Tuesday, February 28, 2023 11:04 PM IST
റവ. ഡോ. ജോണ്സണ് ഒറോപ്ലാക്കൽ
ഡോ. കുര്യൻ ചെറുശേരി
വിദേശ രാജ്യങ്ങളിൽ പോയി ഉന്നത വിദ്യാഭ്യാസം നടത്താനുള്ള യുവജന താത്പര്യം ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറിവരികയാണ്. വിദ്യാഭ്യാസ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച കണക്കനുസരിച്ച് 2022ൽ ഇന്ത്യയിൽനിന്ന് 7,50,365 വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിൽ പോയിട്ടുണ്ട്. 2021ൽ ഇത് 4,44,553 ആയിരുന്നു. അതായത് ഒരുവർഷംകൊണ്ട് 68 ശതമാനം വർധനവുണ്ടായി.
കേരളത്തിന്റെ മാത്രം കണക്കെടുത്താൽ 2016ൽ ഇവിടെനിന്ന് 18,428 വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽ ഉന്നത പഠനത്തിനായി പോയിട്ടുണ്ട്. 2017ൽ അത് 22,093 ആയും 2018ൽ 26,456 ആയും 2019ൽ 30,948 ആയും ഉയർന്നു. എന്നാൽ കോവിഡ് മൂലം 2020ൽ ഈ സംഖ്യ 15,277 ആയി കുറഞ്ഞിരുന്നു.
വളരെയധികം യുവജനങ്ങൾ പഠനത്തിനായി വിദേശരാജ്യങ്ങളിലേക്കു പോകുന്നതുകൊണ്ട് നമുക്ക് പല കോട്ടങ്ങളുണ്ട്. അതോടൊപ്പം നേട്ടങ്ങളുമുണ്ട്. ഇവയിൽ ഏതിനാണു മുൻതൂക്കം എന്നു ചോദിച്ചാൽ കൃത്യമായി ഒരുത്തരം പറയുക വിഷമമാണ്. എന്നാൽ ഒരു കാര്യം ഉറപ്പിച്ചുപറയാം. കേരളത്തിൽ ജിവിച്ചുകൊണ്ട് ഇവിടത്തെ സ്ഥാപനങ്ങളിൽ പഠിക്കുകയോ ജോലിക്കു ശ്രമിക്കുകയോ ജോലി ലഭിക്കുകയോ ചെയ്താൽപോലും ഉണ്ടാകുന്നതിനെക്കാൾ മെച്ചപ്പെട്ട ഒരു ജിവിതാവസ്ഥ വിദേശത്തുപോയി പഠിച്ചാൽ ഉണ്ടാകും എന്ന് ആത്മാർഥമായി ഉറച്ചു വിശ്വസിക്കുന്നവരാണ് ദേശാന്തരപഠനത്തിനായി പോകുന്ന എല്ലാവരും തന്നെ. നമ്മൾ ഗൗരവമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യേണ്ടതും ഈ വിശ്വാസത്തെക്കുറിച്ചാണ്. ആതായത്, ഇങ്ങനെ ഒരു വിശ്വാസം വ്യാപിക്കാൻ ഇടയാക്കിയ കാരണങ്ങൾ എന്തെക്കെയാണ് എന്നത് നമ്മൾ കണ്ടെത്തണം.
ചിലകാരണങ്ങൾ
ഈ വിശ്വാസത്തിനു പിന്നിൽ പല കാരണങ്ങൾ പറയപ്പെടുന്നുണ്ട്. വിദേശ യൂണിവേഴ്സിറ്റികൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നമ്മുടേതിനേക്കാൾ നിലവാരക്കൂടുതലുണ്ട്. ആഗോള തലത്തിൽ ഏറിയ ജോലി സാധ്യത കൂടുതലുള്ള വിഷയങ്ങൾ പഠിക്കാൻ കൂടുതൽ അവസരങ്ങളുണ്ടാകും. വിദേശത്തു പഠിച്ചാൽ ഇംഗ്ലീഷ് ഭാഷയിലും ആശയ വിനിമയത്തിലും നല്ല ശേഷി ഉണ്ടാകും. കേരളത്തിൽ ജോലി സാധ്യതകൾ കുറവാണ്. ശന്പളം കുറവാണ്. ജോലി നൽകുന്ന സ്ഥാപനങ്ങളെക്കുറിച്ച് യുവജനങ്ങൾക്കു വിശ്വാസമില്ല. തുടങ്ങിയ പലകാരണങ്ങൾ അക്കൂട്ടത്തിലുണ്ട്.
