Monday, August 15, 2022 12:57 AM IST
എ.വി. സുനിൽ
ഭരണപക്ഷവും പ്രതിപക്ഷവും എണ്ണിയാലൊടുങ്ങാത്ത വിമതപക്ഷങ്ങളും ചേർന്നുരൂപപ്പെടുത്തിയ സന്പന്നവും സങ്കീർണവുമായൊരു രാഷ്ട്രീയ ഭൂമികയിൽ നിലയുറപ്പിച്ചുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം ഈ നിമിഷംവരെ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം.
ഇഴകീറിയെടുത്താൽ ജാതിയും മതവും കുടുംബാധിപത്യവും ഏകാധിപത്യവും അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം പ്രകടമാണെങ്കിലും അവയെല്ലാം നിഷ്പ്രഭമാക്കുന്ന ജനാധിപത്യബോധം അവശ്യഘട്ടങ്ങളിലെല്ലാം ജനാധിപത്യ ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്. ആ ഉൾക്കരുത്തിൽ, എഴുപത്തിയഞ്ചെന്ന ഹ്രസ്വകാലംകൊണ്ട് ജനാധിപത്യ ലോകക്രമത്തിന്റെ വഴികാട്ടിയായി മാറാൻതന്നെ രാജ്യത്തിനു കഴിഞ്ഞു.
സ്വാതന്ത്ര്യ പ്രസ്ഥാനകാലത്തു രൂപംകൊണ്ട കൂട്ടായ്മകളുടെ നിലപാടുകളും ധാർമികതയുമൊക്കെത്തന്നെയാണ് ഇന്നും ഉത്തമ രാഷ്ട്രീയകക്ഷികളുടെ അളവുകോലായി കണക്കാക്കുന്നത്, പുതുകാലത്ത് അവയിൽ പലതും അപ്രായോഗികമാണെന്നു നേതാക്കൾ പോലും സമ്മതിക്കുന്പോഴും. എന്തായാലും ദേശീയ പ്രസ്ഥാനങ്ങളുടെ ദീപശിഖ അവശേഷിപ്പിച്ച ഇത്തിരിവെട്ടത്തിലൂടെ തന്നെയാണ് രാഷ്ട്രീയ ഇന്ത്യയുടെ യാത്ര.
ദേശീയപ്രസ്ഥാനങ്ങളുടെ നേരവകാശി
സ്വാതന്ത്ര്യസമരത്തിനു നേതൃപരമായ പങ്കുവഹിച്ച ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് സ്വാതന്ത്രാനന്തരവും ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിൽ നിർണായക സ്വാധീനമായി തുടരുകയാണ്, ഉയർച്ചതാഴ്ചകളോടെയാണെങ്കിലും. നാനാത്വത്തിൽ ഏകത്വമെന്ന വലിയൊരു നിർവചനത്തിലൂടെ ഇന്ത്യയെ ഒന്നിപ്പിക്കാനായ വലിയൊരു നേതൃത്വനിരയായിരുന്നു കോൺഗ്രസിന്റെ കരുത്ത്.
ജവഹർലാൽ നെഹ്റുവും സർദാർ പട്ടേലും മൗലാനാ ആസാദും സി.രാജഗോപാലാചാരിയും രാജേന്ദ്രപ്രസാദും പോലുള്ളവരുടെ സാന്നിധ്യവും ഗാന്ധിജിയുടെ അദൃശ്യസാന്നിധ്യവും കൂടിച്ചേർന്ന് സ്വാതന്ത്യാനന്തരം രാജ്യത്തെ ഏറ്റവുംവലിയ രാഷ്ട്രീയ പ്രസ്ഥാനമായി കോൺഗ്രസ് വളർന്നു.
എന്നാൽ, അഭിപ്രായവ്യത്യാസവും കിടമത്സരവും അധികാരത്തിലെത്തിയ കാലംമുതലേ അതിനൊപ്പംകൂടി. ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ വഴിത്തിരിവുകളിലെല്ലാം ഒരു ഭാഗത്തുണ്ടായിരുന്ന കോണ്‍ഗ്രസിൽ 75 വർഷംകൊണ്ട് എഴുപതിലധികം രാഷ്ട്രീയകക്ഷികൾ പിറവികൊണ്ടത് അങ്ങനെയാണ്. ഒരുപക്ഷേ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അമ്മത്തൊട്ടിലെന്നുവരെ കോൺഗ്രസിനെ വിശേഷിപ്പിക്കാം.
