Monday, December 5, 2022 2:36 AM IST
ക്രൈസ്തവചിന്തകളിലൂടെ സാംസ്കാരിക ലോകത്തോടു നിരന്തരം സംവദിച്ച ജസ്യൂട്ട് വൈദികൻ ഫാ. ഏബ്രഹാം അടപ്പൂർ ഓർമയായി. 97-ാം വയസിൽ കോഴിക്കോട് മലാപ്പറന്പിലെ ക്രൈസ്റ്റ് ഹാളിലായിരുന്നു അന്ത്യം. അധികാരത്തോടുള്ള അകലവും കമ്യൂണിസത്തോടുള്ള എതിർപ്പും വിമോചന ദൈവശാസ്ത്രത്തോടുള്ള വിയോജിപ്പും കറയറ്റ നീതിബോധവും അടപ്പൂരച്ചനെന്ന ദാർശനിക സന്യാസിയെ അനന്യനാക്കി.
അടപ്പൂരച്ചന്റെ ‘പബ്ലിക് തിയോളജി’
ദൈവശാസ്ത്രമേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിന്ന് പബ്ലിക് തിയോളജി. ദൈവശാസ്ത്രത്തെ പൊതുമണ്ഡലത്തിൽ എത്തിക്കുന്നതിനുള്ള ശ്രമമാണീ പഠനശാഖ. സഭ സാംസ്കാരികലോകവുമായി സംവദിക്കുന്നില്ലെന്ന ബോധ്യമാണിതിനു പിന്നിലുള്ളത്.
സഭയുടെ പ്രബോധനങ്ങളും പ്രസിദ്ധീകരണങ്ങളും പ്രഭാഷണങ്ങളും ഏറിയപങ്കും സഭയ്ക്കുള്ളിൽത്തന്നെ ഒതുങ്ങിക്കൂടുന്നുവെന്നു ദശാബ്ദങ്ങൾക്കു മുൻപേ അടപ്പൂരച്ചൻ തിരിച്ചറിഞ്ഞു. ക്രൈസ്തവദർശനങ്ങളെ മതനിരപേക്ഷമായി ലോകത്തിനു മുന്പിൽ അവതരിപ്പിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായി ഞാൻ കരുതുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങൾ അതിനു തെളിവാണ്. മാതൃഭൂമിയുടെ അന്നത്തെ പത്രാധിപരായിരുന്ന എൻ.വി. കൃഷ്ണവാര്യരുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ചും തന്റെ രചനകൾക്ക് അദ്ദേഹം നൽകിയ അകമഴിഞ്ഞ പ്രോത്സാഹനത്തെക്കുറിച്ചും ഫാ. അടപ്പൂർ പല വേദികളിലും പങ്കുവച്ചിട്ടുണ്ട്. മദർ തെരേസയുടെ കാരുണ്യപ്രവർത്തനങ്ങളെ കേരളത്തിനു പരിചയപ്പെടുത്തുന്നതിനായി രചിച്ച ‘ഏഴകളുടെ തോഴികൾ’ എന്ന ലേഖനവും രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ പുതിയ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള ലേഖനപരന്പരയും അതിൽപ്പെടുന്നു.
കൃഷ്ണവാര്യർ തനിക്കയച്ച കത്തുകളുടെ ശേഖരം അത്യധികം ആദരവോടെ അടപ്പൂരച്ചന്റെ അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്. പരന്ന വായന, ആഴമേറിയ ചിന്ത, ഈടുറ്റ എഴുത്ത്, കാതലുള്ള പ്രഭാഷണം എന്നിവയിലൂടെ ഫാ. അടപ്പൂർ ക്രൈസ്തവ ദൈവശാസ്ത്രം പൊതുബോധത്തിലെത്തിച്ചു. വാചികമായ സുവിശേഷപ്രഘോഷണത്തിനപ്പുറം മാനവികമൂല്യങ്ങൾക്കും സാംസ്കാരിക ഉന്നമനത്തിനും അദ്ദേഹം മുൻഗണന നൽകി. ഭാരതത്തിലെയും പാശ്ചാത്യരാജ്യങ്ങളിലെയും മത-സാംസ്കാരിക പ്രതിസന്ധികളെക്കുറിച്ചു നടത്തിയ അച്ചന്റെ ഗവേഷണവും മതാന്തര സംവാദങ്ങളും ഇതു ശരിവയ്ക്കുന്നു.
