Thursday, August 18, 2022 10:10 PM IST
അഡ്വ. ജി. സുഗുണൻ
പ്രമാദമായ മാനഭംഗ-കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയയ്ക്കുന്നത് തികഞ്ഞ നീതി നിഷേധമാണെന്ന കാര്യത്തിൽ സംശയമില്ല. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ ഇത്തരം പ്രതികൾ തങ്ങൾക്കു വേണ്ടപ്പെട്ടവരാണെങ്കിൽ നിലവിലുള്ള നീതിയും നിയമവുമെല്ലാം വിസ്മരിച്ചുകൊണ്ട് അനുകൂലമായ നിലപാട് സ്വീകരിക്കാൻ വൈമുഖ്യം കാണിക്കാറില്ല. ഗുജറാത്ത് കലാപത്തിനിടെ ഉണ്ടായ ബിൽക്കീസ് ബാനു കേസിലെ പ്രതികളായ 11 പേരെ കഴിഞ്ഞ ദിവസം ജയിലിൽനിന്നു വിട്ടയച്ചുകൊണ്ടുള്ള ഗുജറാത്ത് സർക്കാർ തീരുമാനം രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള നഗ്നമായ വെല്ലുവിളിയാണ്.
നീതിയും നിയമവും നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്ക് അറിയാത്ത കാര്യമല്ല. നീതിനിഷേധവും നിയമത്തോടുള്ള വെല്ലുവിളിയും ജനാധിപത്യരാജ്യത്തിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. നിർഭാഗ്യവശാൽ ഭീബത്സമായ മാനഭംഗവും കൂട്ടക്കുരുതിയും നടത്തിയ പ്രതികളെ ഭരണാധികാരികൾ ഒരു നീതീകരണവുമില്ലാതെ നിരുപാധികം മോചിപ്പിച്ചിരിക്കുകയാണ്.
ശരിയും തെറ്റും വിവേചിക്കുകയും മനുഷ്യവർഗത്തിന്റെ അവകാശങ്ങളും കടമകളും അനുശാസിക്കുകയും ചെയ്യുന്നവയാണ് സ്വാഭാവിക നീതി. സദാചാരം, നീതി, ധർമം തുടങ്ങിയ പ്രമാണങ്ങളാണ് അതിന്റെ ഉള്ളടക്കം. നീതി ഉറപ്പാക്കുകയും അതിന്റെ ദുരുപയോഗത്തെ തടയുകയുമാണ് സ്വാഭാവികനീതിയുടെ ഉദ്ദേശ്യം. ഈ സ്വാഭാവികനീതി ബിൽക്കീസ് ബാനു കേസിൽ എത്രത്തോളം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നുള്ളത് ചർച്ചചെയ്യേണ്ട വിഷയമാണ്.
നീതിയും നിയമവും നമ്മുടെ രാജ്യത്ത് സംരക്ഷിക്കപ്പെട്ടേ മതിയാകൂ. എന്തായാലും നമ്മുടെ ഭരണഘടന ഇക്കാര്യത്തിൽ ഊന്നൽ നൽകിയിട്ടുണ്ടെന്നുള്ള കാര്യം വിസ്മരിക്കാൻ കഴിയുകയില്ല. നിർഭാഗ്യവശാൽ ഭരണണകൂടത്തിന്റെ സ്വാധീനവും നിയന്ത്രണവും ഇവിടെ ജുഡീഷറിയിലുമുണ്ടെന്നതിൽ സംശയമില്ല. ഭരണകൂടം തെറ്റായ പന്ഥാവിലേക്ക് നീങ്ങിയാൽ അതിനെ തടയിടേണ്ട ഭരണഘടനാപരമായ ബാധ്യത ജുഡീഷറിക്കുണ്ട്. എന്നാൽ പലപ്പോഴും ജുഡീഷറിക്ക് അതിനു കഴിയുന്നില്ലെന്നത് യാഥാർഥ്യമാണ്.
