Saturday, November 12, 2022 11:05 PM IST
അമൽ സിറിയക് ജോസ് വേളാശേരിൽ
ഭരണഘടനാ അസംബ്ലിയിൽ നടന്ന ചർച്ചയുടെ അവസാനം 26 മേയ് 1949 ൽ (Ref: 8.92.109) ചില ന്യൂനപക്ഷ ആശങ്കകൾ മുന്പു പങ്കുവച്ച ചുരുക്കം ചില മുസ്ലിം പ്രതിനിധികളോടായി സർദാർ വല്ലഭ്ഭായി പട്ടേൽ ചോദിച്ചതിതാണ്; ഇന്ന് മുസ്ലിംകൾ വളരെ ശക്തരും സുസംഘടിതരുമായ ഒരു ന്യൂനപക്ഷമാണ്. രാജ്യം വിഭജിക്കാൻ തക്ക ശക്തിയുള്ള ഒരു ന്യൂനപക്ഷം ന്യൂനപക്ഷമല്ല. എന്തുകൊണ്ടാണ് നിങ്ങൾ ന്യൂനപക്ഷമാണെന്നു കരുതുന്നത്? നിങ്ങൾ ശക്തവും സുസംഘടിതവുമായ ഒരു ന്യൂനപക്ഷമാണെങ്കിൽ, നിങ്ങൾ എന്തിനാണ് സുരക്ഷാ സംവിധാനങ്ങൾ അവകാശപ്പെടാൻ ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ പ്രത്യേകാവകാശങ്ങൾ ആഗ്രഹിക്കുന്നത്?
ഓരോ കേരളീയനും മനസിലാക്കണം നമ്മൾ ഇന്നു ചർച്ച ചെയ്യുന്ന സംവരണ പ്രശ്നങ്ങൾ അന്ന് അവർ ചർച്ച ചെയ്യുകയും പരിഹാരമുണ്ടാക്കുകയും ചെയ്തതാണ്. മതാടിസ്ഥാനത്തിൽ സംവരണം ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല. എല്ലാ ന്യൂനപക്ഷ മതവിഭാഗങ്ങളും അവരുടെ സംവരണം വിട്ടുകൊടുക്കുകയും പത്തു വർഷത്തേക്ക് ഹിന്ദു ഐഡന്റിറ്റി പുലർത്തുന്ന ഹരിജൻ വിഭാഗങ്ങൾക്കു സംവരണം അനുവദിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങൾക്കു ന്യൂനപക്ഷ അവകാശങ്ങൾ വിഭാവന ചെയ്യുകയും ചെയ്ത ഒരു ഭരണഘടനയാണ് 1950ൽ ഇറങ്ങിയ നമ്മുടെ ഇന്ത്യൻ ഭരണഘടന.
കാലം മുന്നോട്ടു പോയി. പല പിന്നാക്ക വിഭാഗ പഠനങ്ങളും നടന്നു. 1959ലും 1980ലും ഒക്കെ ചില റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തു. സർക്കാർ കാര്യമായി നടപ്പിലാക്കിയില്ല. 1993ലാണ് 1980ലെ മണ്ഡൽ കമ്മീഷൻ പരിഗണനകൾ ചില കൂട്ടിച്ചേർക്കലുകളോടെ നടപ്പിലാക്കുന്നത്. അങ്ങനെ രാജ്യത്ത് ഒബിസി സംവരണം നിലവിൽ വന്നു.