കമ്യൂണിസത്തോട് എതിർപ്പ്
കമ്യൂണിസത്തോട് നിരന്തരം പോരാടിയ ദാർശനികനായിരുന്നു ഫാ. അടപ്പൂർ. ദൈവമില്ലാത്ത കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ ഒരിക്കലും പൂർണമല്ലെന്നും അത് ഒരു കാലത്തും മനുഷ്യനെ തൃപ്തിപ്പെടുത്തില്ലെന്നും അദ്ദേഹം വിശ്വസിച്ചു. കമ്മ്യൂണിസത്തിന്റെ തകർച്ച, കമ്യൂണിസത്തിന് ഒരു ചരമക്കുറിപ്പ് തുടങ്ങിയ പുസ്തകങ്ങളുടെ രചനയ്ക്കു പിന്നിൽ ഈ ബോധ്യമാണുണ്ടായിരുന്നത്. മനുഷ്യനെ തന്റെ സമഗ്രതയിൽ ഉൾക്കൊള്ളുന്നതിനു കമ്യൂണിസ്റ്റ് ദർശനങ്ങൾ അപര്യാപ്തമാണെന്ന് അദ്ദേഹം ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളിലടിയുറച്ച പുരോഗമനസാഹിത്യം പോലും അധോഗതിയിലാണെന്ന് അദ്ദേഹം പരിഭവിച്ചു.
ചരിത്രപരമായ പശ്ചാത്തലത്തിൽ വേണം അടപ്പൂരച്ചന്റെ കമ്യൂണിസ്റ്റ് വിരുദ്ധതയെ വിലയിരുത്താൻ. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ, യുവാവായിരുന്ന അച്ചന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനങ്ങളും യൂറോപ്പിലെ പഠനകാലത്തുണ്ടായ നേർക്കാഴ്ചകളും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ എതിർപ്പിനു വീര്യം കൂട്ടി. കമ്യൂണിസ്റ്റ് ആദർശങ്ങൾക്കപ്പുറം കൂട്ടക്കുരുതിയിലേക്കും മനുഷ്യാവകാശ ലംഘനങ്ങളിലേക്കും നയിച്ച മാർക്സിയൻ സിദ്ധാന്തങ്ങളുടെ പ്രായോഗിക വ്യതിചലനങ്ങളാണ് അടപ്പൂരച്ചനെ ക്ഷുഭിതനാക്കിയത്. മാനവികതയെയും മനുഷ്യസ്വാതന്ത്ര്യത്തെയും കമ്യൂണിസം നിരാകരിക്കുന്നുവെന്ന നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
കമ്യൂണിസം കൊടികുത്തിവാണ പോളണ്ടിൽനിന്ന് ജോണ്പോൾ രണ്ടാമൻ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഫാ. അടപ്പൂർ യൂറോപ്പിൽനിന്നു രചിച്ച് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനുമായി സംവാദത്തിനു വഴിതെളിച്ചു. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത അടപ്പൂരച്ചന്റെ ആശയ-ദർശനങ്ങൾ ശരിയാണെന്നു പിന്നീടു കാലം തെളിയിച്ചു. കമ്യൂണിസത്തിന്റെ പരിമിതിയെക്കുറിച്ച് അച്യുതമേനോനും തന്റെ അവസാനനാളുകളിൽ തിരിച്ചറിയുകയുണ്ടായി.
