Thursday, August 11, 2022 10:33 PM IST
എം. ജോണ്സണ് റോച്ച്
വികസനത്തിന്റെ അയഥാർഥ വാദമുഖങ്ങൾ ഉന്നയിച്ച്, ഭരണകൂടവും കോർപറേറ്റുകളും ചില മാധ്യമങ്ങളും ഒന്നുചേർന്ന് പൊതുജനബോധത്തെ അട്ടിമറിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. പ്രതിവാദമുഖങ്ങൾ തുറക്കുന്നവരെ വികസനവിരോധികളെന്നു ചാപ്പകുത്തി തുരത്തിക്കൊണ്ടിരിക്കുന്നു. അദാനിക്ക് പൊതുഖജനാവും പൊതുവിഭവങ്ങളും ഭൂമിയും പരസ്യമായിത്തന്നെ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണ്.
വിഴിഞ്ഞം വാണിജ്യ തുറമുഖം ഒട്ടും ലാഭകരമല്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് നാലു പ്രാവശ്യം ഓപ്പണ് ടെൻഡർ വിളിച്ചിട്ടും ലാഭക്ഷമതയില്ലെന്നും, നഷ്ടമുണ്ടാകുമെന്നും ലോകത്തിലെ പ്രമുഖ ട്രാൻസ്ഷിപ്മെന്റ് കന്പനികളെല്ലാം വിലയിരുത്തിയതിനുശേഷം അവർ മുഖംതിരിച്ചു കളഞ്ഞു. ആ സ്ഥാനത്തേക്കാണ് അദാനി സ്വന്തം താത്പര്യങ്ങളും ലക്ഷ്യങ്ങളും പൂർണമായും സംരക്ഷിച്ചുകൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഈ സംരക്ഷണത്തിൽ മുഖ്യമായും നിഴലിക്കുന്നത് തുറമുഖത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ മൂന്നിലൊന്നായ 128 ഏക്കർ, തുറമുഖേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന വ്യവസ്ഥയാണ്.
റിയൽ എസ്റ്റേറ്റ് കച്ചവടം
ഫീസിബിലിറ്റി റിപ്പോർട്ടിന്റെ 12-ാം പേജിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് നമ്മുടെ ഭൂമിയിൽ എങ്ങനെയാണ് അദാനി ഗ്രൂപ്പ് നടപ്പിലാക്കുന്നതെന്ന് വിവരിക്കുന്നതു ശ്രദ്ധിക്കുക: “റസിഡൻഷ്യൽ ഫ്ളാറ്റുകൾക്ക് 45.42 ലക്ഷം ചതുരശ്ര അടി, ചെലവ് 1,172 കോടി രൂപ. റീട്ടെയിൽ ഷോപ്പിംഗ് മാളുകൾക്ക് 38.41 ലക്ഷം ചതുരശ്ര അടി, ചെലവ് 1,055 കോടി രൂപ. ആഡംബര ഹോട്ടലിന് 2.59 ലക്ഷം ചതുരശ്ര അടി, ചെലവ് 180 കോടി രൂപ. വാണിജ്യ ഓഫീസ് കെട്ടിടങ്ങൾക്ക് 13.7 ലക്ഷം ചതുരശ്ര അടി, ചെലവ് 459 കോടി രൂപ. മിഡ് മാർക്കറ്റ് ഹോട്ടലിനു 1.83 ലക്ഷം ചതുരശ്ര അടി, ചെലവ് 81 കോടി രൂപ.” മുകളിൽപ്പറഞ്ഞവയ്ക്ക് 105 ഏക്കർ ഉപയോഗിക്കുന്പോൾ ടൂറിസ്റ്റ് കെട്ടിടങ്ങൾക്ക് 23 ഏക്കറും 413 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. റിയൽ എസ്റ്റേറ്റ് വികസനത്തിനായി 3380 കോടി രൂപയാണ് അദാനി നിക്ഷേപിക്കാൻ പോകുന്നത്.
കരാർ പ്രകാരം തുറമുഖവുമായി ബന്ധമില്ലാത്ത റീട്ടെയിൽ ഷോപ്പിംഗ് മാളുകൾ, റസിഡൻഷ്യൽ ഫ്ളാറ്റുകൾ, ആഡംബര ഹോട്ടലുകൾ, ടൂറിസ്റ്റ് വ്യവസായങ്ങൾ എന്നിവയക്കാണ് അദാനി പ്രധാനമായും നിക്ഷേപം നടത്താൻ പോകുന്നതെന്ന് മുകളിലെ കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ ഏറ്റെടുത്ത 219 ഏക്കറും കടൽ നികത്തിയെടുക്കുന്ന 165 ഏക്കറും കൂടി ചേർത്ത് 384 ഏക്കറാണ് അദാനിയുടെ കൈയിൽ എത്താൻ പോകുന്നത്. ഇതിന്റെ മൂന്നിലൊന്നായ 128 ഏക്കറാണ് അദാനി റിയൽ എസ്റ്റേറ്റിനായി ഉപയോഗിക്കുന്നത്. ഇതിന്റെ വരവ് -ചെലവ് കണക്കുകൾ അദാനിക്കു മാത്രം അവകാശപ്പെട്ട സ്വന്തം കച്ചവടമാണ്. വാണിജ്യ തുറമുഖം അദാനിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് ഒരു മറ മാത്രം!
