Saturday, November 12, 2022 1:58 AM IST
അമൽ സിറിയക് ജോസ് വേളാശേരിൽ
1949 മേയ് 25-ാം തീയതി ഭരണഘടനാ അസംബ്ലിയിൽ അഡ്വൈസറി കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം അലങ്കരിക്കുന്ന സർദാർ വല്ലഭായി പട്ടേൽ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചും സംവരണത്തെ സംബന്ധിച്ചും റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. അതിനോടനുബന്ധിച്ചു നടന്ന ചർച്ചകളിൽനിന്നാണ് ഭരണഘടനയിൽ സംവരണം, ന്യൂനപക്ഷ പരിഗണനകൾ ഉൾച്ചേർത്തത്.
ഈ ചർച്ചയുടെ തുടക്കത്തിൽ തന്നെ, റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലൂടെ മുന്നോട്ടു വയ്ക്കുന്നത്, ന്യൂനപക്ഷ മതവിഭാഗങ്ങൾ പ്രസിഡൻസികളിലും രാജഭരണ പ്രദേശങ്ങളിലും ഉണ്ടായിരുന്ന സംവരണം വിട്ടുകൊടുക്കുവാൻ തയാറാവണം എന്നാണ്. മുൻ ചർച്ചകളിൽ ന്യൂനപക്ഷ മതവിഭാഗങ്ങൾ രാജ്യത്തിന്റെ നന്മയെ കരുതി സംവരണം വിട്ടുനൽകാൻ തയാറായതിന് നന്ദിയും അറിയിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യർ വിഭജിക്കപ്പെടരുത്, അത് ഇന്ത്യയുടെ ആത്മാവിനെ സാരമായി ബാധിക്കും. മതത്തിന്റെ പേരിൽ ഇന്ത്യയെ കീറി മുറിച്ച അനുഭവങ്ങളും അവിടെ പരാമർശിക്കുന്നു. ആ ചർച്ചകളിൽ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു. ഹരിജൻ വിഭാഗത്തിന്റെ ആശങ്കകൾ എസ്. നാഗപ്പ ഗൗരവപൂർവ്വം അവതരിപ്പിച്ചു. ഈ മണ്ണിന്റെ മക്കൾ എന്ന നിലയിൽ ഉള്ള പ്രസക്തിയും ജന്മംകൊണ്ട് ഹരിജൻ എന്ന് മുദ്ര കുത്തി മാറ്റി നിർത്തപ്പെടുന്ന ഒരു ജനതയുടെ വികാരവും അവർക്ക് സംവരണം നൽകണം എന്ന ആവശ്യവും അദ്ദേഹം ആവർത്തിക്കുന്നുണ്ട്. പത്തു വർഷത്തേക്ക് ഹരിജൻ വിഭാഗത്തിന് സംവരണം അനുവദിക്കുന്ന റിപ്പോർട്ടിനെ അദ്ദേഹം സ്വാഗതം ചെയ്യുന്നു അഡ്വൈസറി കമ്മിറ്റിക്ക് നന്ദിയും അറിയിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കോണ്സ്റ്റിറ്റ്യൂഷൻ അസംബ്ലി ചർച്ചകളുടെ 8-ാം വാല്യത്തിൽ ലഭ്യമാണ് (8.91.134 മുതൽ).