ബിജെപി സർക്കാരിന്റെ കരുതൽ
ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയയ്ക്കാൻ തീരുമാനമെടുത്തിരിക്കുന്നത് ഗുജറാത്ത് സർക്കാരാണ്. ഗുജറാത്ത് കലാപമുണ്ടായ കാലത്ത് അധികാരത്തിലുണ്ടായിരുന്ന പാർട്ടിതന്നെയാണ് ഇപ്പോഴും അവിടെ അധികാരത്തിൽ തുടരുന്നത്. ഈ സർക്കാരാണ് നീതിയും നിയമവും കാറ്റിൽ പറത്തിക്കൊണ്ട് കൊലപാതക-മാനഭംഗക്കേസ് പ്രതികളെ തടവിൽനിന്നു മോചിപ്പിച്ചുകൊണ്ടുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ശിക്ഷാ ഇളവിൽ മാനഭംഗക്കേസ് കുറ്റവാളികളെ മോചിപ്പിക്കില്ലെന്ന് കഴിഞ്ഞ ജൂണിലാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഈ നിലപാട് തകിടംമറിച്ചാണ് ബിൽക്കീസ് ബാനു കേസിൽ പ്രതികളെ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2002 മാർച്ചിൽ ഗുജറാത്ത് കലാപത്തിനിടയിലാണ് അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടമാനഭംഗം ചെയ്യുകയും കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേർ ഓടി രക്ഷപ്പെട്ടു. വിവാദമായ ഈ സംഭവത്തിൽ 2004ൽ ആണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിൽ വിചാരണ ആരംഭിച്ചെങ്കിലും സാക്ഷികളെ ഉപദ്രവിക്കാൻ ഇടയുണ്ടെന്നും സിബിഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടുമെന്നും ബിൽക്കീസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് 2004 ഓഗസ്റ്റിൽ കേസ് മുംബൈയിലേക്കു മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു.
2008 ജനുവരി 21ന് പ്രത്യേക സിബിഐ കോടതി 11 പ്രതികൾക്കു ജീവപര്യന്തം തടവ് വിധിച്ചു. ഗർഭിണിയായ സ്ത്രീയെ മാനഭംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായ സംഘംചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷിച്ചത്. ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ, നഷ്ടപരിഹാരത്തുകയായ 50 ലക്ഷം രൂപ മാത്രമാണ് ഇതിനകം നൽകിയിട്ടുള്ളത്.
പതിനഞ്ച് വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് പഞ്ച്മഹൽ കളക്ടർ സുജൽ മയാത്ര അധ്യക്ഷനായ സമിതി ഗുജറാത്ത് സർക്കാരിനു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോദ്ര സബ്ജയിലിൽനിന്നു പ്രതികളെ മോചിപ്പിച്ചത്. പ്രതികളെ വിട്ടയച്ചെന്ന വാർത്ത അറിഞ്ഞപ്പോൾ ഞെട്ടലുണ്ടായെന്ന് ബിൽക്കീസ് ബാനുവിന്റെ കുടുംബം പ്രതികരിച്ചു. എന്നാൽ, സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് ബിൽക്കീസിന്റെ ഭർത്താവ് യാക്കൂബ് റസൂൽ പറഞ്ഞു.
സംഭവം നടന്ന് 20 വർഷത്തിലേറെയായി താനും ഭാര്യയും മക്കളും സ്ഥിരമായ വിലാസമില്ലാതെ ജീവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൾ എപ്പോൾ അപേക്ഷ നൽകിയെന്നും സംസ്ഥാന സർക്കാർ ഏതു വിധിയാണ് പരിഗണിച്ചതെന്നും അറിവില്ല. ഞങ്ങൾക്ക് ഒരുതരത്തിലുള്ള അറിയിപ്പും ലഭിച്ചിട്ടില്ല. കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ആത്മാവിനായി പ്രാർഥിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത് - അദ്ദേഹം പറഞ്ഞു.
കൊടുംകുറ്റവാളികളോട് ദയ!