സാന്പത്തിക വ്യവസ്ഥ
ഇനി വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതിയുടെ സാന്പത്തിക വ്യവസ്ഥ നോക്കുക. പദ്ധതിക്കായി 7525 കോടി രൂപയാണ് അടങ്കൽ തുക. ഇതിൽ 69 ശതമാനമായ 5071 കോടി രൂപ മുടക്കുന്നത് സർക്കാരാണ്. 31 ശതമാനമായ 2454 കോടി രൂപ മുടക്കുന്നത് അദാനിയാണ്. ലാഭക്ഷമതാ ഘടകമെന്ന നിലയിൽ കേന്ദ്രസർക്കാർ നൽകുന്ന 818 കോടി രൂപയും കേരള സർക്കാർ നൽകുന്ന 817 കോടിയും ഗ്രാന്റാണ്. പദ്ധതിയുടെ അടങ്കൽ തുകയുടെ 69 ശതമാനം മുടക്കുന്ന സർക്കാരിന് 15 വർഷം വരെ ലാഭത്തിലൊരു പങ്കുമില്ല. ലാഭത്തിന്റെ 100 ശതമാനവും അദാനിക്കാണ്.
15-ാം വർഷം മുതൽ 69 ശതമാനം മുടക്കുന്നവന് ഒരു ശതമാനവും 31 ശതമാനം മുടക്കുന്നവന് 99 ശതമാനവുമാണ് ലാഭം. ഇതൊരു അപൂർവങ്ങളിൽ അപൂർവമായ സാന്പത്തിക കരാറാണ്. 31 ശതമാനം മുടക്കുന്നവനാണ് 60 വർഷം വരെ തുറമുഖത്തിന്റെ പൂർണനിയന്ത്രണവും നടത്തിപ്പും. 50 വർഷം കഴിഞ്ഞേ ഇനി കരാർ പുതുക്കുകയുള്ളൂ. സർക്കാർ അദാനിക്ക് കൊടുക്കുന്ന ധനം കേരളീയന്റെ പേരിൽ നികുതി ചുമത്തപ്പെടുന്ന പണമോ കേരളീയരെ പണയംവച്ച് കടമെടുക്കുന്ന പണമോ ആയിരിക്കും.
വിഴിഞ്ഞത്തെ സിംഗപ്പൂരും ദുബായിയുമാക്കുമെന്നും അനേകായിരങ്ങൾക്കു വലിയ ശന്പളത്തിൽ പുതിയ തൊഴിൽ കിട്ടുമെന്നുമൊക്കെയുള്ള കേന്ദ്ര -സംസ്ഥാന സർക്കാരുകളും മാധ്യമങ്ങളും കൂടി ആസൂത്രിതമായി നടത്തുന്ന കള്ളപ്രചാരണങ്ങളെ ഓരോന്നായി എടുത്തു പരിശോധിച്ചു നോക്കിയാൽ അവയുടെ പൊള്ളത്തരങ്ങൾ ബോധ്യമാകും. വിഴിഞ്ഞം ട്രാൻസ്ഷിപ്മെന്റ് തുറമുഖത്തിനായി പറഞ്ഞിരിക്കുന്നതിനേക്കാൾ പ്രവർത്തനശേഷിയുള്ള വല്ലാർപാടം ട്രാൻസ്ഷിപ്മെന്റ് തുറമുഖത്തിന്റെ പ്രാരംഭഘട്ടത്തിലും ഇതൊക്കെത്തന്നെയാണ് കൊട്ടിഘോഷിച്ചിരുന്നത്.
ദുബായ് പോർട്ട് വേൾഡ് വല്ലാർപാടത്തെ മറ്റൊരു ദുബായ് തുറമുഖമാക്കുമെന്നായിരുന്നു പ്രഖ്യാപനം. അങ്ങനെ കണ്ടയ്നർ ടെർമിനലുകൾ ഓപ്പറേറ്റ് ചെയ്യുന്ന ആഗോളഭീമനായി ദുബായ് പോർട്ട് വേൾഡിന് തുറമുഖം കൈമാറി. ഇതിനായി മൂലന്പള്ളിക്കാരെ കൈയേറ്റം ചെയ്ത് അവരുടെ പാർപ്പിടങ്ങളിൽനിന്നും നിഷ്ഠുരമായി അടിച്ചിറക്കി. ഈ മാമാങ്കങ്ങൾക്കുശേഷം വല്ലാർപാടത്ത് അറുനൂറോളം തൊഴിലവസരങ്ങൾ മാത്രമാണുണ്ടായത്. തീരദേശവാസികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും വാഗ്ദാനം ചെയ്ത ജോലിയൊന്നും കിട്ടിയില്ലെന്നു മാത്രമല്ല, കുടിയൊഴിപ്പിക്കപ്പെട്ടവരെ പൂർണമായും പുനരധിവസിപ്പിച്ചിട്ടുമില്ല. വല്ലാർപാടത്ത് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കിടപ്പാടത്തിനായുള്ള സമരം സെക്രട്ടേറിയേറ്റു വരെ നീണ്ടിരുന്നു.