വിമോചന ദൈവശാസ്ത്രത്തോട് വിയോജിപ്പ്
വിമോചന ദൈവശാസ്ത്രത്തിന്റെ ആരംഭം 1960 കളിൽ തെക്കേ അമേരിക്കയിലായിരുന്നു. ഗുസ്താവോ ഗുട്ടിയറസ്, ലിയാനാർഡോ ബോഫ് തുടങ്ങിയ ദൈവശാസ്ത്രജ്ഞരായിരുന്നു അവിടത്തെ വിമോചനചിന്തയ്ക്കു പിന്നിൽ. സാമൂഹികസമത്വവും രാഷ്ട്രീയ സ്വാതന്ത്ര്യവുമായിരുന്നു ലിബറേഷൻ തിയോളജിയുടെ പ്രധാന ലക്ഷ്യം. ഈശോസഭയും സമകാലികരായ ജസ്യൂട്ട് സുഹൃത്തുക്കളും ലിബറേഷൻ തിയോളജിയെ ആവേശപൂർവം സ്വീകരിച്ചപ്പോഴും അടപ്പൂരച്ചൻ വേറിട്ടു നിന്നു. വിമോചന ദൈവശാസ്ത്രത്തിനു മാർക്സിയൻ ചിന്തകളോടുള്ള ചില സാമ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ വ്യത്യസ്ത നിലപാടിനു കാരണം. വിമോചന ദൈവശാസ്ത്രത്തെക്കുറിച്ചു മലയാളികൾ അറിഞ്ഞത് ഇവിടത്തെ കമ്യൂണിസ്റ്റുകാരിലൂടെയാണെന്നാണ് ഫാ. അടപ്പൂരിന്റെ ഭാഷ്യം. അത്തരം ദൈവശാസ്ത്രചിന്ത അപക്വമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
അല്മായ പങ്കാളിത്തത്തിന്റെ വക്താവ്
അഞ്ചു ദശാബ്ദത്തിലധികമായി കാർഡിനൽ ന്യൂമാന്റെ പേരിലുള്ള ന്യൂമാൻ അസോസിയേഷൻ ഓഫ് ഇന്ത്യ, കേരള ചാപ്റ്ററിന്റെ ചാപ്ലിനായിരുന്നു ഫാ. അടപ്പൂർ. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള പ്രബുദ്ധരായ അല്മായരുടെ കൂട്ടായ്മയാണ് ന്യൂമാൻ അസോസിയേഷൻ. കലൂരുള്ള ല്യൂമൻ ജ്യോതിസ് ജസ്യൂട്ട് ഹൗസ് സംവാദങ്ങളുടെയും തുറന്ന ചർച്ചകളുടെയും ഇടമാക്കി മാറ്റാൻ അടപ്പൂരച്ചനു കഴിഞ്ഞു.
ജാതിമതഭേദമന്യേ എല്ലാ തലങ്ങളിലുമുള്ളവർ ചർച്ചയിൽ പങ്കെടുക്കും. ‘വാദിക്കാനും ജയിക്കാനുമല്ല മറിച്ച് അറിയാനും അറിയിക്കാനുമാണ്’ സംവാദങ്ങളെന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകൾ ഫാ. അടപ്പൂർ കൂടെക്കൂടെ ഓർമിപ്പിച്ചിരുന്നു. അടപ്പൂരച്ചനിൽനിന്ന് പ്രചോദനമുൾക്കൊണ്ടു കാലികപ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ന്യൂമാൻ അസോസിയേഷന്റെ പ്രതിമാസയോഗം മുടക്കംകൂടാതെ നടന്നുവരുന്നു.
