Sunday, December 4, 2022 1:09 AM IST
അനന്തപുരി /ദ്വിജന്
വിഴിഞ്ഞത്ത് അതിജീവനസമരം നടത്തുന്ന മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളും തീവ്രവാദികളുമായി ചിത്രീകരിക്കാൻ സർക്കാരും മറ്റു വർഗീയശക്തികളും ബോധപൂർവം ശ്രമിക്കുന്പോൾ കത്തോലിക്കാ സഭയുടെയും സിപിമ്മിന്റെയും നിലപാട് ഏറെ വിമർശന വിധേയമാകുകയാണ്. തിരുവനന്തപുരം ആർച്ച്ബിഷപ്പിനെ ഒന്നാം പ്രതിയാക്കിയുള്ള കേസുകൾ പെരുകുകയാണ്. അതിരൂപതയിലെ വികാരി ജനറാൾമാരും വൈദികരും അടക്കം ആയിരങ്ങളാണ് പ്രതികളാക്കപ്പെട്ടിരിക്കുന്നത്. ഭരിക്കുന്ന പാർട്ടിയും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന ഘടകവും കടലിന്റെ മക്കൾക്കെതിരേ അദാനിക്കുവേണ്ടി എല്ലാ വികാരവും ഉയർത്താൻ നോക്കുന്നു.
പാർട്ടിയും സഭയും അന്ന്
2016ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ സിപിഎമ്മിന്റെ പാർട്ടി പത്രവും തിരുവനന്തപുരം അതിരൂപതയും നടത്തിയ ചില വിലയിരുത്തലുകൾ ഇന്നു വീണ്ടും ചർച്ചാവിഷയമാവുകയാണ്. 2015 ഓഗസ്റ്റ് രണ്ടിനാണു വിഴിഞ്ഞം സംബന്ധിച്ച് അതിരൂപതയുടെ കൃത്യമായ പ്രതികരണം വന്നത്. അന്നത്തെ തിരുവനന്തപുരം ആർച്ച്ബിഷപ് സൂസപാക്യം എഴുതിയ ഇടയലേഖനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിരൂപതയിലെ എല്ലാ പള്ളികളിലും അന്നു വായിച്ച ഇടയലേഖനത്തിൽ പറഞ്ഞ കാര്യങ്ങളും ഉയർത്തിയ ആശങ്കകളും എല്ലാം ശരിയാണെന്ന് ഇന്നു തെളിയുകയാണ്.
കേരളത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതി എന്ന ആമുഖത്തോടെ വരുന്ന ഈ പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾക്ക് ഏറെ ആശങ്കയുണ്ടെന്ന് അന്ന് അദേഹം വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതി അതിന്റെ കച്ചവടക്കാർ പ്രചരിപ്പിക്കുന്നതുപോലെ അത്ര വലിയ വികസനം കൊണ്ടുവരുന്ന പദ്ധതിയാണെന്ന് അന്നും അതിരൂപത സമ്മതിച്ചില്ല. എന്നാൽ സമൂഹത്തിൽ ഉയർന്നിരുന്ന ശക്തമായ വായ്ത്താരിയിൽ ആ ആശങ്ക ഏറെ ശ്രദ്ധിക്കപ്പെട്ടില്ല. ഏതു വികസന പദ്ധതിയും മൂലം സമൂഹത്തിലെ പാവങ്ങൾക്കും ആദിവാസി- ദളിത് വിഭാഗങ്ങൾക്കുമുണ്ടാക്കുന്ന ദോഷങ്ങൾ പരിഹരിക്കപ്പെടണമെന്ന് ആർച്ച്ബിഷപ് അന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പദ്ധതി വലിയ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുമെന്ന് അതിരൂപത സെന്റർ ഫോർ ഫിഷറീസ് സ്റ്റഡീസ്, തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവ വഴി നടത്തിയ വിദഗ്ധ പഠനം വ്യക്തമാക്കിയിട്ടുണ്ട്.