ഇപ്പറഞ്ഞ കാരണങ്ങൾ എല്ലാം ചില വിദഗ്ദ്ധരുടെ അഭിപ്രായങ്ങളോ ചില പഠനങ്ങളിലെ കണ്ടെത്തലുകളോ ആണ്. കൂടുതൽ പഠനങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും ഇക്കാര്യത്തിൽ ഇനിയും ഏറെ വ്യക്തത ആവശ്യമുണ്ട്. കേരള സർക്കാർ ഇതിനായി സർവേ നടത്തുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൗരവം സൂചിപ്പിക്കുന്ന ഒരു പ്രസ്താവനയാണിത്.
മൈലക്കൊന്പ് കോളജിന്റെ പഠന ഫലങ്ങൾ
രാജ്യാന്തര പഠനത്തിനായുള്ള യുവജന കുത്തൊഴുക്കിന്റെ കാരണങ്ങൾ അറിയുക എന്ന ഉദ്ദേശ്യത്തോടെ തൊടുപുഴ മൈലക്കൊന്പിലുള്ള സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അടുത്തയിടെ ഒരു പഠനം നടത്തിയിരുന്നു. അവിടത്തെ ഐടി അധ്യപകൻ ഫ്രാൻസീസ് നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ ബിഎഡ്. വിദ്യാർഥികളാണ് പഠനം നടത്തിയത്. വിദ്യാഭ്യാസത്തിനായി വിദേശത്തു പോയവരും പോകുവാൻ തയാറെടുക്കുന്നവരുമായ യുവതീ യുവാക്കളിൽനിന്നും അവരിൽ ചിലരുടെ മാതാപിതാക്കളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നായി 550 വിദ്യാർഥികളും 55 രക്ഷിതാക്കളുമാണ് പഠനത്തിൽ പങ്കെടുത്ത് വിവരങ്ങൾ നൽകിയത്. യുവജനങ്ങളിൽനിന്ന് ചോദ്യാവലിയിലൂടെയും മാതാപിതാക്കളിൽനിന്ന് അഭിമുഖത്തിലൂടെയുമാണ് വിവരങ്ങൾ ശേഖരിച്ചത്.
ഇ സർവേയിൽ പങ്കെടുത്ത 72.72 ശതമാനം വിദ്യാർഥികളും വിദേശത്തു പഠനം പൂർത്തിയാക്കുന്നതോടെ അവിടെ ഒരു ജോലി തരപ്പെടുത്താനും ആ രാജ്യത്തു തുടരുവാനും കഴിയും എന്ന അഭിപ്രായക്കാരായിരുന്നു. 12.54 ശതമാനംപേർ കേരളത്തിൽ ഒരു ജോലി ലഭിക്കാൻ സാധ്യത കുറവ് എന്ന കാരണമാണ് നിരത്തിയത്. കേരളത്തിലെ ശന്പളക്കുറവ് യുവജനങ്ങളെ വിദേശ വിദ്യാഭ്യാസത്തിലേക്കു നയിക്കുന്ന പ്രധാന കാരണമായി ആറു ശതമാനം പേർ രേഖപ്പെടുത്തിയപ്പോൾ വിദേശ വിദ്യാഭ്യസത്തിന്റെ ഉയർന്ന നിലവാരം പ്രധാന കാരണമായി രേഖപ്പെടുത്തിയവർ കേവലം 2.73 ശതമാനം മാത്രമായിരുന്നു. സുഹൃത്തുക്കളിൽ ഏറെപ്പേർ വിദേശത്തു പോയിട്ടുള്ളത് പ്രധാന കാരണമായി പറഞ്ഞവർ 2.19 ശതമാനം. വിദേശ പഠനം കഴിഞ്ഞുവന്നാൽ മെച്ചപ്പെട്ട ജോലി, ഉയർന്ന ശന്പളം, കൂടിയ അംഗീകാരം തുടങ്ങിയവ ലഭിക്കും എന്നത് പ്രധാന കാരണമായി പറഞ്ഞവർ 1.64 ശതമാനം. വിദേശ ജീവിത രീതികളിലുള്ള താല്പര്യം, മെച്ചപ്പെട്ട ജീവിത പങ്കാളിയെ ലഭിക്കുന്നതിനുളള കൂടിയ സാധ്യത എന്നിവയും കാരണമായി പറഞ്ഞവരുണ്ട്.
