർച്ചയുടെ സ്രോതസാക്കി മാറ്റാതെ വിദേശ രാജ്യങ്ങളിലെ മാതൃക മാത്രം തേടി വികസനം ലക്ഷ്യമാക്കുന്നത് ശാശ്വത വികസന ഘടനയല്ല.
വരുമാന സ്രോതസിന്റെ വർഗീകരണം
ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ തൊഴിൽ, വരുമാനം എന്നിവയുടെ സ്രോതസുകളെ മൂന്നു വർഗങ്ങളിലാണ് ഉൾപ്പെടുത്തുക. പ്രൈമറി സെക്ടർ, സെക്കൻഡറി സെക്ടർ, ടെർഷറി സെക്ടർ എന്നിവയാണ് അവ. ഇതിൽ പ്രാഥമിക വരുമാന സ്രോതസ് (പ്രൈമറി സെക്ടർ) കൃഷി, മത്സ്യബന്ധനം, വളർത്തുമൃഗ പരിപാലനം എന്നിവയിൽനിന്നു രൂപംകൊള്ളുന്ന തൊഴിലും വരുമാനവുമാണ്. സ്ഥിതിവിവര കണക്കുകൾ ബാഹ്യമായി പരിശോധിച്ചാൽ പുരോഗമിച്ച രാഷ്ട്രങ്ങളിലെല്ലാം പ്രാഥമിക സ്രോതസുകളിൽ നിന്നുള്ള തൊഴിലിന്റെയും വരുമാനത്തിന്റെയും ശതമാനം കുറവാണെന്നു തോന്നും. ഈ സ്ഥിതിവിവര കണക്ക് പ്രാഥമിക വരുമാന സ്രോതസിന്റെ പ്രാധാന്യം കുറവാണെന്ന തെറ്റിദ്ധാരണയിലേക്കു ചിലരെ നയിക്കുന്നുണ്ട്. എന്നാൽ പ്രാഥമിക സ്രോതസുകളുടെ ഉത്പന്നലഭ്യതയെ അടിസ്ഥാനമാക്കിയാണ്, രണ്ടാം ഘടകമായ വ്യവസായം നിലനിൽക്കുന്നതെന്നു പലരും മറന്നുപോകുന്നു.
പഞ്ചസാര, പരുത്തി വസ്ത്രം, ചണം, ഭക്ഷ്യസംസ്കരണം, തേയില, പാനീയങ്ങൾ, പാൽ ഉത്പന്നങ്ങൾ, കശുവണ്ടി, കയർ, ഭക്ഷ്യ എണ്ണകൾ, അരി, ഗോതമ്പ്, മാംസ ഉത്പന്നങ്ങൾ, മത്സ്യ ഉത്പന്നങ്ങൾ തുടങ്ങിയവയെല്ലാം ആശ്രയിച്ചു നിൽക്കുന്നത് പ്രാഥമിക മേഖലയിലാണ്. അതുകൊണ്ട് പ്രാഥമിക മേഖല തകർന്നു കിടക്കുന്ന ഒരു രാജ്യത്ത് വിമാനങ്ങൾ, ബുള്ളറ്റ് ട്രെയിനുകൾ മുതലായവ കൊണ്ടുവരുന്നതിലൂടെ സാമൂഹിക സാന്പത്തിക വികസനം ഉണ്ടാകുമെന്നു ചിന്തിക്കുന്നത് മൂഢത്വമാണ്. സാംസ്കാരിക വിപ്ലവം, സാമൂഹിക വിപ്ലവം, രാഷ്ട്രീയ വിപ്ലവം, കാർഷിക വിപ്ലവം എന്നിവയുടെ അനന്തര ഫലമാണ് വ്യാവസായ വിപ്ലവം. പ്രസ്തുത അടിത്തറകളുടെ സ്വാഭാവിക അനന്തരഫലമല്ലാത്ത രാഷ്ട്രപുരോഗതി ഏത് നിമിഷവും തകർന്നുവീഴും. ഉദാഹരണമായി ഗൾഫ് രാജ്യങ്ങൾ നിലനിൽക്കുന്നത് അവരുടെ ഉപയോഗശേഷം എന്നന്നേക്കും ഇല്ലാതാകുന്ന അസംസ്കൃത വസ്തുക്കൾ വിറ്റഴിച്ചിട്ടാണ്. ഇത്തരം വരുമാന സ്രോതസ് അവസാനിക്കുകയോ, പകരം സ്രോതസ് കണ്ടെത്തുകയോ ചെയ്താൽ ഇത്തരം രാജ്യങ്ങൾ ഇല്ലാതാകും.