സഭാ നവീകരണത്തിന്റെ പ്രവാചകൻ
“സഭാചരിത്രത്തിലെ ദുഷ്കരമായ പ്രവർത്തനമേഖലകളിലും പ്രത്യയശാസ്ത്രങ്ങളുടെ നാൽക്കവലകളിലും സഭയ്ക്കു കരുത്തായി എന്നും ഈശോസഭക്കാരുണ്ടായിരുന്നു’’ എന്ന പോൾ ആറാമൻ മാർപാപ്പയുടെ വാക്കുകൾ അടപ്പൂരച്ചന്റെ വ്യക്തിത്വത്തിനും ഇണങ്ങുന്നതാണ്. സഭയ്ക്കും സമൂഹത്തിനുമുണ്ടാകുന്ന അപഭ്രംശങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു.
അധികാരത്തിലുള്ളവരോടു മറകൂടാതെ കാര്യങ്ങൾ തുറന്നുപറയുന്നതിനും ചോദ്യങ്ങൾ ഉന്നയിക്കുന്നതിനും ഫാ. അടപ്പൂരിനു യാതൊരു സങ്കോചവുമില്ലായിരുന്നു. അധികാരകേന്ദ്രങ്ങളിൽനിന്ന് അദ്ദേഹം അകന്നുനിന്നുവെന്നു പറയുന്നതാകും കൂടുതൽ ഉചിതം.
അതേസമയം സഭയോടും സഭാപ്രബോധനങ്ങളോടും അടപ്പൂരച്ചൻ എന്നും വിശ്വസ്തത പുലർത്തിയിരുന്നു. നിർണായക നിമിഷങ്ങളിൽ പലപ്പോഴും അദ്ദേഹം സഭയുടെ സംരക്ഷകനായിട്ടുണ്ട്. വിശ്വാസസംബന്ധമായ കാര്യങ്ങളിൽ തികഞ്ഞ ഒരു യാഥാസ്ഥിതികനായിരുന്നു അദ്ദേഹം. ആത്മവിമർശനത്തിന്റെയും അന്തരിക സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിൽ വേണം ഫാ. അടപ്പൂരിന്റെ ചോദ്യങ്ങളെയും നിലപാടുകളെയും നോക്കിക്കാണാൻ.
സാഹിത്യാഭിമുഖ്യം
പുത്തൻപാനയുടെ രചയിതാവായ അർണോസ് പാതിരിയെന്ന (എണസ്റ്റ് ഹാങ്സ്ലേഡൻ) ജസ്യൂട്ട് പുരോഹിതനെക്കുറിച്ചു മലയാളികൾക്കധികം അറിവില്ലെന്നു മനസിലാക്കിയ ഫാ. അടപ്പൂർ അർണോസിന്റെ ജീവചരിത്രവും കൃതികളും പഠിക്കുന്നതിനായി ദശാബ്ദങ്ങൾ ചെലവഴിച്ചു. ഉറവിടത്തിൽനിന്നു വിവരം ശേഖരിക്കുന്നതിനായി യൂറോപ്പിൽ അർണോസ് ജനിച്ചുവളർന്ന സ്ഥലവും അവിടെയുള്ള സർവകലാശാലകളും സന്ദർശിച്ച് പഠനം നടത്തി അന്തർദേശീയതലത്തിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു.
ഒരു വിദേശ മിഷനറി കേരളത്തിലെത്തി ഭാഷയും സംസ്കാരവും പഠിച്ചു മലയാള ഭാഷയ്ക്കു വ്യാകരണവും നിഘണ്ടുവും കാവ്യസമാഹാരങ്ങളും സമ്മാനിച്ചതിനെ അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാവൂ. സാഹിത്യരചനകളെ സുവിശേഷവത്കരണത്തിനും സാംസ്കാരിക സംവേദനത്തിനുമുള്ള മാധ്യമമാക്കി മാറ്റിയ അർണോസ് പാതിരിയിലെ ‘സാംസ്കാരിക ജീൻ’ അടപ്പൂരച്ചനിലേക്കും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിൽ അതിശയോക്തിക്കിടമില്ല.
