Thursday, March 2, 2023 10:08 PM IST
റബറിനു ദയാവധമോ? -3 / ജെയിംസ് വടക്കൻ
രാജ്യത്ത് റബർകൃഷി വ്യാപിപ്പിച്ചത് കേന്ദ്രസർക്കാരാണ്. ജവഹർലാൽ നെഹ്റുവിന്റെ വികസന നയത്തിന്റെ ഭാഗമായാണ് റബർകൃഷി വ്യാപനത്തിന് പദ്ധതിയുണ്ടായത്. നെഹ്റു സ്വാഭാവിക റബറിന്റെ ഇറക്കുമതി പൂർണമായും നിരോധിച്ചു. സ്വാഭാവിക റബർ ഇന്ത്യയിൽത്തന്നെ ഉത്പാദിപ്പിക്കുന്നതിനെ കേന്ദ്രസർക്കാർ ശക്തമായി പ്രോത്സാഹിപ്പിച്ചു. ഇതിനായി റബർ ബോർഡ് സ്ഥാപിച്ചു.
ആദ്യ കാലഘട്ടങ്ങളിൽ റബർ ബോർഡിൽ കൃഷിക്കാർക്കും തോട്ടം ഉടമകൾക്കുമായിരുന്നു മുൻകൈ. 1991ൽ നരസിംഹറാവു തുടക്കമിട്ട് പിന്നീട് പ്രധാനമന്ത്രിയായ ഡോ. മൻമോഹൻ സിംഗ് ആവിഷ്കരിച്ച വിദേശവ്യാപാര ഉദാരവത്കരണത്തോടെ റബർവില നിശ്ചയിക്കാൻ പ്രേരകമായ കന്പോള ഇടപെടലുകൾക്കുള്ള റബർ ബോർഡിന്റെ അധികാരം പടിപടിയായി നിർജീവാവസ്ഥയിലാക്കി.
ഇറക്കുമതി നിരോധനം, ഉയർന്ന ഇറക്കുമതിച്ചുങ്കം, ആന്റിഡംപിംഗ് ഡ്യൂട്ടി, സേഫ്ഗാർഡ് നടപടി, കാർഷികോത്പന്നം എന്ന പ്രഖ്യാപനം, മിനിമം വില പ്രഖ്യാപനം, സംഭരണം, ആഭ്യന്തര ഉപയോഗം വർധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് 2004 മുതൽ റബർവില ഉയർത്താൻ കേട്ടുകൊണ്ടിരിക്കുന്നത്. പക്ഷേ കഴിഞ്ഞ 14 വർഷമായിട്ടും റബർ വില ഉയർത്താനുള്ള ബദൽ മാർഗങ്ങളൊന്നും വിജയിച്ചുകണ്ടില്ല.
ആസിയാൻ കരാർ
റബർ മേഖലയിൽ പ്രതിസന്ധിക്കു കാരണം ആസിയാൻ അടക്കമുള്ള വാണിജ്യകരാറുകളാണെന്ന ആരോപണം ശക്തമാണ്. അതിലൂടെ കേരള ഭൂപ്രകൃതിയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നു റബർ അടക്കമുള്ള നാണ്യവിളകൾ വൻതോതിൽ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചു.
എന്നാൽ, റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവന്റെ അഭിപ്രായത്തിൽ, ആസിയാൻ കരാറിൽ സ്വാഭാവിക റബറിനെ ഉൾപ്പെടുത്തിയിട്ടില്ല. എന്നു മാത്രമല്ല, റബർ ഇറക്കുമതിക്ക് യാതൊരു ധനസഹായമോ ആനുകൂല്യമോ കേന്ദ്രം നൽകുന്നുമില്ല. അതുകൊണ്ടുതന്നെ റബർ വിലയിടിവിന് വാണിജ്യ കരാറുകളുടെ അടിസ്ഥാനത്തിൽ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിൽ അർഥമില്ല.
