Monday, December 5, 2022 11:28 PM IST
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
(സീറോ മലബാർ സിനഡൽ എഡ്യുക്കേഷൻ കമ്മിറ്റി കണ്വീനർ)
ഭാരതം ജനാധിപത്യ മതേതര രാജ്യമാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും പോറൽ ഏൽപ്പിക്കുന്ന ഒന്നും നമ്മുടെ രാജ്യത്ത് ഉണ്ടാകാൻ പാടില്ല. അനേകായിരങ്ങളുടെ ദീർഘനാളത്തെ കഷ്ടപ്പാടുകളുടെയും സഹനസമരങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും നേർച്ചിത്രമാണ് ഭാരത സ്വാതന്ത്ര്യം.
ഭാരതത്തിലെ മതവൈവിധ്യത്തിന്റെ പശ്ചാത്തലത്തിൽ മതിയായ ചർച്ചകളുടെയും വിലയിരുത്തലുകളുടെയും അവസാനമാണ് മതസ്വാതന്ത്ര്യം ഭരണഘടനയിൽ ഉൾപ്പെടുത്തിയത് (ആർട്ടിക്കിൾ 25). കൂടാതെ ആർട്ടിക്കിൾ 29, 30 എന്നിവ ന്യൂനപക്ഷാവകാശങ്ങൾ കൃത്യമായി നിർവചിച്ചു നൽകിയിട്ടുണ്ട്. മതന്യൂനപക്ഷാവകാശങ്ങൾ രാജ്യത്തെ നീതിപീഠങ്ങൾ എന്നും സംരക്ഷിച്ചിട്ടുമുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയെ ദോഷകരമായി ബാധിച്ച മണ്ണിന്റെ മക്കൾ വാദം, പ്രാദേശികവാദം, തീവ്രവാദം എന്നിവയ്ക്കു ഭാരതം ഇരയായിട്ടുണ്ട്. അതിൽ മണ്ണിന്റെ മക്കൾ വാദം, പ്രാദേശികവാദംഎന്നിവയ്ക്കു രാഷ്ട്രീയ കക്ഷികളുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. അങ്ങനെ ഭാരതത്തിന്റെ ഭരണഘടനയുടെ സംശുദ്ധിയെ അപകടപ്പെടുത്തുന്ന വ്യാഖ്യാനങ്ങൾക്കു പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ മുതിർന്നിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികളുടെ ഗൂഢലക്ഷ്യം
പാഠപുസ്തകങ്ങളിലെ ചരിത്രപാഠങ്ങൾ മാറ്റിയെഴുതി വൈജ്ഞാനികമണ്ഡലത്തെ സ്വാധീനിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇന്ന് അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ പൊതു അജണ്ട. പാഠപുസ്തക കമ്മിറ്റികളുടെ രൂപീകരണത്തിൽ ഇത് ആരംഭിക്കുന്നു. വിദഗ്ധർ, ഗവേഷകർ തുടങ്ങിയ അലങ്കാരങ്ങളോടെ പാഠപുസ്തകരൂപീകരണ കമ്മിറ്റികളിൽ തിരുകിക്കയറ്റുന്ന പലരും പാർട്ടി സൈദ്ധാന്തികരായിരിക്കും. പാഠപുസ്തകങ്ങളുടെ സഹായത്തോടെ രാഷ്ട്രീയ പാർട്ടികളുടെയും വർഗീയസംഘടനകളുടെയും സൈദ്ധാന്തിക അടിത്തറ ഇക്കൂട്ടർ കെട്ടിപ്പൊക്കും.