ലളിതജീവിതം
ഓരോ ജസ്യൂട്ടിനെയും രൂപപ്പെടുത്തുന്നത് വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ ആധ്യാത്മിക സാധനയാണ്. ബ്രഹ്മചര്യവും ദാരിദ്ര്യവും അനുസരണയും പാലിച്ച് വ്രതബദ്ധജീവിതം ധന്യമാക്കുന്നതിനുള്ള വഴികളുണ്ടതിൽ. വിനയവും ലാളിത്യവും കൈമുതലാക്കിയ താപസശ്രേഷ്ഠനായിരുന്നു ഫാ. അടപ്പൂർ. ദിവസത്തിന്റെ ഏറിയപങ്കും ‘ജ്യോതിസി’ലെ തന്റെ മുറിക്കു മുന്പിലുള്ള വരാന്തയിലാണദ്ദേഹം ചെലവഴിച്ചത്.
ഒരു ചാരുകസേരയിലിരുന്നുള്ള എഴുത്തും വായനയും അദ്ദേഹത്തിനു സാധനയായിരുന്നു. അഞ്ചു പതിറ്റാണ്ടിലധികം ‘ജ്യോതിസി’ൽ ചെലവഴിച്ച് 2020-ൽ വിശ്രമജീവിതത്തിനായി കോഴിക്കോട്ടേക്കു യാത്രയായപ്പോൾ അവിടെ നല്ലൊരു സെമിത്തേരിയുണ്ടെന്ന് അടപ്പൂരച്ചൻ നർമരൂപേണ പറഞ്ഞത് ഞാനിന്ന് ഓർക്കുന്നു. ആറു വർഷത്തിലധികം ഈ ആത്മീയാചാര്യനോടൊപ്പം ഒരേ ഭവനത്തിൽ താമസിക്കാൻ കഴിഞ്ഞതു വലിയൊരു അനുഗ്രഹമായും കരുതുന്നു.
1926-ൽ ആരക്കുഴയിൽ ആരംഭിച്ച്, 2022-ൽ കോഴിക്കോട് അവസാനിച്ച അടപ്പൂരച്ചന്റെ ജീവിതം അവശേഷിപ്പിക്കുന്നത് ഒരു ചരിത്രവും സംസ്കാരവുമാണ്. എങ്കിലും അദ്ദേഹത്തിന്റെ വിയോഗം ഭൗതിക-സാംസ്കാരിക മേഖലകളിൽ ഒരു ശൂന്യത സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ഇതു കൂടുതലും പ്രകടമാകുന്നത് സഭാതലത്തിലായിരിക്കും.
പലപ്പോഴും ചോദ്യങ്ങളെയും വിമർശനങ്ങളെയും ഭയക്കുന്ന സഭാസംവിധാനങ്ങളിൽ ഫാ. അടപ്പൂരിനെപ്പോലുള്ള നവോത്ഥാന നായകരുടെ പങ്ക് വിലമതിക്കപ്പെടേണ്ടതാണ്. സഭാ നവീകരണത്തോടൊപ്പം പൊതുമണ്ഡലവുമായി ക്രിയാത്മകമായും സമയോചിതമായും സംവദിക്കുന്നതിന് അടപ്പൂരച്ചന്മാരെ രൂപപ്പെടുത്തിയെടുക്കാനുള്ള തുറവിയും ഇച്ഛാശക്തിയും സഭ ഗൗരവപൂർവം ഏറ്റെടുക്കേണ്ടതുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയാണു ദീർഘദർശിയായ ഫാ. അടപ്പൂരിന്റെ വേർപാട്. ദശാബ്ദങ്ങളോളം സഭയ്ക്കും സമൂഹത്തിനും ദിശാബോധം നൽകിയ പ്രിയപ്പെട്ട അടപ്പൂരച്ചന് പ്രണാമം!
ഫാ. ഡോ. ബിനോയ് പിച്ചളക്കാട്ട്, എസ്ജെ
(ഡയറക്ടർ, ലിപി, കൊച്ചി & മാനേജിംഗ് എഡിറ്റർ, എഴുത്ത് മാസിക)