Saturday, September 10, 2022 1:18 AM IST
എലിസബത്ത് രാജ്ഞിയുടെ വേർപാടോടെ ലോകചരിത്രത്തിന്റെ മറ്റൊരേടുകൂടി മറയുകയാണ്. ചരിത്രത്തിന്റെ നിരവധി ഗതിവിഗതികൾക്കു സാക്ഷ്യം വഹിച്ചശേഷമാണു ലോകത്തിന്റെ ഈ അമ്മരാജ്ഞിയുടെ വിടവാങ്ങൽ.
രണ്ടാം ലോകമഹായുദ്ധത്തിനു സാക്ഷ്യംവഹിച്ച് അതു തീർത്ത സാന്പത്തിക മാന്ദ്യത്തിൽനിന്നു ലോകം കരകയറുന്നതും കണ്ട്, ഇതിനിടെ കോവിഡ് മഹാമാരിയും ഇതിനുശേഷം യുക്രെയ്നിലെ റഷ്യൻ അധിനിവേശവും തീർത്ത സാന്പത്തിക മാന്ദ്യത്തിനും ദൃക് സാക്ഷിയായാ ണു രാജ്ഞിയുടെ മടക്കം.
ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. വിക്ടോറിയ രാജ്ഞിയുടെ റിക്കാർഡ് തകർത്ത് നീണ്ട 70 വർഷവും 214 ദിവസവും അധികാരത്തിലിരുന്നശേഷമാണ് എലിസബത്ത് രാജ്ഞി വിടവാങ്ങുന്നത്. 2002ൽ രാജഭരണത്തിന്റെ സുവർണ ജൂബിലി ആഘോഷിച്ചു.
2012ൽ വജ്രജൂബിലിയും ആഘോഷിച്ചു. 2015ൽ വിക്ടോറിയ രാജ്ഞിയുടെ റിക്കാർഡ് മറികടന്നു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് സിംഹാസനത്തിലിരുന്നു(70 വർഷം). 1952 ഫെബ്രുവരി ആറിനാണ് അവർ ആ പദവിയിലെത്തിയത്. ബ്രിട്ടീഷ് രാജപദവിയിലെത്തിയ നാല്പതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാനായി പിതൃസഹോദരൻ എഡ്വേർഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിൽ വന്നുചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് 1952ൽ വിൻസ്റ്റൻ ചർച്ചിൽ മുതൽ 2022ൽ ലിസ് ട്രസ് വരെ 15 പേർ ബിട്ടീഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്.
സൂര്യനസ്തമിക്കാത്തെ ബ്രിട്ടീഷ് സാമ്യാജ്യത്തിന്റെ പ്രതീകവും അടയാളവുമായാണു ബ്രിട്ടനിൽ ഇപ്പോഴും ഭരണഘടനാപരമായ രാജവാഴ്ച തുടരുന്നത്. രാജാവിനോ രാജ്ഞിക്കോ രാജകുടുംബത്തിനോ ഭരണഘടനാപരമായ അധികാരമൊന്നുമില്ലെങ്കിലും ജനാധിപത്യവാഴ്ചയുടെ കാവലാളായി രാജകുടുംബം എന്നും അമരത്ത് വേണമെന്നാണു ബ്രിട്ടീഷുകാർ ആഗ്രഹിക്കുന്നത്. സാമ്രാജ്യത്വവും കോളനിവാഴ്ചയും അഭിമാനമായി കാണുന്ന ബ്രിട്ടീഷുകാർ അതിന്റെ പ്രതീകമായ രാജകുടുംബത്തെയും ആദരവോടെ കാണുന്നു.