രാഷ്ട്രീയ-വർഗീയ സൈദ്ധാന്തികർ തെറ്റായ ചരിത്രങ്ങൾ ബോധപൂർവം പുസ്തകങ്ങളിലെ പാഠങ്ങളിൽ ഉൾപ്പെടുത്തുന്നു. ചരിത്രത്തിന്റെയും മതവിശ്വാസത്തിന്റെയും വികലവായനകൾ അവർ കുട്ടികൾക്കു മുന്പിൽ വയ്ക്കുന്നു. കേരളസമൂഹത്തിൽ ഇന്നു പൊതുവിലുള്ള പ്രതികരണവൈമുഖ്യം ഇക്കൂട്ടർക്കു വളമാകുന്നുണ്ട്. മൗനം ശീലമാക്കിയ ഒരു സമൂഹത്തിൽ വികലചരിത്രങ്ങൾ ക്രമേണ സ്ഥാപിതമാകുകയും അതു പുതുതലമുറയുടെ മനസിലുറയ്ക്കുകയും ചെയ്യുന്നു. യുജീൻ അയനെസ്കോയുടെ റൈനോസേഴ്സ് എന്ന നാടകത്തിൽ, പ്രതികരിക്കാതെ വായ്പൂട്ടി ജീവിക്കുന്ന ഒരു ജനത മുഴുവൻ കാണ്ടാമൃഗങ്ങളായിത്തീരുന്നതിനെക്കുറിച്ചു പറയുന്നുണ്ട്. ചരിത്രം തെറ്റിച്ചു വായിക്കുകയും പഠിക്കുകയും ചെയ്യുന്നവരിൽ മൃഗീയവാസനകളുണർന്നു മാനവികതയെയും സംസ്കാരത്തെയും അവർ ആക്രമിക്കുമെന്നു പറയുന്ന ഒരു നാടകമാണിത്.
എല്ലാ അവകാശങ്ങളും അതിന്റെ ഗുണഭോക്താക്കളുടെമേൽ ഉത്തരവാദിത്വങ്ങളും ചുമത്തുന്നുണ്ട്. ഭരണഘടന നല്കുന്ന മതന്യൂനപക്ഷ അവകാശങ്ങൾ ലഭിച്ചിട്ടുള്ള കേരളത്തിലെ ക്രൈസ്തവസഭ വിദ്യാഭ്യാസമേഖലയിൽ എല്ലാക്കാലത്തും വലിയ പിന്തുണ നൽകിപ്പോന്നിട്ടുണ്ട്. യഥാർഥത്തിൽ സ്വാതന്ത്ര്യലബ്ധിക്കു മുന്പുതന്നെ കേരളീയർക്ക് അക്ഷരവെളിച്ചത്തിന്റെ ശോഭ പകർന്നുനല്കിയ ഒരു സമുദായമാണ് കേരളക്രൈസ്തവർ. പള്ളികളോടു ചേർന്ന് അക്ഷരം പഠിപ്പിക്കുന്ന പള്ളിക്കൂടങ്ങൾ തീർക്കണമെന്ന് കർശനം നിർദേശം ഇടവകകൾക്കു നല്കിയത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാണ് (1805-1871). മാന്നാനത്തും ആർപ്പൂക്കരയിലും അദ്ദേഹം ആരംഭിച്ച പള്ളിക്കൂടങ്ങളിൽ നിർധനരായ കുട്ടികൾക്കു സൗജന്യ ഉച്ചഭക്ഷണം നല്കിയാണ് അക്കാലത്തു പഠിപ്പിച്ചിരുന്നത്. ജാതിചിന്തകളെ വകഞ്ഞുമാറ്റിക്കളഞ്ഞ് പഞ്ഞം കിടക്കുന്ന വയറുകൾക്ക് അന്നവും അക്ഷരവും നല്കിയവയാണ് പള്ളിക്കൂടങ്ങൾ.
