Tuesday, December 6, 2022 11:01 PM IST
ചരിത്രപഠനങ്ങളിൽ വിള്ളൽ വീഴുന്പോൾ - 2 / ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
(സീറോ മലബാർ സിനഡൽ എഡ്യുക്കേഷൻ കമ്മിറ്റി കണ്വീനർ)
കുരിശുയുദ്ധങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം സൂക്ഷ്മവിശകലനത്തിനു വിധേയമാക്കുന്പോൾ കേരള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ അജണ്ട വ്യക്തമാകും. ആദ്യഖണ്ഡിക കുരിശുയുദ്ധത്തിന്റെ യഥാർഥ പശ്ചാത്തലം മൂടിവയ്ക്കാനുള്ള ദയനീയ ശ്രമമാണ്.
ഇസ്ലാം അധിനിവേശത്തിന്റെ ഫലമായി ക്രൈസ്തവലോകത്തിനു നഷ്ടമായ ജറൂസലെം ഉൾപ്പെടെയുള്ള വിശുദ്ധ സ്ഥലങ്ങളെ തിരികെപ്പിടിക്കാനുള്ള പടപ്പുറപ്പാടിനെയാണ് കുരിശുയുദ്ധം എന്നു വിളിക്കുന്നത്. കുരിശുയുദ്ധത്തെക്കുറിച്ചു പറയണമെങ്കിൽ ആദ്യം ഇസ്ലാം അധിനിവേശത്തെക്കുറിച്ചു സംസാരിക്കണം. ഇതാണ് കാലാനുക്രമമായ ആഖ്യാനം. ഇതിനു ഗ്രന്ഥകർത്താക്കൾ തയാറല്ലെങ്കിൽ വളച്ചുകെട്ടി അവതരിപ്പിക്കുക എന്നൊരു മാർഗം മാത്രമേ അവശേഷിക്കുന്നുള്ളൂ. കുരിശുയുദ്ധത്തെക്കുറിച്ചുള്ള ആദ്യഖണ്ഡികയിലെ വാക്യങ്ങളോരോന്നും താഴെ എണ്ണമിട്ടു പറയുകയാണ് (ഭാഗം 02, പ്രമേയം 04, പേജ് 95):
1. ക്രിസ്ത്യാനികൾക്ക് അവരുടേതായ വിശുദ്ധ ഗ്രന്ഥം ഉള്ളതുകൊണ്ട് മധ്യകാല ഇസ്ലാമികസമൂഹങ്ങൾ, ക്രിസ്ത്യാനികളെ ഗ്രന്ഥത്തിന്റെ ജനതയായി കരുതിയിരുന്നു.
2. കച്ചവടക്കാർ, തീർ ഥാടകർ, സ്ഥാനപതികൾ, സഞ്ചാരികൾ തുടങ്ങിയ നിലകളിൽ മുസ്ലിം രാഷ്ട്രങ്ങളിൽ എത്തിയിരുന്ന ക്രിസ്ത്യാനികൾക്ക് പ്രവർത്തന സുരക്ഷ നൽകപ്പെട്ടിരുന്നു.
3. ഒരിക്കൽ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ കൈവശമായിരുന്ന പ്രദേശങ്ങളും, പ്രത്യേകിച്ച് വിശുദ്ധ ഭൂമിയായ പലസ്തീനും ഈ സ്ഥലങ്ങളിൽ ഉൾപ്പെട്ടിരുന്നു.
4. 638ൽ അറബികൾ ജറൂസലെം കീഴടക്കി.
5. പക്ഷേ, ഇവിടം ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്റെ കുരിശുമരണവും പുനരുത്ഥാനവും നടന്ന സ്ഥലമായിരുന്നു.
6. യൂറോപ്പിലെ ക്രിസ്ത്യാനികൾക്ക് മൂസ്ലിംകളെക്കുറിച്ചുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ ഇത് ഒരു പ്രധാന ഘടകമായിരുന്നു.
