Monday, August 8, 2022 3:13 AM IST
ചരിത്രപ്രസിദ്ധമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘപരിവാറിനെ ഊർജസ്വലതയോടെയും അവിശ്വസനീയമായ നിശ്ചയദാർഢ്യത്തോടെയും ഒറ്റക്കെട്ടായി നേരിടാൻ കഴിയുന്ന ഒരു അഖിലേന്ത്യാ രാഷ്ട്രീയ സംഘടനയാകുമെന്ന് ഏതാനും ആഴ്ചകൾക്കു മുമ്പുവരെ ആരും വിശ്വസിച്ചിരുന്നില്ല. ഗ്രൂപ്പ് പോരും ആഭ്യന്തര വഴക്കുകളും മറന്ന് രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള പാർട്ടി അംഗങ്ങൾ ഗാന്ധികുടുംബത്തെ പിന്തുണയ്ക്കുന്നു എന്നതാണ് ഏറ്റവും ആശ്ചര്യകരം. പാർട്ടിക്കു പുറത്ത് നിരവധി വെല്ലുവിളികളും അവസരങ്ങളും ഉണ്ടായിട്ടും അതൊന്നും ഏറ്റെടുക്കാതെ രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടി രാജ്യത്തുടനീളം, ചെറിയ പിന്തുണപോലും ആസ്വദിക്കുന്നത് ഒരപൂർവ കാഴ്ചയാണ്. ഗാന്ധികുടുംബത്തിന് ഇപ്പോൾ വളരെ കുറഞ്ഞ ഓഫറുകൾ മാത്രമേ നൽകാൻ കഴിയുന്നുള്ളൂ.
കഴിഞ്ഞ ഏതാനും മാസങ്ങളായി കോൺഗ്രസിനെയും കഴിയുമെങ്കിൽ മുഴുവൻ പ്രതിപക്ഷത്തെയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാർ നേതാക്കൾ. തന്നെയുമല്ല വരാനിരിക്കുന്ന നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് വിവിധ പാർട്ടികളിലെ പ്രതീക്ഷയറ്റ നേതാക്കളെ പരിവാറിലേക്ക് ആകർഷിക്കാനും അവർ പരിശ്രമിക്കുന്നു. കോൺഗ്രസ് നേതാക്കൾ വിവിധ തലങ്ങളിൽ ഭിന്നിച്ചു നിൽക്കുന്നു. തളർന്നുകൊണ്ടിരിക്കുന്ന ഹൈക്കമാൻഡ് ഏറെക്കുറെ നിഷ്ക്രിയാവസ്ഥയിലാണ്. ഓരോ തെരഞ്ഞെടുപ്പുകളിലും പാർട്ടി സ്ഥാനാർഥികൾ തോറ്റുകൊണ്ടേയിരിക്കുന്നു. ബിജെപി നേതാക്കളാകട്ടെ, വർഷങ്ങളായി തുടരുന്ന രാമഭക്തർക്ക് അതെല്ലാം തള്ളിപ്പറയുന്നതിനുള്ള അവരുടെ അർഹമായ വിഹിതം നൽകുന്നതിന് അസൂയാവഹമായ വാഗ്ദാനങ്ങളുമായി കറങ്ങി നടക്കുന്നു.
