Saturday, July 23, 2022 5:37 AM IST
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിലാണ് കർഷകർക്കായി പെൻഷൻ പദ്ധതി നടപ്പിലാക്കിയത്. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പു പ്രഖ്യാപിച്ച കർഷക പെൻഷൻ പദ്ധതി മന്ത്രിസഭ അംഗീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് 22 പേരെ ഉൾപ്പെടുത്തി കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ചു. ചെയർമാൻ, സിഇഒ, ജോയിന്റ് സിഇഒ, കൃഷി-മൃഗസംരക്ഷണ സെക്രട്ടറിമാർ, ധനകാര്യ ജോയിന്റ് സെക്രട്ടറി എന്നിവരടങ്ങിയ എട്ടുപേരും ഭരണപക്ഷ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പ്രതിപക്ഷത്തുനിന്നും കോൺഗ്രസ് പ്രതിനിധിയും ഉൾപ്പെടെയാണ് 22 പേർ. ഇടതുപക്ഷ സർക്കാരിന്റെ ഭരണനേട്ടങ്ങളിൽ ഉയർത്തിക്കാട്ടിയ പദ്ധതികൂടിയായിരുന്നു ഇത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ അധികാരത്തിലെത്തിയപ്പോഴും കർഷക പെൻഷൻ പദ്ധിയുമായി മുന്നോട്ടു പോകാൻ തന്നെയായിരുന്നു സർക്കാരിന്റെ തീരുമാനം. അങ്ങനെ രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ 2021 ഡിസംബറിലാണ് പദ്ധതിക്കു തുടക്കംകുറിച്ചത്. പദ്ധതിയുടെ തുടക്കത്തിൽ 20 ലക്ഷം അംഗങ്ങളെ ചേർക്കാൻ ശ്രമിച്ച സർക്കാരിന് എട്ടുമാസമാകുന്പോഴും 20,000 അംഗങ്ങളെപ്പോലും ചേർക്കാൻ സാധിച്ചില്ല. പെൻഷൻ പദ്ധതിക്കു കൃഷിവകുപ്പു മുഖേന വേണ്ടത്ര പ്രചാരണം നല്കാൻ സാധിച്ചില്ല എന്നതാണു യാഥാർഥ്യം.
കർഷക പെൻഷൻ പദ്ധതി
കർഷക പെൻഷൻ പദ്ധതിയില്‍ അംഗമായ എല്ലാ കര്‍ഷകര്‍ക്കും 60 വയസിനുശേഷം കുറഞ്ഞത് അയ്യായിരം രൂപവീതം പെന്ഷന് നല്‍കാനാണു പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതിയിൽ 30 ലക്ഷം അംഗങ്ങളെ ചേർക്കുകയായിരുന്നു ലക്ഷ്യം, തുടക്കത്തിൽ 20 ലക്ഷവും. കൃഷിയിൽനിന്ന് അകന്നുപോയ യുവജനങ്ങളെ തിരികെയെത്തിക്കുകയെന്നതാണു പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് 60 വയസ് തികയുമ്പോള്‍ അംശാദായമടച്ച വര്‍ഷത്തിന്റെ അടിസ്ഥാനത്തിലാകും പെന്ഷന്. 25 വര്‍ഷം അംശാദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും.
അംഗങ്ങള്‍ക്കെല്ലാം ഇന്‍ഷ്വറന്‍സ് പരിരക്ഷയും കിട്ടും. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വപ്രക്രിയ പൂര്ണമായാല് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്കുന്ന പ്രതിമാസ കര്‍ഷക പെന്ഷന് ബോര്‍ഡ് വഴിയാകും വിതരണം ചെയ്യുക. എന്നാൽ, കർഷകപെൻഷൻ പദ്ധതിക്കു വേണ്ടത്ര പ്രചാരണം കൊടുക്കാൻ സർക്കാരിനു സാധിച്ചില്ലെന്നതാണു വസ്തുത.