ചുരുക്കത്തിൽ, സാമാന്യയുക്തിക്ക് നിരക്കുന്ന ന്യായവാദമല്ല ഈ ഖണ്ഡികയിൽ എഴുതിച്ചേർത്തിരിക്കുന്നത്. ഇസ്ലാം അധിനിവേശം എന്ന ചരിത്രവസ്തുതയെ കുഴിച്ചിടാനുള്ള പെടാപ്പാടാണ് മുകളിൽ കൊടുത്തിരിക്കുന്ന ആറു വാക്യങ്ങളിലുള്ളത്. ആർക്കും ഒന്നും മനസിലാകരുതെന്ന വാശി പാഠപുസ്തക കമ്മറ്റിക്കാർക്കുള്ളതുപോലെ!
‘മൂന്ന് വിഭാഗങ്ങൾ’(ഭാഗം 03, പ്രമേയം 06) എന്ന മൂന്നാം ഭാഗത്തിലും ക്രൈസ്തവസഭയെ ആക്ഷേപിക്കാനുള്ള ശ്രമമാണ് പാഠപുസ്തക കമ്മിറ്റി നടത്തുന്നത്.“പള്ളി നടത്തുന്ന പല മതകർമങ്ങളിലും ഫ്യൂഡൽ വരേണ്യവർഗത്തിന്റെ പല ആചാരങ്ങളും പകർത്തിയിട്ടുണ്ട്. മുട്ടുകുത്തി, കൈകൂപ്പി, തലകുനിച്ചുള്ള പ്രാർത്ഥനാരീതിക്ക് യോദ്ധാക്കൾക്ക് തങ്ങളുടെ പ്രഭുവിനോട് വിധേയത്വം പ്രകടിപ്പിക്കുന്പോഴുള്ള ആചാരരീതിയുമായി ബന്ധമുണ്ട്” (പേജ് 150). ഈ വിവരണം ഒരു കൗമാരപ്രായത്തിലുള്ള ക്രൈസ്തവന്റെ മനസിൽ തന്റെ മതത്തെക്കുറിച്ചും മതാചാരങ്ങളെക്കുറിച്ചും വികലമായ ചിത്രങ്ങൾ വരിച്ചിടാനേ ഉപകരിക്കൂ. പാഠപുസ്തക കമ്മിറ്റിയിലുള്ള മതനിരാസത്തിന്റെ പ്രയോക്താക്കൾ ലക്ഷ്യം വയ്ക്കുന്നതും അതുതന്നെയാണ്.
ഇങ്ങനെയുള്ള വാക്യം എഴുതുന്നതിനുമുന്പ് വിശുദ്ധ ബൈബിൾ ഒരു തവണയെങ്കിലും വായിച്ചിരുന്നെങ്കിൽ പഴയനിയമ കാലഘട്ടം മുതൽ ഈ ശാരീരികസ്ഥിതികൾ യഹൂദ-ക്രൈസ്തവ പ്രാർഥനയുടെ ഭാഗമായിരുന്നു എന്നു മനസിലാക്കാമായിരുന്നു. സോളമൻ പ്രാർഥിക്കുന്നതു കൈകൾ ആകാശത്തിലേക്കുയർത്തി മുട്ടുകുത്തിയാണ് (1 രാജാക്കൻമാർ 8:54). സോളമൻ ഇസ്രയേലിന്റെ രാജാവാണ്. രാജാവു പ്രാർഥിക്കുന്പോൾ മുട്ടുകുത്തിയെന്നാണ് പറഞ്ഞിരിക്കുന്നത്. ക്രിസ്തുവിനു മുന്പ് പത്താം നൂറ്റാണ്ടിൽ ജീവിച്ച ചരിത്രവ്യക്തിയായ സോളമൻ മുട്ടുകുത്തി പ്രാർത്ഥിക്കാൻ പഠിച്ചത് ഫ്രഞ്ച് ഫ്യൂഡൽ പ്രഭുക്കന്മാരുടെ സ്വാധീനത്തിലായിരുന്നു എന്ന് ഈ ചരിത്രപാഠപുസ്തകത്തിൽ എഴുതാതിരുന്നതിനു പാഠപുസ്തക കമ്മിറ്റിയെ അഭിനന്ദിച്ചാലും തരക്കേടില്ലെന്നു തോന്നുന്നു!