ചരിത്രം ആക്രമിക്കപ്പെടുന്നു
ചരിത്രം പുനർവായനകൾക്കു വിധേയമാകണ്ടതുണ്ട്. കാലം തമസ്കരിച്ച സത്യങ്ങൾ തേടിയുള്ളതാണ് യഥാർഥ പുനർവായനകൾ. ചരിത്രരചയിതാക്കളുടെ ഭാഗികവർണനകൾക്ക് അപ്പുറമുള്ള യഥാർഥ ചിത്രം ലക്ഷ്യം വയ്ക്കുന്നവയായിരിക്കണം അവ. എന്നാൽ രാഷ്ട്രീയചായ്വോടു കൂടിയ ചരിത്രവായനകൾ അപകടകരമാണ്. അവിടെ ചരിത്രപഠനമോ ചരിത്രത്തിന്റെ പുനർവായനയോ നടക്കുന്നില്ല. പകരം ചരിത്രം ആക്രമിക്കപ്പെടുകയാണ്. സംഘടിതമായ ആക്രമണമാണിത്.
കേരളത്തിന്റെ നാളത്തെ തലമുറയുടെ വൈജ്ഞാനികമണ്ഡലത്തെയാണ് വികലമായ പാഠപുസ്തകൾ ആക്രമിക്കുന്നത്. മാപ്പർഹിക്കാത്ത ഒരു തെറ്റാണ് തങ്ങൾ ചെയ്തുവയ്ക്കുന്നതെന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ ഒരുകാലത്തും തിരിച്ചറിയാനും പോകുന്നില്ല. വളർന്നുവരുന്ന പുതുതലമുറയെ ബാധിക്കുന്നതും അബദ്ധജഡിലവുമായ അനേകം കാര്യങ്ങൾ കുത്തിനിറച്ചതുമായ പാഠപുസ്തകങ്ങളെ കേരളത്തിലെ ക്രൈസ്തവസമൂഹം ഇന്ന് ഏറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നതും അതിനെതിരേ പ്രതികരിക്കുന്നതും.
പാഠപുസ്തകങ്ങളെ കലാനുസൃതമായി പരിഷ്കരിക്കുന്പോൾ സത്യത്തിന്റെ മുഖം വികൃതമാക്കരുത്. ലോകചരിത്രത്തെക്കുറിച്ചും മാനവിക സംസ്കാരത്തെക്കുറിച്ചും അറിവുകൾ പകരുന്നതാകണം നമ്മുടെ പാഠ്യപദ്ധതി. ഒരു രാജ്യത്തിന്റെ അതിർത്തിയിൽ മാത്രമായി ഒതുങ്ങി ജീവിക്കുന്നവരല്ല ഇന്നത്തെ തലമുറ. വിദ്യാഭ്യാസം, തൊഴിൽ, മെച്ചപ്പെട്ട ജീവിതസാഹചര്യം എന്നിവ തേടി നാടുകൾ മാറിമാറി സഞ്ചരിക്കുന്ന, ഒഴുകിനീങ്ങുന്ന തലമുറയാണിത് (ഫ്ളോട്ടിംഗ് ജനറേഷൻ). അവർക്കു വ്യക്തമായ ദേശീയ, അന്തർദേശീയ കാഴ്ചപ്പാടുകൾ കൃത്യമായി പകരുന്ന പാഠ്യപദ്ധതി ഉണ്ടാകണം എന്നത് കാലത്തിന്റെ ആവശ്യമാണ്.
മതേതര കാഴ്ചപ്പാടുകൾ അവഗണിക്കുന്നു
പാഠപുസ്തക പരിഷ്കരണത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ചരിത്ര യാഥാർഥ്യങ്ങളുടെ വിവരണങ്ങളും സത്യസന്ധമായ അവതരണവുമാണ്. എന്നാൽ മതേതര കാഴ്ചപ്പാടുകൾ പാടേ അവഗണിച്ചുള്ള ചരിത്രരചനകളാണ് ഏഴാം സ്റ്റാൻഡേർഡിലെയും പ്ലസ് വണ്ണിലെയും ചരിത്രപുസ്തകങ്ങളിൽ കാണാൻ കഴിയുന്നത്.
