Saturday, November 26, 2022 10:23 PM IST
ജോസ് കെ. മാണി എംപി
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നു വേറിട്ടു നില്ക്കുന്ന പ്രദേശമാണ് കേരളം. മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ കൃത്യമായും വേര്‍തിരിക്കാവുന്ന കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതി 38,863 ചതുരശ്ര കിലോമീറ്റര്‍ ആണ്. ഇതില്‍ 30.6 ശതമാനം ഭൂമി മാത്രമാണ് മനുഷ്യന്റെ ആവാസത്തിനും കൃഷിക്കുമായി സംസ്ഥാനത്ത് ലഭ്യമായിട്ടുള്ളത്. പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ സംരക്ഷണം സംബന്ധിച്ച് ബഫര്‍ സോണ്‍ നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ 2011ലെ വിധി നടപ്പിലാക്കുന്നതിന് തീരുമാനമുണ്ടാകേണ്ടതും ഈ ഭൂവിസ്തൃതിയിലാണ്.
ഈ പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടേണ്ട പരമപ്രധാനമായ വിഷയമാണ് കേരളത്തിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതവും നിലനില്‍പ്പും അവരുടെ അതിജീവിനത്തിനായുള്ള ആശങ്കകളും. കേരളത്തിന്റെ വനവിസ്തൃതി 2021 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം 9,679 ച.കി.മീ ആണ്. ഇതുമായി ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ റവന്യൂ ഭൂമികളെയാണ് ബഫര്‍ സോണ്‍ നിര്‍ണയം പ്രത്യക്ഷമായും ബാധിക്കുന്നത്. ഈ വിഷയമാണ് ഇന്ന് ആയിരക്കണക്കിനായുള്ള മലയോര കര്‍ഷക കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന സുപ്രധാന നിത്യജീവിതപ്രശ്നമായി ഉയര്‍ന്നു നില്‍ക്കുന്നത്.
കുടിയേറ്റത്തിന്റെ ചരിത്രം
കേരളത്തിന്റെ സമ്പദ്ഘടന കാര്‍ഷിക മേഖലയുടെ അടിത്തറയിലാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. പുരോഗതിയിലേക്കുള്ള കുതിപ്പിനിടയില്‍ ജനങ്ങള്‍ക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനായി ആഭ്യന്തര കാര്‍ഷികോത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു തുടക്കകാലം മുതല്‍ കേരളത്തിലെ ഭരണാധികാരികള്‍ പിന്തുടര്ന്നത്. ഇതുമൂലം രാജഭരണകാലം മുതല്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ പരിപൂര്‍ണമായ പ്രോത്സാഹനത്തോടെയും പിന്തുണയോടെയും ധാരാളം കര്‍ഷക കുടിയേറ്റങ്ങള്‍ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലേക്ക് നടന്നു. കേരളത്തിലെ വനമേഖലകളുമായി ചേര്‍ന്നുകിടക്കുന്ന ഭൂവിടങ്ങളിലേക്കാണ് അത്തരം കുടിയേറ്റങ്ങള്‍ ഏറെയുമുണ്ടായത്.ഇത്തരം പ്രദേശങ്ങളില്‍ കൃഷി ചെയ്ത് കുടുംബത്തോടൊപ്പം ജീവിക്കാന്‍ ഭരണകൂടങ്ങള്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലകളായി രൂപാന്തരപ്പെട്ട ഭൂമിയില്‍ കൃഷിയിറക്കി ജീവിച്ചവര്‍ക്ക് ആ ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശവും സര്‍ക്കാര്‍ നല്കി.