മുട്ടുകുത്തി, കൈകൂപ്പി, തലകുനിച്ചുള്ള പ്രാർഥനാരീതിക്കു ക്രൈസ്തവലോകം യഥാർഥത്തിൽ കടപ്പെട്ടിരിക്കുന്നത് യഹൂദലോകത്തോടാണ്. നീറോയുടെയും ഡയോക്ലീഷന്റെയും ഭീകരമതമർദനങ്ങളുടെ കാലത്ത് വിശ്വാസം മാത്രം മുറുകെപ്പിടിച്ചു കടന്നുപോയ രക്തസാക്ഷികളുടെ വലിയ നിരയുള്ള ക്രൈസ്തവസഭയെക്കുറിച്ച് ഒരു വാക്കുപോലും പറയാതെ ഫ്രഞ്ചുസമൂഹത്തിലെ ഏറ്റവും വലിയ ഭൂവുടമ സഭയായിരുന്നു എന്ന് മാത്രം ഊന്നിപ്പറയുന്ന ഈ പാഠത്തിന്റെ സാംഗത്യമെന്താണ്? ദൈവത്തെ പ്രഭോ എന്നു അഭിസംബോധന ചെയ്തതും ഫ്യൂഡലിസത്തിന്റെ ഭാഗമായിട്ടാണെന്നു പറയുന്നത് പാഠപുസ്തക കമ്മിറ്റിയുടെ തികഞ്ഞ അജ്ഞതയാണ് ചൂണ്ടിക്കാണിക്കുന്നത് (പേജ് 150). യാഹ്വേ എന്ന ദൈവനാമം ഉച്ചരിക്കാതെ പകരം യഹൂദർ തങ്ങളുടെ മതഗ്രന്ഥം വായിക്കുന്പോൾ അദൊനായി എന്നാണ് ദൈവത്തെ സംബോധന ചെയ്തിരുന്നത്. അദൊനായി എന്ന പദത്തിന്റെ അർഥം കർത്താവ്, നാഥൻ, പ്രഭു (Lord) എന്നൊക്കെയാണ്. ചുരുക്കത്തിൽ ക്രൈസ്തവസഭയെ ഫ്യൂഡൽ ലോകത്തു കൊണ്ടുപോയി കുറ്റിയടിച്ചു കെട്ടിയിടാനാണ് പാഠപുസ്തക കമ്മിറ്റി ശ്രമിക്കുന്നത്. ഫ്യൂഡലിസം നാമാവശേഷമായി; എന്നാൽ ദൈവത്തിന്റെ സഭ ഇന്നും നിലനിൽക്കുന്നു.
സ്ത്രീശക്തീകരണ പാഠങ്ങളിലെ ഒളിയന്പുകൾ
‘സ്ത്രീകളുടെ ആഗ്രഹങ്ങൾ’ (ഭാഗം 03, പ്രമേയം 07, പേജ് 176) എന്ന ഭാഗത്ത് മതിയായ സ്ത്രീധനം കണ്ടെത്താൻ കഴിയാതെവന്നത് ചിലരെ സന്ന്യാസജീവിതത്തിലേക്കെത്തിച്ചു എന്നൊരു വാക്യം തിരുകിക്കയറ്റിയിട്ടുണ്ട്. ദാരിദ്ര്യത്തെ ഭയന്നല്ല സ്ത്രീകളും പുരുഷന്മാരും സന്ന്യാസം സ്വീകരിച്ചത്. പ്രഭുകുമാരന്മാരും പ്രഭുകുമാരികളും സന്ന്യാസം പുൽകിയിരുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയും വിശുദ്ധ ക്ലാരയും പ്രഭുകുടുംബത്തിൽനിന്നുള്ളവരായിരുന്നു. ആവിലായിലെ വിശുദ്ധ ത്രേസ്യാ, വിശുദ്ധ കൊച്ചുത്രേസ്യാ ഇവരൊക്കെ ഈ ജീവിതം തെരഞ്ഞെടുത്തതിന്റെ ലക്ഷ്യങ്ങൾ പക്ഷപാതമില്ലാതെ വിലയിരുത്തിയാൽ ക്രൈസ്തവ സന്ന്യാസ പാരന്പര്യങ്ങളിലെ തിളക്കമാർന്ന കാര്യങ്ങൾ ആർക്കും വ്യക്തമാകും. എന്തിന് അകലങ്ങളിൽ പോകുന്നു. തന്റെ ത്യാഗജീവിതത്തിലൂടെ ഭാരതത്തിലെ ആദ്യ വിശുദ്ധയായ ഭരണങ്ങാനത്തെ അൽഫോൻസാമ്മയും ലോകം മുഴുവൻ ആദരിച്ചിരുന്ന കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയും നമ്മുടെ കണ്മുന്പിൽ ജീവിച്ച സജീവ സാക്ഷ്യങ്ങളാണ്. പണമില്ലാഞ്ഞിട്ടല്ല, പഞ്ഞം മൂലമല്ല ഇവരൊക്കെ സന്ന്യാസജീവിതം സ്വീകരിച്ചത്.