സവിശേഷ വ്യക്തിത്വം
ആടയാഭരണങ്ങളാൽ വിഭൂഷിതയായി രാജകീയ പ്രൗഢിയോടെ കൊട്ടാരത്തിൽ ആസനസ്ഥയാകാൻ എലിസബത്ത് രാജ്ഞി ഒരിക്കലും ഇഷ്ടപ്പെട്ടില്ല. ലോകത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ അവർ ഇടപെട്ടു. രാജ്യത്തിന്റെ പാർലമെന്റ് പാസാക്കി വിടുന്ന ബില്ലുകൾ സസൂക്ഷ്മം നിരീക്ഷിച്ചു. പോരായ്മകളുണ്ടെങ്കിൽ തിരുത്തൽ ആവശ്യപ്പെട്ടു. രാജ്യത്തിനു ഭൂഷണമല്ലാത്ത തീരുമാനം നിരസിക്കാനും എലിസബത്ത് രാജ്ഞി തയാറായി. 1999ൽ ഇറാക്കിനെതിരായ സൈനിക നടപടിക്കു പാർലമെന്റ് അനുമതി നൽകിയത് എലിസബത്ത് രാജ്ഞി വീറ്റോ ചെയ്തത് ലോകം ചർച്ച ചെയ്ത വാർത്തയായിരുന്നു. തന്റെ പദവി കേവലമൊരു അലങ്കാരം മാത്രമല്ലെന്ന് ഇതുവഴി അവർ തെളിയിച്ചു. മൊത്തം 39 തവണ ഈ അധികാരം രാജ്ഞി ഉപയോഗിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് രാജകുടുംബത്തിൽ സൈനിക സേവനത്തിലേർപ്പെട്ട ആദ്യവനിതയും ഏക വനിതയുമാണ് എലിസബത്ത് രാജ്ഞി. രണ്ടാം ലോകമഹായുദ്ധ വേളയിൽ 18-ാം വയസിലാണ് സൈന്യത്തിലെ വിമൻസ് ഓക്സിലറി ടെറിട്ടോറിയൽ സർവീസിൽ ചേർന്ന് സൈന്യത്തിന്റെ ഭാഗമായത്. 1976ൽ ആദ്യമായി ഇ-മെയിൽ അയച്ചും ചരിത്രത്തിലിടം നേടി. 1976 മാർച്ച് 26നു ലണ്ടനിലെ ഒരു ടെലികമ്മ്യൂണിക്കേഷൻ റിസർച്ച് സെന്റർ സന്ദർശിച്ചവേളയിലാണ് എലിസബത്ത് രാജ്ഞി ആർപാനെറ്റ് ഉപയോഗിച്ച് ആദ്യമായി ഇ-മെയിലയച്ച് ആധുനിക വാർത്താവിനിമയ വിസ്ഫോടനത്തിന്റെ ഭാഗമായത്.
നിലവിൽ പതിനഞ്ചോളം രാജ്യങ്ങളുടെ തലവൻകൂടിയാണ് എലിസബത്ത് രാജ്ഞി. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, ജെമയ്ക്ക, ബഹാമാസ്, സെന്റ് ലൂസിയ, സോളമൻ ഐലൻഡ്സ് തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം തലവൻ എലിസബത്ത് രാജ്ഞിയാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയും രാജ്ഞിയാണ്. ആംഗ്ലിക്കൻ ബിഷപ്പുമാരെയും ആർച്ച്ബിഷപ്പുമാരെയും നിയമിക്കാനുള്ള അധികാരമുണ്ട്. ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിക്കുന്ന ഒരു ബിൽ നിയമമാകണമെങ്കിൽ രാജ്ഞിയുടെ ഒപ്പ് അനിവാര്യമാണ്. ഇതിനു ക്വീൻസ് കൺസെന്റ് എന്നാണു പേര്.
പാർലമെന്റിലെ പ്രഭുക്കന്മാരെ നിയമിക്കാനുള്ള അധികാരം രാജ്ഞിക്കാണ്. രാജ്ഞിയുടെ പ്രസംഗത്തോടെയാണു സാധാരണ ബ്രിട്ടീഷ് പാർലമെന്റ് സമ്മേളനം ആരംഭിക്കുക. ഗുരുതരമായ ഭരണഘടനാ പ്രതിസന്ധി ഉണ്ടായാൽ രാജ്ഞിക്ക് ഇടപെടാവുന്നതാണ്. ബ്രിട്ടനിലെ രാജ്ഞിക്കു നികുതി ഒഴിവാക്കി നൽകിയിട്ടുണ്ടെങ്കിലും ഈ പ്രയോജനം അവർ ഉപയോഗിക്കുന്നില്ല. അവർ എല്ലാ നികുതികളും കൃത്യമായി അടയ്ക്കുന്നുണ്ടായിരുന്നു.
രണ്ടു ജന്മദിനങ്ങൾ
എലിസബത്ത് രാജ്ഞിക്ക് രണ്ടു ജന്മദിനങ്ങളുണ്ട്. ഒന്ന് യഥാർഥ ജന്മദിനമായ ഏപ്രിൽ 21. ഈദിനം തികച്ചും സ്വകാര്യമായാണ് ആഘോഷിക്കുന്നത്. ഔദ്യോഗികവും പൊതുവായതുമായ ജന്മദിനാഘോഷം ജൂൺമാസത്തെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ്. വേനൽക്കാലത്തിലെ ഈ ദിനം പരേഡിനും മറ്റും അനുയോജ്യമായ കാലാവസ്ഥയാണെന്നതിനാലാണ് ഔദ്യോഗിക ആഘോഷദിനമായി തെരഞ്ഞെടുത്തത്."ട്രൂപ്പിംഗ് ദ കളർ' എന്നപേരിൽ 1,400 സൈനികരും 200 കുതിരകളും 400 സംഗീതജ്ഞരും അണിനിരക്കുന്ന പരേഡാണ് ആഘോഷപരിപാടികളിലെ ശ്രദ്ധേയ ഇനം. 250 വർഷത്തെ പാരന്പര്യമുണ്ട് ഈ ആഘോഷത്തിന്. റോയൽ എയർഫോഴ്സിന്റെ വ്യോമാഭ്യാസ പ്രകടനങ്ങളോടെയാണ് ആഘോഷങ്ങൾ സമാപിക്കുക. രാജകുടുംബാംഗങ്ങളെല്ലാവരും ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിലെത്തി പരേഡ് വീക്ഷിക്കും.
