Saturday, August 13, 2022 11:12 PM IST
ഉള്ളതുപറഞ്ഞാൽ/ കെ.ഗോപാലകൃഷ്ണൻ
മഹാത്മാഗാന്ധിയുടെയും മറ്റു കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ നടന്ന രക്തരഹിത വിപ്ലവത്തിലൂടെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കു പ്രവേശിച്ചു. എന്നാൽ മതപരമായ സംഘർഷങ്ങൾ നാടിനെ രണ്ട് രാജ്യങ്ങളായി - ഇന്ത്യയും പാക്കിസ്ഥാനുമായി -വിഭജിക്കുന്നതിന് കാരണമാവുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് അങ്ങോട്ടുമിങ്ങോട്ടും മാറേണ്ടിവരികയും അനേകർക്കു ജീവനും സ്വത്തും നഷ്ടപ്പെടുകയും ചെയ്തു.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കി. കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി യുദ്ധമുണ്ടായതും കാലഘട്ടത്തിൽ കണ്ടു. സംഘർഷം തുടരുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തു. 1950 ജനുവരി 26ന് ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറുകയും 1976ൽ അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ്, മതേതരം, ജനാധിപത്യം എന്നീ മൂന്നു വാക്കുകൾ ചേർത്തുകൊണ്ട് ഭരണഘടനയിൽ ഭേദഗതി വരുത്തുകയും ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ദുഃഖകരമായ അവസ്ഥയിൽ തുടർന്നു; പ്രധാന പ്രശ്നം കാഷ്മീരിന്റെതായിരുന്നു. 1965ലും സൈനിക പോരാട്ടമുണ്ടായി.
1971ലും കിഴക്കൻ ബംഗാളിൽനിന്നുള്ള ബംഗാളികളുടെ കൂട്ടപ്പലായനത്തെച്ചൊല്ലി ഏറ്റുമുട്ടലുകൾ ഉണ്ടാവുകയും ഇത് പാക്കിസ്ഥാൻ വിഭജനത്തിലേക്കു നയിക്കുകയും ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യം രൂപീകരിക്കപ്പെടുകയും ചെയ്തു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ആദ്യവർഷങ്ങളിൽ സൗഹാർദപരമായിരുന്നു. എന്നാൽ നദീജലം പങ്കിടൽ, അഭയാർഥി പ്രവാഹം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ പ്രശ്നങ്ങളുണ്ട്. ഇത് പലപ്പോഴും ഉഭയകക്ഷി ബന്ധങ്ങളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു.
അയൽബന്ധങ്ങൾ സൗഹാർദപരമല്ല
ചർച്ചകളിലൂടെ പരിഹരിക്കപ്പെടാതിരുന്നതിനാൽ 1961ൽ ഇന്ത്യ പോർച്ചുഗീസ് കോളനിയായ ഗോവയെ ആക്രമിച്ചു കീഴടക്കി. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യവർഷങ്ങളിൽ ഇന്ത്യയും ചൈനയും സൗഹൃദത്തിലായിരുന്നു. 1962ൽ അതിർത്തിയിലെ പ്രദേശങ്ങളെച്ചൊല്ലി ചൈനയുമായി ഏറ്റുമുട്ടലുകൾ ഉണ്ടായി, അതിനുശേഷം ഇതുവരെ ഒത്തുതീർപ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ അതിർത്തി തർക്കങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ ഇടയ്ക്കിടെ സംഘർഷങ്ങൾക്കു കാരണമാകുന്നു.