എന്നിട്ടും സ്വാതന്ത്ര്യാനന്തരം നടന്ന 17 പൊതുതെരഞ്ഞെടുപ്പുകളിൽ ഏഴുതവണയേ കേവല ഭൂരിപക്ഷത്തോടെ ഭരണം സ്വന്തമാക്കാൻ കോൺഗ്രസിനു കഴിഞ്ഞിട്ടുള്ളൂ. മൂന്നു തവണ സഖ്യകക്ഷികളിലൂടെയും ഭരണത്തിലെത്തി. മുക്കാൽ നൂറ്റാണ്ടു ചരിത്രത്തിൽ 54 വർഷവും രാജ്യംഭരിച്ചത് കോൺഗ്രസ് സർക്കാരുകളായിരുന്നു.
നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെ ആറു പ്രധാനമന്ത്രിമാരും ആയിരക്കണക്കിന് ഭാവനാസന്പന്നരായ നേതാക്കളെയും കോൺഗ്രസ് രാജ്യത്തിനു സമ്മാനിച്ചു. പഞ്ചവത്സര പദ്ധതികൾ മുതൽ വിവരാവകാശ നിയമംവരെ ആധുനിക ഇന്ത്യയുടെ വളർച്ചയുടെ അസ്ഥിവാരമായ ഒട്ടേറെ തീരുമാനങ്ങളാണ് ഈ നേതാക്കളിലൂടെ രാജ്യത്തിനു ലഭിച്ചത്.
1969ലും 79ലും അഭിമുഖീകരിച്ച പിളർപ്പുകൾ സംഘടനയെന്ന നിലയിൽ പാർട്ടിക്കുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. ചെറുകക്ഷികളുടെ കൂട്ടായ്മയിലേക്കു രാജ്യം നീങ്ങുന്നതും ഈ പിളർപ്പുകളിലൂടെയാണ്. വർഷങ്ങളോളം ഭരണത്തിനു പുറത്തുനിൽക്കേണ്ടിവരുന്ന അവസ്ഥയിൽ കോണ്‍ഗ്രസിന് ഇപ്പോൾ ചിന്താകാലമാണ്, എങ്ങനെ ജനഹൃദയങ്ങളിലേക്കു തിരികെയെത്താമെന്ന ചിന്തകളുടെ കാലം.
തീവ്ര ദേശീയതയിലൂന്നി വളർച്ച
നാലു ദശകംകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകാൻ ബിജെപിക്കു കഴിഞ്ഞതു ഭരണ നൈപുണ്യവും നേതൃമികവുംകൊണ്ടു മാത്രമായിരുന്നില്ല, തീവ്രദേശീയതയിലൂന്നിയ നിലപാടുകളിലൂടെയുമായിരുന്നു. 1980 ഏപ്രിൽ ആറിനാണ് ബിജെപിയുടെ ജനനം. 1951ൽ ശ്യാമപ്രസാദ് മുഖർജി രൂപീകരിച്ച ജനസംഘത്തിന്റെ പുതുരൂപമായിരുന്നു അത്.
അടിയന്തരാവസ്ഥയ്ക്കു ശേഷം 1980ൽ ജനസംഘം പിരിച്ചുവിടുകയും പ്രധാനപ്പെട്ട ഏതാനും പ്രവർത്തകർ ചേർന്നു ബിജെപി രൂപീകരിക്കുകയുമായിരുന്നു. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയായിരുന്നു ആദ്യപ്രസിഡന്റ്. എൽ.കെ. അഡ്വാനിയായിരുന്നു മറ്റൊരു പ്രമുഖൻ. വെറും രണ്ടു സീറ്റുമായി ലോക്സഭയിലെത്തിയ പാർട്ടി 2014 ആകുന്പോഴേക്കും 282 സീറ്റുമായി ഭരണം സ്വന്തമാക്കി. നേതൃത്വത്തിലേക്കുവന്ന നരേന്ദ്ര മോദിയിലൂടെ തുടർച്ചയായി രണ്ടുതവണ കേന്ദ്രത്തിൽ ഭരണം സ്വന്തമാക്കിയ പാർട്ടിയും സഖ്യകക്ഷികളും ചേർന്നു പതിനേഴ് സംസ്ഥാനങ്ങളിലും ഭരണത്തിനു നേതൃത്വം നൽകുന്നു.