മുസ്ലിം പ്രതിനിധിയായ നസീറുദ്ദിൻ അഹ്മദ് ഈ ചർച്ചയിൽ പറയുന്നത് ഇങ്ങനെയാണ് -
(8.91.152)
“സർ, മുസ്ലിം സീറ്റുകളുടെ സംവരണം മുസ്ലിമുകൾക്കുതന്നെ ഹാനികരമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. വാസ്തവത്തിൽ, നമ്മൾ സംവരണം അംഗീകരിച്ച് തെരഞ്ഞെടുപ്പിനു പോയാൽ, ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ ഇപ്പോൾ നിലനില് ക്കുന്ന ബന്ധം വഷളാകും. കൈവരിച്ച സ്ഥിതിയിലെ പുരോഗതി നഷ്ടപ്പെടും. സമീപ ഭൂതകാലത്തിലെ ഹിന്ദു-മുസ്ലിം ബന്ധം ഓർമ്മിക്കപ്പെടുകയും വികാരങ്ങൾ കൈപ്പുനിറഞ്ഞതാ കുകയും ചെയ്യും. മുസ്ലിം വീക്ഷണകോണിൽനിന്നു പരിഗണിച്ചാൽ പോലും ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും-അത് തികച്ചും അഭികാമ്യമല്ല, ഇത് വീണ്ടും മുസ്ലിംകൾക്കിടയിൽ തന്നെ ഭിന്നത സൃഷ്ടിക്കും.സത്യത്തിൽ സീറ്റ് സംവരണം ചെയ്താൽ ഒരു സ്ഥാനാർഥിയെ ഹിന്ദുക്കളും മറ്റൊരു സ്ഥാനാർത്ഥിയെ മുസ്ലിംകളും നിശ്ചയിച്ചേക്കാം. മുസ്ലിംകൾ ഭിന്നിക്കും. അവർ ഒരു സ്ഥാനാർഥിക്കായി അല്ലെങ്കിൽ മറ്റൊരാൾക്കായി കൂട്ടംകൂടും. അത് തെറ്റായ ഒരു വിഷയത്തിൽ മുസ്ലിംകൾക്കിടയിൽ തന്നെ ഭിന്നിപ്പുണ്ടാക്കും. അതിനാൽ മുസ്ലിംകൾക്ക് സംവരണം അഭികാമ്യമല്ലെന്ന് ഞാൻ വാദിക്കുന്നു.’’ മുസ്ലിം സമൂഹത്തിന് സംവരണം ആവശ്യമില്ല, സംവരണംകൊണ്ട് വിഭജനങ്ങൾ ഉണ്ടാകും എന്ന ആശങ്ക കൃത്യമായി അദ്ദേഹം പങ്കു വെയ്ക്കുന്നു.
""സർ, മുസ്ലിം സംവരണം ഇപ്പോൾ മുസ്ലീങ്ങൾക്ക് തന്നെ ഹാനികരമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.’’
മറ്റൊരു മുസ്ലിം പ്രതിനിധിയായ താജാമുൽ ഹുസൈൻ ഭരണഘടനാ അസംബ്ലിയിൽ പറഞ്ഞത് (8.92.50) ഇപ്രകാരമാണ്:
“മിസ്റ്റർ പ്രസിഡന്റ്, സർ, ഏതെങ്കിലും സമുദായത്തിനോ ജനവിഭാഗത്തിനോ ഉള്ള എതു രൂപത്തിലുള്ള സീറ്റ് സംവരണവും തത്വത്തിൽ തീർത്തും തെറ്റാണ്. അതിനാൽ ആർക്കും സീറ്റ് സംവരണം പാടില്ലെന്ന ഉറച്ച അഭിപ്രായമുണ്ട്. ഒരു മുസ്ലിം എന്ന നിലയിൽ ഞാൻ മുസ്ലിംകൾക്ക് വേണ്ടി സംസാരിക്കുന്നു. മുസ്ലിം സമുദായത്തിന് സീറ്റ് സംവരണം പാടില്ല (ഹിയർ വിളികൾ). ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ജനാധിപത്യ രീതിയിൽ പാർലമെന്ററി സംവിധാനം ഉള്ള ഒരു പരിഷ്കൃത രാജ്യത്തും സീറ്റ് സംവരണം ഇല്ല. ഇംഗ്ലണ്ടിന്റെ കാര്യമെടുക്കുക. പാർലമെന്റിന്റെ മാതാവ് ഹൗസ് ഓഫ് കോമണ്സ് ആണ്. അവിടെ സംവരണം ഇല്ല. സർവകലാശാലകളിൽ അവർക്ക് സീറ്റ് സംവരണം ഉണ്ടായിരുന്നു. പക്ഷേ അതു പോലും നിർത്തലാക്കപ്പെട്ടു.