വല്ലാർപാടത്തിന്റെ അവസ്ഥ
വിഴിഞ്ഞത്തേക്കാൾ വികസനവാദമുഖങ്ങൾ ഊതിവീർപ്പിച്ച് യാഥാർഥ്യമാക്കിയ വല്ലാർപാടം ട്രാൻസ്ഷിപ്മെന്റ് തുറമുഖത്തിന്റെ ഇന്നത്തെ അവസ്ഥ അതീവ ദയനീയമാണ്. പറഞ്ഞതിൻപ്രകാരമുള്ള മദർഷിപ്പുകൾ വല്ലാർപാടത്ത് കാര്യമായി ഇതുവരെ വന്നിട്ടില്ല. വന്നതാകട്ടെ, പ്രധാനമായും കരിപ്പൂർ, കോയന്പത്തൂർ മേഖലകളിലെ വ്യവസായങ്ങളെ അടിസ്ഥാനമാക്കിയാണ് കയറ്റിറക്ക് നടത്തിയത്. അത്തരമൊരു സാധ്യതപോലും വിഴിഞ്ഞത്ത് കാണുന്നില്ല. തമിഴ്നാട് ഭാഗത്തെ ചരക്ക് കയറ്റിയിറക്കലിന് തൂത്തുക്കുടിയാണ് നിർണായകമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിദത്തമായ വല്ലാർപാടം തുറമുഖത്തിന് പന്ത്രണ്ടു വർഷം മുന്പ് 3000 കോടി രൂപ ചെലവഴിച്ചിട്ടും അന്താരാഷ്ട്ര കപ്പൽ ചാലിനോട് അടുത്തു കിടന്നിട്ടും ദുബായ് പോർട്ട് വേൾഡ് എന്ന ഈ രംഗത്തെ ഒന്നാംകിട കന്പനിക്ക് കൈമാറിയിട്ടും കബോട്ടാഷ് നിയമത്തിൽ ഇളവു വരുത്തിക്കൊടുത്തിട്ടും ദുബായ് പോർട്ട് വേൾഡിന് ഇനി വല്ലാർപാടം തുറമുഖം നടത്തിക്കൊണ്ടുപോകാൻ താത്പര്യമില്ലെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചിരിക്കുകയാണ്. പ്രതിവർഷം 100 കോടി രൂപ നഷ്ടത്തിൽ വല്ലാർപാടം കൂപ്പുകുത്തി വീണിരിക്കുന്നു. വിഴിഞ്ഞം ട്രാൻസ്ഷിപ്മെന്റ് പദ്ധതിയേക്കാൾ വലിയ സ്വപ്നപദ്ധതിയെന്ന് പെരുന്പറ മുഴക്കിയ വല്ലാർപാടത്തിന്റെ കരിഞ്ഞ സ്വപ്നം വിഴിഞ്ഞത്തും ആവർത്തിക്കാൻ പോകുകയാണ്.
എന്നാൽ അദാനിക്ക് നമ്മിൽനിന്നു കിട്ടുന്ന ഭൂമിയിൽ റസിഡൻഷ്യൽ ഫ്ളാറ്റ്, ആഡംബര ഹോട്ടൽ മുതലായ റിയൽ എസ്റ്റേറ്റ് വ്യവസായം കൊഴുക്കുമെന്നതിൽ സംശയമില്ല. അതിനായി കുറഞ്ഞ കൂലിക്ക് ഉത്തരേന്ത്യയിൽനിന്നു തൊഴിലാളികളെക്കൊണ്ടു നിറയ്ക്കാനാണ് സാധ്യത. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു നടന്നുകൊണ്ടിരിക്കുന്ന തൊഴിലുകളിലും തദ്ദേശവാസികളെ കാണാനില്ല. തുറമുഖത്തിൽ ഉണ്ടാകുന്ന തൊഴിലുകൾക്കേ നാം ഉണ്ടാക്കിയ തൊഴിൽ കരാർ വ്യവസ്ഥ ബാധകമാവുകയുള്ളൂ. പദ്ധതി റിപ്പോർട്ടിൽപ്പോലും തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം തൊഴിൽ സാധ്യത പറഞ്ഞിട്ടില്ല. ഇതിൽ തുറമുഖത്തിൽ സ്ഥിരം തൊഴിലാളികൾ 600നു താഴെയും താത്കാലിക തൊഴിലാളികൾ 1300നു താഴെയുമേ പരമാവധി ഉണ്ടാവുകയുള്ളൂ. രണ്ടായിരത്തിൽ താഴെയുള്ള തൊഴിലിനുവേണ്ടി ഉറപ്പുള്ളൊരു സമൂഹമായി ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ തൊഴിലും അതിനോടനുബന്ധിച്ച് തൊഴിലെടുക്കുന്ന നിരവധിപ്പേരുടെ ജീവനോപാധിയുമാണ് നഷ്ടപ്പെടാൻ പോകുന്നത്.
(തുടരും)