ബാലറ്റ് വിപ്ലവം
സ്വാതന്ത്ര്യസമരം തന്നെയാണ് ഇടതു പാർട്ടികളുടെയും പിറവിക്കു പിന്നിൽ. ഭഗത് സിംഗും സുഖ്ദേവും രാജഗുരുവും എകെജിയും പോലുള്ളവരുടെ സമരജ്വാലകളിലൂടെ 1925ൽ കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പിറന്നു.
ആശയഭിന്നതയെത്തുടർന്ന് 1964ൽ പാർട്ടി പിളർന്ന് സിപിഐ (എം) രൂപീകൃതമായി. ബഹുജനാടിത്തറയുടെ കാര്യത്തിൽ പലസംസ്ഥാനങ്ങളിലും പിന്നിലാണെങ്കിലും ആശയദൃഢതയുടെ കാര്യത്തിൽ ഇന്നും രാജ്യം പ്രതീക്ഷയർപ്പിക്കുന്ന ശബ്ദങ്ങളിലൊന്ന് ഇടതുപക്ഷത്തിന്റേതാണ്. ലഘുലേഖകളിലൂടെയും രഹസ്യയോഗങ്ങളിലൂടെയും പ്രവർത്തനത്തിനു തുടക്കംകുറിച്ച പാർട്ടി ഇന്ത്യൻ സാഹചര്യത്തിൽ പാർലമെന്ററി ജനാധിപത്യം എന്ന അടവുനയത്തെ അംഗീകരിക്കുകയായിരുന്നു എന്നാണ് വ്യാഖ്യാനം.
ഇതുവഴി കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും പലവട്ടം അധികാരത്തിലെത്താൻ കഴിഞ്ഞു. ദേശീയതലത്തിൽ ഭരണത്തിന് അവസരം ലഭിച്ചുവെങ്കിലും സിപിഐ മാത്രമാണ് അതിൽ പങ്കാളിയായത്. പ്രബലകക്ഷിയായ സിപിഎം അതിൽനിന്നു മാറിനിന്നു. പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതിബസുവിനു പ്രധാനമന്ത്രിക്കസേര നഷ്ടമായ ആ നിലപാടിനെ ചരിത്രപരമായ വിഢിത്തം എന്ന് അദ്ദേഹം തന്നെ പിന്നീട് വിലയിരുത്തിയിട്ടുണ്ട്.
എന്തായാലും ബാലറ്റു പേപ്പറിലൂടെ അധികാരത്തിലെത്തിയ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം എന്ന നേട്ടം സ്വന്തമാക്കിയ കേരള ഘടകം ഭരണത്തുടർച്ചയെന്ന മറ്റൊരു നാഴികക്കല്ലും പിന്നിട്ടു. ആന്ധ്ര, ബിഹാർ, തമിഴ്നാട്, തെലുങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നാമമാത്രമായ സാന്നിധ്യവും ഇരുപാർട്ടികൾക്കുമുണ്ട്.
ജനതാപരിവാരം
ഇന്ത്യയിൽ ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കു തുടക്കംകുറിക്കുന്നതും സ്വാതന്ത്ര്യ സമരകാലത്തെ ജനകീയകൂട്ടായ്മകളാണ്. കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗമായി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ 1934ലാണ് ഒരുസംഘം നേതാക്കൾ ഒത്തുചേരുന്നത്. ജയപ്രകാശ് നാരായണ്‍, യൂസഫ് മെഹറലി, അച്യുത് പട്വർധൻ, അശോക് മേത്ത, എം.ആർ. മസാനി, എൻ.ജി. ഗോറെ, എസ്.എം. ജോഷി തുടങ്ങിയവരായിരുന്നു നേതൃനിരയിൽ. ഗാന്ധിയൻ നിലപാടുകളെ ചോദ്യംചെയ്ത ഇവർ പുതിയൊരു സംഘമായി രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ സ്വാധീനമുണ്ടാക്കി.