മാനഭംഗക്കേസിൽ കുറ്റവാളികളുടെയോ ജീവപര്യന്തം തടവിൽ ശിക്ഷിക്കപ്പെട്ടവരുടെയോ തടങ്കൽ കാലാവധി കുറച്ചുകൊടുക്കാൻ പാടില്ലെന്നാണ് നിലവിലുള്ള ചട്ടം. ആസാദി കാ അമൃത് മഹാത്സവമായി ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷിക വേളയിൽ അർഹരായ തടവുകാരുടെ ശിക്ഷാ കാലാവധി ഇളവ് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകിയിരുന്നു. ജീവപര്യന്തം തടവുകാരെയും മാനഭംഗക്കേസ് കുറ്റവാളികളെയും ശിക്ഷായിളവിനു പരിഗണിക്കരുതെന്ന് ഈ നിർദേശത്തിൽ വ്യക്തമായി പറയുന്നുമുണ്ട്. നല്ലനടപ്പുകാർ, പ്രായംചെന്നവർ തുടങ്ങി ദയ അർഹിക്കുന്നവരെ മാത്രമാണ് പരിഗണിക്കേണ്ടത്. എന്നാൽ നല്ലനടപ്പുകാരോടും പ്രായംചെന്നവരോടും കാണിക്കേണ്ട ദയയാണ് ഈ കൊടുംകുറ്റവാളികളോട് ഗുജറാത്ത് സർക്കാർ കാണിച്ചിരിക്കുന്നത്.
വാദികൾ അകത്തേക്കും പ്രതികൾ പുറത്തേക്കും എന്ന രീതിയിലാണ് ഇന്ന് ഗുജറാത്ത് വംശഹത്യ കേസുകളുടെ ഗതിമാറ്റം. ഡി.ജി. വൻസാര അടക്കം ഒരുപറ്റം മുതിർന്ന ഉദ്യോഗസ്ഥർ നേരത്തേതന്നെ ജയിൽമോചിതരായിരുന്നു. അതേസമയം ഇരകൾക്കുവേണ്ടി ശബ്ദിച്ച ടീസ്റ്റാ സ്റ്റെത്തൽ വാദ്, ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട് തുടങ്ങിയവർ ഇപ്പോഴും ജയിലിലാണ്.
ഇതാണോ അമൃത മഹോത്സവം?
ബിൽക്കീസ് ബാനു കേസിലെ മുഴുവൻ കുറ്റവാളികളെയും ഗുജറാത്ത് ജയിലിൽനിന്നു വിട്ടയച്ച സംഭവത്തിൽ രാജ്യത്തെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. വനിതാ ശക്തീകരണത്തെക്കുറിച്ച് ചുവപ്പുകോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയും ബിൽക്കീസ് ബാനു കേസിലെ കൊടിയ അനീതിയും തമ്മിലുള്ള അന്തരം പ്രതിപക്ഷം ഉയർത്തിക്കാട്ടി. മാനഭംഗക്കേസ് കുറ്റവാളികളെ ഇറക്കിവിടുക മാത്രമല്ല, അവരെ ആദരിക്കുകകൂടി ചെയ്തിരിക്കുകയാണ്. ഇതാണോ അമൃത മഹോത്സവം?
നമ്മുടെ രാജ്യത്തെ നീതിന്യായ പരിപാലനം ഇന്ന് ഒരു വലിയ വെല്ലുവിളി നേരിടുകയാണ്. നീതി ലഭിക്കേണ്ട ആയിരങ്ങൾക്കു തുടർച്ചയായി അതു നിഷേധിക്കപ്പെടുന്നതിന്റെ റിപ്പോർട്ടുകൾ ഓരോന്നായി വന്നുകൊണ്ടിരിക്കുന്നു. പല കേസുകളിലും ഭരണകൂടത്തിന്റെ നഗ്നമായ ഇടപെടലാണ് ഈ ദുഃസ്ഥിതി ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ ജുഡീഷറിയിലെ നീതീകരണമില്ലാത്ത ഇടപെടലുകൾ അവസാനിപ്പിച്ചേ മതിയാകൂ.
ബിൽക്കീസ് ബാനു കേസ് രാജ്യമൊട്ടാകെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഒരു കൂട്ടമാനഭംഗ-കൂട്ടക്കൊല കേസാണിത്. ഇതിലെ പ്രതികൾക്കെങ്കിലും കോടതി നൽകിയ ശിക്ഷ നടപ്പിലാക്കിയില്ലെങ്കിൽ നമ്മുടെ രാജ്യത്തെ നീതിനടപ്പിലാക്കൽ കടലാസിൽ മാത്രമുള്ള ഒന്നാണെന്നു പറയേണ്ടിവരും. അതുകൊണ്ടുതന്നെ ഗുജറാത്ത് സർക്കാർ നീതിരഹിതമായ തങ്ങളുടെ ഈ തീരുമാനം പുനഃപരിശോധനയ്ക്കു വിധേയമാക്കാൻ തയാറാകേണ്ടതാണ്.