Monday, December 5, 2022 11:23 PM IST
ഞാൻ ഇവിടെ നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നത് നിങ്ങളുടെ ഭാവിയെക്കുറിച്ചാണ്. എനിക്ക് കുറേ വർഷങ്ങളായി ഒരു വിഷമം തോന്നിയിരിക്കുന്നത്, എന്താണ് കേരളത്തിലെ യുവാക്കൾക്ക് നല്ലൊരു ഭാവിയെക്കുറിച്ച് ചൂണ്ടിക്കാണിക്കാനുള്ളത് എന്നതാണ്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളും നോക്കിയാൽ കേരളം അവസാന സ്ഥാനത്താണ് യുവാക്കളുടെ തൊഴിലില്ലായ്മാ വിഷയത്തിൽ. രാജ്യത്തെ ജനസംഖ്യയിൽ 51 ശതമാനം 25 വയസിൽ താഴെയുള്ള യുവാക്കളാണ്. ശരിക്കും ഇത് നിങ്ങളുടെ രാജ്യമാണ്. നിങ്ങളാണ് ഭൂരിപക്ഷവും. പക്ഷേ നിങ്ങൾക്കുവേണ്ടി തീരുമാനങ്ങൾ എടുക്കുന്നത് പ്രായം കൂടിയവരാണ്. ഈ അന്തരത്തിൽ ലോകനാണക്കേടിലാണ് നമ്മുടെ രാജ്യം.
അതുമാത്രമല്ല, കേരളം മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല. ഇവിടെ നിങ്ങൾ ഭൂരിപക്ഷമല്ല. കേരളത്തിൽ 25 വയസിൽ താഴെയുള്ളവർ വെറും 23 ശതമാനമാണ്. പ്രായമുള്ളവരുടെ എണ്ണമാണ് കേരളത്തിൽ കൂടിവരുന്നത്. പക്ഷേ ഈ 23 ശതമാനത്തിൽ 40 ശതമാനം തൊഴിലില്ലാത്തവരാണ്. അതുമാത്രമല്ല നമ്മുടെ കഷ്ടകാലം, പഠിപ്പും വിദ്യാഭ്യാസവും കഴിവുമുള്ള ചെറുപ്പക്കാർക്കാണ് തൊഴിൽ കിട്ടാതെവരുന്നത്. അതിനെന്താണ് കുറവ്, നമ്മുടെ നയങ്ങളാണോ നിയമങ്ങളാണോ രാഷ്ട്രീയമാണോ? ഇതൊക്കെ ചോദിക്കാനുള്ള സമയം വൈകിയിരിക്കുന്നു. ഞാൻ ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിരിക്കുന്നത് നിങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടാണ്.
എന്നെ പല യൂണിവേഴ്സിറ്റികളിലും സ്കൂളുകളിലും മറ്റും പ്രസംഗിക്കാൻ ക്ഷണിക്കും. നമ്മുടെ കുട്ടികളുടെ കഴിവും ബുദ്ധിയും കാണുന്പോൾ എനിക്ക് വലിയ സന്തോഷമാണ്. പ്രത്യേകിച്ച് ഇവിടെ കൂടിയിരിക്കുന്ന പെൺകുട്ടികളോടു ഞാൻ പറയട്ടെ, എവിടെ പോയാലും പ്രൈസുകൾ നേടുന്നത് പെൺകുട്ടികളാണ്. നിങ്ങളാണ് വിദ്യാഭ്യാസമേഖലയിൽ താരങ്ങളായി മിന്നുന്നത്. നമ്മുടെ ആൺകുട്ടികൾ കുറേ പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട്, പെൺകുട്ടികൾക്കൊപ്പമെത്താൻ.
പക്ഷേ ഈ മാർക്കെല്ലാം നേടിയ ശേഷം നിങ്ങൾ എന്തുചെയ്യാൻ ആഗ്രഹിക്കുന്നു എന്നു ചോദിക്കുന്പോൾ പലരും പറയുന്നു, അവരെല്ലാം വേറേ സംസ്ഥാനങ്ങളിലോ വേറേ രാജ്യങ്ങളിലോ പോകാൻ ആഗ്രഹിക്കുന്നു എന്ന്. ഞാൻ അവരോടു ചോദിക്കുന്നു, എന്തുകൊണ്ടു കേരളത്തിൽ നിന്നുകൂടാ? അവർ ചോദിക്കുന്നു, കേരളത്തിൽ എന്താ ഉള്ളത്? കേരളം ഒരു ഓൾഡ് ഏജ് ഹോം അല്ലേ എന്ന്! ഇതെല്ലാം കേൾക്കുന്പോൾ എനിക്കു സങ്കടം തോന്നും. കാരണം, ഞങ്ങളുടെ വീഴ്ചയാണ്.