പരിസ്ഥിതിനിയമത്തിന് എതിര്
വിഴിഞ്ഞം പദ്ധതി നിലവിലുള്ള പരിസ്ഥിതിസംരക്ഷണ നിയമത്തിന് എതിരാണെന്നു ആർച്ച്ബിഷപ് ചൂണ്ടിക്കാണിച്ചു. പതിനായിരക്കണക്കിനു ജനങ്ങളുടെ വാസസ്ഥലങ്ങളെയും തൊഴിലിനെയും ദോഷകരമായി ബാധിക്കും. തുറമുഖത്തിനായി വലിയ പുലിമുട്ട് നിർമിക്കുന്ന വടക്കുഭാഗത്ത് വലിയ കരനഷ്ടം ഉണ്ടാകും. 1970കളിൽ വിഴിഞ്ഞം ഫിഷിംഗ് ഹാർബറിനുവേണ്ടി 400 മീറ്റർ പുലിമുട്ട് ഉണ്ടാക്കിയപ്പോൾ പനത്തുറ, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ തീരങ്ങളിൽ വലിയ അളവിൽ കര നഷ്ടപ്പെട്ടു. പൂന്തുറയിൽ നൂറുകണക്കിനു വീടിരുന്നിടത്ത് ഇപ്പോൾ കടലാണ്. പൂന്തുറയിൽ 200 മീറ്റർ കര നഷ്ടപ്പെട്ടതും അടിമലത്തുറ ഭാഗത്ത് 220 മീറ്റർ വരെ കര ഉണ്ടായതും സർക്കാർ പഠനത്തിൽ വ്യക്തമാക്കിയിരുന്നു.
ഈ വാണിജ്യ തുറമുഖം വന്നാൽ വിഴിഞ്ഞത്തെ ഫിഷിംഗ് ഹാർബർ ഇല്ലാതാകും. തിരുവനന്തപുരം ജില്ലയിലെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും പണിയില്ലാതാകും. പദ്ധതി പ്രദേശത്തിന്റെ തെക്കു മാറി 400 മീറ്റർ ആഴത്തിൽ ഡ്രജിംഗ് നടത്തി കപ്പൽച്ചാൽ നിർമിച്ചാൽ പുല്ലുവിള മുതൽ പൊഴിയൂർ വരെയുള്ള മത്സ്യത്തൊഴിലാളികൾക്കു കടലിൽ പോകാനാവാതെ വരും. പദ്ധതിപ്രദേശം മത്സ്യബന്ധന നിരോധിത മേഖലയാകാനും സാധ്യതയുണ്ട്.
ഇതിലൂടെ 32 തീരദേശ ഗ്രാമങ്ങളിലെ 50,000 തൊഴിലാളികളുടെ ഉപജീവനമാർഗം അടയും. പദ്ധതിയെ എതിർക്കുന്നവരെ വികസനവിരോധികൾ എന്നു മുദ്രകുത്തുന്നു. തുന്പ ബഹിരാകാശ കേന്ദ്രത്തിനും വിമാനത്താവളത്തിനും ടൈറ്റാനിയത്തിനും ഒക്കെ കിടപ്പാടം വിട്ടുകൊടുത്തവരെയാണ് വികസനവിരോധികൾ എന്നു വിളിക്കുന്നത്. വികസനത്തിന് അതിരൂപത എതിരല്ല.
എന്നാൽ അതുമൂലം ക്ലേശം ഉണ്ടാകുന്ന മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന നഷ്ടം മനസിലാക്കി ഒരു പാക്കേജ് കൊണ്ടുവരണം. പകരം, ജനങ്ങളെ വെല്ലുവിളിച്ചു പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചാൽ എന്തു വിലകൊടുത്തും പദ്ധതി നടപ്പാക്കുന്നതു തടസപ്പെടുത്തും. ഇത് ഒരു മനുഷ്യാവകാശ പ്രശ്നമാണ് -ആർച്ച്ബിഷപ് അന്ന് പറഞ്ഞു. ഇന്നും അതിരൂപതയുടെ നിലപാട് അതുതന്നെയാണ്. സഭ പദ്ധതിയെ തടസപ്പെടുത്താതിരിക്കണമെങ്കിൽ മത്സ്യത്തൊഴിലാളികളുടെ നഷ്ടം മനസിലാക്കി പദ്ധതി നടപ്പാക്കണം.