കേരളം എങ്ങോട്ട്?
സന്പന്നരായ ജനങ്ങളും ദരിദ്രമായ സർക്കാരും നിലനിൽക്കുന്ന ലോകത്തിലെ ഏക പ്രദേശം കേരളമായിരിക്കും. എങ്ങനെ ഈ വൈരുദ്ധ്യത്തിൽ കേരളം എത്തിച്ചേർന്നു. 1750 മുതൽ കേരളത്തിലുണ്ടായിരുന്ന കാർഷിക, ബാങ്കിംഗ്, വ്യവസായ, വ്യാപാര മേഖലയുടെ വളർച്ച കേരളസംസ്ഥാന രൂപീകരണം മുതൽ താഴേക്കു കൂപ്പുകുത്തി. കൃഷിഭൂമി കർഷകന്റേതല്ല കർഷക തൊഴിലാളികളുടേതാണ്, വ്യവസായം ചൂഷണമാണ്, ബാങ്കിംഗ് ബൂർഷ്വ തട്ടിപ്പാണ്, എല്ലാം സൗജന്യമായി നൽകും മുതലായ കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് ആശയങ്ങളിലാണ് കേരളജനത നിലനിൽക്കുന്നത്. കാർഷിക ഉത്പന്നങ്ങൾ വിലകുറച്ചു ലഭിക്കണമെന്ന ആഗ്രഹം തന്നെ തെറ്റാണ്. സൗജന്യമായി ഒരു വസ്തു ലഭിക്കണമെന്ന അവകാശവാദമാണ് ഏറ്റവും വലിയ തൊഴിലാളി ദ്രോഹ പ്രവൃത്തി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വ്യവസായങ്ങൾ ഇല്ലാതാക്കി. ഇതു രണ്ട് പ്രതിസന്ധികളിലേക്കു കേരള ജനതയെ നയിച്ചു.
1. തൊഴിലവസരങ്ങൾ ഇല്ലാതാക്കി.
2. കാർഷിക മേഖലയിലെ ഉല്പന്നങ്ങളും വളർത്തുമൃഗ ഉല്പന്നങ്ങളും മത്സ്യവും മൂല്യവർദ്ധിത വസ്തുക്കളായി പരിവർത്തിക്കുന്ന വ്യവസായങ്ങൾ തുടങ്ങാൻ സംരംഭകർക്കു ഭയമായി. രാഷ്യ നേതാക്കളെ സുഖിപ്പിക്കാതെ ആർക്കും കേരളത്തിൽ വ്യവസായം തുടങ്ങാൻ കഴിയില്ല എന്നതിന്റെ അർഥം സ്വാതന്ത്ര്യം ഇല്ല എന്നതാണ്. കാർഷിക വസ്തുക്കളെ ഉപയോഗിച്ച് മൂല്യവർധിത വസ്തുക്കളാക്കി മാറ്റുന്ന വ്യവസായങ്ങൾ ഇല്ലാതായതാണ് കേരളത്തിലെ കൃഷി നശിക്കാനുള്ള കാരണം.