1965ൽ പാക്കിസ്ഥാനുമായി സൈനിക പോരാട്ടമുണ്ടായി, അതിൽ ഇന്ത്യ നേട്ടമുണ്ടാക്കുകയും അന്നത്തെ സോവിയറ്റ് യൂണിയൻ മുൻകൈയെടുത്ത് താഷ്കന്റിൽവച്ച് ഒത്തുതീർപ്പുണ്ടാവുകയും ചെയ്തു. ചർച്ചകൾക്കു ശേഷം ജവഹർലാൽ നെഹ്റുവിന്റെ പിൻഗാമിയായി അധികാരമേറ്റ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി അന്തരിച്ചു. 1967ൽ അതിർത്തിയായ നാഥു ലായിൽ വേലി നിർമിക്കുകയായിരുന്ന ഇന്ത്യൻ സൈനികർക്കു നേരേ ചൈനീസ് പട്ടാളം വെടിയുതിർത്തതിനെത്തുടർന്ന് ഇന്ത്യയും ചൈനയും തമ്മിൽ നേരിയ ഉരസലുണ്ടായി.
ചൈനയുടെ സ്വയംഭരണ മേഖലയായ ടിബറ്റ്, ഭൂട്ടാൻ, നേപ്പാൾ എന്നിവയുടെ അതിർത്തി പങ്കിടുന്ന സിക്കിം മേഖല 1975 മേയിൽ ഇന്ത്യയിൽ ചേർന്നു. ഇത് ചൈനയുമായുള്ള ഒരു പ്രാദേശിക തർക്കമായും വികസിച്ചു. തമിഴ് പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയുമായും അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അത് ഇടയ്ക്കിടെ തലപൊക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ അയൽക്കാരുമായുള്ള ബന്ധങ്ങൾ വേണ്ടതുപോലെ സൗഹാർദപരമല്ല.
ഏഷ്യ, ഗൾഫ് മേഖല, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളുടെ കാര്യത്തിൽ ഇന്ത്യക്കു സൗഹൃദമാണുള്ളത്. യൂറോപ്യൻ രാജ്യങ്ങളുമായും കാനഡയുമായും ഉള്ള ബന്ധവും സൗഹാർദപരമാണ്. എന്നാൽ അടുത്തനാളുകളിൽ കാനഡയുമായി ചില അവസരങ്ങളിൽ ബന്ധം വഷളായിട്ടുണ്ട്. 1990കൾ വരെ നമ്മൾ റഷ്യയുമായി കൂടുതൽ അടുക്കുകയും അമേരിക്കയുമായി സൗഹാർദം നിലനിർത്തുകയും ചെയ്തു. പി.വി. നരസിംഹറാവുവിന്റെ കാലത്ത് അമേരിക്കയും ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെട്ടു. ഇപ്പോൾ നാം അമേരിക്കയുമായും റഷ്യയുമായും സൗഹാർദപരമായ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ലോക സംഭവങ്ങൾക്കിടയിലും സുരക്ഷാ സാഹചര്യങ്ങൾക്കിടയിലും ബന്ധങ്ങൾ മാറിക്കൊണ്ടിരിക്കും.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യ ചേരിചേരാ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. ആഗോള വിഷയങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്തു. സോവിയറ്റ് യൂണിയനുമായുള്ള ഉടമ്പടി ദേശീയസുരക്ഷയുടെ കാര്യത്തിൽ ഇന്ത്യക്ക് ശക്തമായ സ്ഥാനം നൽകി. പ്രത്യേകിച്ചും, 1971ൽ ഇന്ത്യയിലേക്ക് അഭയാർഥിപ്രവാഹമുണ്ടായപ്പോഴും അമേരിക്കയുടെയും ചില യൂറോപ്യൻ ശക്തികളുടെയും സജീവ പിന്തുണയുള്ള പാക്കിസ്ഥാനെ നേരിടേണ്ടി വന്നപ്പോഴും. ബഹിരാകാശ ഗവേഷണം, ആണവ ഗവേഷണം, കാർഷിക ഗവേഷണം, ഉത്പാദനം എന്നിവയിലെ നമ്മുടെ മുന്നേറ്റങ്ങൾ രാജ്യത്തെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കി.