മുഖഛായ മാറ്റുന്ന പദ്ധതിയോ?
വിഴിഞ്ഞം കേരളത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയാണെന്നു പറഞ്ഞ് എതിരാളികളുടെ വായടച്ചിരുന്നവർ ഇപ്പോഴും ആ വായ്ത്താരി മുഴക്കുന്നുണ്ടെങ്കിലും ഇങ്ങനെ ആരംഭിച്ച വല്ലാർപാടം തുറമുഖം കൊണ്ടുവന്ന വികസനം കാണുന്പോൾ ആർക്കാണ് ഭയം തോന്നാത്തത്. സിപിഎമ്മും അവരുടെ പത്രവും 2016 ഏപ്രിൽ 25ന് പദ്ധതിയെക്കുറിച്ചു പറഞ്ഞതു കൂടി ഉദ്ധരിക്കാം.
അദാനിയുമായി ചേർന്ന് ഉമ്മൻ ചാണ്ടി നടത്തുന്ന ശുദ്ധ തട്ടിപ്പാണു പദ്ധതി എന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. ‘കടൽക്കൊള്ള’ എന്ന ശീർഷകത്തിൽ പാർട്ടിപത്രം പ്രസിദ്ധീകരിച്ച ലേഖനത്തിൽ മോദിയും ഉമ്മൻ ചാണ്ടിയും ചേർന്നു നടത്തുന്ന 5000 കോടി രൂപയുടെ ഭൂമി കൊള്ളയാണു പദ്ധതി എന്നു കുറ്റപ്പെടുത്തി. അന്ന് മത്സ്യബന്ധനത്തിനുയരുന്ന മരണമണിയെക്കുറിച്ചും പാർട്ടി പത്രം സങ്കടം പറഞ്ഞിരുന്നു. അദാനിയുമായി ഉമ്മൻ ചാണ്ടി സർക്കാർ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളെല്ലാം അഴിമതിയാണെന്ന് അന്ന് പാർട്ടി പത്രം പറഞ്ഞു. ഇപ്പോൾ പാർട്ടി പത്രത്തിനു പദ്ധതി വികസനത്തിന്റെ പൊൻതൂവലാണ്.
ജുഡീഷൽ അന്വേഷണം
കേരളം ഭരിക്കുന്ന സിപിഎമ്മും അവരുടെ പത്രവും നല്കുന്ന വാർത്തകളും നടത്തുന്ന പ്രചാരണങ്ങളും തരുന്ന സൂചനകളും അടയാളങ്ങളും ഭീതിപ്പെടുത്തുന്നതാണ്. രാജ്യദ്രോഹികളും തീവ്രവാദികളുമാണു വിഴിഞ്ഞത്തു സമരം നടത്തുന്നത് എന്നാണ് സിപിഎമ്മിന്റെയും പാർട്ടി പത്രത്തിന്റെയും അവരുടെ കൂട്ടുകാരായ ബിജെപിയുടെയും ആരോപണം.