ഇഡിക്ക് അമിതാധികാരം
രാഷ്ട്രീയ എതിരാളികളെ നേരിടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അമിതാധികാര കേന്ദ്രമാക്കി കടിഞ്ഞാണില്ലാതെ അഴിച്ചുവിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി റെയ്ഡുകൾ നടത്തുന്നതാണ് കാണുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലൂടെ തെളിയിക്കപ്പെട്ട ജനഹിതത്തെക്കാൾ തെരഞ്ഞെടുപ്പിനു ശേഷമുള്ള കരുനീക്കങ്ങളിലൂടെ അധികാരം പിടിച്ചെടുക്കുന്നതിന് ഏറ്റവും നല്ല മാർഗം മറ്റു പാർട്ടികളെ തകർക്കുകയാണെന്നതിൽ ഉന്നത ബിജെപി നേതാക്കളും സജീവമായി. തെരഞ്ഞെടുപ്പിനു ശേഷമുള്ള തന്ത്രങ്ങളിലൂടെയും ബിജെപിയിലെ ചില മുൻനിര നേതാക്കൾ നടത്തിയ കരുനീക്കങ്ങളിലൂടെയും അനുകൂലമായ വോട്ടിംഗ് ഫലമുണ്ടായിട്ടും കോൺഗ്രസിന് പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടമാകുന്നത് നാം കണ്ടു. ജനാധിപത്യ രാഷ്ട്രീയത്തിലെ ഭൂരിഭാഗവും ആദർശങ്ങളുടെ പേരിലുള്ള ലക്ഷ്യത്തിനുവേണ്ടി പോരാടുന്നതിനെക്കാൾ വിജയത്തിനുവേണ്ടിയും അതുവഴി അധികാരത്തിനുവേണ്ടിയും നിലകൊള്ളുന്നതിനാൽ ഇത്തരം തന്ത്രങ്ങൾ ഇതുവരെ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ ഉത്തരവാദിത്വമില്ലാത്ത പുതിയ ശക്തിമത്തായ വിഭാഗം ബിസിനസുകാരുടെയും മുതിർന്ന രാഷ്ട്രീയ നേതാക്കളുടെയും വസതികളലും ഓഫീസുകളിലും റെയ്ഡുകളും വെളിപ്പെടുത്തലുകളും നടത്തിയപ്പോൾ, അത് ഭയം ജനിപ്പിക്കുകയും പലരുടെയും നിലനില്പിനെത്തന്നെ ചോദ്യംചെയ്യുകയും ചെയ്തു. ലഭ്യമായ ഏറ്റവും മികച്ച അവസരങ്ങളിലേക്കു ചേക്കേറാൻ ഇതു പലരെയും പ്രേരിപ്പിച്ചു. എന്നാൽ ഇത്, ചെറിയ ദേശീയമോ പ്രാദേശികമോ വിഭാഗീയ രാഷ്ട്രീയ ശക്തികളുടെ ഭാഗമോ ആകട്ടെ, ശത്രുക്കളെ സ്വന്തം തട്ടകങ്ങളിൽനിന്നു ചെറുക്കാനും പഴയ നയങ്ങളിലും മൂല്യങ്ങളിലും ഉറച്ചുനിൽക്കാനും തയാറുള്ള ഒരു പറ്റം രാഷ്ട്രീയ ഉൽപതിഷ്ണുക്കളെ സൃഷ്ടിച്ചു.
അസ്വസ്ഥരുടെ എണ്ണം വർധിച്ചു
എന്നാൽ അത്തരം ശക്തികൾക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളിലെ എതിർ ശക്തികളെ നേരിടാൻ മാത്രമേ കഴിയൂ-സംസ്ഥാന തലസ്ഥാനങ്ങളിലും അധികാരസിരാകേന്ദ്രമായ ഡൽഹിയിലും വാഴുന്നവർക്ക് രാഷ്ട്രീയമായി വലിയ വെല്ലുവിളി ഉയർത്താനാവില്ല. എന്നാൽ അധികാരത്തിലും ബ്യൂറോക്രസിയിലും പിടിമുറുക്കിയ രാഷ്ട്രീയ മേലാളന്മാർ അവരുടെ കളികൾ തുടർന്നപ്പോൾ, പ്രതിപക്ഷത്തും ബിസിനസ്, പ്രഫഷണൽ രംഗത്തുമുള്ള അസ്വസ്ഥരായവരുടെ എണ്ണം വർധിച്ചു. രാജ്യത്തിന്റെ പലഭാഗത്തും ഇത്തരം ഗ്രൂപ്പുകൾ ധാരാളമുണ്ട്. അനുകൂലമായ സാഹചര്യമല്ലാതിരുന്നിട്ടും, വേണ്ടത്രയില്ലെങ്കിലും ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിയിലെ മുതിർന്നവരടക്കം ധാരാളംപേർ ഖദറിൽ ഉറച്ചുനിൽക്കുന്ന കാഴ്ചയാണു കാണുന്നത്.