സ്വാതന്ത്ര്യാനന്തര വികസനം
സ്വാതന്ത്ര്യാനന്തരംസാമ്പത്തിക രംഗത്ത് രാജ്യം സന്തോഷകരമായ അവസ്ഥയിലായിരുന്നില്ല. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ ബ്രിട്ടന് വ്യക്തമായ മുൻതൂക്കമുള്ള പല മേഖലകളിലും ചൂഷണം ഉണ്ടായിരുന്നു. നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിനു കീഴിൽ, പഞ്ചവത്സര പദ്ധതികളിലൂടെ പരിമിത വിഭവങ്ങളുമായി വിവിധ മേഖലകളിൽ തുടക്കമിട്ടു. സമ്മിശ്ര സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും അതുവഴി പൊതു-സ്വകാര്യ മേഖലകൾക്ക് നേട്ടമുണ്ടാവുകയും ചെയ്തു. ഗണ്യമായി വിദേശനിക്ഷേപമെത്തിയതും വികസനത്തിന് ആക്കംകൂട്ടി. രാജ്യത്തിനകത്തും ലോകമെമ്പാടും ലഭ്യമായ സാങ്കേതിക പരിജ്ഞാനങ്ങൾ ഉപയോഗിച്ച് തദ്ദേശീയ വിഭവങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലുടനീളമുള്ള വികസനത്തിനുള്ള പദ്ധതി തയാറാക്കപ്പെട്ടു
ബഹിരാകാശ ഗവേഷണം, രാജ്യത്തിന്റെ സുരക്ഷ, ആധുനിക ആയുധങ്ങളുടെ വികസനം, ആണവ ഗവേഷണം, സമുദ്ര ഗവേഷണം, മാനേജ്മെന്റ് വൈദഗ്ധ്യം, കാർഷിക ഗവേഷണം എന്നിവയിൽ സ്ഥാപനങ്ങൾ യാഥാർഥ്യമായി. ഐഐടികൾ, ഐഐഎമ്മുകൾ, ഐഎസ്ആർഒ, സർവകലാശാലകൾ, ഹൈടെക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ചു. ഈ സ്ഥാപനങ്ങളിൽനിന്നുള്ള നമ്മുടെ വിദ്യാർഥികൾ ലോകമെമ്പാടുമുള്ള നിരവധി ബഹുരാഷ്ട്ര കമ്പനികൾക്കു നേതൃത്വം നൽകുന്നതുവരെയെത്തിയതിനാൽ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി നമുക്ക് ലോകമെമ്പാടും അംഗീകാരം ലഭിക്കുന്നുണ്ട്. അന്തരിച്ച സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭയിൽ നടത്തിയ ഉജ്വലമായ പ്രസംഗത്തിൽ ഈ ഇന്ത്യൻ ഹൈടെക് സ്ഥാപനങ്ങളുടെ സംഭാവനകൾ ചൂണ്ടിക്കാണിച്ചു. അതേസമയം ഇന്ത്യയുടെ അയൽരാജ്യം ലോകസമാധാനത്തിനും വിവിധ മേഖലകളിലെ പ്രമുഖ നേതാക്കളുടെ ജീവിതത്തിനും ഭംഗം വരുത്തുന്ന തീവ്രവാദികളെ സൃഷ്ടിക്കുന്നതിൽ അഭിരമിക്കുന്നു.