എന്താണ് സർ സംവരണം? സംവരണം എന്നത് ഒരു ഇളവല്ലാതെ മറ്റൊന്നുമല്ല. ദുർബലർക്കുള്ള ഒരു സംരക്ഷണമാണ്. ഞങ്ങൾ, മുസ്ലിംകൾ ഒരു ഇളവും ആഗ്രഹിക്കുന്നില്ല, സംരക്ഷണം വേണ്ട, സംരക്ഷണം വേണ്ട, ഞങ്ങൾ ദുർബലരല്ല. ഈ ഇളവ് ഗുണത്തേക്കാൾ മുസ്ലിംകൾക്ക് ദോഷം ചെയ്യും. സംവരണം ഇഷ്ടമില്ലാത്ത വോട്ടർമാരിൽ സ്ഥാനാർഥികളെ അടിച്ചേൽപ്പിക്കുന്നു. വോട്ടർമാർക്ക് നമ്മളെ വേണമെങ്കിലും ഇല്ലെങ്കിലും നമ്മൾ അവരുടെ മേൽ അടിച്ചേൽപ്പിക്കും. ഇഷ്ടമില്ലാത്ത വോട്ടർമാരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
ഭൂരിപക്ഷ സമുദായം സ്വാഭാവികമായും അവരുടെ അവകാശങ്ങൾക്കു മേൽ നാം കടന്നുകയറുകയാണെന്ന് ചിന്തിക്കും. അവർ അങ്ങനെ ചിന്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നാം കാര്യങ്ങൾ പഠിക്കണം. വെവ്വേറെ വോട്ടർമാർ ഇന്ത്യയ്ക്ക് ഒരു ശാപമാണ്. ബ്രിട്ടീഷുകാരാണ് ഇത് കണ്ടുപിടിച്ചത്. പ്രത്യേക ഇലക്ട്രേറ്റുകളുടെ സന്തതിയാണ് സംവരണം. പ്രത്യേക ഇലക്ട്രേറ്റുകളുടെ സ്ഥാനത്ത് സംവരണം കൊണ്ടുവരരുത്. വെവ്വേറെ വോട്ടർമാർ ഞങ്ങളുടെ പുരോഗതിയെ തടഞ്ഞു. പ്രത്യേക വോട്ടർമാർ എന്നെന്നേക്കുമായി പോയി. സംവരണമോ പ്രത്യേക ഇലക്ട്രേറ്റുകളോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. രാഷ്ട്രത്തിൽ ലയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
സ്വന്തം കാലിൽ നിൽക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആരുടെയും പിന്തുണ ഞങ്ങൾക്ക് വേണ്ട. ഞങ്ങൾ ദുർബലരല്ല. ഞങ്ങൾ ശക്തരാണ്. നമ്മളെല്ലാവരും ആദ്യം ഇന്ത്യക്കാരായിരുന്നു, നമ്മളെല്ലാം ഇന്ത്യക്കാരാണ്, ഇന്ത്യക്കാരായി തന്നെ തുടരും. ഇന്ത്യയുടെ അഭിമാനത്തിനും മഹത്വത്തിനും വേണ്ടി നമ്മൾ പോരാടും, അതിനായി മരിക്കും. (കയ്യടി). നമ്മൾ ഒറ്റക്കെട്ടായി നിൽക്കും. ഇന്ത്യക്കാർക്കിടയിൽ ഭിന്നിപ്പുണ്ടാകില്ല. ഒറ്റക്കെട്ടായാൽ നാം നിലനിൽക്കും; വിഭജിക്കപ്പെട്ടാൽ വീഴും. അതുകൊണ്ട് ഞങ്ങൾക്ക് സംവരണം വേണ്ട. അതിന്റെ അർഥം വിഭജനം എന്നാണ്.