എന്നാൽ രാഷ്ട്രീയത്തിലും ബ്യൂറോക്രസിയിലുമുള്ള ഉന്നതരും പ്രബലരും നാശം വിതച്ചതിനാൽ പലരിലും ആശങ്കയേറുകയും പരിഹാരനടപടികളെക്കുറിച്ചു ചിന്തിക്കുകയും ചെയ്തു. നാഷണൽ ഹെറാൾഡ് വിഷയത്തിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരേ അവർ ആഞ്ഞടിച്ചപ്പോൾ അത് പല തലങ്ങളിലും സ്ഥലങ്ങളിലുമുള്ള പലരുടെയും കോൺഗ്രസ് അംഗങ്ങളുടെയും മനസിനെ അസ്വസ്ഥമാക്കി. കേസിന്റെ മെറിറ്റ് വ്യക്തമല്ല. രണ്ട് ഉന്നത നേതാക്കൾക്കും സത്യസന്ധരാണെന്ന് ഉറപ്പുണ്ടെങ്കിൽ, പണം ലഭിച്ചിട്ടില്ലെങ്കിൽ അതിനെ ചെറുക്കുന്നതിനു പകരം എന്തിനാണ് ഇത്ര നീരസപ്പെടുന്നത്. എൻഡിഎ സർക്കാരിന്റെ രണ്ടാം ടേമിൽ ഈ വിഷയം ഉന്നയിക്കുമ്പോൾ വെളിവാകുന്നത് രാഷ്ട്രീയ എതിരാളികളുടെ പ്രതിച്ഛായ തകർക്കാനുള്ള അധികാര ദുർവിനിയോഗവും പ്രതിപക്ഷത്തെ തുടച്ചുനീക്കാനുള്ള ഗൂഢപദ്ധതിയുമാണ്. വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവാകാൻ ശ്രമിച്ചു പരാജയപ്പെട്ട ചില നേതാക്കൾ ഒഴികെ, പ്രതിപക്ഷത്തെ പലരും ഈ കാഴ്ചപ്പാട് പങ്കിടുന്നുണ്ട്.
ബിജെപി നേതൃത്വം നൽകിയ ‘പ്രസാദം’
എന്നാൽ ആത്യന്തികമായി ഈ വിഷയത്തെ ദേശീയ തലത്തിൽ എത്തിച്ചത് കോൺഗ്രസിന് ബിജെപി നേതൃത്വം നൽകിയ ‘പ്രസാദം’ ആണ്. എൻഡിഎയുടെ രണ്ടാം ടേമിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചത് രാജ്യത്തുടനീളമുള്ള കോൺഗ്രസ് അംഗങ്ങളുടെ മനസിൽ ചലനങ്ങളുണ്ടാക്കി. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ നടപടികളോടുള്ള എതിർപ്പ്, നിയമവിരുദ്ധമായ നടപടികളുടെ അടിസ്ഥാനത്തിലായാലും അല്ലെങ്കിലും, നേതാക്കളുടെയും കോൺഗ്രസിന്റെയും പ്രതിച്ഛായ തകർക്കാനുള്ള , എൻഡിഎ നേതാക്കളുടെയും ഉദ്യോഗസ്ഥവൃന്ദത്തിലെ ഒരു വിഭാഗത്തിന്റെയും കരിവാരിത്തേയ്ക്കലായി പലരും കരുതി. ഈ നീക്കത്തെ എതിർത്തില്ലെങ്കിൽ വരും മാസങ്ങളിൽ ഇത്തരം നിരവധി കേസുകളുണ്ടായേക്കാമെന്ന നിലയുംവന്നു.
