Monday, August 8, 2022 3:10 AM IST
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും രേഖപ്പെടുത്താതെ സ്വാതന്ത്ര്യസമരചരിത്രം പൂർണ്ണമാവുകയില്ല. സ്വാതന്ത്ര്യസമര സേനാനികളിൽ ഭൂരിഭാഗവും ജയിലിൽ കിടന്നപ്പോൾ സ്ത്രീകൾ മുന്നോട്ടു വന്ന് സമരത്തിന്റെ ചുമതല ഏറ്റെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിസ്വാർത്ഥമായ അർപ്പണബോധവും ധീരമായ നേതൃഗുണവും കൊണ്ട് ചരിത്രത്തിൽ ഇടംനേടിയ സ്ത്രീകളുടെ പട്ടിക നീണ്ടതാണ്.
കേരളത്തിലെ ക്രൈസ്തവ സ്ത്രീകളും സവിശേഷമായ ഈ ചരിത്ര സന്ദർഭത്തിൽ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി. കേരള ഐക്യ മഹിളാസംഘം, ദേശ സേവികാ സംഘം തുടങ്ങിയ സംഘങ്ങൾവഴി സ്ത്രീകൾ സംഘടിതരായി. ഗാന്ധിയൻ പ്രസ്ഥാനം, മദ്യവർജ്ജനം, ഖാദി പ്രചാരണം തുടങ്ങിയ സ്വാതന്ത്ര്യ സമര അനുബന്ധ പ്രവർത്തനങ്ങളിലും അവർ പങ്കാളികളായി.
അക്കമ്മ ചെറിയാൻ
തിരുവിതാംകൂറിന്റെ ഝാൻസി റാണി, ജൊവാൻ ഓഫ് ആർക്ക് എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ധീരവനിതയാണ് അക്കമ്മ ചെറിയാൻ. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറന്പിൽ തൊമ്മൻ ചെറിയാന്റെയും ചങ്ങനാശ്ശേരി പായിപ്പാട് പുന്നക്കുടിയിൽ അന്നമ്മയുടെയും മകളായി 1909 ഫെബ്രുവരി 15-നു ജനിച്ചു. 1933ൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സായി ജോലി ആരംഭിച്ചു. തിരുവനന്തപുരത്തെ അധ്യാപക പരിശീലനകാലത്താണ് സംയുക്തരാഷ്ട്രീയസഭയുടെ സംഘാടനവും നിവർത്തനപ്രക്ഷോഭണവും സി. കേശവന്റെ കോഴഞ്ചേരി പ്രസംഗവുമൊക്കെ തിരുവിതാംകൂർ രാഷട്രീയത്തെ പ്രക്ഷുബ്ധമാക്കിയത്.
ഈ സംഭവവികാസങ്ങൾ അക്കമ്മ ചെറിയാനെ രാഷ്ട്രീയ പ്രവർത്തനത്തിൽ ആകൃഷ്ടയാക്കി. സ്റ്റേറ്റ് കോണ്ഗ്രസ് സർവാധിപതിയായിരുന്ന കുട്ടനാട് രാമകൃഷ്ണപിള്ളയുടെ അറസ്റ്റിനെ തുടർന്ന് 12-മത്തെ സർവാധിപതിയായി അക്കമ്മയെ നാമനിർദ്ദേശം ചെയ്തു. കാഞ്ഞിരപ്പള്ളി സ്കൂളിലെ ഹെഡ്മിസ്ട്രസ് ജോലി രാജിവച്ചു. ഉത്തരവാദഭരണത്തിനുവേണ്ടി നടന്ന ചരിത്രപ്രസിദ്ധമായ സമരത്തിലെ സുപ്രധാനമായ സംഭവമാണ് അക്കമ്മയുടെ നേതൃത്വത്തിൽ മഹാരാജാവിന്റെ ആട്ടത്തിരുനാൾ ദിവസം നടന്ന കൊട്ടാരം മാർച്ച്. അക്കമ്മ ചെറിയാൻ ’1114-ന്റെ കഥ’യിൽ ഓർമ്മിക്കുന്നതിങ്ങനെയാണ്: “എന്റെ പൊതുജീവിതത്തിലെ ആനന്ദകരവും അഭിമാനനിർഭരവുമായ നിമിഷമായി ഞാൻ എണ്ണുന്നത് തലസ്ഥാനനഗരിയിൽ അലയടിച്ചുയർന്ന ജനമുന്നേറ്റത്തിന്റെ നടുനായകമായി നിന്ന് അതിന്റെ ഓളപ്പാത്തികളിൽ നീന്തിത്തുടിച്ച ആ സന്ദർഭമാണ്. എന്റെ രാഷ്ട്രീയ ജ്ഞാനസ്നാനവും അന്നാണുണ്ടായത്.