മാതാപിതാക്കളുമായുള്ള അഭിമുഖത്തിന്റെ ലഭ്യമായ വിവരങ്ങൾ ഇവയാണ്: വിദ്യാർഥികൾക്കു വിദേശത്തേക്കു പേകാൻ ആവശ്യമായ ഗൈഡൻസ് ലഭിക്കാൻ ഇപ്പോൾ ധാരാളം അവസരങ്ങളുണ്ട്. പോകാൻ പറ്റിയ രാജ്യങ്ങൾ, പഠിക്കാൻ കൊള്ളാവുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചൊക്കെ ശരിയായ മാർഗ നിർദേശങ്ങൾ നൽകുന്ന നിരവധി ഏജൻസികൾ നിലവിലുണ്ട്. വിദേശത്തു പോകാൻ ആവശ്യമായ നടപടികളൊക്കെ അവർ തന്നെ ചെയ്തുകൊള്ളും. വലിയ ഫീസുമില്ല. വിദേശ രാജ്യത്തെത്തിയാൽ പഠിക്കാനുള്ള ചെലവിന്റെ വലിയൊരു ഭാഗം വിദ്യാർഥിക്ക് പാർട്ട്ടൈം ജോലിയിലൂടെ കണ്ടെത്താൻ കഴിയും. ഇക്കാരണങ്ങൾ കൊണ്ടൊക്കെയാണ് നിരവിധി യുവതീ യുവാക്കൾക്ക് ഇപ്പോൾ വിദേശ പഠനത്തിനു പോകാൻ കഴിയുന്നത്.
വിദേശ വിദ്യാഭ്യാസ കാന്പസുകൾ
യുവജനങ്ങളടെ വിദേശത്തുപോയി പഠിക്കുവാനുള്ള താത്പര്യത്തിനു തടയിടുന്നതിനായി വിദേശ യൂണിവേഴ്സിറ്റികളുടെയും വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാന്പസുകൾ ഇന്ത്യയിൽ തുടങ്ങാനുള്ള അനുമതി നൽകുകയാണ്. അങ്ങനെ വരാൻ പോകുന്നത് വിദേശ യൂണിവേഴ്സിറ്റി ആണെങ്കിൽ ആഗോള റാങ്കിംഗ് സംവിധാനത്തിൽ 500നകത്തു സ്ഥാനമുള്ളതാകണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണെങ്കിൽ അതു സ്ഥിതി ചെയ്യുന്ന രാജ്യത്ത് നല്ല പേരോടുകൂടി ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിരിക്കണം.
ഇത്തരം കാന്പസുകൾ ഇന്ത്യയിൽ തുടങ്ങുന്നതിനുള്ള നിയമങ്ങളുടെയും നടപടി ക്രമങ്ങളുടെയും കരടുരേഖ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നമ്മുടെ വിദ്യാർഥികൾക്ക് താങ്ങാൻ പറ്റുന്ന ചെലവിൽ ഇന്ത്യയിൽത്തന്നെ വിദേശ വിദ്യാഭ്യാസ അവസരം ഉണ്ടാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ തുടങ്ങുന്നത് എന്നാണ് കരടു രേഖയിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ, 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിൽ പറഞ്ഞിട്ടുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകി വിദ്യാഭ്യാസ രംഗത്തെ അസമത്വങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യവും ഇതിനുളളതായും കരടു രേഖയിൽ പറഞ്ഞിട്ടുണ്ട്.
ഇങ്ങനെ ആരംഭിക്കുന്ന കാന്പസുകൾക്ക് വിവിധ വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ തുടങ്ങിയ പ്രോഗ്രാമുകൾ നടത്തുവാനും സർട്ടിഫിക്കറ്റുകൾ നൽകുവാനും അധികാരം ഉണ്ടാകും. ഇങ്ങനെ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഏതു രാജ്യത്തിന്റെ കാന്പസ് അണോ നൽകുന്നത് ആ രാജ്യത്ത് അവർ നൽകുന്ന സർട്ടിഫിക്കറ്റിനുള്ള അതേ മൂല്യം ഉണ്ടായിരിക്കണം എന്നും കരടു രേഖയിൽ നിബന്ധനയുണ്ട്.
കാന്പസുകളിൽ വിദ്യാർഥികൾക്കു പ്രവേശനം കൊടുക്കുക, ഫീസ്ഘടന തീരുമാനിക്കുക, സംവരണതത്വങ്ങൾ നിശ്ചയിക്കുക, സ്ക്കോളർഷിപ്പ് നൽകുക തുടങ്ങിയ കാര്യങ്ങളിൽ സ്വതന്ത്രമായ തീരുമാനമെടുക്കുവാൻ കാന്പസുകൾക്ക് അധികാരമുണ്ടായിരിക്കുമെന്നും കരടു രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രയോജനമുണ്ടാകുമോ?