അതുപോലെ, ശാസ്ത്രമേഖലയിലും ലബോറട്ടറി, മെഡിക്കൽ, കാർഷിക മേഖലകളിലും ആവശ്യമായ ഉപകരണങ്ങളും വസ്തുക്കളും നിർമിക്കുന്ന വിവിധ സ്ഥാപനങ്ങൾ ഇന്ത്യയിലുടനീളമുണ്ട്. വിഭവങ്ങൾ ലഭ്യമായ, അനുയോജ്യമായ സ്ഥലങ്ങളിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അവ വളർന്നുവരുന്നുമുണ്ട്. ഇതിന്റെയൊക്കെ ലിസ്റ്റ് ദൈർഘ്യമേറിയതാണ്, ഒരു ചെറിയ ലേഖനത്തിൽ പരാമർശിക്കാൻ കഴിയില്ല. ഇന്ത്യ ഇത്തരമൊരു സ്ഥാനം കൈവരിച്ചിട്ടുണ്ടെങ്കിൽ, പരിമിത വിഭവങ്ങളും എണ്ണത്തിൽ കുറഞ്ഞ വിദഗ്ധരും മാത്രമുണ്ടായിരുന്ന നമ്മുടെ ആദ്യകാല ഭരണാധികാരികളുടെ സംഭാവനകൾ നമുക്ക് അവഗണിക്കാനാവില്ല. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും സാമ്പത്തിക ശേഷിയുള്ള നിക്ഷേപകരും ഈ പദ്ധതികൾക്ക് സഹായം നൽകിയെന്നത്, ഇന്ത്യയുടെ ഭരണാധികാരികൾക്ക് അന്നുണ്ടായിരുന്ന വിശ്വാസ്യത തെളിയിക്കുന്നു. ഇന്നുള്ള ചിലർ അതിൽ പ്രശംസ കാണുന്നില്ലെങ്കിലും സമൃദ്ധിക്കുവേണ്ടിയുള്ള പദ്ധതികളായിരുന്നു അവ. ബ്രിട്ടീഷ് സാമ്രാജ്യത്തെ സമാധാനപരമായ സത്യഗ്രഹത്തിലൂടെ കെട്ടുകെട്ടിച്ച് ആദ്യകാല നേതാക്കൾ സ്ഥാപിച്ച ഈ ഉറച്ച അടിത്തറയിൽ നിന്നുകൊണ്ട് ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്ക് രാഷ്ട്രത്തെ പടുത്തുയർത്താൻ കഴിയുന്നില്ല. പഴയകാല നേതാക്കളുടെ ആദർശവും മൂല്യങ്ങളും നയങ്ങളും ഉയർത്തിപ്പിടിക്കുന്നതിലും അവർ പരാജയപ്പെടുന്നു.
സാന്പത്തിക മുന്നേറ്റം
മാറിക്കൊണ്ടിരിക്കുന്ന ലോകം, സാങ്കേതിക മുന്നേറ്റങ്ങൾ, മാനേജ്മെന്റ് രീതികൾ, സുരക്ഷാ ആശങ്കകൾ എന്നിവയും വിപണിയും അതിന്റെ സ്വാധീനം ഉടനീളം പ്രകടിപ്പിക്കും. സോവിയറ്റ് യൂണിയന്റെയും അതിന്റെ രാഷ്ട്രീയ മൂല്യങ്ങളുടെയും തകർച്ച ലോകത്ത് ശ്രദ്ധേയമായ മാറ്റമുണ്ടാക്കി. റഷ്യ പോലും രാജ്യത്തിനകത്തും പുറത്തുമുള്ള ഭാഗിക സ്വതന്ത്ര വിപണി ഉറ്റുനോക്കാൻ തുടങ്ങി. ഇന്ത്യയിൽ സാമ്പത്തിക സാഹചര്യങ്ങൾ ദുർബലമാകുകയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി കരുതൽ സ്വർണം ഉപയോഗിക്കുകയുമുണ്ടായി. രാജ്യത്തിന്റെ വികസനത്തിനും സുരക്ഷാ താത്പര്യങ്ങൾക്കും ഇന്ത്യക്കും വ്യവസ്ഥാപരമായ മാറ്റങ്ങളും പുതിയ രീതികളും ആവശ്യമാണെന്ന് പി.വി. നരസിംഹ റാവു കണ്ടെത്തി. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും വികസനത്തിന്റെ പാതയിലേക്കു തിരികെ കൊണ്ടുവരാനും സുപ്രധാന സാമ്പത്തിക, പണനയ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഡോ. മൻമോഹൻ സിംഗിനെപ്പോലുള്ള ഒരു പ്രധാന സാമ്പത്തിക വിദഗ്ധൻ അദ്ദേഹത്തിന്റെ സഹായിയും ധനമന്ത്രിയുമായിരുന്നതിനാൽ ഇതെളുപ്പമായി. ഉദാരവത്കരണവും വീണ്ടെടുക്കൽ നടപടികളും നടപ്പായി.
