Monday, July 18, 2022 12:43 AM IST
ഫയലുകൾ മാനുഷികമായി പരിഗണിക്കണമെന്ന പിണറായി വിജയന്റെ ഉപദേശത്തെ പലരും സ്വാഗതം ചെയ്തു. അട്ടിമറി തൊഴിലാളികളുടെ ദോഷകരമായ നിലപാടുകൾക്കെതിരേ പ്രതികരിച്ചപ്പോഴും അദ്ദേഹത്തിനു നല്ല പിന്തുണ കിട്ടി. വ്യാപാരികളടക്കമുള്ള ബിസിനസുകാർക്ക് സഹായകമായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. എന്നാൽ കാലക്രമേണ അട്ടിമറിത്തൊഴിലാളികൾ ആക്രമണോത്സുകമായ പഴയ നിലപാടിലേക്കു മടങ്ങി. ഇതിന്റെ ദുരിതമനുഭവിച്ച പല ചെറുകിട വ്യാപാരികളും യൂണിറ്റുകളും സ്ഥലംവിട്ടുപോകാനോ സംരംഭങ്ങൾ അവസാനിപ്പിക്കാനോ നിർബന്ധിതരായി.
ചെറിയ സന്പാദ്യങ്ങളിൽ നിന്നും പുറത്തുനിന്നുള്ള സഹായത്താലും കെട്ടിപ്പടുത്തതായിരുന്നു ഈ സംരംഭങ്ങൾ. എന്നാൽ ചില മേഖലകളിലെങ്കിലും നാമമാത്രവരുമാനം കിട്ടുന്ന ചെറുകിട വ്യവസായ സംരംഭങ്ങൾ തുടരുവാനുള്ള ശ്രമത്തിലാണെന്നു തോന്നുന്നു. നേരത്തേയുണ്ടായിരുന്ന പ്രതീക്ഷകളും അഭിലാഷങ്ങളും അതേപോലെ ഇപ്പോഴില്ലെന്നു മാത്രം. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയിൽ അനഭിലഷണീയമായ പ്രത്യാഘാതങ്ങളുടെ സൂചനകളുമുണ്ട്. ഇടതുപക്ഷ അനുഭാവികളായ തൊഴിലാളികൾ മാത്രമല്ല പ്രശ്നക്കാരെന്നതു സത്യം. മറ്റു രാഷ്ട്രീയപാർട്ടികളിൽപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. നിക്ഷേപവും തൊഴിലവസരങ്ങൾ ലഭിക്കുന്ന വ്യവസായവും പ്രോത്സാഹിപ്പിക്കപ്പെടേണ്ട സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വികസനം ആശങ്കയുണർത്തുന്ന ഒന്നു തന്നെയാണ്.
കെഎസ്ആർടിസിയും കെഎസ്ഇബിയും
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനിലെയും (കെഎസ്ആർടിസി) വൈദ്യുതി ബോർഡിലെയും അലോസരപ്പെടുത്തുന്ന തൊഴിൽ സാഹചര്യവും ആഴത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും സംസ്ഥാനത്തെ കുഴപ്പിക്കുന്നുണ്ട്. ഈ രണ്ട് സ്ഥാപനങ്ങളെയും സാമ്പത്തികമായി നല്ല നിലയിലാക്കാനും മെച്ചപ്പെട്ട തൊഴിലുടമ- തൊഴിലാളി ബന്ധം നിലനിർത്താനും എൽഡിഎഫ് സർക്കാർ ശ്രദ്ധിച്ചിരുന്നു. രണ്ടിടത്തും തലപ്പത്ത് മാറ്റങ്ങളുണ്ടായി. കാര്യങ്ങൾ നേരേയാക്കാൻ പരിചയസന്പന്നരായ ഉദ്യോഗസ്ഥരെയാണു നിയോഗിച്ചത്. കെഎസ്ആർടിസിയിൽ സാമ്പത്തികസ്ഥിരത കൈവരിക്കാനും സംഘർഷം നിറഞ്ഞ അന്തരീക്ഷം മാറ്റി പുനർനിർമാണത്തിനു ശ്രമിക്കവേ, ശന്പളം വൈകുന്നതും സാന്പത്തികപ്രതിസന്ധി ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതും കാരണം ഇനി ഏറ്റുമുട്ടലുകൾക്കു സാധ്യതയില്ലെന്നു തൊഴിലാളികൾക്കു തിരിച്ചറിവുണ്ടായിട്ടുണ്ട്.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെഎസ്ഇബി) മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി. അശോകിന്, ശക്തമായ തൊഴിലാളി യൂണിയനിൽ നിന്നു സ്വതന്ത്രമായി നിയന്ത്രണാധികാരം നല്കി. ചുരുങ്ങിയ കാലത്തിനുള്ളിൽ, സ്ഥാപനത്തിന്റെ ഫലപ്രദമായ നടത്തിപ്പിനു പുതിയ നയങ്ങളും സമീപനങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പിൽ ഇടപെട്ടിരുന്ന യൂണിയനെ ഏതാനും മാസങ്ങളായി നിലയ്ക്കു നിർത്തുന്നതാണ് കണ്ടത്. ഇത് ഏറ്റുമുട്ടലിലേക്കു നയിച്ചെങ്കിലും സർക്കാരിന്റേയും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേയും പൂർണ പിന്തുണയോടെ അശോകിനു മുന്നോട്ടു പോകാനായി.
