Saturday, March 4, 2023 12:31 AM IST
ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ
(സെക്രട്ടറി, കെസിബിസി ജാഗ്രതാ കമ്മീഷൻ)
സമാനതകളില്ലാത്ത വിവേചനവും അടിച്ചമർത്തലുകളുമാണ് കഴിഞ്ഞ ചില വർഷങ്ങളായി ക്രൈസ്തവസമൂഹം ഇന്ത്യയിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. അതിക്രമങ്ങളും പീഡനങ്ങളും പരിധികൾ ലംഘിച്ചതോടെ പലയിടങ്ങളിലും ക്രൈസ്തവർ സംഘടിതമായി തെരുവിലിറങ്ങി നീതിക്കുവേണ്ടി യാചിക്കാൻ നിർബന്ധിതരായി. ഇന്ത്യയിലെമ്പാടും ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ജന്തർമന്ദറിൽ കത്തോലിക്കാ മെത്രാന്മാർ ഉൾപ്പെടെ വിവിധ ക്രൈസ്തവ നേതാക്കളുടെ ആഭിമുഖ്യത്തിൽ വലിയ പ്രതിഷേധ സമ്മേളനം കഴിഞ്ഞയിടെ നടന്നിരുന്നു. അടുത്തകാലത്തായി ക്രൈസ്തവർക്കെതിരേ നിരന്തരം അതിക്രമങ്ങൾ അരങ്ങേറുന്ന കർണാടകയിൽ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിന്റെ പേരിൽ മതപരിവർത്തനത്തിനു കേസെടുക്കുമെങ്കിൽ താൻ ഇനിയും അതു തുടരും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എത്ര കുട്ടികൾ ക്രിസ്ത്യൻ സ്കൂളുകളിൽനിന്ന് മതം മാറ്റപ്പെട്ടു എന്നതിന്റെ കണക്ക് സർക്കാർ ശേഖരിക്കട്ടെ എന്നും അദ്ദേഹം വെല്ലുവിളിരൂപേണ പറയുകയുണ്ടായി.
പുതുതായി പ്രാബല്യത്തിൽ വന്നുകൊണ്ടിരിക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിലാണ് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മതപരിവർത്തനം എന്ന വ്യാജ ആരോപണം ഉന്നയിച്ച് ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങൾ തുടർക്കഥകളാകുന്നത്. കേരളത്തിൽ മാത്രമല്ല, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ദരിദ്രർക്കും ആലംബഹീനർക്കും വേണ്ടിയുള്ള കർമരംഗങ്ങളിലാണ് ക്രൈസ്തവർ ഏറ്റവുമധികം വ്യാപൃതരായിരിക്കുന്നത്. എന്നാൽ, വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ സ്ഥാപനങ്ങൾക്കും സന്യസ്തർക്കും എതിരേയുള്ള അതിക്രമങ്ങൾ തുടരുന്നത്.
കേരളത്തിൽ സംഭവിക്കുന്നത് നീതിനിഷേധം
എന്നാൽ, കേരളത്തിലെ സ്ഥിതി അല്പം വ്യത്യസ്തമാണ്. കേരളസമൂഹത്തിൽ യഥാർഥ ന്യൂനപക്ഷമായി നിലനിൽക്കുന്നതോടൊപ്പം അംഗസംഖ്യ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന വിഭാഗമെങ്കിലും സാമൂഹിക പുനർനിർമിതിയിൽ നിർണായകമായ പങ്കുവഹിച്ചിട്ടുള്ള, ഇപ്പോഴും ശക്തമായ സാമൂഹിക ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ചരിത്രമാണ് ക്രൈസ്തവരുടേത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ എന്നിങ്ങനെ എണ്ണമറ്റ സ്ഥാപനങ്ങൾ വഴി കേരളത്തിന് ക്രൈസ്തവസമൂഹം, പ്രത്യേകിച്ച് കത്തോലിക്കാ സഭ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ നിസ്തുലമാണ്. സമൂഹത്തിന് എന്നതിനേക്കാൾ, ഇതുപോലുള്ള സേവനങ്ങൾ വഴിയായി സർക്കാരിന് ക്രൈസ്തവർ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെങ്കിലും യാതൊരു തരത്തിലുമുള്ള സർക്കാർ സഹായങ്ങൾ ഇത്തരം സ്ഥാപനങ്ങൾക്കു ലഭ്യമാകാതിരിക്കാൻ കാലം കഴിയുംതോറും സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു എന്നുള്ളത് വിരോധാഭാസമാണ്.