ഇത് രാഷ്ട്രീയവേദിയല്ല, ഞാൻ രാഷ്ട്രീയം പറയുകയല്ല. കഴിഞ്ഞവർഷം നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് യുഡിഎഫിന്റെ പ്രകടനപത്രിക തയാറാക്കാനുള്ള ചുമതല കിട്ടിയപ്പോൾ ഞാൻ പല യൂണിവേഴ്സിറ്റികളിലും പോയി വിദ്യാർഥികളോടു ചോദിച്ചു, എന്താ വേണ്ടത്? അതനുസരിച്ച് ഞാൻ റെക്കമൻഡ് ചെയ്തത് യുഡിഎഫിന്റെ പ്രകടനപത്രികയിൽ ഉണ്ട്; ഒരു ഹയർ എഡ്യൂക്കേഷൻ റിഫോംസ് കമ്മീഷൻ. ഞങ്ങൾ ആ ഇലക്ഷനിൽ വിജയിച്ചില്ല. അതുകൊണ്ട് ഞങ്ങൾക്ക് ആ ലക്ഷ്യം നടപ്പാക്കാൻ സാധിച്ചില്ല. എന്നാൽ, എൽഡിഎഫ് എന്റെ ആശയം ഉൾക്കൊണ്ട് ഒരു ഹയർ എഡ്യൂക്കേഷൻ റിഫോംസ് കമ്മീഷൻ പ്രഖ്യാപിച്ചു. ആ റിപ്പോർട്ട് കഴിഞ്ഞമാസം ഇറക്കിയിട്ടുണ്ട്. ഞാൻ വായിച്ചിട്ടില്ല. 161 പേജുള്ള റിപ്പോർട്ടാണ്. പക്ഷേ, ഈ റിപ്പോർട്ട് അനുസരിച്ചാണ് നമ്മുടെ സർക്കാർ നിങ്ങളുടെ യൂണിവേഴ്സിറ്റികളുടെ ഭാവി മാറ്റാൻ പോകുന്നത്. അതേക്കുറിച്ച് സർക്കാർ ഒന്നും പറഞ്ഞിട്ടില്ല. കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചോ തിരസ്കരിച്ചോ എന്നും അറിയില്ല. പക്ഷേ ഒരു റിപ്പോർട്ടെങ്കിലും ഉണ്ടല്ലോ.
ഞങ്ങളുടെ പ്രകടനപത്രികയിൽ ചില കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ രണ്ടു കാര്യം നിങ്ങളുടെ മുന്നിൽ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. ഒന്ന്, നമ്മുടെ വിദ്യാഭ്യാസമേഖലയിൽ ഇപ്പോഴത്തെ ഇൻഡസ്ട്രിയിൽ സന്പർക്കം കുറച്ചുകൂടി അടുപ്പിക്കണം. അതിനർഥം, നിങ്ങളെല്ലാവരും പഠിച്ച് യൂണിവേഴ്സിറ്റി വിടുന്പോൾ നിങ്ങൾക്ക് ജോലി കിട്ടാൻ എളുപ്പമായിരിക്കണം.
കാരണം, നിങ്ങൾക്ക് ജോലിയുടെ യാഥാർഥ്യം മനസിലാക്കാൻ സാധിക്കണം. അതിപ്പോൾ ഇല്ല. പലവിധത്തിലും ഇതു നമുക്ക് വലിയൊരു വീഴ്ചയാണ്. ഞാൻ വിദ്യാഭ്യാസമന്ത്രി ആയിരിക്കുന്പോൾ ഒരു നിയമം കൊണ്ടുവന്നു. ഒരു പോളിടെക്നിക് സ്ഥാപിക്കാൻ അനുവാദം കൊടുക്കുംമുന്പ് ഞങ്ങൾ നിർബന്ധിക്കും; നിങ്ങളുടെ സ്ഥലത്തിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ ഒരു വർക്കിംഗ് ഇൻഡസ്ട്രി ഉണ്ടാവണം, അവർക്കൊപ്പം നിങ്ങൾക്കൊരു കൊളാബറേഷൻ ഉണ്ടാവണം. അതിനർഥം ഇൻഡസ്ട്രി-അക്കാദമിക് സഹകരണം ഉണ്ടാവണം, അത്യാവശ്യമാണ്. അത് നമ്മളൊരു പോളിസിയായി കൊണ്ടുവരണമെന്ന് നിർബന്ധിക്കുകയാണ് ഞാൻ.
