Monday, November 14, 2022 3:14 AM IST
ആഹാരരീതിയും ജീവിതശൈലിയും വ്യായാമമില്ലായ്മയും കാരണം പ്രമേഹം വളരെ നേരത്തേ യുവജനങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. പൊണ്ണത്തടിയും പ്രീഡയബറ്റിസും ഡയബറ്റിസുമൊക്കെ ചേർന്ന് 40 വയസാകുന്പോൾ ഇവർക്ക് ദീർഘകാല സങ്കീർണതകൾ വന്നുചേരുന്നു. ടൈപ്പ്- 2 പ്രമേഹമാണ് ഇപ്പോൾ കൂടുതൽ കാണുന്നത്. ഇത്തരം പ്രമേഹമുള്ള സ്ത്രീകളിലെ പോഷകക്കുറവ് കാരണം ജനിക്കുന്ന കുട്ടിക്കു തൂക്കക്കുറവുണ്ടാകുന്നു. അമിതവണ്ണം, പുതിയതരം ആഹാരരീതി, വ്യായാമമില്ലായ്മ, നഗരവത്കരണം, സാമൂഹിക-സാന്പത്തിക-പരിസ്ഥിതി മാറ്റങ്ങൾ എന്നിവ ടൈപ്പ് -2 പ്രമേഹത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
പ്രമേഹത്തിന് പ്രതിവിധി
പ്രമേഹം ദീർഘകാലം കൊണ്ട് കണ്ണ്, വൃക്ക, ഹൃദയം, കാലിലെ ഞരന്പുകൾഎന്നിവയെ ബാധിക്കാം. കാലിലേക്കുള്ള രക്തയോട്ടം ബാധിച്ച് ഗാംഗ്രീൻ, തലച്ചോറിനെ ബാധിച്ചുള്ള സങ്കീർണതകൾ എന്നിവയും ഉണ്ടാകും. പ്രമേഹരോഗി ഒരു ഗുളികയിൽ തുടങ്ങി പത്തു വർഷം കൊണ്ടു 4 - 5 ഗുളികകൾ കഴിക്കേണ്ടിവരുന്നതിനു പുറമെ ഇൻസുലിനും എടുക്കേണ്ട അവസ്ഥ വരും. അതുകൊണ്ട് പ്രമേഹം കണ്ടുപിടിച്ച് ആദ്യ രണ്ടു വർഷത്തിനുള്ളിൽ 15 കിലോ തൂക്കം കുറയ്ക്കുകയാണെങ്കിൽ രോഗത്തിൽ നിന്ന് മുക്തിനേടാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വെറും വയറ്റിൽ (എഫ്ബിഎസ്) 100 എംജിയിൽ താഴെയും ആഹാരം കഴിഞ്ഞ് രണ്ടു മണിക്കൂർ കഴിഞ്ഞുള്ള അളവ് 140 എംജിയിൽ താഴെയും മൂന്നു മാസത്തെ പ്രമേഹ നിയന്ത്രണം പരിശോധനയിൽ 5.6 ശതമാനം താഴെയുമായിരിക്കണം. ആദ്യത്തെ രണ്ടു വർഷം തൊട്ട് അഞ്ചു വർഷം വരെ പ്രമേഹം കണ്ടുപിടിച്ചവർക്കാണ് പ്രമേഹ റിവേർസൽ കൂടുതൽ സാധിക്കുന്നത്. ഇതിന് 800 കലോറിയിൽ താഴെയുള്ള ആഹാരരീതി വഴി സാധിക്കും.