കണക്കുകൾ പ്രകാരം ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സർക്കാർ ഉടമസ്ഥതയിലല്ലാത്ത രണ്ടായിരത്തോളം സ്ഥാപനങ്ങളാണ് ഇന്നു കേരളത്തിലുള്ളത്. വൃദ്ധസദനങ്ങൾ, ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള സ്ഥാപനങ്ങൾ, ഓർഫനേജുകൾ തുടങ്ങിയവയാണ് ഏറെയും. അത്രയും സ്ഥാപനങ്ങളിലായി എൺപത്തിനായിരത്തിൽപ്പരം അന്തേവാസികളുണ്ട്. അതിൽ പ്രായാധിക്യവും രോഗങ്ങളും മൂലം ദുരിതം അനുഭവിക്കുന്നവരും, സർക്കാരിന്റെ പ്രത്യേക പരിഗണന ആവശ്യമുള്ളവരുമായ മുപ്പതിനായിരത്തിൽ കുറയാത്ത ആൾക്കാരാണുള്ളത്. അതേസമയം, ഈ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ വളരെ ശുഷ്കമാണെന്നുകാണാം. സ്ഥാപനങ്ങളുടെയും അന്തേവാസികളുടെയും എണ്ണമനുസരിച്ച്, അഞ്ചുമുതൽ എട്ട് ശതമാനം വരെ സ്ഥാപനങ്ങളാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളത്.
ഉറ്റവരും ഉടയവരുമില്ലാതെ അനാഥത്വത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട എൺപത്തിനായിരത്തിലേറെ വരുന്ന ഒരു വിഭാഗത്തിനുമേൽ നേരിട്ടുള്ള ഉത്തരവാദിത്വത്തിൽനിന്ന് സർക്കാർ ഏറെക്കുറെ സ്വതന്ത്രമായിരിക്കുന്നത് സമാനതകളില്ലാത്ത അർപ്പണബോധത്തോടെ അത്തരക്കാർക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കാനും സമ്പത്ത് ചെലവഴിക്കാനും കുറേപ്പേർ മുന്നോട്ടു വന്നിരിക്കുന്നതിനാൽ മാത്രമാണ്. അക്കാരണത്താൽ തന്നെ, ലോകത്തിൽ ഏതൊരു സർക്കാരിനും ഏറ്റവുമധികം ധനം മാറ്റിവയ്ക്കേണ്ടതായി വരുന്ന ഒരു മേഖലകൂടിയായിട്ടും കേരള സർക്കാരിന് ഒരിക്കലും ഈ സേവനമേഖല ഒരു തലവേദനയല്ല.
അർഹതപ്പെട്ട ആനുകൂല്യങ്ങൾ
മുഖ്യമായും കത്തോലിക്കാ സന്യാസസമൂഹങ്ങളും രൂപതകളും ഒട്ടേറെ വ്യക്തികളും മറ്റു പ്രസ്ഥാനങ്ങളും തങ്ങളുടെ പ്രധാന ശുശ്രൂഷാമേഖലയായി ഈ രംഗത്തെ പരിഗണിച്ചുകൊണ്ട് അധ്വാനവും സമ്പത്തും അതിനായി നീക്കിവച്ച് പതിറ്റാണ്ടുകൾക്കു മുമ്പു മുതൽ കേരളത്തിന്റെ മണ്ണിൽ പ്രവർത്തനനിരതരായുണ്ട്. മുൻകാലങ്ങളിൽ ആ സേവനസന്നദ്ധതയെ വിലമതിച്ചുകൊണ്ട് തുറന്ന മനസോടെയുള്ള പിന്തുണ സർക്കാർ വാഗ്ദാനം ചെയ്യുകയും കുറെയൊക്കെ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തിരുന്നു. സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ്, റേഷൻ, അന്തേവാസികൾക്കുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ എന്നിങ്ങനെയാണ് ഈ മേഖലയിൽ സർക്കാർ സഹായങ്ങൾ ലഭിച്ചുകൊണ്ടിരുന്നത്. ഗ്രാന്റ് അനുവദിക്കപ്പെട്ടിരുന്ന സ്ഥാപനങ്ങൾക്ക് അന്തേവാസികളുടെ എണ്ണമനുസരിച്ച് ഓരോരുത്തർക്ക് പ്രതിമാസം 1100 രൂപ വച്ചും സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ടിരുന്നവർക്ക് പ്രതിമാസം 1600 രൂപ വച്ചുമാണ് ലഭ്യമായിരുന്നത്. അന്തേവാസികളുടെ എണ്ണത്തിനനുസരിച്ച് റേഷൻ പെർമിറ്റും ലഭിച്ചിരുന്നു.