വിദേശരാജ്യങ്ങളെ നോക്കുകയാണെങ്കിൽ പ്രത്യേകിച്ച്, അമേരിക്കയെ നോക്കുകയാണെങ്കിൽ എളുപ്പമാണ്. ഒരു കന്പനിക്ക് യൂണിവേഴ്സിറ്റിയിൽ പോയിട്ട് ഞങ്ങൾക്ക് ഇങ്ങനൊരു ആശയമുണ്ട്, അതിന് റിസർച്ച് ചെയ്യാൻ ഞങ്ങൾക്കു സ്റ്റാഫില്ല, യൂണിവേഴ്സിറ്റിയിൽനിന്നു വല്ല സ്റ്റുഡന്റ്സുമുണ്ടോ അതു ചെയ്യാൻ സാധിക്കുമോ, ഞങ്ങൾ അതിനുള്ള ചെലവുകൾ ഏറ്റെടുത്തുകൊള്ളാം. സ്റ്റുഡന്റ്സ് തയാറായാൽ ഞങ്ങളൊരു പ്രോഡക്ട് ഉണ്ടാക്കിയാൽ അതിന്റെ ലാഭത്തിന്റെ വലിയൊരു ഭാഗം യൂണിവേഴ്സിറ്റിക്കു കിട്ടും. അങ്ങനെയൊരു സഹകരണം യൂണിവേഴ്സിറ്റിയും ഇൻഡസ്ട്രിയും തമ്മിൽ സ്ഥിരമായി അമേരിക്കയിൽ നടക്കുന്നുണ്ടെന്ന കാര്യം നമ്മുടെ ഭാരതത്തിലും കേരളത്തിലും ഒരിക്കലും കാണാറില്ല. അതു വേണമെന്നാണ് എന്റെ ആവശ്യം.
ഞങ്ങളുടെ പ്രകടനപത്രികയിൽ വേറൊരു കാര്യം നിർദേശിച്ചത് യുവജനങ്ങൾ പറഞ്ഞ ഒരു കാര്യമാണ്. സെന്റ് തെരേസാസ് കോളജിൽ ചെന്നപ്പോൾ അവിടത്തെ കുട്ടികൾ ആവശ്യപ്പെട്ടതാണ്. എന്തുകൊണ്ട് പഠിക്കുന്ന സമയത്തുതന്നെ കുട്ടികൾക്ക് കന്പനികളിൽ ഇന്റേൺഷിപ് ചെയ്തുകൂടാ എന്ന്. പഠിക്കുന്ന സമയത്ത് എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ ഒരു കന്പനിക്കു കൊടുക്കുക. കന്പനിക്ക് ചില്ലറ ചെലവേ വരികയുള്ളൂ. നിങ്ങൾക്ക് ആ കന്പനിയിലെ കാര്യങ്ങൾ ശരിക്കു പഠിക്കാൻ സാധിക്കും. നിങ്ങളുടെ ഗ്രാജുവേഷൻ കഴിയുന്പോൾ നിങ്ങൾക്കു കന്പനിയിൽ ജോലികിട്ടാൻ എളുപ്പമാകും. ഇങ്ങനെയുള്ള കാര്യങ്ങളാണ് ഞങ്ങൾ ചിന്തിക്കുന്നത്.
എന്റെ അഭ്യർഥന ഇതാണ്; നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗം നന്നാക്കണം. എനിക്കറിയാം, സീറോമലബാർ സഭ വിദ്യാഭ്യാസമേഖലയിൽ വളരെയധികം താത്പര്യം കാണിക്കുന്ന സഭയാണ്. യുവജനങ്ങളായ നിങ്ങൾ ഭാവിയെക്കുറിച്ചു ചിന്തിക്കുന്ന സമയമാണ്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ നന്നാക്കണം. ഒരേസമയത്ത് നിങ്ങൾക്കു പ്രവർത്തിക്കാനുള്ള അവസരങ്ങൾ കൂടുതൽ നന്നാകണം. ഓക്സ്ഫഡ് മാർട്ടിൻ സ്കൂളിന്റെ ഒരു പഠനം വായിച്ചു. അതിൽ പറയുന്നത്, 2030ൽ ഉണ്ടാകാൻ പോകുന്ന തൊഴിലവസരങ്ങളിൽ 30 ശതമാനവും ഇപ്പോൾ നിലവിലില്ലാത്ത തൊഴിലുകളായിരിക്കും. അപ്പോൾ എങ്ങനെ നിങ്ങൾ തയാറാകും, ഇന്നില്ലാത്ത ജോലിക്കുവേണ്ടി.