പക്ഷേ സിപിഎമ്മിലെ ചില മുതിർന്ന നേതാക്കളുടെ പിന്തുണയുള്ള യൂണിയൻ നേതൃത്വം അശോകിന് അസ്വസ്ഥതകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാൽ ഒട്ടും തളരാതെ അശോക് കെഎസ്ഇബിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ജോലിക്കാരുടെ അച്ചടക്കം ഉറപ്പുവരുത്താനുമുള്ള നടപടികൾ തുടർന്നു. തൊഴിലാളി യൂണിയനുകളെ നിയന്ത്രിച്ചിരുന്ന പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ ഒട്ടും തൃപ്തരല്ലായിരുന്നു. പോരാത്തതിന്, സിപിഎമ്മിന് തൊഴിലാളികളുടെ പിന്തുണ ഏറ്റവും പ്രധാനമാണ്. അവരെ മൂലയ്ക്കിരുത്താനുള്ള ഏതു ശ്രമവും രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കും. മറ്റു വിഷയങ്ങളിൽ തിരിച്ചടി നേരിടുന്ന പാർട്ടിക്ക് ഇത് താങ്ങാനാവില്ല.
സാധാരണ തീരുമാനം!
എൽഡിഎഫ് സർക്കാരിന്റെ ചില നീക്കങ്ങൾ പ്രതീക്ഷിച്ചതായിരുന്നു. എങ്കിലും സംസ്ഥാനത്തിന്റെ സാന്പത്തികനിലയിലും തൊഴിലില്ലായ്മയിലും ആശങ്കയുള്ള മുഖ്യമന്ത്രി കാര്യങ്ങൾ തലകീഴാക്കുമെന്ന് ആരും കരുതിയിരുന്നില്ല.
കെഎസ്ഇബിയുടെ സിഎംഡിയായി ഒരു വർഷം തികയുന്നതിന്റെ ഒരു ദിവസം മുമ്പ് ജൂലൈ 14 ന് അദ്ദേഹത്തെ കെഎസ്ഇബിയിൽ നിന്നു മാറ്റി കൃഷി സെക്രട്ടറിയായി നിയമിച്ചു. വെറുക്കപ്പെട്ടവനായ അശോകിനെ നീക്കം ചെയ്തത് (പുറത്താക്കിയത്) സംസ്ഥാനത്തുടനീളമുള്ള തൊഴിലാളി യൂണിയനുകളുടെ വ്യക്തവും സുപ്രധാനവുമായ വിജയമായി. തീർച്ചയായും, ഇതൊരു സാധാരണ തീരുമാനമാണെന്നും കൂടുതലായി ഒന്നുമില്ലെന്നുമായിരുന്നു സംസ്ഥാനസർക്കാരിന്റെ വിശദീകരണം! അശോക് പ്രതികരിച്ചു: ചുരുങ്ങിയ സമയത്തിനുള്ളിൽ, ന്യായമായ ലാഭമുള്ള ഊർജ ബിസിനസ് എന്ന കാഴ്ചപ്പാട് രൂപപ്പെടുത്തുകയും അതു നേടുകയും ചെയ്തു. ഉത്പാദനം വർധിപ്പിക്കുകയും സൗരോർജ, വിതരണ ആസ്തികൾ സൃഷ്ടിക്കുകയും ചെയ്തു. കെഎസ്ഇബിയുടെ വിപണിമൂല്യം വർധിച്ചു, ഊർജ കൈമാറ്റത്തിനു വേണ്ട അച്ചടക്കം നടപ്പാക്കി.