ജനിച്ച നാടിനെപ്പറ്റിയും നാട്ടുകാരെപ്പററിയും അന്ന് അഭിമാനത്തിന്റെ ഉൗറ്റം കൊളളുവാൻ എനിക്കിടയായി. യാതൊരു പ്രതിഫലേച്ഛയും കൂടാതെ നാടിനും നാട്ടാർക്കുംവേണ്ടി ജീവനെ തൃണതുല്യമാക്കി, ലാത്തിയെയും തോക്കിനെയും വെല്ലുവിളിച്ചുകൊണ്ട് ഒരുങ്ങിപ്പുറപ്പെട്ട അന്നത്തെ ജാഥാംഗങ്ങളെപ്പറ്റി കോരിത്തരിപ്പോടുകൂടിയല്ലാതെ ഓർമ്മിക്കാൻ സാധിക്കുന്നില്ല.” അക്കമ്മ സമരത്തിന്റെ ഭാഗമായി നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്.1972-ൽ താമ്രപത്രം ലഭിച്ചു. 1982 മേയ് അഞ്ചിനു അന്തരിച്ചു. അവരുടെ ഓർമ്മയ്ക്കായി തിരുവനന്തപുരം വെള്ളയന്പലത്ത് ഒരു പ്രതിമ സ്ഥാപിച്ചു.
ആനി മസ്ക്രീൻ
ആനി മസ്ക്രീൻ 1902 മേയ് 26നു തിരുവനന്തപുരത്തെ ഒരു ലത്തീൻ കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു.1925-ൽ ചരിത്രത്തിലും സാന്പത്തികശാസ്ത്രത്തിലും ഇരട്ട ബിരുദാനന്തര ബിരുദം നേടി. തുടർന്ന് ശ്രീലങ്കയിലെ ഒരു കോളജിൽ ലക്ചററായി സേവനമനുഷ്ഠിച്ചു. മൂന്നു വർഷത്തിന് ശേഷം തിരിച്ചെത്തി നിയമബിരുദം എടുത്തു.
തിരുവിതാംകൂർ സ്വാതന്ത്യസമരത്തിൽ മസ്ക്രീനേക്കാൾ ത്യാഗങ്ങൾ അനുഭവിച്ച മറ്റൊരു സ്ത്രീ ഉണ്ടാവില്ല. അവരുടെ രാഷ്ട്രീയപ്രവർത്തനത്തെ അടുത്തുനിന്നു വീക്ഷിച്ച എം.എം. വർക്കി ആത്മകഥയിൽ വികാരനിർഭരമായി മസ്ക്രീനെ അനുസ്മരിക്കുന്നു. “രാഷ്ട്രീയത്തിൽ ചേർന്ന് ഉത്തരവാദഭരണലബ്ധിക്കായുള്ള തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രസ് പ്രക്ഷോഭത്തിൽ അനന്യസാധാരണമായ ജീവചൈതന്യമുള്ള ഒരംഗമായി ലയിച്ചതിനു ശേഷം, ആനി മസ്ക്രീൻ ഒരിക്കലും പുറകോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല. നിമിഷത്തേക്കു പോലും സംശയിച്ചു നിലകൊണ്ടിട്ടില്ല, സുഖദുഃഖങ്ങളെപ്പറ്റി ലവലേശം ചിന്തിച്ചിട്ടില്ല, തന്റെയോ കുടുംബത്തിന്റെ ഭാവിയോ ഓർത്തു തലകാഞ്ഞിട്ടില്ല.