സോഫ്റ്റ്വേർ കുരുക്ക്
2021 ജൂലൈയിൽ തുടങ്ങേണ്ട പദ്ധതി സോഫ്റ്റ്വേറിന്റെ സുരക്ഷാപരിശോധനയിൽ വൈകുകയായിരുന്നു. വരിസംഖ്യയും അപേക്ഷിക്കുന്നവരുടെ ആധാർ നന്പർ അടക്കമുള്ള വിവരങ്ങളും ഓൺലൈൻ വഴി നല്കേണ്ടതിനാൽ സുരക്ഷാകാര്യങ്ങളിൽ ഒരു പിഴവും പാടില്ലെന്നായിരുന്നു നിർദേശം. സോഫ്റ്റ്വേർ ആമസോൺ സെർവർ ഉപയോഗിച്ച് സർക്കാരിന്റെ അധീനതയിലുള്ള സി-ഡിറ്റാണ് തയാറാക്കിയിരുന്നത്. രജിസ്ട്രേഷൻ ആരംഭിക്കാൻ തയാറെടുക്കുന്നതിനിടെയാണ് സോഫ്റ്റ്വേറിന് സുരക്ഷാ ഓഡിറ്റ് വേണമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്. തുടർന്ന് ആമസോൺ സെർവർ ഒഴിവാക്കി സ്റ്റേറ്റ് ഡേറ്റാ സെർവർ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ, മാസങ്ങൾ വൈകിയാണു പദ്ധതി ആരംഭിച്ചത്.
പെൻഷൻ മാത്രമല്ല
കർഷകപെൻഷൻ പദ്ധതിയിൽ ചേരുന്നവർക്കു പെൻഷൻ മാത്രമല്ല ആനുകൂല്യം. അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ആനുകൂല്യം തുടങ്ങിയവ ലഭിക്കും. തുടർച്ചയായി അഞ്ചുവർഷം കുടിശികയില്ലാതെ അംശാദായം അടയ്ക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ, 25 വർഷം മുടക്കം കൂടാതെ അംശദായം അടച്ച് പദ്ധതിയിൽ തുടരുന്ന അംഗത്തിന് ആദ്യ പെൻഷനൊപ്പം അധികമായി ഒരു തുക ഒറ്റത്തവണയായി ലഭിക്കും.
പരിഗണനയിൽ മറ്റു ക്ഷേമപ്രവർത്തനങ്ങളും
ക്ഷേമപദ്ധതിയിൽ അംഗങ്ങളാകുന്നവരുടെ മക്കൾക്ക് പ്രഫഷണൽ കോഴ്സുകൾക്കു നിശ്ചിത സീറ്റുകളിൽ സംവരണം ഏർപ്പെടുത്തുക, സ്വന്തമായി വീടില്ലാത്ത അംഗത്തിന് കുറഞ്ഞ പലിശനിരക്കിൽ ഭവനവായ്പാ പദ്ധതിക്കുള്ള ഏകജാലക സംവിധാനം ഏർപ്പാടാക്കുക, കർഷകർക്കു മാനസിക സമ്മർദം ഒഴിവാക്കുന്നതിന് ബോർഡിന്റെ കീഴിൽ കൗൺസലിംഗ് സെന്ററുകൾ ആരംഭിക്കുക, വൈദ്യസഹായം കാര്യക്ഷമമാക്കാൻ ഇഎസ്ഐ മാതൃകയിൽ ആശുപത്രി സംവിധാനം ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളും ബോർഡിന്റെ പരിഗണനയിലുണ്ട്.
പ്രചാരണം നടത്താൻ സർക്കാർ
കർഷകപെൻഷൻ പദ്ധതിക്കു വേണ്ടത്ര പ്രചാരണം കൊടുക്കാൻ സർക്കാരിനു സാധിച്ചില്ല. ഇതോടെ, 20 ലക്ഷം അംഗങ്ങളെ ചേർക്കാൻ ശ്രമിച്ച സർക്കാരിന് 20,000 അംഗങ്ങളെപ്പോലും ചേർക്കാൻ കഴിയാതായി. അപ്പോഴാണ് കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിന് പുതിയ പ്രചാരണവുമായാണ് കൃഷിവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. അംഗങ്ങളെ ചേർക്കുന്നതിനു ജില്ലാ തലങ്ങളിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കാന്പയിൻ തുടങ്ങിക്കഴിഞ്ഞു. തൃശൂർ ജില്ലയിൽ തുടക്കംകുറിച്ച കാന്പയിൻ പാലക്കാട്, കോഴിക്കോട് ജില്ലകളിലും തുടങ്ങി. കാന്പയിൻ പൂർത്തിയായാൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നിശ്ചിത എണ്ണം കർഷകരെ വീതം പദ്ധതിയിൽ ചേർക്കേണ്ടിവരും. അതാത് പ്രദേശങ്ങളിലെ 100 പേരെയെങ്കിലും ഓരോ ഉദ്യോഗസ്ഥനും പദ്ധതിയിൽ അംഗങ്ങളാക്കേണ്ടിവരും.
