Thursday, July 21, 2022 10:11 PM IST
ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ 99.18 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. രോഗാതുരനായിരിക്കുന്ന അവസ്ഥയിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വീൽചെയറിലാണ് വോട്ട് രേഖപ്പെടുത്താൻ പാർലമെന്റിൽ എത്തിയത്. ബിജെഡി, ബിഎസ്പി, ശിരോമണി അകാലിദൾ, ശിവസേന, ജാർഖണ്ഡ് മുക്തിമോർച്ച തുടങ്ങിയ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ മൂന്നിൽ രണ്ട് വോട്ടുകൾ ഉറപ്പാക്കിയാണ് മുർമു വിജയം ഉറപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 728 പാർലമെന്റ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി.
പ്രതിപക്ഷസ്ഥാനാർഥിയായി മത്സരിച്ച യശ്വന്ത് സിൻഹയ്ക്ക് നിരുപാധികം പിന്തുണ നൽകുന്നതിൽ പോലും പ്രതിപക്ഷ കക്ഷികൾ പരാജയപ്പെട്ടു. തൃണമൂൽ കോണ്ഗ്രസ് നേതാവ് മമത ബാനർജി, എൻസിപി നേതാവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന യോഗത്തിൽ പോലും അസ്വാരസ്യങ്ങൾ പ്രകടമായിരുന്നു. രാഷ്്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനങ്ങളിൽ മമതയുടെയും തൃണമൂലിന്റെയും സാന്നിധ്യമില്ലാതിരുന്നതും പ്രതിപക്ഷപാളയത്തിലെ ഭിന്നതകൾ വെളിപ്പെടുത്തുന്നതായി.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ മത്സരിച്ച സ്ഥാനാർത്ഥി കാർത്തികേയ ശർമയ്ക്കുവേണ്ടി വോട്ട് ചെയ്ത ഹരിയാനയിലെ കോണ്ഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയ് ദ്രൗപദി മുർമുവിനുവേണ്ടിയാണ് വോട്ട് ചെയ്തത്. രാജ്യസഭാ തെരഞ്ഞെടുപ്പിലേത് പോലെ ഇത്തവണയും തന്റെ മനഃസാക്ഷിക്ക് അനുസരിച്ചാണ് വോട്ട് ചെയ്തതെന്നായിരുന്നു കുൽദീപിന്റെ പ്രതികരണം. ഉത്തർപ്രദേശിൽ എൻസിപി നേതാവ് ശിവ്പാൽ യാദവ് എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ തീരുമാനിക്കുന്നതിനു മുന്പ് പാർട്ടി നേതൃത്വം തന്നോടു കൂടിയാലോചിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബിലെ അകാലിദൾ നേതാവ് മൻപ്രീത് സിംഗ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
ജാർഖണ്ഡിലെ എൻസിപി എംഎൽഎ കംലേഷ് സിംഗും ഗുജറാത്തിൽ എൻസിപി എംഎൽഎ കന്താൽ എസ്. ജഡേജയും മുർമുവിന് വോട്ട് ചെയ്തു. ആസാമിലും മേഘാലായിൽനിന്നുമായി 25 കോണ്ഗ്രസ് എംഎൽഎമാരാണ് മുർമുവിന് വോട്ട് ചെയ്തത്. കേരളം, തമിഴ്നാട്, കർണാടക, പുതുച്ചേരി, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ 100 ശതമാനം വോട്ട് രേഖപ്പെടുത്തി.
ഭരണഘടനാ സ്ഥാപനങ്ങൾ ദുരുപയോഗം ചെയത് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുന്നതിനും ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും ജാഗരൂകനായി പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകിയാണ് പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് കത്തയച്ചത്. വലിയ അവകാശവാദങ്ങൾ ഉന്നയിച്ച് വോട്ട് തേടിയിട്ടും വോട്ടർമാർ യശ്വന്ത് സിൻഹയെ കൈവിട്ടത് എൻഡിഎ സ്ഥാനാർഥിയുടെ സ്വാഭാവികതയോ സത്യാനനന്തര കാലത്തെ കയ്യൂക്ക് രാഷ്ട്രീയത്തിന്റെ വിജയമോയെന്ന് കാലം തെളിയിക്കും.