136 ദിവസമായി തികച്ചും സമാധാനപരമായി നടന്ന സമരത്തിൽ നവംബർ 27ന് അപ്രതീക്ഷിതമായ സംഭവങ്ങൾ ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് വിഴിഞ്ഞത്ത് നവംബർ 27ന് നടന്ന സംഭവങ്ങളെക്കുറിച്ച് ജുഡീഷൽ അന്വേഷണം വേണമെന്ന സമരസമിതി കണ്വീനർ മോണ്. യൂജിൻ പെരേരയുടെ ആവശ്യം ഏറെ പ്രസക്തമാകുന്നത്. സമരത്തിനു നേതൃത്വം കൊടുക്കുന്നത് ലത്തീൻ കത്തോലിക്കാ രൂപതയിലെ വൈദികരായതുകൊണ്ട് സമരത്തെ വർഗീയവത്കരിക്കാനുള്ള നീക്കവും നടക്കുന്നു. കടലിൽ പോകുന്ന ഹിന്ദുക്കളായ ധീവരരുടെ സംഘടനയായ ധീവരസഭയുടെ വി. ദിനകരനും മുസ്ലിം സമൂഹത്തിന്റെ നേതാക്കളായ പാളയം ഇമാമും പാച്ചല്ലൂർ ഇമാമും സമരപ്പന്തലിൽ പിന്തുണ പ്രഖ്യാപിച്ചതും മനപ്പൂർവ്വം മറക്കുന്നു. കേരളത്തിലെ 14 ജില്ലകളിലെയും മത്സ്യത്തൊഴിലാളികളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. കഥയറിയാതെ ഹിന്ദു ഐക്യവേദിക്കാർ സമരത്തിനെതിരായി പരസ്യമായി രംഗത്തു വന്നിട്ടുണ്ട്.
പോലീസ് പ്രകോപനങ്ങൾ
നവംബർ 26ന് തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്ത തോമസ് നെറ്റോ, സഹായമെത്രാൻ ക്രിസ്തുദാസ്, സമരസമിതി കണ്വീനറും അതിരൂപതയുടെ വികാരി ജനറാളുമായ മോണ്. യുജിൻ പെരേര എന്നിവരെ അടക്കം പ്രതികളാക്കി പോലീസ് കേസെടുക്കുന്നു. പോലീസ് നീക്കത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു.
നവംബർ 27ലെ സംഭവങ്ങൾക്ക് ഒരുക്കമായി വിഴിഞ്ഞത്തുണ്ടായിരുന്ന സിസിടിവി കാമറകൾ മൂടി. കാമറകൾ മൂടുന്ന യുവാക്കളുടെ ചിത്രം കിട്ടിയിട്ടുണ്ട്. പക്ഷേ ആരെന്ന് ആർക്കും തീർച്ചയില്ല. സമരം പ്രകോപനപരമാകുമെന്നും സത്യം മൂടിവയ്ക്കണമെന്നും ആഗ്രഹമുള്ളവർ ഉണ്ടായിരുന്നു എന്ന സംശയം ഇതോടെ കൂടുതൽ ശക്തമായി. പോലീസിന്റെയും സർക്കാരിന്റെയും ഒത്താശയോടെയാണ് ഇതെല്ലാം നടന്നതെന്ന് സമരസമിതിക്കാർ കരുതുന്നു.
വാഹനങ്ങൾ തടയുന്നതിനു കാരണമായി സമരസമിതിക്കാർ പറയുന്ന ന്യായങ്ങളിലൊന്നു തുറമുഖ നിർമാണത്തിന്റെ മറവിൽ നടക്കുന്ന അനധികൃതമായ മണൽക്കടത്താണ്. നവംബർ 27 ഞായറാഴ്ച ആയിരുന്നു. അന്ന് ഒരു പ്രകോപനവുമില്ലാതെ സെൽട്ടൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സെൽട്ടനെ അറസ്റ്റ് ചെയ്ത വിവരം അന്വേഷിക്കാൻ ചെന്ന വിഴിഞ്ഞം ഇടവകയുടെ പ്രതിനിധികളെയും പോലീസ് പിടിച്ച് അകത്തിട്ടു. പോലീസ് കാണിച്ച ധിക്കാരവും പ്രകോപനവുമാണ് കാര്യങ്ങൾ വഷളാക്കിയത്. പോലീസ് പിടിച്ചുവച്ചവരെ വിട്ടുകിട്ടാൻ വിഴിഞ്ഞത്തെ സ്ത്രീകളാണു പോലീസ് സ്റ്റേഷനിലെത്തി സമരം ആരംഭിച്ചത്. പോലീസ് സ്റ്റേഷനിൽനിന്ന് അവർക്കു നേരെ കല്ലേറുണ്ടാവുകയായിരുന്നു എന്നാണു സമരസമിതിക്കാർ പറയുന്നത്. എന്നിട്ടും സമരക്കാരെ സമാധാനിപ്പിച്ചു നിർത്താൻ യൂജിനച്ചനും മറ്റു നേതാക്കൾക്കും സാധിച്ചു.