മൈലക്കൊന്പ് കോളജിന്റെ പഠനത്തിൽ കണ്ടെത്തിയതുപോലെ വിദേശപഠന താത്പര്യത്തിന്റെ പ്രധാന കാരണം പഠനശേഷം ആ രാജ്യത്ത് ഒരു ജോലി നേടുകയും അവിടെ പിടിച്ചു നിൽക്കുകയും ചെയ്യുക എന്നതാണെങ്കിൽ വിദേശ സ്ഥാപനങ്ങളുടെ കാന്പസുകൾ ഇവിടെ തുടങ്ങുന്നതുകൊണ്ട് വിദേശ വിദ്യാഭ്യാസ പ്രവാഹത്തിൽ വലിയ കുറവുണ്ടാകാനിടയില്ല. മാത്രമല്ല, വിദേശ കാന്പസുകൾക്ക് വിദ്യാർഥി പ്രവേശനം, ഫീസ് ഘടന, സ്ക്കോളർഷിപ്പ്, സംവരണം തുടങ്ങിയ കാര്യങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കുവാൻ അധികാരമുണ്ടായാൽ സാമൂഹിക, സാന്പത്തിക മേഖലകളിൽ പിന്നാക്കം നിൽക്കുന്നവർക്ക് അനുകൂലമായ നിലപാട് ഉണ്ടാകുമെന്നു കരുതാൻ വിഷമമാണ്. അങ്ങനെയാണു സംഭവിക്കുന്നതെങ്കിൽ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ പറഞ്ഞിട്ടുള്ളതുപോലെ എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിലും പുതിയ കാന്പസ് കൊണ്ടു വലിയ പ്രയോജനമുണ്ടാകില്ല.
ആരോഗ്യകരമായ മത്സരം
ഇന്ത്യയിൽ ഇപ്പോൾ ആയിരത്തോളം യൂണിവേഴ്സിറ്റികളും നാല്പത്തിരണ്ടായിരത്തോളം കോളജുകളുമുണ്ട്. ഇവയിൽ ഏറെയും പ്രതീക്ഷിക്കുന്ന നിലവാരത്തിലല്ല പ്രവർത്തിക്കുന്നത്. പുതിയ വിദേശ യൂണിവേഴ്സിറ്റി കാന്പസുകൾ വരുന്നതോടെ നിലവിലുള്ള സ്ഥാപനങ്ങളുടെ ഇടയിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകുമെന്നും അതിലൂടെ എല്ലാ സ്ഥാപനങ്ങളുടെയും നിലവാരം മെച്ചപ്പെടുമെന്നും ചില വിദഗ്ധർ പറയുന്നുണ്ട്. ഇത് എത്രകണ്ടു ശരിയാകും എന്ന കാര്യത്തിലും പലർക്കും സംശയമുണ്ട്. രണ്ടുതരം സ്ഥാപനങ്ങളെയും രണ്ടുതരം അധ്യാപകരെയും രണ്ടു തരം വിദ്യാഭ്യാസ രീതികളെയും അവയിലൂടെ രണ്ടു തരം വിദ്യാർഥികളെയും സൃഷ്ടിക്കുന്നതിലേക്ക് ഇതൊക്കെ ചിലപ്പോൾ വഴിതെളിച്ചേക്കാം.
കൂടതൽ സൗകര്യങ്ങളോടുകൂടിയ വിദേശ വിദ്യാഭ്യാസ കാന്പസുകളും അതുപോലെയുള്ള മറ്റു ചില സ്ഥാപനങ്ങളും നിലവിൽ വന്നാൽ ഇപ്പോഴുള്ള പല സ്ഥാപനങ്ങളിലും പഠിക്കാൻ എത്തുന്ന വിദ്യാർഥികളുടെ എണ്ണം വളരെ കുറഞ്ഞുപോയേക്കാം. അങ്ങനെ ഉണ്ടായാൽ അത് സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ‘അണ് ഇക്കണോമിക്’ വിദ്യാലയങ്ങളും ‘സർപ്ലസ്’ അധ്യാപകരും ഉണ്ടായതുപോലെ ഭാവിയിൽ ഉന്നത വിദ്യാഭ്യസ രംഗത്ത് ‘അണ് എക്കണോമിക്’ കോളജുകളും ‘സർപ്ലസ് കോളേജ്’ അധ്യാപകരും ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്തേക്കാം.
(ലേഖകർ യഥാക്രമം തൊടുപുഴ മൈലക്കൊന്പിലുള്ള സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ
എഡ്യൂക്കേഷന്റെ പ്രിൻസിപ്പലും അസോസിയേറ്റ് പ്രഫസറുമാണ്.)