ഞങ്ങൾ മുസ്ലിംകൾക്ക് സംവരണം വേണ്ട. പരിഷ്കൃത രാജ്യങ്ങളിൽ ഒന്നും സംവരണം ഇല്ല. ഞങ്ങൾ ആഗ്രഹിക്കുന്നത് സ്വന്തം കാലിൽ നിൽക്കാൻ ആണ്. ഞങ്ങൾക്ക് ആരുടെയും പിന്തുണ ആവശ്യമില്ല. ഞങ്ങൾ ദുർബലരല്ല. ഞങ്ങൾ ശക്തരാണ്. നമ്മൾ എല്ലാവരും ഇന്ത്യക്കാർ എന്ന നിലയിൽ ഒരുമിച്ച് നിൽക്കണം വേർതിരിവുകൾ പാടില്ല എന്ന് അദ്ദേഹം ഇവിടെ ഓർമിപ്പിക്കുന്നു.
ക്രിസ്ത്യൻ പ്രധിനിധിയായ ജെറോം ഡിസൂസ അസംബ്ലിയിൽ പറഞ്ഞത് (8.91.193) ഇങ്ങനെ:
“പിന്നാക്ക വിഭാഗങ്ങൾക്ക് എല്ലാ തരത്തിലുള്ള പ്രത്യേക സംരക്ഷണങ്ങളും സംവരണവും സഹായവും നൽകണം. മതത്തിന്റെ അടിസ്ഥാനത്തിലല്ല, വ്യക്തിഗത യോഗ്യതയുടെ അടിസ്ഥാനത്തിൽ. സാമൂഹിക പശ്ചാത്തലവും വ്യക്തിഗത മുൻഗണനകളും കുറവുകളും ആവശ്യങ്ങളും കണക്കിലെടുത്തു കൊണ്ട് അവനെ സഹായിക്കേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ല. ഒരു മനുഷ്യനെ സഹായിക്കേണ്ടത് അവൻ ദരിദ്രനായതുകൊണ്ടാണ്. കാരണം, അവന്റെ ജനനവും വളർത്തലും സാമൂഹികമായും രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും പുരോഗതി കൈവരിക്കാനുള്ള അവസരം നൽകാത്തതിനാൽ, അത് ചെയ്യണം. അവൻ ക്രിസ്ത്യാനിയോ, മുസ്ലിമോ, ഹിന്ദുവോ, ബ്രാഹ്മണനോ, ബ്രാഹ്മണനല്ലാത്തതോ, പട്ടികജാതിക്കാരനോ ആയാലും പ്രശ്നമില്ല.
അവന്റെ വ്യക്തിഗത ആവശ്യങ്ങളിൽ എല്ലാ പിന്നാക്ക വിഭാഗങ്ങളോടും പിതൃത്വ മനോഭാവമുള്ള ഒരു യഥാർഥ ജനാധിപത്യ സർക്കാർ അവനെ സഹായിക്കാൻ വരും. അല്ലാതെ വർഗീയമോ മതപരമോ ആയ വർഗീകരണത്തിന്റെ അടിസ്ഥാനത്തിലല്ല. ഈ രീതിയിൽ നവ ഇന്ത്യയുടെ ജനാധിപത്യം അത് പരിണമിക്കേണ്ട വിധത്തിൽ വികസിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിലൂടെ, ജനാധിപത്യത്തിന്റെ തത്ത്വങ്ങൾ പ്രയോഗിക്കുന്നതിൽ അത്ര വിജയിച്ചിട്ടില്ലാത്ത മറ്റുള്ളവർക്കും ലോകമെന്പാടുമുള്ള സാമൂഹികവും അന്തർദേശീയവുമായ സമാധാനത്തിന് പ്രയോജനകരമാകും.’’
സംവരണം മതാടിസ്ഥാനത്തിൽ നൽകരുത്, അത് വ്യക്തിഗത യോഗ്യതയുടെ അടിസ്ഥാനത്തിൽ ആയിരിക്കണം എന്ന് ഈ ജെസ്യുട്ട് വൈദികൻ അസംബ്ലിയിൽ ഓർമിപ്പിക്കുന്നു.