‘ഗൂഢസംഘം’
നവംബർ 30ലെ പാർട്ടി പത്രം വിഴിഞ്ഞം സമരത്തിനു പിന്നിൽ ഒന്പതംഗ ഗൂഢസംഘമാണ് പ്രവർത്തിക്കുന്നത് എന്ന് ആരോപിച്ചുകൊണ്ട് വാർത്ത നിരത്തി. ഗുഢസംഘാംഗങ്ങളുടെ സചിത്ര ലേഖനമാണ് പ്രസിദ്ധീകരിച്ചത്. ഇന്റലിജൻസുകാർ കണ്ടെത്തി എന്ന മട്ടിലാണ് കഥ അവതരിപ്പിച്ചത്.
സമരസമിതി കണ്വീനറായ തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ യൂജിൻ പെരേര, എബിവിപി സംസ്ഥാന സമിതി അംഗമായിരുന്നു കെ.വി. ബിജു, ട്രാവൻകൂർ സോഷ്യൽ സർവീസസ് സൊസൈറ്റി ഡയറക്ടർ എ.ജെ. വിജയൻ, തീവ്ര ഇടതുപക്ഷക്കാരനായ ഐടി വിദഗ്ധൻ പ്രസാദ് സോമരാജൻ, വലിയതോപ്പ് സ്വദേശി ബഞ്ചമിൻ ഫെർണാണ്ടസ്, ഷാഡോ മിനിസ്ട്രിയുടെ നേതാവ് അഡ്വ. ജോണ് ജോസഫ്, അഞ്ചൽ സ്വദേശി ബ്രദർ പീറ്റർ, അർത്തുങ്കൽ സ്വദേശി ജാക്സൻ പൊള്ളയിൽ, പുല്ലുവിള സ്വദേശിനി സീറ്റാ ദാസൻ എന്നിവരാണ് ആ സംഘം. ഇവരെല്ലാം 1980കളിൽ ആരംഭിച്ച സ്വതന്ത്ര മത്സ്യത്തൊഴിലാളി സംഘടനയുടെ പ്രവർത്തകരാണെന്ന് എല്ലാവർക്കും അറിയാം. പലരും അറിയപ്പെടുന്ന ഇടതുപക്ഷക്കാർ!
ഒരേ തൂവൽപക്ഷികൾ!
സർക്കാർ പദ്ധതികൾക്കെതിരേ സമരം ചെയ്യുന്നവർ രാജ്യദ്രോഹികളോ? വിഴിഞ്ഞം തുറമുഖ സമരത്തിന് സിപിഎം കൊടുക്കുന്ന പുത്തൻ ഭാഷ്യം ബിജെപിയും സിപിഎമ്മും ഒരേ തൂവൽ പക്ഷികളാണെന്ന ചിന്തയാണ് പ്രബലമാക്കുന്നത്.
സർക്കാർ അവകാശപ്പെടുന്നതുപോലെ സമരസമിതിയുടെ ആവശ്യങ്ങളിൽ സർക്കാർ തീരുമാനമായോ? വിഴിഞ്ഞം തുറമുഖം കാരണം ഉണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണം എന്നതായിരുന്നു ആദ്യത്തെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ ഒരു മറുപടിയും കൊടുത്തിട്ടില്ല.
ശാശ്വത പരിഹാരത്തിന് സർക്കാർ തയാറാണത്രെ. ജോസ് കെ. മാണി ചൂണ്ടിക്കാണിച്ചതുപോലെ സർക്കാർ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ നടപ്പാക്കി സമരം അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ മുന്നണിയിലെ ഘടകകക്ഷി നേതാവായ ജോസ് കെ. മാണി കാണിച്ച ധൈര്യം ശ്ലാഘനീയമാണ്.