പ്ലസ് വണ് ചരിത്രപുസ്തകത്തിലെ ‘എഴുത്തും നഗരജീവിതവും’ എന്ന അധ്യായത്തിൽ (ഭാഗം 01, പ്രമേയം 02, പേജ് 31) മെസൊപ്പൊട്ടേമിയയിൽ അറമായ ഭാഷ പ്രചരിച്ചതിനെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. “ബി.സി.ഇ. 1400 മുതൽ അറമായ ഭാഷയും (മെസൊപ്പൊട്ടേമിയയിലേക്കു) കടന്നുവന്നു. ഹീബ്രുഭാഷയ്ക്കു സമാനമായ ഈ ഭാഷ ബി.സി.ഇ 1000നു ശേഷം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇറാക്കിന്റെ ചില ഭാഗങ്ങളിൽ ഈ ഭാഷ ഇപ്പോഴും സംസാരിക്കുന്നുണ്ട്” എന്ന് ഈ പാഠം പറയുന്നു.
ഒരു സെമിറ്റിക് ഭാഷയാണ് ആരാമെയ്ക്/ അറമായ. അശോകന്റെ ശിലശാസനങ്ങളിൽ ഇതുപയോഗിച്ചിട്ടുണ്ട്. കോടിക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ ആരാധ്യനായ ഈശോമിശിഹായുടെ സംസാരഭാഷയാണ് അറമായ എന്നുകൂടി എഴുതാൻ ഗ്രന്ഥകാരൻ (മനഃപൂർവം) മറന്നു. ചരിത്രം എഴുതുന്പോൾ അതിന്റെ നിഷ്പക്ഷതയ്ക്ക് ഈ വിവരമൊരു മുതൽക്കൂട്ടാവുമായിരുന്നു.
എല്ലാ മതങ്ങളുടെയും ഉയർച്ച, വിശ്വാസം, സമുദായം, രാഷ്ട്രീയം ഇവയൊക്കെ തുല്യമായി വിശദീകരിക്കാതെ ഇസ്ലാമിനെക്കുറിച്ചു മാത്രം ഈ പാഠപുസ്തകം വാചാലമാകുന്നതു നിഷ്പക്ഷ ചിന്തകരുടെ മനസിൽ സംശയങ്ങൾ ജനിപ്പിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഹൈന്ദവ, ക്രൈസ്തവ മതങ്ങളുടെ ലോകചരിത്രത്തിലെ സംഭാവനകളും പുതുതലമുറ പഠിക്കേണ്ടതില്ലേ? മക്കയും മദീനയും പോലെ തന്നെ അയോധ്യയും മഥുരയും ജെറുസലെമും വത്തിക്കാനും പഠനവിഷയമാകണം. ഖലീഫാമാരെയും ഉമവിയ്യകളെയുംകുറിച്ചു വർണിക്കുന്ന (ഭാഗം 02, പ്രമേയം 04) ചരിത്രപുസ്തകം മറ്റു മതശ്രേഷ്ഠരെക്കുറിച്ചു മൗനം അവലംബിക്കരുത്. ചരിത്രപാഠങ്ങൾ സത്യസന്ധമായ വിശദീകരണം അടങ്ങുന്നവയായിരിക്കണം. ആനുപാതികമായ തോതിൽ വിശദീകരണങ്ങൾ നല്കുന്നില്ലെങ്കിൽ ചരിത്രഗ്രന്ഥവും ചരിത്രകാരനും പക്ഷംപിടിച്ചു എന്നുതന്നെ പറയേണ്ടിവരും. മതനിരപേക്ഷത നൂറുവട്ടം പറയുന്നവർ നിയോഗിക്കുന്ന പാഠപുസ്തക രൂപീകരണ കമ്മിറ്റികൾ പക്ഷം പിടിക്കാൻ തുടങ്ങിയത് എന്നുമുതലാണ്?