മാപ്പിള വിഷയം
1993ൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച കേരളത്തിന്റെ ഒബിസി പട്ടികയിൽ മാപ്പിള എന്ന വിഭാഗം 39-ാമതായി കിടക്കുന്നുണ്ട്. ആരാണ് മാപ്പിള? സെമിറ്റിക് മതവിഭാഗങ്ങളിൽ പെട്ടവരെയാണ് മാപ്പിളമാർ എന്നു വിളിച്ചിരുന്നത് ‘നസ്രാണിമാപ്പിള, ജൂതമാപ്പിള, ജോനകമാപ്പിള (മുസ്ലിംമാപ്പിള)’ എന്നിങ്ങനെയായിരുന്നു. ഭരണഘടന പ്രകാരം മതാടിസ്ഥാനത്തിൽ സംവരണം പാടില്ല എന്ന വ്യവസ്ഥയോടുചേർന്ന് സവർണ - അവർണ ഗണത്തിൽപ്പെടാത്ത പരന്പരാഗത ഐഡന്റിറ്റി ഉള്ള ഈ വിഭാഗങ്ങളെയാണു പരിഗണിച്ചിരിക്കുന്നതായി കാണാൻ സാധിക്കുന്നത്. 1996ൽ കേരളത്തിന്റെ ഒബിസി ലിസ്റ്റിൽ ‘മാപ്പിള’ യിൽ ഒരു ഭേദഗതി വരുന്നുണ്ട്. 39 (A) ആയി മുസ്ലിംകളിലെ അഞ്ചു വിഭാഗങ്ങളെ മാപ്പിളവിഭാഗ സംവരണത്തിൽനിന്നു പുറത്താക്കുന്നു. അവർ ഇവരാണ് (1) ബോറ, (2) കച്ചി മേമൻ, (3) നവയാത്ത്, (4) തുറുക്കൻ, (5) ദഖാനി മുസ്ലിം വിഭാഗങ്ങൾ.
ഇതിൽ ഈ അടുത്ത കാലത്തായി ചില സംഘടിത മാറ്റങ്ങൾ സംഭവിക്കുന്നു. നിലവിലെ കേരള പിഎസ്സി സൈറ്റിൽ ലഭ്യമായ ഒബിസി പട്ടികയിൽ 43-ാമതായി ‘മാപ്പിള അല്ലെങ്കിൽ മുസ്ലിം ’എന്ന് മാറ്റപ്പെട്ടിരിക്കുന്നു. അടുത്ത നാളുകളിലെ കേരളത്തിന്റെ ചില ഓണ്ലൈൻ അപേക്ഷകളിലും യൂണിവേഴ്സിറ്റികളുടെ പുതുക്കിയ പ്രോസ്പെക്ടസുകളിലും ഒബിസി/ എസ്ഇബിസി പട്ടികയിൽ മാപ്പിള എന്നു കാണാനില്ല. പകരമായി മുസ്ലിം എന്ന നിലയിൽ ഇസ്ലാമായ എല്ലാവർക്കും സംവരണം എന്ന രീതിയിൽ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ മുറിപ്പെടുത്തുന്ന വിധത്തിൽ കടുത്ത ഭരണഘടനാ ലംഘനമാണു കേരളത്തിൽ മാത്രമായി നടന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടാണ് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറയുന്നത്, ഇഡബ്ല്യുഎസ് സംവരണം എതിർക്കണം എന്ന്. എല്ലാ സംസ്ഥാനങ്ങളിലും എല്ലാ ന്യുനപക്ഷങ്ങൾക്കുമായി ന്യൂനപക്ഷ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്പോൾ ഈ നാട്ടിൽ നികുതി അടയ്ക്കുന്ന ന്യൂനപക്ഷ വിഭാഗമായ 64 ലക്ഷം ക്രിസ്ത്യാനികളുടെ മുൻപിൽ കേരളത്തിൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾ 100% മുസ്ലിം സമുദായത്തിനാണ് എന്നാണ്, സംസ്ഥാന ന്യൂനപക്ഷ വകുപ്പ് എല്ലാം പദ്ധതികളിലും സ്വീകരിച്ചു വന്നിരുന്ന 80:20 (മുസ്ലിം: മറ്റ് മതന്യൂനപക്ഷങ്ങൾ) എന്ന അനുപാതം ഭരണഘടനയുടെ കടുത്ത ലംഘനം എന്ന് ഹൈക്കോടതി വിധി എഴുതിയ ദിവസം അദ്ദേഹം മാധ്യമങ്ങൾക്കു മുൻപിൽ പറഞ്ഞത്.