ഇങ്ങനെ രൂപംകൊണ്ട കര്‍ഷക കുടിയേറ്റ മേഖലകളില്‍ കാലാന്തരത്തില്‍ അടിസ്ഥാനസൗകര്യ വികസനത്തെ തുടര്‍ന്ന് സ്ഥാപനങ്ങളും ഭവനങ്ങളും അടക്കമുള്ള നിയമാനുസൃത നിര്മിതികളുണ്ടായി. ഇവിടങ്ങളില്‍ ആരാധനാലയങ്ങളും വിവിധതരം ചെറുകിട സംരംഭങ്ങളും റോഡുകളും പാലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം മനുഷ്യജീവിതത്തിന് അനുയോജ്യമായ സൗകര്യങ്ങളുണ്ടായി. ഇതോടെ ഇത്തരം പ്രദേശങ്ങള്‍ ജനവാസമേഖലകളായി രൂപപ്പെട്ടു. കൃഷിയെയും കൃഷി അനുബന്ധ വരുമാനസ്രോതസുകളെയും പൂര്‍ണമായും ആശ്രയിച്ചാണ് ഇത്തരം മേഖലകളിലെ ജനങ്ങള്‍ മുന്നോട്ട് പോകുന്നത്. മണ്ണിനെയും മനുഷ്യനെയും ബന്ധിപ്പിച്ചെടുത്ത് കുടിയേറ്റ കര്‍ഷകജനത കേരളത്തിലെ വനാതിര്‍ത്തികളോട് ചേര്‍ന്നുള്ള കാര്‍ഷിക മേഖലകളില്‍ അത്യധ്വാനംകൊണ്ടു പടുത്തുയര്‍ത്തിയതെല്ലാം സംരക്ഷിച്ചുകൊണ്ടും അവരുടെ ആശങ്കകള്‍ക്ക് പരിപൂര്‍ണമായ വിരാമവിട്ടുകൊണ്ടും മാത്രമേ കേരളത്തെ ബാധിക്കുന്ന ഏത് വിഷയത്തിലും അന്തിമ തീരുമാനവുമെടുക്കാന്‍ ആര്‍ക്കും സാധിക്കുകയുള്ളൂ.
ജനസാന്ദ്രത പരിഗണിക്കണം
ഇതിനാധാരമായ വസ്തുതകള്‍ ആഴത്തില്‍ ഗ്രഹിക്കാതെ ആര്‍ക്കും ബഫര്‍ സോണ്‍ വിഷയത്തെ സമീപിക്കാനാവില്ല. കേരള സംസ്ഥാനത്തിന്റെ ഭൂവിസ്തൃതി രാജ്യത്തെ മൊത്തം ഭൂവിസ്തൃതിയുടെ 1.1 ശതമാനം ആണ്. ഇതിൽ പശ്ചിമഘട്ട വിസ്തൃതി 21,856 ച.കിലോമീറ്റർ. കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 56% ആണിത്. ഉള്‍നാടന്‍ പ്രദേശങ്ങളും തീരദേശ തണ്ണീര്‍ത്തടങ്ങളും ചേര്‍ന്ന് 1,279.30 ചതുരശ്ര കിലോമീറ്റര്‍ ഉണ്ട് . ഇതില്‍ 300 കിലോമീറ്റര്‍ തീരദേശ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്.
കൂടാതെ കേരള പാഡി ലാന്‍ഡ്സ് ആന്‍ഡ് വെറ്റ് ലാന്‍ഡ്സ് (കണ്‍സര്‍വേഷന്‍) ആക്ടിന്റെ കീഴില്‍ വരുന്ന 3,818.3 ചതുരശ്ര കിലോമീറ്റര്‍ നെല്‍പ്പാടങ്ങളും ഉണ്ട് . വിവിധ നിയന്ത്രണങ്ങള്‍ നിലവിലുള്ള 26,983.6 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കേരളത്തിലുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 69.4% ആണിത്. മനുഷ്യവാസത്തിനും കൃഷിക്കും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാനത്ത് ആകെ ലഭ്യമായിട്ടുള്ള ഭൂമി 11,879.4 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. എന്നാല്‍ ഇപ്പറഞ്ഞ പ്രദേശങ്ങളും പ്രാദേശിക മുനിസിപ്പല്‍ നിയമങ്ങളുടെയും കേരള ബില്‍ഡിംഗ് റൂള്‍സിന്റെയും നിയന്ത്രണത്തിലാണ് എന്നുള്ളതാണ് നിലവിലെ അവസ്ഥ. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ വേണം ആവാസയോഗ്യമായ ഭൂവിടങ്ങളില്‍ ഏതുതരം നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടത്.