ഇതിനെ അനുകൂലിച്ചുകൊണ്ടുള്ള മറ്റ് ചില അംഗങ്ങളുടെ പ്രതികരണങ്ങൾ
(1) ഷിബ്ബൻ ലാൽ സക്സേന (8.92.13)
“ഒന്നോ രണ്ടോ സന്ദർഭങ്ങളിലൊഴികെ സീറ്റ് സംവരണം നിർത്തലാക്കി, തന്റെ തൊപ്പിയിൽ മറ്റൊരു തൂവൽ ചേർത്ത ബഹുമാനപ്പെട്ട സർദാർ പട്ടേലിനെ ഈ മഹത്തായ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ട് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഗതി മാറ്റും. സർ, ന്യൂനപക്ഷങ്ങൾ ഈ നിർദ്ദേശത്തോട് യോജിച്ച് അവർക്ക് സീറ്റ് സംവരണം ആവശ്യമില്ലെന്ന് പറഞ്ഞു.പത്തു വർഷത്തിനുള്ളിൽ ഹരിജനങ്ങൾ പോലും അവസരത്തിനൊത്ത് ഉയർന്ന് ഈ സംവരണാവകാശം ഉപേക്ഷിക്കുന്ന അവസ്ഥയിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
അപ്പോൾ എല്ലാവർക്കും ശരിയായത് ലഭിക്കും. ജാതിയുടെയോ മതത്തിന്റെയോ വ്യത്യാസമില്ലാതെയുള്ള പ്രാതിനിധ്യം. ആ സമയത്ത് സേവനവും യോഗ്യതയും കഴിവും മാത്രം വോട്ട് നേടും. നമ്മുടെ മുൻകാല അടിമത്തത്തിന്റെ എല്ലാ അവശിഷ്ടങ്ങളും ആഴത്തിൽ കുഴിച്ചുമൂടപ്പെടും. ന്യൂനപക്ഷങ്ങൾ അവർക്ക് സംവരണം വേണ്ട എന്ന് പറഞ്ഞു. പത്തു വർഷത്തിനുള്ളിൽ ഹരിജനങ്ങൾ അവസരത്തിനൊത്ത് ഉയരുമെന്നും ഈ സംവരണാവകാശം ഉപേക്ഷിക്കുമെന്നും പ്രതീക്ഷിക്കുന്നു. മതത്തിന്റെയും ജാതിയുടെയും വേർതിരിവുകൾക്ക് അപ്പുറം യോഗ്യതയും കഴിവും മാനദണ്ഡമാകട്ടെ’’ എന്ന് അദ്ദേഹം പറയുന്നു.
(2) ശ്രീ മഹാവീർ ത്യാഗി (8.92.95)
“എനിക്കു പറയാനുള്ളത് ഇത്രമാത്രം. ഒരു വാക്കു മാത്രം. സംവരണം പിൻവലിക്കാൻ തയ്യാറായി മുന്നോട്ട് വന്ന എന്റെ ബഹുമാന്യരായ സുഹൃത്തുക്കളെയും സിഖ് പ്രതിനിധികളെയും മുസ്ലീം പ്രതിനിധികളെയും ക്രിസ്ത്യൻ പ്രതിനിധികളെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യം അങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ നൽകിയ മഹത്തായ, ചരിത്രപരമായ സംഭാവ നയെ അഭിനന്ദിക്കുന്നു. ദേശസ്നേഹത്തിന്റെ സ്വാധീനത്തിൽ മുന്നോട്ട് വന്ന ന്യൂനപക്ഷങ്ങളോട് രാജ്യം നന്ദിയുള്ളവരായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവരുടെ സംവരണം ഉപേക്ഷിക്കുക.’’ സിഖ്, മുസ്ലിം, ക്രിസ്ത്യൻ പ്രതിനിധികൾ സംവരണം പിൻവലിക്കുന്നത് അംഗീകരിക്കാൻ തയ്യാറായ ചരിത്രപരമായ നിലപാടിനെ രാജ്യം അഭിനന്ദിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെയ്ക്കുന്നു.
(തുടരും)