ദുർബലരായ ക്രിസ്ത്യാനികൾ
കഴിഞ്ഞ കാലം വരെ കേരളത്തിനു ലോകത്തിന്റെ മുൻപിൽ അഭിമാനത്തോടെ പറയാൻ സാധിച്ചിരുന്ന വിദ്യാഭ്യാസ, സാമൂഹിക നിലവാരമൂല്യങ്ങൾ ഇവിടെയുള്ള ക്രിസ്ത്യൻ സമൂഹത്തിന്റെ ശ്രമഫലത്താൽ ഉണ്ടായതാണെന്ന് എല്ലാവരും അംഗീകരിക്കും. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത, ഈ നാടിന്റെ വളർച്ചയിൽ മുഖ്യപങ്കു വഹിച്ച ഈ സമുദായം 25% ജനനനിരക്കിൽ നിന്നും 13% ജനനനിരക്കിലേക്ക് താഴ്ന്നിരിക്കുകയാണ്. കേരളത്തിലെ സാന്പത്തികവും സാമൂഹികവുമായി ഏറ്റവും പിന്നാക്ക വിഭാഗമായി ഇവിടെയുള്ള ക്രിസ്ത്യാനികൾ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ നാടിന്റെ വളർച്ചയ്ക്ക് ഇത്രയേറെ കഷ്ടപ്പെട്ട ഈ സമുദായത്തെ അറിഞ്ഞുകൊണ്ടു തളർത്താനും തകർക്കാനും രാഷ്ട്രീയ, സാമുദായിക, കലാ-മാധ്യമ അജണ്ടകൾ അതിവിദഗ്ധമായി അരങ്ങേറിയിട്ടും, ഭയന്നിട്ട് വിളിച്ചു പറയാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് ഈ സമൂഹം എത്തിച്ചേർന്നിരിക്കുകയാണ്. ഇനി മതസംവരണം ഭരണഘടനാവിരുദ്ധം അല്ല എന്ന് അഭിനവ പണ്ഡിതന്മാർ വാദിക്കുന്നപക്ഷം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ ഉടൻതന്നെ ഒബിസി പട്ടികയിൽ കൃത്യമായും വ്യക്തമായും ഉൾപ്പെടുത്താൻ നിങ്ങൾ വാദിക്കേണ്ടതാണ്.
അതിനുള്ള ചില കാരണങ്ങൾ നിരത്താം. കേരളത്തിൽ പ്രമുഖ രാജവംശവും സൈനിക, രാജപദവികളും ഉണ്ടായിരുന്ന സമൂഹമാണ് മുസ്ലിം സമൂഹം. സച്ചാർ റിപ്പോർട്ടിന്റെ പത്താം അധ്യായം മൂന്നാം ഉപശീർഷകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിൽ സംവരണം കിട്ടുന്ന മുസ്ലിംകൾ മാപ്പിള വിഭാഗത്തിൽ പെടുന്നവർ ആണെന്നും ആ മാപ്പിള വിഭാഗത്തിൽ അഞ്ചു ഉപവിഭാഗങ്ങൾ ഉണ്ടെന്നും അതിൽ ’തങ്ങൾ, അറബിസ്, മലബാറിസ്’ എന്നിവർ മുന്നാക്കക്കാർ ആണെന്നും പുസലാർ, ഒസാൻ വിഭാഗങ്ങൾ മാത്രമാണ് പിന്നാക്കക്കാർ എന്നുമാണ്.
അതിങ്ങനെയാണ്:
“കേരളത്തിൽ, മലബാറിലെ മാപ്പിളകളെ തങ്ങൾ, അറബികൾ, മലബാരികൾ, പുസലാർ, ഒസാൻ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പ്രവാചകന്റെ പുത്രി ഫാത്തിമയിൽനിന്നാണെന്നതിനാൽ തങ്ങൾ വംശപരന്പരയിലുള്ളവർ മുന്നാക്കരാണ്. അറബ് വംശപരന്പര അവകാശപ്പെടുന്ന അറബ് പുരുഷന്മാരും സ്ത്രീകളുമാണു അടുത്ത റാങ്കിലുള്ളത്. മലബാറികളാണ് തൊട്ടുപിന്നിലുള്ളത്. അവർക്ക് അറബ് വംശപരന്പര നഷ്ടപ്പെട്ടു. അവർ മാതൃവംശപരന്പര പിന്തുടരുന്നു. മുക്കുവൻ എന്ന് വിളിക്കപ്പെടുന്ന ഹിന്ദു മത്സ്യത്തൊഴിലാളികളിൽനിന്നു മതം മാറിയ പുതുമുസ്ലിംകളാണ് പുസലാർ. അവർക്ക് താഴ്ന്ന പദവിയാണ്. ക്ഷുരകർത്താക്കളായ ഒസാന്മാരാണ് അവരുടെ തൊഴിലിന്റെ അടിസ്ഥാനത്തിൽ ഏറ്റവും താഴ്ന്ന റാങ്കിൽ”.