ഹഗിയ സോഫിയയുടെ വിസ്മൃതചരിത്രം
ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്രം ഭാഗം ഒന്നിൽ ‘യൂറോപ്പ് പരിവർത്തനപാതയിൽ’ എന്ന് തുടങ്ങുന്ന അധ്യായം ആരംഭിക്കുന്നത് ഹഗിയ സോഫിയെക്കുറിച്ചു പരാമർശിച്ചുകൊണ്ടാണ്. എന്നാൽ ഹഗിയ സോഫിയ കേവലമൊരു മ്യൂസിയം മാത്രമാണെന്നു പറയുന്നിടത്ത് ചരിത്രസത്യത്തോടു നാം പുറംതിരിഞ്ഞു നിൽക്കുകയാണ്. ഹഗിയ സോഫിയയ്ക്ക് ഒരു ചരിത്രമുണ്ട്.
ബൈസന്റയിൻ രാജാവായിരുന്ന ജസ്റ്റീനിയൻ ഒന്നാമൻ ആറാം നൂറ്റാണ്ടിൽ പണിതീർത്ത കോണ്സ്റ്റാന്റിനോപ്പിളിലെ മനോഹരമായ ക്രിസ്ത്യൻ ദേവാലയമായിരുന്നു അത്. പിന്നീട് ഇസ്ലാം അധിനിവേശത്തിൽ 1453ൽ ക്രൈസ്തവലോകത്തിന് അതു നഷ്ടപ്പെട്ടു.
തങ്ങൾ പിടിച്ചടക്കിയ ഈ ക്രൈസ്തവ ദേവലയം ഇസ്ലാം വിശ്വാസികൾ 1934 വരെ മോസ്കായി ഉപയോഗിച്ചു. 1935ൽ അത് ഒരു മ്യൂസിയമായി മാറ്റി. ശേഷം 2020ൽ തുർക്കി പ്രസിഡന്റായ എർദോഗൻ അതു വീണ്ടും മോസ്കാക്കി മാറ്റി. ഇതാണ് ഹഗിയാ സോഫിയയുടെ ചരിത്രം. ഇതിൽനിന്ന് ഏതു വിവരം ഉൾച്ചേർക്കാൻ വിട്ടുപോയാലും അതു ചരിത്രമാകുന്നില്ല. പകരം ഭാഗികചരിത്രമേ ആകുന്നുള്ളൂ. ചരിത്രം അർധസത്യങ്ങളല്ല. ചരിത്രപാഠത്തിന്റെ വിശ്വാസ്യത നിർണയിക്കുന്നത് അതിലടങ്ങിയിരിക്കുന്ന സത്യമാണ്. അസത്യം കൊണ്ടുള്ള ചരിത്രനിർമിതികൾ നിരന്തരം ചോദ്യം ചെയ്യപ്പെടണം. വികലമായ ചരിത്രപാഠങ്ങൾ തിരുത്തുന്നതുവരെ നമ്മൾ ചോദ്യം ഉന്നിയിക്കുകതന്നെ ചെയ്യും.
(തുടരും)