പകലായാലും രാത്രിയായാലും പുറത്തിറങ്ങി നടക്കാനോ കോണ്ഗ്രസ് ഒാഫീസിൽ വരാനോ അവക്കു യാതൊരു കൂസലുമില്ലായിരുന്നു. ആരെങ്കിലും അത്ഭുതപ്പെട്ട് ചോദിച്ചാൽ ഗാന്ധിജിയുടെ ഉപദേശം ഓർമ്മിപ്പിക്കുമായിരുന്നു അവർ. തങ്ങളെ മാനഭംഗപ്പെടുത്തുവാൻ പുറപ്പെടുന്നവരെ തങ്ങളുടെ നഖങ്ങളും പല്ലുകളമുപയോഗിച്ച് എതിർക്കാൻ സ്ത്രീകൾക്ക് കഴിവുണ്ടാകണമെന്നായിരുന്നല്ലോ ഗാന്ധിജി ഉപദേശിച്ചിരുന്നത്.”
ആനി മസ്ക്രീൻ 1948-1952 കാലഘട്ടത്തിൽ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആരോഗ്യ-വൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്നു. കെപിസിസി സെക്രട്ടറി, ഐക്യകേരള കമ്മറ്റി മെന്പർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.1963 ജൂലൈ 19-നു അന്തരിച്ചു.
റോസമ്മ പുന്നൂസ്
റോസമ്മ ചെറിയാൻ 1913 മേയ് 13 -നു ജനിച്ചു. അക്കമ്മ ചെറിയാൻ റോസമ്മയുടെ സഹോദരിയാണ്. നിയമത്തിൽ ബിരുദം നേടി. ഒന്നാം കേരള നിയമസഭയിൽ ദേവികുളം മണ്ഡലത്തേയും എട്ടാം കേരള നിയമസഭയിൽ ആലപ്പുഴ മണ്ഡലത്തെയും പ്രതിനിധാനം ചെയ്തു. കേരള നിയമസഭയുടെ ആദ്യ പ്രേംടേം സ്പീക്കർ ആണ് റോസമ്മ പുന്നൂസ് (കമ്മ്യൂണിസ്റ്റ് നേതാവ് പി.ടി പുന്നൂസാണ് ഭർത്താവ്. അങ്ങനെ റോസമ്മ ചെറിയാൻ റോസമ്മ പുന്നൂസായി മാറി).
സ്റ്റേറ്റ് കോണ്ഗ്രസിന്റെ നാലാമത്തെ പ്രസിഡന്റായ കെ.എം. കോരയെ അറസ്റ്റ് ചെയ്തപ്പോൾ അടുത്ത പ്രസിഡന്റായി നിർദ്ദേശിച്ചിരുന്നത് റോസമ്മ ചെറിയാനെയാണ്. റോസമ്മ സഹോദരനായ കെ.സി. വർക്കിയോടും അനുയായികളോടുമൊപ്പം എറണാകുളത്തുനിന്ന് മധുരവഴി തീവണ്ടി മാർഗം തിരുവനന്തപുരത്തേക്ക് തിരിച്ചു. തീവണ്ടിയിൽ നിന്നിറങ്ങിയ ഉടനെ അവരെ പോലീസ് അറസ്റ്റ് ചെയ്ത് പുത്തൻചന്ത ലോക്കപ്പിലാക്കി. ഏറെ താമസിയാതെ റോസമ്മയെ ശിക്ഷിച്ച് പൂജപ്പുര സെൻട്രൽ ജയിലിലാക്കി.