റാവുവിന്റെ പിൻഗാമികളിൽ ചിലരും ഇതേ നയങ്ങൾ പിന്തുടർന്നെങ്കിലും അതിൽ വെള്ളംചേർത്തു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉത്പന്നങ്ങളുടെ മികവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്ന ഒരു സമ്പദ്വ്യവസ്ഥയാണ് റാവു വിഭാവനം ചെയ്തിരുന്നതെങ്കിൽ, പല പിൻഗാമികളും പ്രധാനമായും ചിന്തിച്ചത് പൊതുമേഖല നിർത്തലാക്കുന്നതിനെക്കുറിച്ചോ വരുമാനം നേടാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയെക്കുറിച്ചോ ആയിരുന്നെന്ന് അധികാരത്തിൽനിന്നിറങ്ങിയ ശേഷം റാവു തന്നെ ഈ ലേഖകനോടു പറഞ്ഞിട്ടുണ്ട്. സമ്പദ്വ്യവസ്ഥയെ സജീവമാക്കുന്നതിനും വികസന പ്രക്രിയയെ ഉത്തേജിപ്പിക്കുന്നതിനും അടൽ ബിഹാരി വാജ്പേയിക്കു പോലും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഫലപ്രദമായ പിന്തുണ ഇല്ലാതിരുന്നതാണ് അദ്ദേഹത്തിനു വെല്ലുവിളിയായത്. കേന്ദ്ര ധനമന്ത്രി എന്ന നിലയിൽ പ്രണാബ് മുഖർജിയും നവീകരിക്കാനും മെച്ചപ്പെടുത്താനും ആഗ്രഹിച്ചിരുന്നു.
ഡോ. സിംഗ് അദ്ദേഹത്തിന് സ്വാതന്ത്ര്യം നൽകിയെങ്കിലും പഴയ മോഡിൽനിന്നു പുറത്തുകടക്കാൻ പ്രണാബിനു കഴിയില്ലെന്ന് ചിലർക്കു തോന്നി. ഡോ. സിംഗിന്റെ വെല്ലുവിളികൾ നിസാരമായിരുന്നില്ല. അദ്ദേഹത്തെപ്പോലെ ആദർശനിഷ്ഠയുള്ള നേതാവിന് കൈകാര്യം ചെയ്യാൻ കഴിയുന്നവരായിരുന്നില്ല കൂടെയുണ്ടായിരുന്നത്. സ്വകാര്യമേഖല നിക്ഷേപം ആകർഷിക്കുന്നതിനുള്ള പതിവ് തുടർനടപടികൾ ഏറെക്കുറെ ഇല്ലാതായി. പദ്ധതികളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിവിധ മേഖലകളിൽ നടത്തിയ നിക്ഷേപങ്ങളും നഷ്ടപ്പെട്ടു. ഡോ. സിംഗ് സർക്കാരിൽ തെറ്റ് കണ്ടെത്താൻ കോൺഗ്രസിലെ യുവാക്കൾ അന്നത്തെ പ്രതിപക്ഷത്തെപ്പോലെ സജീവമായിരുന്നു. ഡോ. സിംഗിന്റെ രണ്ടാം ടേമിന് പലതരത്തിലുള്ള കുറവുകളും പല ആരോപണങ്ങളും ഉണ്ടായി. അവയിൽ ചിലത് വ്യാജമായിരുന്നു.