മൂല്യവർധനയ്ക്കുള്ള ശ്രമങ്ങളിലൂടെ റബർവില ഉയർത്താനാകുമെന്ന് റബർ ബോർഡ് എംഡി ചൂണ്ടിക്കാണിക്കുന്പോൾ അതിലൂടെ എത്ര ശതമാനം സ്വാഭാവിക റബറിന് പുതിയ മേഖല കണ്ടെത്താനാകും എന്നുവ്യക്തമല്ല. ടയറിതര റബറുത്പന്ന നിർമാണത്തിലേക്ക് റബർ കർഷകരിലെ ചെറുപ്പക്കാർ തിരിഞ്ഞാൽ അവർക്ക് സ്വന്തമായി തൊഴിൽ കണ്ടെത്താനും ആഭ്യന്തരമായി ഉത്പാദിപ്പിക്കപ്പെടുന്ന റബറിന്റെ വിപണി സുരക്ഷിതമാക്കാനും അതിലൂടെ വരുമാനം ഉറപ്പാക്കാനും കഴിയും എന്നും റബർ ബോർഡ് ചൂണ്ടിക്കാണിക്കുന്നു. പക്ഷേ അതൊക്കെ കർഷകരെ തെറ്റായ വഴികളിലേക്കു നയിക്കുകയേ ഉള്ളു എന്ന് സ്വാഭാവിക റബറിന്റെ രാജ്യത്തെ ഉത്പാദനവും ഉപയോഗവും സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
ഇത്തരമൊരവസ്ഥയിൽ റബർ കർഷകർക്ക് വരുമാനവർധനയ്ക്ക് രണ്ടു കാര്യങ്ങളിലാണ് സാധ്യത. ഒന്ന്: കാർബണ്‍ ക്രെഡിറ്റ് ട്രേഡിംഗും അതിലൂടെ ചെറുകിട റബർ കർഷകർക്ക് ലഭിക്കാവുന്ന നിരന്തര കാർഷിക ഉത്പന്നേതര വരുമാനവും. രണ്ട്: സ്വാഭാവിക റബറിന് ഉയർന്ന വില കിട്ടാനായി ടയർ കന്പനികളെ സ്വാധീനിക്കുകയോ നിയന്ത്രിക്കുകയോ അല്ലെങ്കിൽ സ്വന്തമായി ഒരു ടയർ കന്പനി സ്ഥാപിക്കുകയോ ചെയ്യുക.
കാർബണ്‍ ക്രെഡിറ്റ് ട്രേഡിംഗ്
സംസ്ഥാന വ്യവസായ വകുപ്പിനു കീഴിൽ സ്ഥാപിതമായ പ്ലാന്റേഷൻ ഡയറക്ടറേറ്റ് കാർബണ്‍ ട്രേഡിംഗിനെപ്പറ്റി ആഗോള സെമിനാർ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് നടത്തി. അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുത്ത ആ സെമിനാറിൽ കേരളത്തിലെ ചെറുകിട റബർ കർഷക മേഖലയിൽനിന്നു ലേഖകനും പാലായിലെ ഐങ്കൊന്പ് ജനതാ ആർപിഎസിന്റെ പ്രതിനിധിയായി ബിന്നി ചോക്കാട്ടും മാത്രമാണ് പങ്കെടുത്തത്. റബർ കർഷകരുടെ ഏതാണ്ട് സന്പൂർണ നിസംഗത ഞങ്ങളെ ഏറെ ആകുലപ്പെടുത്തുകയും ആശങ്കാകുലരാക്കുകയും ചെയ്തു.