ഇത്തരം പരിതസ്ഥിതിയിൽ കൃഷിയിലോ വ്യവസായത്തിലോ തൊഴിൽ അവസരങ്ങൾ ഇല്ലാത്തതിനാൽ അറുപതുകളിൽ തന്നെ മലയാളികൾ മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറാൻ തുടങ്ങി. 70-80കളിൽ അത് ഗൾഫിലേക്കും യൂറോപ്പിലേക്കും വ്യാപിച്ചു. ബുദ്ധിമാന്മാരായ മലയാളികൾ കേരളം വിട്ടുപോയപ്പോൾ കേരളത്തിന്റെ സാംസ്കാരിക വളർച്ച തന്നെ മുരടിച്ചുപോയി. സർക്കാരിനു വരുമാനമുണ്ടാകണമെങ്കിൽ കേരളത്തിൽ വ്യവസായം ഉണ്ടാകണം. പ്രവാസികൾ അയക്കുന്ന പണം ജനങ്ങളുടെ കൈവശമുണ്ട്. എന്നാൽ പ്രവാസിപ്പണത്തിൽ നിന്ന് ഒരു പൈസപോലും നേരിട്ടു സർക്കാരിനു ലഭിക്കില്ല. വ്യവസായം ഇല്ലാത്തതിനാൽ തൊഴിൽ നഷ്ടപ്പെട്ടു, കൃഷിനശിച്ചു, വ്യക്തികളുടെ മിച്ചം മൂലധനമായി രൂപാന്തരപ്പെടാതായി. ഇത്തരം സാഹചര്യത്തിൽ കടം വാങ്ങി ചെലവഴിക്കുക എന്നതല്ലാതെ സർക്കാരിനു മറ്റു മാർഗങ്ങളില്ലാതായി.
കാടിനോടു ചേർന്നു കൃഷിചെയ്യരുത്
കാടിനോടു ചേർന്നു കൃഷി ചെയ്യരുത് എന്നതാണു പുതിയ കണ്ടുപിടിത്തം. എന്നാൽ ചായ, കാപ്പി, ഏലം മുതലായവ വളരുന്നത് സമുദ്രനിരപ്പിൽനിന്ന് നിശ്ചിത ഉയരത്തിനു മുകളിലുള്ള കാട് നിലനിൽക്കുന്ന സ്ഥലങ്ങളിലാണ്. 1258 ടൺ ചായയാണ് 2020-21 ലെ ഉത്പാദനം. 69.2 കോടി ഡോളറാണ് ചായയുടെ മാത്രം കയറ്റുമതി വരുമാനം. ഈ വ്യവസായത്തിന്റെ സ്രോതസ് സംരക്ഷിത വന മേഖലയാണ്. പുതിയ ബഫർ സോണ് നിയമം തേയില വ്യവസായത്തെ എങ്ങിനെ ബാധിക്കും? എത്രപേരുടെ ഉപജീവനമാർഗം നഷ്ടപ്പെടും?
ഇന്ത്യ എങ്ങോട്ട്?
പ്രാഥമിക മേഖലയുടെ ശക്തമായ പിൻതുണയില്ലാതെ വ്യവസായ വളർച്ച അസാധ്യമാണെന്നു തിരിച്ചറിയണം. വലിയൊരു ശതമാനം വ്യവസായങ്ങളും കൃഷിയിലെ അസംസ്കൃത വസ്തുക്കളെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു കൃഷി തകർന്നാൽ രാഷ്ട്രം തകരുമെന്നു മനസിലാക്കണം. ചെറുകിട കർഷകർക്ക് ഉന്നത വരുമാനം നൽകുന്ന സാധ്യതകൾ നിർമിച്ചെടുക്കുന്പോൾ മധ്യവർഗത്തിന്റെ എണ്ണം രാജ്യത്തു വർധിക്കും. ഇതിനുപകരം ഇടത്തരം കർഷകരെ തകർത്ത് കൃഷിഭൂമി മുഴുവൻ വൻകിടക്കാരെ ഏല്പിച്ചാൽ ജനങ്ങളെല്ലാം വെറും തൊഴിലാളികളായി മാറും. ഇതു രാജ്യത്തു സന്പത്തു വിതരണത്തിന്റെ അസന്തുലിതാവസ്ഥ വർധിപ്പിച്ച് പൊതുക്ഷേമത്തിനു കുറവു വരുത്തും. അതുകൊണ്ടു നിയമങ്ങളും ചട്ടങ്ങളും നിർമിക്കുന്പോൾ അതു രാജ്യത്തിന്റെ നട്ടെല്ലായ കർഷകർക്കു വിരുദ്ധമാണോ എന്നതുകൂടി ഭരണ നേതൃത്വം ശ്രദ്ധിക്കണം.