ബോധവത്കരണം ഇല്ലാതെ രജിസ്ട്രേഷൻ
കർഷകപെൻഷൻ പദ്ധതിക്കു പ്രചാരണം നൽകാത്തതിനു പുറമേ രജിസ്ട്രേഷൻ സംബന്ധിച്ച് ബോധവത്കരണം നല്കുവാൻ കൃഷിവകുപ്പിനു സാധിച്ചിട്ടില്ല. രജിസ്ട്രേഷന്റെ ഭാഗമായുള്ള രേഖകൾ സമർപ്പിച്ചതിലുള്ള പാകപ്പിഴകൾ കാരണം പലരുടെയും രജിസ്ട്രേഷൻ പൂർത്തിയായിട്ടില്ല. ബോധവത്കരണം ശരിയായ രീതിയിൽ നടക്കാത്തതാണ് ഇതിനു കാരണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. 86,810 പേർ രജിസ്റ്റർ ചെയ്യാൻ നോക്കിയെങ്കിലും 12,677 പേർ മാത്രമാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. ഇതിനെ മറികടക്കാൻ ആദ്യപടിയായി അക്ഷയകേന്ദ്രങ്ങൾക്കും ജനസേവന കേന്ദ്രങ്ങൾക്കും പരിശീലനം നല്‍കിയിട്ടുണ്ട്.
രജിസ്ട്രേഷൻ നടപടികൾ
രജിസ്ട്രേഷൻ നടപടികൾ പരിശോധിക്കാൻ കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവടങ്ങളിലാണ് ഓഫീസുകൾ തുറന്നിരിക്കുന്നത്. കർഷകർ ഓൺലൈൻ വഴി രേഖകൾ സമർപ്പിച്ച് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ അതതു ജില്ലകളുടെ പരിധികളിലുള്ള റീജണൽ ഓഫീസുകളിൽ എത്തും. തുടർന്ന്, രജിസ്ട്രേഷനിൽ കർഷകർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിശോധിക്കാൻ കർഷകർ താമസിക്കുന്ന പ്രദേശത്തെ കൃഷി ഓഫീസുകളിലേക്കാണ് റീജണൽ ഓഫീസുകളിൽനിന്ന് ഇവ അയച്ചുകൊടുക്കുന്നത്. കൃഷി ഓഫീസർ സമർപ്പിച്ചിരിക്കുന്ന കാര്യങ്ങൾ പരിശോധിച്ചു ശരിയാണെന്നു ബോധ്യമായാൽ റീജണൽ ഓഫീസിലേക്കു വിവരങ്ങൾ കൈമാറും. തുടർന്ന്, നിശ്ചിത ദിവസത്തിനുള്ളിൽ കർഷകരുടെ മൊബൈൽ നന്പരിലേക്കു സന്ദേശം വരും.
തുടർന്ന് പെൻഷൻ പദ്ധതിയുടെ കാർഡ് സൈറ്റിൽനിന്ന് യൂസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് കർഷകർക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. കാർഡ് ലഭിച്ചാൽ പെൻഷനുള്ള തുക കർഷകർക്ക് അടച്ചുംതുടങ്ങാം. എന്നാൽ ജീവനക്കാരുടെ അഭാവം രജിസ്ട്രേഷൻ നടപടികൾ മന്ദഗതിയിലാകാൻ കാരണമാകുന്നുണ്ട്.
കൂടുതൽ പാലക്കാട്ട്, കുറവ് കാസർഗോട്ട്
ഇന്നലെവരെയുള്ള കണക്കനുസരിച്ച് കൂടുതൽ രജിസ്ട്രേഷൻ നടന്നിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്, 1,616 പേർ. ഏറ്റവും കുറവ് കാസർഗോട്ടാണ്, 485 പേർ. മറ്റു ജില്ലകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവർ തിരുവനന്തപുരം -775, കൊല്ലം-951, പത്തനംതിട്ട-471, ആലപ്പുഴ- 781, കോട്ടയം-1,180, ഇടുക്കി-706, എറണാകുളം-768, തൃശൂർ-1,016, മലപ്പുറം-688, കോഴിക്കോട്-763, വയനാട്-562, കണ്ണൂർ-1488.
റെനീഷ് മാത്യു