മറ്റൊരു ശ്രദ്ധേയമായ വിഷയം ഒരു നൂറ്റാണ്ടായി കേരളത്തിലെ ഗ്രാമീണ ജനസംഖ്യ നാലും നഗര ജനസംഖ്യ 18 ഉം ഇരട്ടിയുമായി വര്‍ധന രേഖപ്പെടുത്തുന്നുണ്ട് എന്നതാണ്. ഒരു കിലോമീറ്റര്‍ പ്രദേശത്തിനുള്ളിലെ ജനസാന്ദ്രത എട്ട് ഇരട്ടിയിലേറെയും വര്‍ധന രേഖപ്പെടുത്തി. ഇതിന്റെ ഫലമായി ആളോഹരി ഭൂമിലഭ്യതയില്‍ വലിയ കുറവാണ് സംഭവിച്ചത്. വാസസ്ഥലത്തിനും നഗരവലത്കരണത്തിനും മനുഷ്യവാസത്തിനും അത്യന്താപേക്ഷിതമായ ഇതര വികസന പ്രവര്‍ത്തനങ്ങള്‍ക്കും ലഭ്യമാകേണ്ട ഭൂമിയുടെ ആവശ്യകത അനേക ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഇത് ഏറെ ബാധിച്ചത് കാര്‍ഷിക മേഖലയെയാണ്. കൃഷിയിടങ്ങള്‍ ഇല്ലാതാവുകയോ ഉള്ളവയില്‍ വന്‍ കുറവുണ്ടാവുകയോ ചെയ്തു. ഇന്ത്യയിലെ പത്തു ശതമാനം തൊഴിൽരഹിതരും കേരളത്തിലാണ് ജീവിക്കുന്നത്. ഈ സാഹചര്യങ്ങളൊക്കെ സംസ്ഥാനത്തിന്റെ ഇതര പ്രദേശങ്ങളില്‍നിന്നു വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഫലഭൂയിഷ്ഠവുമായ പ്രദേശങ്ങളിലേക്ക് കര്‍ഷക കുടിയേറ്റങ്ങളുണ്ടാകാന് കാരണമായി.
സര്‍ക്കാര്‍ നിയമാനുസൃതം കൈവശാവകാശം നല്കിയ ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങള്‍ പശ്ചിമഘട്ട പര്‍വതനിരകളോട് ചേര്‍ന്ന് വനമേഖല അതിരിടുന്ന ജനവാസ മേഖലകളില്‍ ഇന്ന് ജീവിക്കുന്നുണ്ട്.അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നിയന്ത്രണങ്ങള്‍ അന്തിമ നിയമം ആകാതിരിക്കാനുള്ള ജാഗ്രത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ബഫര്‍ സോണ്‍ നിര്‍ണയവുമായി ബന്ധപ്പെട്ട നാഷണല്‍ എംപവൈഡ് കമ്മിറ്റിയും സുപ്രീംകോടതിയുടെ മുമ്പാകെ എത്തിക്കണം എന്നതാണ് കേരളത്തിലെ ജനങ്ങളുടെ പ്രധാന ആവശ്യം. പശ്ചിമഘട്ട താഴ്വാരങ്ങളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ കൈവശഭൂമിയില്‍ നിയമപരമായി അവര്‍ക്കുള്ള അവകാശം ഇല്ലാതാക്കുന്ന ഏത് നടപടിയോടും ആര്‍ക്കും സന്ധി ചെയ്യാനാവില്ല. വാസസ്ഥലത്തെ കൈവശ ഭൂമിയും സ്വത്തുവകകളും ഒരു സുപ്രഭാതത്തില്‍ കൈവിട്ടു പോകുന്നവരുടെ വേദന കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോകാനാവില്ല.