അക്കമ്മ ചെറിയാൻ ആത്മകഥയിൽ റോസമ്മയെക്കുറിച്ച് രേഖപ്പെടുത്തുന്നതിങ്ങനെയാണ്: “എന്റെ അനുജത്തി നാനി (റോസമ്മ പുന്നൂസ്)യെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഞങ്ങളൊരുമിച്ചാണ് സ്വാതന്ത്ര്യ സമരവേദിയിൽ, ഭാവിയെപ്പറ്റി യാതൊന്നുംതന്നെ ആലോചിക്കാതെ വന്നുകയറിയത്. കാഞ്ഞിരപ്പള്ളിയിൽ ഞങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള ധാരാളം അവസരവാദികൾ ഞങ്ങളെ അപഹസിക്കുകയും അപവാദശരങ്ങൾക്കൊണ്ടു നിശിതമായി വേദനിപ്പിക്കുകയും ചെയ്തപ്പോഴൊക്കെ ഞാനും നാനിയും പരസ്പരം ശക്തി പകർന്നുകൊണ്ട്, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് ഒരേ ലക്ഷൃം ഒരേ മാർഗ്ഗമെന്ന ദൃഢവ്രതത്തിൽ മുറുകെപ്പിടിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി. ഒരുവേള, എന്നെക്കാളധികം മാനസികാഘാതം അവൾക്കനുഭവിക്കേണ്ടതായിവന്നു.”
എലിസബത്ത് കുരുവിള
സ്റ്റേറ്റ് കോണ്ഗ്രസ് സമരത്തിൽ അറസ്റ്റ് വരിച്ച ആദ്യത്തെ തിരുവിതാംകൂർ വനിതയാണ് എലിസബത്ത് കുരുവിള. ഉത്തരവാദ ഭരണ പ്രക്ഷോഭത്തിൽ ഏ.ജെ. ജോണ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പിൻഗാമിയായി നിർദ്ദേശിച്ചത് എലിസബത്ത് കുരുവിളയെയാണ്. എലിസബത്ത് കുരുവിള അവരുടെ വാസസ്ഥലമായ തൃശൂരിൽനിന്ന് സെപ്റ്റംബർ 21-ാം തീയതി തീവണ്ടി മാർഗം തിരുവനന്തപുരത്തേക്ക് തിരിച്ചു.
സ്ത്രീകളടക്കം ഒരു വന്പിച്ച ജനക്കൂട്ടം ഓരോ സ്റ്റേഷനിലും അവരെ സ്വീകരിക്കുകയും അവർ തീവണ്ടിയിൽ നിന്നുകൊണ്ട് ജനങ്ങളെ അഭിസംബോധനചെയ്ത് പ്രസംഗിക്കുകയും ചെയ്തു. സെപ്റ്റംബർ 28-ാം തീയതി വൈകുന്നേരം തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ മൈതാനത്ത് ഒരു വന്പിച്ച ജനക്കൂട്ടം അവരെ കാത്തു നിന്നിരുന്നു. അവിടെവച്ച് തിരുവിതാംകൂർ ഗവണ്മെന്റിന്റെ ആവശ്യപ്രകാരം ബ്രിട്ടീഷ് പോലീസ് അവരെയും ഭർത്താവിനെയും അറസ്റ്റ് ചെയ്ത് തിരുവിതാംകൂർ പോലീസിനെ ഏൽപ്പിച്ചു. ദേശീയ രംഗത്ത് ഉപ്പുസത്യഗ്രഹത്തിനു കിട്ടിയ ജനപിന്തുണയും പങ്കാളിത്തവും എലിസബത്തിന്റെ ട്രെയിൻ യാത്രയ്ക്കും തിരുവിതാംകൂറിൽ കിട്ടിയതായി എം.എം. വർക്കി നിരീക്ഷിക്കുന്നു.