രാജ്യത്തെ വ്യവസ്ഥാപിത സമ്പ്രദായങ്ങളും കീഴ്വഴക്കങ്ങളും മാറ്റിമറിക്കുന്ന തരത്തിൽ സർക്കാർ ഇടപെടുന്നതിന്റെ സൂചനകൾ ഇതിനകം ചൂണ്ടിക്കാണിക്കപ്പെട്ടതിനാൽ പാർട്ടിയെ തകർക്കുക എന്നല്ല, മറിച്ച് രാജ്യത്ത് ജനാധിപത്യ സംവിധാനത്തെ അസ്വസ്ഥമാക്കുക എന്നതാണ് പദ്ധതിയെന്ന് കോൺഗ്രസ് അംഗങ്ങളുടെ മനസിൽ പതിഞ്ഞിട്ടുണ്ട്. മാധ്യമങ്ങളിൽ പോലും അതു പ്രതിഫലിക്കുന്നു. സെപ്റ്റംബറിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പാർട്ടിയെ നയിക്കാൻ ഒരുങ്ങുന്ന രാഹുലിന്റെ പ്രതിച്ഛായ ഉയർത്താനുള്ള ശ്രമമാണ് കോൺഗ്രസിന്റെ പ്രക്ഷോഭമെന്ന് കരുതുന്ന ധാരാളംപേർ ബിജെപിയിലും കോൺഗ്രസിനെ എതിർക്കുന്ന മറ്റു രാഷ്ട്രീയ പാർട്ടികളിലുമുണ്ട്. കേസ് കോടതി പരിശോധിക്കാൻ കോൺഗ്രസ് അനുവദിക്കണമെന്നും വിധിക്കായി കാത്തിരിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
അണികൾക്കൊപ്പം രാഹുലും പ്രിയങ്കയും
കാരണം എന്തുതന്നെയായാലും, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും കോൺഗ്രസ് ഇപ്പോഴും രാജ്യത്തെ പ്രധാന രാഷ്ട്രീയ ശക്തിയാണെന്ന് നാഷണൽ ഹെറാൾഡ് കേസ് തെളിയിച്ചു. രാഹുലും പ്രിയങ്കയും ന്യൂഡൽഹിയിലെ തെരുവുകളിൽ ജനങ്ങളോടൊപ്പം സമരത്തിനിറങ്ങിയതും ഭൂരിപക്ഷം മുതിർന്ന കോൺഗ്രസ് നേതാക്കളെയും അണിനിരത്താൻ കഴിഞ്ഞതുംവഴി തങ്ങളുടെ കുടുംബം ഇപ്പോഴും പാർട്ടിക്കുള്ളിൽ ഒരു ശക്തിയാണെന്നു കാണിക്കാനായി. കുടുംബാധിപത്യ രാഷ്ട്രീയത്തിനോ രാജ്യഭരണത്തിലെ കുടുംബവാഴ്ചയ്ക്കോ എതിരായ പ്രചാരണങ്ങളൊന്നും രാജ്യത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്നു തോന്നുന്നു.
നിഷ്ക്രിയ നേതൃത്വത്തിനു കീഴിലുള്ള കോൺഗ്രസിന്റെ ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവർ ഏറെക്കുറെ പാർട്ടിയിൽ തിരിച്ചെത്തിയിട്ടുണ്ട്. അവരിൽ ചിലർ ഇപ്പോൾ ഇഡി നടപടികൾക്കെതിരായ പോരാട്ടത്തിനു നേതൃത്വം നൽകുന്നു; ഇത് സംഘപരിവാറിന്റെ ഒരു പ്രധാന രാഷ്ട്രീയ സമ്മാനം.
അഭിപ്രായവ്യത്യാസങ്ങളും ഗ്രൂപ്പുകളികളും ഉണ്ടെങ്കിലും കോൺഗ്രസിന് ഒരുമിച്ച് എൻഡിഎയെ നേരിടാൻ കഴിയുമെന്നാണ് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കോൺഗ്രസിലെ പലരും കരുതുന്നത്. കോൺഗ്രസിന്റെ അല്ലെങ്കിൽ പ്രതിപക്ഷം ആരോപിക്കുന്ന പ്രധാന രാഷ്ട്രീയ എതിരാളി എന്ന നിലയിലുള്ള നല്ല പഴയ തൊട്ടുകൂടായ്മ ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു. ചില സംസ്ഥാനങ്ങളിൽ എൻഡിഎയെ നേരിടാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന രാഷ്ട്രീയ പരീക്ഷണങ്ങൾ ഭാവിയിൽ അസാധ്യമോ അസംഭവ്യമോ അല്ല. കോൺഗ്രസിനുള്ള സംഘപരിവാറിന്റെ പ്രസാദം യഥാസമയം ഫലമുണ്ടാക്കുന്നതായി തെളിഞ്ഞാൽ ആരും അത്ഭുതപ്പെടേണ്ടതില്ല.
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