1977ൽ മൊറാർജി ദേശായിലൂടെ സോഷ്യലിസ്റ്റുകൾ ആദ്യമായി അധികാരവും സ്വന്തമാക്കി. വളരെപ്പെട്ടെന്ന് സർക്കാരിന് സ്ഥാനമൊഴിയേണ്ടി വന്നുവെങ്കിലും കോണ്‍ഗ്രസ് എന്ന പ്രബല ശക്തിയെ വെല്ലുവിളിക്കാനാകുമെന്ന് ഇതുവഴി തെളിയിക്കാനായി. ജനതാ-സോഷ്യലിസ്റ്റ് പാരന്പര്യമുള്ള അടുത്ത മന്ത്രിസഭ വി.പി.സിംഗിന്റെ നേതൃത്വത്തിലുള്ളതായിരുന്നു. കോണ്‍ഗ്രസിൽനിന്നു തെറ്റിപ്പിരിഞ്ഞ് വന്ന വി.പി. സിംഗ് ജനതാദളിന്റെ നേതൃത്വത്തിലേക്കു വളരെപ്പെട്ടെന്നു കടന്നുകയറുകയായിരുന്നു. ചന്ദ്രശേഖർ, ദേവഗൗഡ, ഐ.കെ. ഗുജ്റാൾ എന്നിങ്ങനെ പിന്തുടർച്ചയും ജനതാപരിവാരത്തിൽ നിന്നുണ്ടായി.
രാജീവ് ഗാന്ധിയുടെ മരണം, ബോഫോഴ്സ് വിവാദം, മണ്ഡൽകമ്മിഷൻ റിപ്പോർട്ട് തുടങ്ങി ഒട്ടന്നവധി കാരണങ്ങൾ ഇത്തരം പരീക്ഷണ സർക്കാരുകളുടെ അടിയൊഴുക്കുകളായി നിലനിന്നിരുന്നു എന്നതാണ് യാഥാർഥ്യം.
പുതിയ പരീക്ഷണങ്ങൾ
വ്യവസ്ഥാപിത കക്ഷികളോടുള്ള പ്രതിഷേധമായി ഒട്ടേറെ പരീക്ഷണങ്ങൾക്കും സ്വാതന്ത്രാനന്തരം ഇന്ത്യൻ രാഷ്ട്രീയം സാക്ഷിയായി. അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാർട്ടി സമീപകാല ഉദാഹരണം. അഴിമതിവിരുദ്ധത മുഖ്യമുദ്രയായി കൊണ്ടുവന്ന ആം ആദ്മിയുടെ നേതാക്കൾത്തന്നെ അഴിമതിക്കേസിൽ പ്രതിസ്ഥാനത്തെത്തുന്നതും രാജ്യംകണ്ടു.
വോട്ടർമാരെ ആകർഷിക്കുന്നതിനു സൗജന്യങ്ങൾ നൽകുന്നതിനെ എതിർക്കുന്ന നേതാവുതന്നെ വോട്ടിനായി സർവതും സൗജന്യമാക്കുകയെന്ന നിലപാടിലേക്കു നീങ്ങുന്നു. അത്തരത്തിൽ ഒട്ടേറെ വൈരുധ്യങ്ങളുണ്ടെങ്കിലും ഒഴുകുന്ന പുഴ പോലെ ഇന്ത്യൻ ജനാധിപത്യം മുന്നോട്ടുതന്നെയാണ്. മാലിന്യങ്ങൾ ചിലപ്പോൾ കരയ്ക്കടിയാം ഒഴുക്കിൽ തുടർന്നേക്കാം പക്ഷേ, മുന്നോട്ടുള്ള യാത്രയ്ക്കു വിരാമമേയില്ല.