മോദി ശോഭിക്കുന്നില്ല
മികച്ച പദ്ധതികളും നയങ്ങളും പരിപാടികളും ഇല്ലാതെ നരേന്ദ്ര മോദി സർക്കാർ ഒരുപാട് ചെയ്യാൻ ആഗ്രഹിച്ചു. ഒരു ക്ലീൻ ഗവൺമെന്റ് പ്രതിച്ഛായ കെട്ടിപ്പെടുക്കാനും അദ്ഭുതങ്ങൾ സൃഷ്ടിക്കാനും അദ്ദേഹത്തിനു താത്പര്യമുണ്ട്. നോട്ട് നിരോധനവും ജിഎസ്ടിയും ഫലപ്രദമായ വരുമാനം നൽകിയില്ല. പ്രായോഗികവും അനുകൂലവുമായ പരിഹാരങ്ങളുമായി വരേണ്ടതിനു പകരം 55 വർഷം മുമ്പുള്ള രാജ്യത്തെ ഭരണാധികാരികളുടെ പ്രതിച്ഛായയും നയങ്ങളും കളങ്കപ്പെടുത്തുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
പുതിയ പാർലമെന്റ് ഹൗസ്, പ്രധാനമന്ത്രിയുടെ വീട്, പ്രധാനമന്ത്രിയുടെ ഓഫീസ്, സൈനികർക്ക് പുതിയ കെട്ടിടങ്ങൾ തുടങ്ങി പുതിയ പ്രോജക്ടുകളിലും അദ്ദേഹം ശ്രദ്ധാലുവാണ്. പാചകവാതകവും പാവപ്പെട്ടവർക്ക് വീടും നൽകുന്നതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ തന്നെ പല പദ്ധതികളും ആഗ്രഹിച്ച ഫലം കണ്ടില്ല. പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ വിലവർധന പ്രതികൂലമായി ബാധിച്ചു.
പൊതുമേഖലാ ഓഹരിവിൽപ്പനയിലൂടെ വരുമാനം വർധിച്ചെങ്കിലും അത്തരത്തിലുള്ള മറ്റു സംരംഭങ്ങൾ വാങ്ങിയതിനാൽ വലിയ നേട്ടമുണ്ടാക്കിയില്ല. മോദിക്ക് ഫലപ്രദമായ സാമ്പത്തിക ഉപദേശകസംഘം ഇല്ലായിരുന്നു, അല്ലെങ്കിൽ അവരുടെ ശിപാർശകൾ പാളിപ്പോയി. പ്രഗത്ഭരായ സാമ്പത്തിക വിദഗ്ധരും ആസൂത്രകരും പ്രധാനമന്ത്രിയെ സഹായിക്കേണ്ടതുണ്ട്, എന്നാൽ ഇപ്പോൾ അവരൊന്നും കാര്യക്ഷമമായി പ്രവർത്തിക്കുകയോ ജനങ്ങളുടെ പ്രയോജനത്തിനായി തൊഴിലും വികസനവും ഉറപ്പാക്കുന്ന പദ്ധതികൾ കൊണ്ടുവരികയോ ചെയ്യുന്നില്ല.
ഇന്ത്യയിൽ ആവശ്യത്തിന് വിഭവങ്ങളുണ്ട്. നല്ല വിദ്യാഭ്യാസം നേടിയവരും പരിശീലനം സിദ്ധിച്ചവരുമായ മാനേജ്മെന്റ് വിദഗ്ധരെ പ്രോജക്ടുകൾ നടപ്പാക്കാൻ അനുവദിച്ചാൽ ഫലമുണ്ടാകും. മികച്ച കോർപ്പറേറ്റുകൾ ഇന്ന് ദശലക്ഷക്കണക്കിന് രൂപയുടെ പദ്ധതികൾ നടത്താൻ ഏൽപ്പിക്കുന്നത് യോഗ്യതയുള്ള ഇന്ത്യക്കാരെയാണ്. നമ്മുടെ നേതാക്കൾ അവരെ വിശ്വസിക്കാൻ തയാറാവുകയും ആധുനിക മാനേജ്മെന്റ് തത്വങ്ങളും സമ്പ്രദായങ്ങളും ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം അവർക്കു നൽകുകയും വേണം. നാം കുതിക്കാൻ തയാറാണ്. ഈ അവസരം നാം വിനിയോഗിക്കണം.