വിശ്വാസത്തിനെതിരായ വെല്ലുവിളി
ചരിത്രപുസ്തകത്തിലെ മെസൊപ്പൊട്ടേമിയൻ സംസ്കാരത്തെക്കുറിച്ചു വർണിക്കുന്ന പാഠഭാഗം പലപ്പോഴും ക്രൈസ്തവ മതഗ്രന്ഥമായ വിശുദ്ധ ബൈബിളിന്റെ വാസ്തവികതയെ ചോദ്യംചെയ്യാനുള്ള വേദിയായിത്തീരുന്നുണ്ട്.
“ഈ പ്രദേശത്ത് (മെസൊപ്പൊട്ടേമിയയിലെ ഷിമാർ/ സുമേർ എന്ന നഗരത്തിൽ) പുരാവസ്തു ഉത്ഖനനം ആരംഭിച്ചപ്പോൾ പഴയനിയമത്തിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ അക്ഷരാർഥത്തിൽ സത്യമല്ലെന്ന് തെളിയിക്കാനുള്ള ശ്രമവും ഉണ്ടായി… 1873ൽ ഒരു ബ്രിട്ടീഷ് വർത്തമാനപത്രത്തിന് ബൈബിളിലെ പ്രളയകഥയെക്കുറിച്ച് വിവരിക്കുന്ന ഫലകം അന്വേഷിച്ച് പര്യവേക്ഷണം നടത്താൻ ബ്രിട്ടീഷ് മ്യൂസിയത്തിന് സാന്പത്തികസഹായം നൽകുകയുണ്ടായി.” തുടർന്ന് പാഠഭാഗം രേഖപ്പെടുത്തുന്നു: “പഴയനിയമത്തിലെ കഥകൾ അക്ഷരാർഥത്തിൽ എടുക്കേണ്ടവയല്ലെന്നും ചരിത്രത്തിലെ സുപ്രധാന മാറ്റങ്ങളെ സംബന്ധിച്ച ഓർമകളുടെ പ്രകാശനമാർഗമായിരുന്നിരിക്കാം അവയെന്നും 1960കളോടെ വ്യക്തമായി”(ഭാഗം 01, പ്രമേയം 02, പേജ് 32) ഈ നിഗമനം വളരെ വലിയ പ്രത്യാഘാതങ്ങൾ ഉള്ളതാണ്.
ബൈബിൾ ചരിത്രപരമായ മാനംകൂടിയുള്ള ഗ്രന്ഥമാണ്. അതുകൊണ്ടുതന്നെ പുരാവസ്തുപഠനങ്ങളും ബൈബിളിനെക്കുറിച്ചു നടന്നിട്ടുണ്ട്. അത് യഹൂദജനതയെക്കുറിച്ചും അവർ സഞ്ചരിച്ച വഴികളെക്കുറിച്ചും അവർ പാർത്ത നാടുകളെക്കുറിച്ചുമുള്ള നേർച്ചിത്രങ്ങൾ നല്കിയിട്ടുമുണ്ട്. ഉല്പത്തിപ്പുസ്തകത്തിലെ ആദ്യ പത്ത് അധ്യായങ്ങളെ ചരിത്രാതീത ചരിത്രം എന്നാണു വിളിക്കുന്നത്. ചരിത്രരചനയ്ക്കും ഒരു പശ്ചാത്തലം ആവശ്യമാണ്. അങ്ങനെ രക്ഷാകരചരിത്രത്തിന്റെ പശ്ചാത്തലമായി നിലകൊള്ളുന്ന ഭാഗമാണ് ഉല്പത്തിപ്പുസ്തകത്തിലെ ആദ്യ പത്ത് അധ്യായങ്ങൾ.