വനമേഖലയുള്ള സംസ്ഥാനം
രാജ്യത്തെ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതില്‍ വനമേഖലയുള്ള സംസ്ഥാനമാണ് കേരളം. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം വന വിസ്തൃതിയില്‍ ഒരിഞ്ചുപോലും കുറവുണ്ടായിട്ടില്ല. മറിച്ച്, കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് വന വിസ്തൃതി വര്‍ധിക്കുകയാണുണ്ടായിട്ടുള്ളത്. 2021 ലെ വനസര്വേപ്രകാരം ആകെയുള്ള 28,852 ച.കി.മീറ്ററില്‍ 9,679 ച.കി.മീ (24.9 ശതമാനം) സര്‍ക്കാര്‍ വനവും 1157.5ച.കി മീറ്റര്‍ (29.8 ശതമാനം) കര്‍ഷക ഭൂമിയിലുള്ള വനാവരണവുമാണ്. അങ്ങനെ സംസ്ഥാനത്തെ മൊത്തം വനാവരണം 21,253.5 ച.കി മീറ്റര്‍ (54.7 ശതമാനം) ആണ്. ബഫര്‍ സോണ്‍ നിര്‍ണയിക്കുമ്പോള്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ശാസ്ത്രീയവും പ്രായോഗികവുമായ സമീപനത്തിനാവണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇതര നിയമാനുസൃത സംവിധാനങ്ങളും തയാറാകേണ്ടത്.
ഇതിനായി ജനങ്ങള്‍ക്ക് വിശ്വാസമുള്ള സമീപനങ്ങള്‍ സ്വീകരിക്കണം. അതിനായി ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സാറ്റലൈറ്റ് സര്‍വേയുടെ റിപ്പോര്‍ട്ട് ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുകയാണ് ആദ്യപടിയായി ചെയ്യേണ്ടത്. ബഫര്‍ സോണുകളില്‍പ്പെട്ട വില്ലേജുകളില്‍ പൊതുജനങ്ങള്‍ക്ക് സര്‍വേ റിപ്പോര്‍ട്ട് പശോധിക്കുന്നതിനായി ലഭ്യമാക്കണം. ഇക്കാര്യം പ്രധാനപ്പെട്ട ആവശ്യമായി ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍ സോണ്‍ ഉണ്ടായിരിക്കണമെന്ന 2022 ജൂണ്‍ മൂന്നിനുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ബഫര്‍സോണുകളിലെ നിര്‍മിതികളെയും ജനവാസകേന്ദ്രങ്ങളെയും സംബന്ധിച്ച കണക്കെടുപ്പ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. ആ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കാനും കൃത്യമായ വിവരങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനും ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണന് അധ്യക്ഷനായി ഒരു സമിതിയെയും സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരുന്നു. സമാനമായ രീതിയില്‍ പരിസ്ഥിതിലോല മേഖലകളിലും ബഫര്‍ സോണുകളിലും പശ്ചിമഘട്ടത്തില്‍ നേരത്തേ നടത്തിയ സാറ്റലൈറ്റ് സര്‍വേയില്‍ ഏറെ അപാകതകള്‍ കടന്നുകൂടിയിരുന്നു. അതൊഴിവാക്കാനായാണ് വിദഗ്ധസമിതി സ്ഥലസന്ദര്ശം നടത്തുന്നതിനു മുന്‍പുതന്നെ ബഫര്‍ സോണ്‍ സാറ്റലൈറ്റ് സര്‍വേ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്. കര്‍ഷകരെയും കാര്‍ഷിക മേഖലയെയും ചേര്‍ത്തുനിര്‍ത്താതെ കേരളത്തിന് നിലനില്ക്കാനാവില്ല. അവര്‍ക്ക് ജീവിതപ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു നടപടിയോടും കേരളത്തിന് യോജിക്കാനുമാവില്ല.