കാർബണ്‍ ട്രേഡിംഗ് സെമിനാറിൽ മുഖ്യപ്രബന്ധം അവതരിപ്പിച്ചത് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റിലെ അധ്യാപികയും ഗവേഷകയുമായ ഡോ. സുധാ ശ്രീനിവാസനായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും കാരണമാകുന്നത് മനുഷ്യരുടെ അനുദിനജീവിതത്തിന്റെ ഭാഗമായ പ്രവൃത്തികളിലൂടെ അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാർബണ്‍ ഡൈ ഓക്സൈഡ്, മിഥേൻ, നൈട്രസ് ഓക്സൈഡ് എന്നീ മൂന്നു ഹരിതഗ്രഹ വാതകങ്ങളാണ്. ഇതിൽ കാർബണ്‍ ഡൈ ഓക്സൈഡിനെ അന്തരീക്ഷത്തിൽനിന്നു വലിച്ചെടുക്കുക വഴി കാലാവസ്ഥാ വ്യതിയാനത്തെ ഒരളവുവരെ നിയന്ത്രിക്കാനാകും.
കാർബണ്‍ ഡൈ ഓക്സൈഡിനെ അന്തരീക്ഷത്തിൽനിന്നു വലിച്ചെടുക്കുന്നതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് നിത്യഹരിത വനങ്ങളാണ്. നിത്യഹരിത വനങ്ങൾ കഴിഞ്ഞാൽ തൊട്ടടുത്തു നിൽക്കുന്നത് റബർ മരമാണ്. മരങ്ങൾ തടിയിലും മരങ്ങൾ നിൽക്കുന്ന ഭൂമിയിലും കാർബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽനിന്നും വലിച്ചെടുത്ത് സൂക്ഷിക്കും. നിത്യഹരിത വനങ്ങളെപ്പോലെ റബർത്തോട്ടങ്ങളും പരിസ്ഥിതിയെയും കാലാവസ്ഥയെയും സഹായിക്കുന്നു. പിന്നെന്തിന് ഇടനാട്ടിൽനിന്നും റബറിനെ കുടിയിറക്കണം?
അങ്ങനെ നിത്യഹരിത വനങ്ങൾക്ക് സമാനമായ അളവിൽ പരിസ്ഥിതിയെ സംരക്ഷിക്കുന്നു എന്ന് ആഗോളതലത്തിൽ തെളിയിക്കപ്പെട്ട 5,506.50 ചതുരശ്ര കിലോമീറ്റർ റബർ വനങ്ങൾ (റബർ തോട്ടങ്ങൾ) കേരളത്തിൽ നശിപ്പിക്കണമെന്നാണോ പരിസ്ഥിതി വിദഗ്ധനായ മുരളി തുമ്മാരുകുടിയുടെ നിലപാട്? കേരളത്തിലെ നിത്യഹരിത വനങ്ങളുടെ വിസ്തീർണം 9,679 ചതുരശ്ര കിലോമീറ്റർ മാത്രമാണെന്നോർക്കണം. കാർബണ്‍ ക്രെഡിറ്റ് കച്ചവടത്തിലൂടെ ഒരേക്കറിന് ചുരുങ്ങിയത് പ്രതിവർഷം 30,000 രൂപയെങ്കിലും റബർ കർഷകർക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിനായി പഠന ഗവേഷണങ്ങൾക്ക് സംസ്ഥാന സർക്കാരിന് നേതൃത്വം നൽകാനാകും.
സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിൾ ഫൗണ്ടേ ഷൻ ഈ വിഷയം ഏറ്റെടുക്കുകയും വിദഗ്ധരുടെ സഹായത്തോടെ പഠനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അര ഏക്കർ മുതൽ അഞ്ച്ഏക്കർ വരെ സ്വന്തമായി റബർ കൃഷിയുള്ള നാമമാത്ര ചെറുകിട റബർ കർഷകർക്കും കാർബണ്‍ ട്രേഡിംഗിന്റെ സാധ്യതകളിലൂടെ നിശ്ചിത വരുമാനം നേടിയെടുക്കുന്നതിനായി പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ കോട്ടയം, ഇടുക്കി ജില്ലകളിലെ ആർപിഎസ് നേതാക്കളുടെ ആലോചനായോഗം സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിൾ ഫൗണ്ടേഷന്റെയും ദേശീയ കിസാൻ മഹാസംഘിന്റെയും മറ്റു കർഷക പ്രസ്ഥാനങ്ങളുടെയും സംയുക്ത നേതൃത്വത്തിൽ അടുത്തുതന്നെ നടത്താനിരിക്കുകയാണ്.