സ്വന്തമായി പാസ്പോർട്ടില്ല, ഏതു രാജ്യവും സന്ദർശിക്കാം
ബ്രിട്ടീഷ് രാജ്ഞിയെ ലോകത്തിന്റെ പ്രത്യേക വ്യക്തിത്വമാക്കി മാറ്റുന്ന പല കാര്യങ്ങളുണ്ട്. നമ്പർ പ്ലേറ്റും ലൈസൻസും ഇല്ലാതെ വാഹനം ഓടിക്കാൻ അവകാശമുള്ള ഏക വ്യക്തിയാണവർ. ബ്രിട്ടനിൽ പ്രധാനമന്ത്രിക്കുപോലും ലൈസൻസ് ഇല്ലാതെ വാഹനമെടുക്കാൻ സാധിക്കില്ല . ബ്രിട്ടനിൽ ഡ്രൈവിംഗ് ലൈസൻസുകളുടെ വിതരണം രാജ്ഞിയുടെ പേരിലാണ്. അതിനാൽ വാഹനം ഓടിക്കാൻ അവർക്കു ലൈസൻസിന്റെ ആവശ്യമില്ല എന്നതാണു കീഴ്വഴക്കം.
ലൈസൻസ് പോലെതന്നെ ബ്രിട്ടനിൽ പാസ്പോർട്ടും രാജ്ഞിയുടെ പേരിലാണ് ഇഷ്യു ചെയ്യുന്നത്. സ്വന്തമായി പാസ്പോർട്ടില്ലെങ്കിലും ലോകത്തിലെ ഏതു രാജ്യത്തും സന്ദർശനം നടത്താൻ പരമാധികാരമുള്ള ഏക വ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞി. ബ്രിട്ടീഷ് രാജകുടുംബത്തിലെ മറ്റെല്ലാ അംഗങ്ങൾക്കും പാസ്പോർട്ടുണ്ട്. വിദേശ സന്ദർശനത്തിന് ഇത് അനിവാര്യവുമാണ്. എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പിനും പാസ്പോർട്ടുണ്ടായിരുന്നു.
സൈനികസേവനം
ബ്രിട്ടീഷ് രാജകുടുംബത്തിൽ സൈനിക സേവനത്തിലേർപ്പെട്ട ഏക വനിതയായ എലിസബത്ത് രാജ്ഞി രണ്ടാം ലോകമഹായുദ്ധ വേളയിൽ, സൈന്യത്തി ൽ അവർ മെക്കാനിക്കിന്റെ ജോലിയാണു നിർവഹിച്ചത്. സൈനിക ട്രക്കുകളുടെ ചക്രങ്ങൾ മാറ്റിക്കൊടുത്തും എൻജിൻ തകരാർ പരിഹരിച്ചും എൻജിൻ മാറ്റിക്കൊടുത്തും യുദ്ധകാലത്തെ നല്ലൊരു മെക്കാനിക്ക് എന്ന പേരിൽ ചരിത്രത്തിൽ ഇടംനേടി.
നാസികളിൽനിന്നു തന്റെ രാജ്യത്തെ രക്ഷിക്കുകയെന്ന ആഗ്രഹവുമായി 14-ാം വയസിൽ വെടിവയ്പിൽ പരിശീലനം നേടിയ വ്യക്തികൂടിയാണ് എലിസബത്ത് രാജ്ഞി. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന്റെ ടോമി ഗൺ ഉപയോഗിച്ചായിരുന്നു കൊട്ടാരപരിസരത്ത് വെടിവയ്പ് പരിശീലനം നേടിയത്. എലിസബത്ത് 14-ാം വയസിൽ വെടിവയ്പ് പരിശീലനം നേടിയപ്പോൾ സഹോദരി മാർഗരറ്റ് പത്താംവയസിൽ വെടിവയ്പ് പരിശീലനം നേടി.