ഞാൻ അധ്യാപകരോട് ഒരൊറ്റ കാര്യമാണ് എപ്പോഴും പറയുന്നത് കുട്ടികളെ എന്താ ചിന്തിക്കേണ്ടതെന്നു പഠിപ്പിക്കരുത്. എങ്ങനെ ചിന്തിക്കണമെന്നാണ് പഠിപ്പിക്കേണ്ടത്. കുട്ടികൾക്ക് പുതിയൊരു വിഷയം വന്നാൽ, പുതിയൊരു അവസരം വന്നാൽ, പുതിയൊരു വെല്ലുവിളി വന്നാൽ അതിനെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത്, എങ്ങനെയാണ് മനസിലാക്കേണ്ടത്, എങ്ങനെയാണ് അത് പരിഹരിക്കേണ്ടത് അതാണ് അവർ അറിയേണ്ടത്. ആ വെല്ലുവിളിയെക്കുറിച്ച് പാഠപുസ്തകത്തിൽനിന്നു വായിച്ചറിയാൻ സാധിക്കില്ല.
പക്ഷേ ജീവിതം അങ്ങനെയാണ്. പരീക്ഷയിൽ വരാത്ത ചോദ്യങ്ങളാണ് ജീവിതം നമ്മോടു ചോദിക്കാൻ പോകുന്നത്. ആ വലിയ പരീക്ഷയിലേക്കാണ് നാമെല്ലാം ഇറങ്ങാൻ പോകുന്നത്. യുവാക്കളായ നമ്മൾ അതിലേക്ക് ഇറങ്ങുന്പോൾ എന്താണ് അവശ്യം വേണ്ടത് എങ്ങനെ ചിന്തിക്കണം, എന്തു ചിന്തിക്കണം എന്നതാണ്. ഇതാണ് നിങ്ങളുമായി പങ്കുവയ്ക്കുന്ന എന്റെ ചെറിയ ചിന്തകൾ.
എന്റെ സ്വപ്നമാണ്; ഒരുദിവസം കേരളത്തിന്റെ വിദ്യാഭ്യാസമേഖല എത്ര നന്നായിരിക്കും, അന്ന് ലോകം മുഴുവനുമുള്ള ആൾക്കാർ കേരളത്തിൽ പഠിക്കാൻ ആഗ്രഹിക്കും. അതാണു നമുക്കു വേണ്ടത്. എന്നിട്ട് ഇപ്പോൾ യൂറോപ്പിലും അമേരിക്കയിലും കേരളത്തിലെ നഴ്സുമാരെ ആവശ്യപ്പെടുന്നതുപോലെ കേരള ഡിഗ്രിക്കാരെയും യുവാക്കളെയും അവരുടെ രാജ്യത്തേക്ക് അവർ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാകണം.
പക്ഷേ അതു മാത്രം പോരാ, ഭൂരിപക്ഷവും കേരളത്തിൽ ജോലിചെയ്യാനും കേരളത്തിൽ ജീവിക്കാനും കേരളം വികസിക്കുന്നതു കാണാനും നമ്മൾ പല മാറ്റങ്ങളും കേരളത്തിൽ കൊണ്ടുവന്നാൽ, വ്യാപാരി-വ്യവസായികൾ മാത്രമല്ല, അഗ്രിക്കൾച്ചറിലും വ്യവസായത്തിലും എല്ലാ മേഖലകളിലും പുതിയ അവസരങ്ങൾ കൊണ്ടുവന്നാൽ നിങ്ങളെല്ലാം കേരളം വിട്ടിട്ട് നിങ്ങളെ ക്ഷണിക്കുന്ന വിദേശരാജ്യങ്ങളിൽ പോകാൻകൂടി തോന്നാത്ത ഒരു സ്ഥിതി എത്തണമെന്നതാണ് നമ്മുടെ ആവശ്യം. ആ കേരളം ആക്കിയെടുക്കാനാണ് നിങ്ങൾക്ക് ആവശ്യമുള്ള പ്രത്യാശയുടെ ഒരു രാഷ്ട്രീയം, അതിലാണ് നമ്മൾ നിൽക്കേണ്ടത്. നിങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചിട്ട്, നാളയെക്കുറിച്ച് ചിന്തിച്ചിട്ടാണ് നമ്മൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കേണ്ടത്.