ടയർ ഫാക്ടറി
റബറിൽനിന്നു വരുമാനം വർധിപ്പിക്കാനുള്ള രണ്ടാമത്തെ മേഖല സാഹസികവും സാധ്യവുമായതുതന്നെ. പക്ഷെ അതിന് റബറിനെ സ്നേഹിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും പൂർണ പിന്തുണ ഉണ്ടാകണം. ടു, ത്രീ വീലർ ടയർ നിർമാണത്തിലാരംഭിച്ച് പടിപടിയായി വലിയ ടയർ നിർമാണത്തിലേക്കു നീങ്ങണം. ഇതിനെ നിരുത്സാഹപ്പെടുത്താൻ പലരും പല ന്യായങ്ങളും നിരത്തിയേക്കാം. എന്നാൽ കൃത്യമായ ഉത്തരം റബർ കർഷകർ ടയർ നിർമാണത്തിലേക്ക് നീങ്ങുക എന്നതു തന്നെയാണ്.വെള്ളൂരിലെ ന്യൂസ് പ്രിന്റ് ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും അതിൽ 150 ഏക്കർ കേരള റബർ ലിമിറ്റഡിനായി നീക്കിവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ റബർ കർഷകരുടെ ഉടമസ്ഥതയിൽ രൂപീകരിക്കുന്ന കർഷക ഉത്പാദക കന്പനിക്കും സംസ്ഥാന സർക്കാരിനും സഹകരണ മേഖലയ്ക്കും സംയുക്തമായി ഒരു ടു, ത്രീ വീലർ ടയർ ഫാക്ടറി പദ്ധതി ആരഭിക്കാവുന്നതാണ്. അതിനായി Build Operate Own and Transfer (BOOT) പദ്ധതിയിൽ പങ്കാളിയാകാൻ ലോകോത്തര ടയർ കന്പനികൾ കാത്തുനിൽക്കുന്നു. പക്ഷേ അതിന് കിറ്റ്കോയോ റബർ ബോർഡിലെ ടെക്നിക്കൽ വിംഗോ പോരാ. മിക്കിൻസി, ഏണസ്റ്റ് ആന്‍ഡ് യംഗ് എന്നിവയടക്കമുള്ള ആഗോള കണ്‍സൾട്ടൻസി സ്ഥാപനങ്ങളെ നിയോഗിക്കണം.
ഒരു ടു, ത്രീ വീലർ ടയർ ഫാക്ടറി റബർ കർഷക, സഹകരണ, സർക്കാർ സംയുക്ത സംരംഭമായി വെള്ളൂരിലെ കേരള റബർ ലിമിറ്റഡിൽ ആരംഭിച്ചാൽ അതായിരിക്കും കേരളത്തിലെ റബർ കർഷകരുടെ ഭാവിയിലേക്കുള്ള പ്രത്യാശ. ഫാക്ടറി വിജയകരമായി നടത്തിയാൽ അടുത്ത ഘട്ടത്തിൽ വൻകിട ടയർ ഫാക്ടറിയിലേക്കുള്ള ചവിട്ടുപടിയാകും അത്. റബർ കാർബണ്‍ ക്രെഡിറ്റ് പദ്ധതിയും കർഷക ടയർ ഫാക്ടറിയുമാണ് റബർ മേഖലയിൽ തെളിഞ്ഞുവരുന്ന പ്രതീക്ഷാവെളിച്ചം. അതിനായി രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളുമൊക്കെ കൈ കോർക്കട്ടെ. എന്നിട്ടാകാം റബറിന് ദയാവധം വിധിക്കൽ.
(അവസാനിച്ചു)