അപ്പോൾ നിലവിൽ എങ്ങനെ ‘തങ്ങൾ, അറബിസ്, മലബാറിസ്’ കേരളത്തിൽ സംവരണം നേടുന്നു? കേരളത്തിൽ ശക്തമായ രാഷ്ട്രീയ, സംഘടനാ, സാന്പത്തിക, ജനസംഖ്യാ വളർച്ചയുള്ള മുസ്ലിം സമുദായത്തിന് ഇന്ന് ഒബിസി സംവരണം ലഭിക്കുന്നുണ്ടെങ്കിൽ ദുർബലരായ കേരളത്തിലെ ക്രിസ്ത്യാനികൾ എല്ലാം ഒബിസി പട്ടികയിൽ ഉൾപ്പെടേണ്ടവരല്ലേ? ഇക്കാര്യത്തിൽ നിഷേധാത്മക നിലപാട് എങ്ങനെയാണ് എടുക്കാൻ കഴിയുന്നത്. കേരളചരിത്രത്തിൽ ആദ്യമായി ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച സർക്കാർ കമ്മീഷനായ ന്യൂനപക്ഷ കമ്മീഷൻ 2019ൽ സീറ്റിംഗ് നടത്തി തയാറാക്കിയ റിപ്പോർട്ട് എന്തുകൊണ്ട് ചെയർമാൻ സർക്കാരിന് സമർപ്പിച്ചില്ല? കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പിലും കമ്മീഷനിലും ക്രിസ്ത്യൻ പങ്കാളിത്തം ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങൾ എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ല?
15-ാം കേരള നിയമസഭ രണ്ടാം സമ്മേളനത്തിൽ നക്ഷത്രചിഹ്നമിട്ട 122(C) ചോദ്യത്തിന് കേരള മുഖ്യമന്ത്രി 17,77,32,412 രൂപ (പതിനേഴേമുക്കാൽ കോടി രൂപ) മദ്രസ അധ്യാപക ക്ഷേമനിധിക്ക് കൊടുത്തിട്ടുണ്ട് എന്ന മറുപടി നൽകി. പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം എന്ന ന്യൂനപക്ഷ പദ്ധതി ഉപയോഗിച്ച് കൊല്ലം ജില്ലയിൽ തന്നെ നാലു മദ്രസകൾക്ക് ഒന്നിന് ഏതദേശം രണ്ടു കോടി രൂപ എന്ന നിലയിൽ ചെലവഴിക്കാൻ തയാറാക്കുന്നു. ഇങ്ങനെ ന്യൂനപക്ഷ പരിഗണന വഴി മുസ്ലിം ന്യൂനപക്ഷത്തിന്റെ മതപഠനം പ്രോത്സാഹിപ്പിക്കുന്പോൾ എന്തുകൊണ്ട് ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് ഇങ്ങനെ ഒന്നുംതന്നെ നൽകുന്നില്ല? 80:20(മുസ്ലിം: മറ്റ് മതന്യൂനപക്ഷങ്ങൾ) എന്ന ന്യൂനപക്ഷ വകുപ്പ് സ്വീകരിച്ച അനുപാതം ഭരണഘടനയുടെ കടുത്ത ലംഘനം എന്ന് ഹൈക്കോടതി വിധിയെഴുതി.
കേരളത്തിലെ 64 ലക്ഷം ജനങ്ങൾക്ക് നീതി ലഭിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ വിധിക്കെതിരേ അപ്പീൽ പോകാൻ കേരള സർക്കാരിനെ സംഘടിതമായി സ്വാധീനിച്ചവരെക്കാളും എന്തു പിന്നാക്കാവസ്ഥ കുറവാണ് കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിനുള്ളത്? അതിജീവനത്തിന്റെ ചക്രശ്വാസം വലിക്കുന്ന കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ പൊതുസമൂഹമേ, സർക്കാരേ തൃണവത്കരിക്കരുത്, തമസ്കരിക്കരുത്, കൂടെയുണ്ടാവണം, അപേക്ഷയാണ്.
(അവസാനിച്ചു)