‘പഴയനിയമത്തിലെ കഥകൾ അക്ഷരാർത്ഥത്തിൽ എടുക്കേണ്ടവയല്ലെന്നു’പറയുന്ന വാക്യത്തിൽ പഴയനിയമം മുഴുവൻ കഥകളാണ് എന്നൊരു ധ്വനിയുണ്ട്. അങ്ങനെയെങ്കിൽ പഴയനിയമത്തിലെ ജറുസലേം നഗരത്തിൽ ഇന്നും തെളിവുകളായി അവശേഷിക്കുന്ന പുരാതന യഹൂദദേവാലയത്തിന്റെ കെട്ടിടഭാഗങ്ങളെക്കുറിച്ച് ഗ്രന്ഥകാരൻ എന്തു പറയും? ബൈബിളിലെ പഴയനിയമം ചരിത്രപരമല്ലെന്നു പറയാൻ ഗ്രന്ഥകാരൻ കാണിക്കുന്ന തിടുക്കം അപകടകരമാണ്. അതു പ്ലസ് വണ് ക്ലാസിലെ കുട്ടികൾക്കാവുന്പോൾ അപകടം വലുതാണ്.
‘പഴയനിയമകഥകൾ’ എന്നൊരു പരാമർശത്തിൽ അതൊരു കഥാഗ്രന്ഥമാണെന്ന വ്യംഗ്യവുമുണ്ട്. ഒരു വസ്തുത ചരിത്രമാണോ എന്നറിയുന്നതിന് ചരിത്രകാരന്മാർ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ എത്രയെല്ലാമുണ്ട്. അതിലെ ഏതു മാനദണ്ഡമാണ് ഇവിടെ ഗ്രന്ഥകാരൻ ഉപയോഗിച്ചത്? പുരാവസ്തു ഗവേഷണം, കാലാനുക്രമണിക (Chronology), ചരിത്രപരമായ വിശ്വസനീയ തെളിവുകൾ (Hstiorical Evidence), നാണയങ്ങൾ, തീയതികൾ, ശാസ്ത്രീയ തെളിവുകളും പരീക്ഷണങ്ങളും ഇങ്ങനെയുള്ള ഏതെങ്കിലും മാർഗത്തിലൂടെയാണോ പാഠപുസ്തക കമ്മിറ്റി രണ്ടായിരം വർഷമായി ക്രിസ്തുമതം സത്യസന്ധമായി പഠിപ്പിക്കുന്ന വസ്തുതകൾ ‘അക്ഷരാർത്ഥത്തിൽ എടുക്കേണ്ടവയല്ലെന്നു വ്യക്തമായി’ എന്ന് കൃത്യമായി എഴുതുന്നത്? ചരിത്രപരമായി എന്തുകൊണ്ട് ബിസി എന്നും എഡി എന്നും ലോകചരിത്രത്തെ രണ്ടായി വിഭജിച്ചിരിക്കുന്നു എന്നുകൂടി ഈ ചരിത്രകാരൻ രേഖപ്പെടുത്തേണ്ടതില്ലേ? വിഡ്ഢിത്തമാണ് പാഠപുസ്തകത്തിലൂടെ കേരള സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പും കേരള സംസ്ഥാന വിദ്യാഭ്യാസഗവേഷണ പരിശീലന സമിതിയും കുട്ടികളെ പഠിപ്പിക്കുന്നത് എന്നതിന് വ്യക്തമായ തെളിവല്ലേയിത്? പഴയ നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യക്തികളുടെ കല്ലറകളും വീടുകളും കൊട്ടാരങ്ങളും പൂന്തോട്ടങ്ങളും റോഡുകളും അവയുടെ ചരിത്രവും ഇസ്രായേൽ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള പതിനായിരക്കണക്കിന് ക്രിസ്ത്യാനികൾ നേരിട്ടു കണ്ടു മനസിലാക്കിയിട്ടുണ്ട്. അക്കാലത്തെ കൊട്ടാരങ്ങളുടെയും വീടുകളുടെയും ജെറുസലേം ദേവാലയത്തിന്റെയും അവശിഷ്ടങ്ങൾ ആർക്കും കണ്ടു പരിശോധിക്കാവുന്ന സ്മാരകങ്ങളായി ഇന്നും അവിടെ നിലകൊള്ളുന്നു. അന്നാട്ടിലെ ഗവണ്മെന്റുകൾ ആ ചരിത്രശേഷിപ്പുകൾ ജാഗ്രതയോടെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
(തുടരും)