ആനി ഇയ്യുണ്ണി
കൊച്ചി രാജ്യത്തെ ആദ്യത്തെ വനിതാ പ്രതിനിധിയാണ് ആനി ഇയ്യുണ്ണി. 1938 ജനുവരി 4നു കൊച്ചി രാജാവ് പുറപ്പെടുവിച്ച വിളംബര പ്രകാരം നിയമസഭയിലേക്ക് കൊച്ചിയിൽ നിന്നും തൃശൂരിൽ നിന്നും ഓരോ വനിതയെ മത്സരിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. തൃശൂർ വനിതാ സീറ്റിൽ മത്സരിച്ചത് ആനി ഇയ്യുണ്ണിയാണ്. പൂർണ്ണ ഗർഭിണിയായ ആനി ഒരു ദിവസം പോലും പ്രചാരണത്തിന് പോകാതെയാണ് വൻ ഭൂരിപക്ഷം നേടിയത്. 1942ൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാലത്ത് രാജിവച്ചു. കൊച്ചിയിലെ സ്വാതന്ത്ര്യ സമരത്തിൽ ആനി ഭർത്താവായ സി.ആർ ഇയ്യുണ്ണിക്കൊപ്പം ധീരമായ നേത്യത്വം നല്കി.
ഗ്രേസി ആറോണ്
മലബാറിലെ സ്വാതന്ത്ര്യസമരത്തിൽ ഗ്രേസി ആറോണ് ഭർത്താവും സ്വാതന്ത്ര്യസമര നേതാവുമായ സാമുവൽ ആറോണിനൊപ്പം പങ്കെടുത്തു. ഗ്രേസിയുടെ നേതൃത്വത്തിൽ മലബാറിലെ സ്ത്രീകൾ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കാളികളായി. 1931ൽ ഗ്രേസി ആറോണ് കെപിസിസിയുടെ മൂന്നാമത്തെ ഏകാധിപതിയായി. ഏകാധിപതിയായി അധികാരമേറ്റ ആദ്യ വനിതയായിരുന്നു അവർ. 1930 ജൂണിൽ കെപിസിസി അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
കോഴിക്കോട് 1931 ജനുവരി 13ന് ശ്രീമതി ഗണേഷ് പൈ, വേദവതി അമ്മാൾ, പി. ദേവകി അമ്മ, ശ്രീമതി എൽ.എസ്. പ്രഭു എന്നീ സന്നദ്ധപ്രവർത്തകർക്കൊപ്പം അവർ ബീച്ചിലേക്ക് ഒരു ഘോഷയാത്ര നടത്തി. അവർ അവിടെ ത്രിവർണ പതാക ഉയർത്തുകയും സ്വദേശി പ്രസ്ഥാനത്തെ പിന്തുണച്ച് വിദേശ തുണികൾ പരസ്യമായി കത്തിക്കുകയും ചെയ്തു. എല്ലാ സ്ത്രീപുരുഷ സന്നദ്ധപ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. അവർക്ക് ആറ് മാസത്തെ കഠിനതടവ് വിധിക്കുകയും ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ആറ് മാസത്തേക്ക് നല്ല പെരുമാറ്റം ഉറപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
മാർഗരറ്റ് പാവമണി
മാർഗരറ്റ് പാവമണി കുഞ്ഞിലക്ഷമി അമ്മയ്ക്കു ശേഷം കെപിസിസിയുടെ സർവാധിപതിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. നാലാമത്തെ വനിതാ ഡിക്റ്റേറ്ററായിരുന്നു അവർ. അടിയന്തര നടപടിയെന്ന നിലയിൽ പുതിയ കേരള പ്രവിശ്യാ കോണ്ഗ്രസ് കമ്മിറ്റിയെ നാമനിർദ്ദേശം ചെയ്തത് മാർഗരറ്റ് പാവമണിയാണ്. കോഴിക്കോട് ബാറിലെ അഡ്വക്കേറ്റും സ്വാതന്ത്ര്യസമര പ്രവർത്തകനുമായ ബെഞ്ചമിൻ പാവമണിയാണ് മാർഗരറ്റിന്റെ ഭർത്താവ്.
മാത്യു ആന്റണി