സ്കൂളിൽ പോയിട്ടില്ല
എലിസബത്ത് രാജ്ഞി ഒരിക്കലും സ്കൂളിൽ പോയിട്ടില്ല. എന്നാൽ, ബക്കിംഗ്ഹാം കൊട്ടാരത്തിൽ അവൾക്കു മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി. മകൾക്കു മികച്ച വിദ്യാഭ്യാസം നൽകണമെന്നായിരുന്നു അമ്മമഹാറാണിയുടെ ആഗ്രഹം. ഇതിനായി വിവിധ വിഷയങ്ങളിലെ വിദഗ്ധരെ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
നിഴലായി ഫിലിപ്പ് രാജകുമാരൻ
അധികാരമില്ലായിരുന്നെങ്കിലും ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ് എന്നപേരിലാണ് എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ അറിയപ്പെട്ടിരുന്നത്. ഇരുവരും തമ്മിൽ ഊഷ്മളമായ ദാന്പത്യബന്ധമായിരുന്നു നിലനിന്നത്. എലിസബത്ത് രാജ്ഞിയുടെ നിഴലായി ഏഴു ദശകത്തിലേറെ ബക്കിംഗ് ഹാം കൊട്ടാരത്തിൽ ഒരു പരാതിയുമില്ലാതെ ഫിലിപ്പ് രാജകുമാരൻ ജീവിച്ചു.
താനും ഫിലിപ്പ് രാജകുമാരനും പ്രണയത്തിലായത് എങ്ങനെയന്നു വ്യക്തമാക്കുന്ന എലിസബത്ത് രാജ്ഞിയുടെ കത്ത് ഏതാനും വർഷം മുന്പ് ലേലത്തിൽ വിറ്റുപോയിരുന്നു. 14,000 പൗണ്ടിനാണ് (ഏകദേശം 12.81 ലക്ഷം രൂപ) ആ കത്ത് ലേലത്തിൽ പോയത്. ജന്മംകൊണ്ടു ഗ്രീക്ക് രാജകുമാരനാണു ഫിലിപ്പ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഗ്രീസിന്റെ രാജാവായിരുന്നു. 1922ൽ ഭരണ അട്ടിമറിയെത്തുടർന്ന് ഗ്രീസിൽനിന്നു മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിലേക്ക് പലായനം ചെയ്തു.
1930ൽ ഫിലിപ്പിന് എട്ടു വയസുള്ളപ്പോൾ അമ്മ മാനസികരോഗം മൂലം ആശുപത്രിയിലായി. ഫ്രാൻസിലേക്കു പോയ പിതാവാകട്ടെ പിന്നീട് മടങ്ങിവന്നതുമില്ല. ഫിലിപ്പിന് പിന്നീട് അഭയമായത് അമ്മയുടെ ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധമാണ്. ഫിലിപ്പിന്റെ അമ്മ ആലീസ് ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ പേരക്കുട്ടിയുടെ മകളായിരുന്നു. റോയൽ നേവി കോളജിൽ ചേർന്ന ഫിലിപ്പ് മികച്ച കേഡറ്റ് എന്ന അംഗീകാരം നേടിയെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം 21-ാം വയസിൽ റോയൽ നേവിയുടെ ഏറ്റവും പ്രായം കുറഞ്ഞ ലഫ്റ്റനന്റുമൊരിലാരാളായി. 1939ൽ, 13 വയസുകാരിയായ എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച പ്രണയമായി വളർന്നു. ഒടുവിൽ ഇരുവരുടെയും വിവാഹം നടത്താൻ രാജകുടുംബം തീരുമാനിച്ചു.
1947 നവംബർ 20നായിരുന്നു വിവാഹം. ഫിലിപ്പിന് 26 വയസും എലിസബത്തിന് 21 വയസും. വിവാഹത്തോടെ എഡിൻബർഗിലെ പ്രഭു(ഡ്യൂക്ക് ഓഫ് എഡിൻബർഗ്) എന്ന സ്ഥാനം ഫിലിപ്പ് രാജകുമാരനു നൽകപ്പെട്ടു. വിവാഹത്തോടെ നാവികസേനാ ജീവിതത്തോടു വിടപറഞ്ഞ ഫിലിപ്പ് കൊട്ടാരജീവിതം ആരംഭിച്ചു. 100 വയസാകാൻ രണ്ടു മാസം ശേഷിക്കെ 2021 ഏപ്രിൽ ഒന്പതിനായിരുന്നു ഫിലിപ്പ് രാജകുമാരന്റെ വേർപാട്. ഭർത്താവ് വിടപറഞ്ഞ് ഒരു വർഷവും അഞ്ചു മാസവും പൂർത്തിയാകുന്നതിനിടെ എലിസബത്ത് രാജ്ഞിയും വിടപറഞ്ഞു. ഇതോടെ ലോകചരിത്രത്തിന്റെ മറ്റൊരേടുകൂടി അവസാനിക്കുകയാണ്.