പ്രമേഹം കൂടുന്പോൾ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടും. പിന്നീട് പാൻക്രിയാസ് ഗ്രന്ഥിയിൽ കൊഴുപ്പ് അടിഞ്ഞുകൂടും. രണ്ടു ഗ്രാം കൊഴുപ്പ് കരളിലും പാൻക്രിയാസിലും അടിഞ്ഞുകൂടുന്പോൾ ബീറ്റ കോശങ്ങൾ പ്രവർത്തനരഹിതമാകുകയും പ്രമേഹം വരികയും ചെയ്യും. 15 കിലോ തൂക്കം കുറയ്ക്കുകവഴി കരളിലെയും പാൻക്രിയാസിലെയും കൊഴുപ്പു നീക്കം ചെയ്യുന്പോൾ ബീറ്റാ കോശങ്ങൾ നന്നായി പ്രവർത്തിച്ച് പ്രമേഹം ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. ഇതിനുശേഷം ഒരു വർഷം കഴിഞ്ഞു തൂക്കം കൂടിയാൽ പ്രമേഹം വീണ്ടും വരും. ഇത്തരം ആഹാരരീതി ചെയ്യുന്പോൾ പത്തു വർഷം മുന്നോട്ടു കണ്ടുള്ള പരിപാടിയാണ് വേണ്ടത്.
പ്രമേഹരോഗം വന്ന് 15 വർഷം കൊണ്ട് എല്ലാ സങ്കീർണതകളും വന്നവരിൽ ഇതു സാധിക്കില്ല. ഇവരിൽ ബീറ്റാ കോശങ്ങൾക്കു പ്രവർത്തനക്ഷമത വളരെ കുറവായതുകാരണം ഇവരിൽ ഇതു ചെയ്യാൻ സാധിക്കില്ല. ഇതുപോലെ ഇൻസുലിൻ എടുക്കുന്ന രോഗികൾ തൂക്കം കുറയ്ക്കുന്നതു വഴി ഇൻസുലിൻ കുറയ്ക്കാനും നിർത്താനും സാധിച്ചിട്ടുണ്ട്. ഈ രീതിക്ക് ഭാഗിക റിവേർസൽ എന്നു പറയും.
ടൈപ്പ് -1 രോഗികൾ
ടൈ പ്പ് -1 രോഗികളിൽ പ്രമേഹ റിവേർസൽ സാധിക്കുകയില്ല. ഇവർക്ക് ഇൻസുലിൻ ഉത്പാദനം തീരെ ഇല്ലാത്തതുകൊണ്ടു ജീവിതകാലം മുഴുവൻ ഇൻസുലിൻ എടുക്കണം. പൊണ്ണത്തടി കുറയ്ക്കാനുള്ള ബെറിയാട്രിക് ശസ്ത്രക്രിയ വഴി 30-40 കിലോ തൂക്കം കുറയുന്പോൾ പ്രമേഹ റിവേർസൽ സാധിക്കും. പാൻക്രിയാസിൽ കല്ലുള്ള പ്രമേഹം ഉള്ളവർക്കു റിവേർസൽ സാധിക്കില്ല.
പരിഹാരം
ആഹാരം കുറച്ചു കഴിക്കുക, അളവു വളരെ കുറയ്ക്കുക, സമയത്തു കഴിക്കണം, രാവിലെ ആഹാരം കഴിക്കുന്നത് ഒഴിവാക്കരുത്, കൈവീശിയുള്ള നടത്തം, കൃത്യസമയത്ത് ഉറക്കം, സന്തോഷമായി ഇരിക്കുക തുടങ്ങിയവയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയും. ഇതിന്റെകൂടെ ചിട്ടയായ രക്തപരിശോധന ആവശ്യമാണ്. സങ്കീർണതകൾ മനസിലാക്കുന്ന പരിശോധനകളും ഡോക്ടറെ സ്ഥിരമായി കണ്ടുള്ള പരിശോധനകളും നടത്തണം.
ഡോ. ജി. ഹരീഷ്കുമാർ
(ഐഎച്ച്എം ഭരണങ്ങാനം, എസ്എൻ കടപ്ര ആശുപത്രികളിലെ സീനിയർ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമാണ് ലേഖകൻ.)