ഒരു വർഷത്തെ ഏറ്റവും മികച്ച ശ്രമങ്ങൾക്കിടയിലും ബോർഡ് പ്രതിവർഷം 1500 കോടി രൂപയുടെ നഷ്ടത്തിലാണ് എന്നതാണ് വസ്തുത. ഇതുവരെയുള്ള നഷ്ടം 14,600 കോടി രൂപയും കടബാധ്യത 11,000 കോടി രൂപയുമാണ്. പുതിയ തലവനായ രാജൻ ഖോബ്രഗഡെയെ സംബന്ധിച്ചിടത്തോളം ഇനിയുള്ള ദൗത്യം കഠിനമായിരിക്കും. കൈകാര്യം ചെയ്യുന്നതിലെ പിഴവ് ശരാശരി മലയാളിയുടെ മേൽ വൈദ്യുതി ചാർജും മറ്റു ചാർജുകളുമായി കൂടുതൽ ഭാരം അടിച്ചേൽപ്പിക്കും. തീർച്ചയായും സുഖകരമായ ഒരു ചിന്തയല്ല ഇത്.
ഈ ഇടപെടലുകൾക്ക് കാരണം എന്തുതന്നെയായാലും കേരളീയർ സ്വയം അച്ചടക്കം പാലിക്കുകയും അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ശക്തീകരണത്തിനായി പ്രവർത്തിക്കുകയും വേണം. അല്ലാതെ തങ്ങൾ ഭാഗമോ അനുഭാവിയോ ആയ രാഷ്ട്രീയ സംഘടനയെ ശക്തിപ്പെടുത്തുക മാത്രമാവരുത്. അത്തരം പ്രോത്സാഹനം സംസ്ഥാനത്തിന്റെ മൂലധനവർധനയ്ക്ക് ഒട്ടും സഹായകമാവില്ല. ഐടി, ടൂറിസം, സേവനമേഖല എന്നിങ്ങനെ ചില മേഖലകളിൽ മാത്രമാണ് നിക്ഷേപങ്ങളുണ്ടാവുന്നത് എന്നിരിക്കേ സ്ഥിതി ഇപ്പോൾത്തന്നെ അത്ര ശോഭനമല്ല. രാജ്യത്തിനു പുറത്തു ജോലി ചെയ്യുന്ന നല്ലൊരു വിഭാഗം ആളുകൾ തിരിച്ചെത്താനുള്ള സാധ്യത കൂടി കണക്കിലെടുക്കുന്പോൾ വളർച്ചാ സാധ്യത കുറയുന്നത് ദൈവത്തിന്റെ സ്വന്തം നാടിനെ സംബന്ധിച്ചിടത്തോളം സ്വർഗീയമായ ഒന്നാവില്ല.
കന്പനിയെയും യൂണിയൻ പരിഗണിക്കണം
തൊഴിലാളി സംഘടനകളെ നിരോധിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. അവർക്ക് വളരാൻ മതിയായ ഇടം വേണം. എന്നാൽ ജോലി ചെയ്യുന്ന കമ്പനികളുടെ അവസ്ഥയും യൂണിയനുകൾ പരിഗണിക്കണം. യൂണിയനുകളുടെ വളർച്ച അവർ പ്രവർത്തിക്കുന്ന സംഘടനയുടെ വളർച്ചയ്ക്ക് ആനുപാതികമായിരിക്കണം. കെഎസ്ആർടിസിയിലേതു പോലെയുള്ള സാഹചര്യം ഭയാനകമാണ്. ഇത്തരം സാഹചര്യങ്ങൾ വികസന പ്രക്രിയയെയും തൊഴിലവസരങ്ങളെയും തടസപ്പെടുത്തുകയേ ഉള്ളൂ.
ഒരു സ്ഥാപനത്തിനും ജനങ്ങളിൽ നിന്നു സബ്സിഡി വാങ്ങി പ്രവർത്തിക്കാനാവില്ല. എല്ലാ പാർട്ടികളുടെയും സംസ്ഥാന നേതാക്കൾ ഇടപെട്ട് ഈ നിരാശാജനകമായ സാഹചര്യം തിരുത്തേണ്ട സമയമാണിത്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമ്പദ്വ്യവസ്ഥയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും സാമൂഹിക ഉത്തരവാദിത്വങ്ങളുടെ ആവശ്യകതയെക്കുറിച്ചും സംഘടനകളെ ബോധവത്കരിക്കേണ്ടതുണ്ട്. നിസാര രാഷ്ട്രീയ ലക്ഷ്യങ്ങൾ സംരക്ഷിക്കാനുള്ള സമ്മർദ്ദത്തിനു വഴങ്ങി യൂണിയനുകൾക്ക് കീഴടങ്ങുന്നത് കൂടുതൽ തൊഴിലവസരമോ സമൃദ്ധിയോ മെച്ചപ്പെട്ട ജീവിത നിലവാരമോ കൊണ്ടുവരില്ല.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