2021ൽ ഒരു പ്രത്യേക ഉത്തരവു പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നൽകിവന്നിരുന്ന സാമൂഹികസുരക്ഷാ പെൻഷൻ സർക്കാർ നിർത്തലാക്കിയത്. സ്ഥാപനങ്ങൾക്ക് ഗ്രാന്റ് നൽകുന്നതിനാൽ അത്തരം സ്ഥാപനങ്ങളിൽ കഴിയുന്നവർക്ക് സാമൂഹികസുരക്ഷാ പെൻഷന് അർഹതയില്ല എന്ന വാദമാണ് അന്ന് ഉന്നയിച്ചത്. എന്നാൽ, കേവലം 20 ശതമാനം സ്ഥാപനങ്ങൾക്കു മാത്രമാണ് ഗ്രാന്റ് ലഭിച്ചിരുന്നത് എന്നുള്ളതായിരുന്നു വാസ്തവം. ഗ്രാന്റ് നൽകുന്നത് സ്ഥാപനങ്ങൾക്കും പെൻഷൻ ലഭിക്കുന്നത് വ്യക്തികൾക്കും ആണെങ്കിലും, അന്തേവാസികളിൽ മോശമല്ലാത്ത ഒരു വിഭാഗത്തിന് അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് പെൻഷൻ തുക ഉപകരിച്ചിരുന്നത് പരോക്ഷമായി സ്ഥാപനങ്ങൾക്കും ഗുണകരമായിരുന്നു. വാസ്തവത്തിൽ, ഏറെക്കുറെ കൃത്യമായി കുറെപ്പേർക്കെങ്കിലും ലഭിച്ചിരുന്നത് സാമൂഹികസുരക്ഷാ പെൻഷൻ മാത്രമാണ്. ഗ്രാന്റ് തുക അനുവദിക്കപ്പെട്ടിട്ടുള്ള ചെറിയൊരു വിഭാഗത്തിനുപോലും കഴിഞ്ഞ കുറെ വർഷങ്ങളായി കൃത്യമായി അതു ലഭിക്കുന്നില്ല. മാത്രവുമല്ല, 2014നുശേഷം ഗ്രാന്റിന് അപേക്ഷിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുമില്ല. ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങൾക്കും അന്തേവാസികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് തുക വർധിപ്പിച്ചുനൽകാൻ സർക്കാർ തയാറാകുന്നില്ല.
പുതിയ ഉത്തരവ്
ഇത്തരം തുടർച്ചയായ അവഗണനകൾ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ഫെബ്രുവരി 27ന് ധനകാര്യവകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. വൈദികർക്കും സന്യസ്തർക്കും മഠങ്ങളിലെയും മതസ്ഥാപനങ്ങളിലെയും അന്തേവാസികൾക്കും സാമൂഹികസുരക്ഷാ പെൻഷന് അർഹതയില്ല എന്നു വ്യക്തമാക്കിക്കൊണ്ടുള്ളതാണ് ആ ഉത്തരവ്. മതസ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നുള്ളതിന് ഉത്തരവിൽ വ്യക്തമായ നിർവചനമില്ല. കേരളത്തിലെ നൂറുകണക്കിന് സന്യാസിനീ മഠങ്ങളോട് ചേർന്നുനിലകൊള്ളുന്ന അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ. തികച്ചും മനുഷ്യത്വരഹിതവും അനീതിയുമാണിത്.
2021ൽ അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള സാമൂഹികസുരക്ഷാ പെൻഷൻ നിർത്തലാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി പരാതികൾ സർക്കാരിന് നിരവധി സ്ഥാപനങ്ങളും വ്യക്തികളും നൽകിയിരുന്നു. വീണ്ടും ആ വിഷയം പഠിച്ചശേഷം അന്തിമ തീരുമാനം സ്വീകരിച്ചിരിക്കുന്നു എന്ന ധ്വനിയാണ് പുതിയ ഉത്തരവിലുള്ളത്. “മഠങ്ങളിലെയും മതസ്ഥാപനങ്ങളിലെയും അന്തേവാസികൾ” എന്ന വിശേഷണത്തിൽ ഒരു വലിയ പങ്ക് വൃദ്ധസദനങ്ങളും അഗതിമന്ദിരങ്ങളും ഉൾപ്പെടുമെങ്കിൽ അവിടെ അനീതി നിറഞ്ഞ ക്രൂരമായ വിവേചനമുണ്ട്.
(തുടരും...)