Friday, May 19, 2023 11:40 PM IST
പിണറായി വിജയൻ (മുഖ്യമന്ത്രി)
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മൂന്നാം വർഷത്തിലേക്കു കടക്കുകയാണ്. സാങ്കേതികമായി മൂന്നാം വർഷത്തിലേക്കാണ് ഈ സർക്കാർ കടക്കുന്നതെങ്കിലും 2016ൽ നമ്മൾ ഏറ്റെടുത്ത വികസന, ക്ഷേമ പദ്ധതികളുടെ തുടർച്ച എട്ടാം വർഷത്തിലേക്കു കടക്കുകയാണ്. ഭവനപദ്ധതികളിലൂടെയും പട്ടയങ്ങൾ ലഭ്യമാക്കുന്നതിലൂടെയും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിലൂടെയും റോഡ്, സ്കൂൾ, ആശുപത്രി വികസനങ്ങളിലൂടെയും പെൻഷൻ വിതരണത്തിലൂടെയും എല്ലാം കേരളത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്.
കരുതലോടെ സർക്കാർ
സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ എല്ലാ ഇടങ്ങളിലേക്കും എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാനുള്ള ആസൂത്രിതമായ കർമപദ്ധതിയാണു പ്രാവർത്തികമാവുന്നത്. ഒരു വിഭാഗവും സർക്കാരിന്റെ കരുതലിനു പുറത്താവുന്നില്ല എന്നുറപ്പുവരുത്തുകയാണ്. അതിന് എത്രയോ ഉദാഹരണങ്ങളുണ്ട്.
2016 മുതൽ ഇങ്ങോട്ട് ലൈഫ് മിഷനിലൂടെ ലഭ്യമാക്കിയ മൂന്നര ലക്ഷത്തോളം വീടുകൾ, സംസ്ഥാനത്താകെ വിതരണം ചെയ്ത മൂന്ന് ലക്ഷത്തോളം പട്ടയങ്ങൾ, പാവപ്പെട്ടവർക്കായി അനുവദിച്ച മൂന്നര ലക്ഷത്തോളം മുൻഗണനാ റേഷൻ കാർഡുകൾ, തുടങ്ങി എന്തെല്ലാം. ഇപ്പോഴാകട്ടെ അതിദാരിദ്ര്യം നിർമാർജനം ചെയ്യാനായി പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്. രാജ്യത്ത് ഇങ്ങനെയൊന്ന് ഇതാദ്യം.നൂതന സാങ്കേതികവിദ്യാ രംഗത്ത് കാര്യക്ഷമമായ ഇടപെടലുകൾ നടത്തിക്കൊണ്ട് നൂതന സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് വ്യവസായം എന്നീ മേഖലകളിൽ മുന്നേറ്റം കൈവരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്.
സംരംഭക വർഷം പദ്ധതി
കേരളം വ്യവസായസൗഹൃദ സംസ്ഥാനമല്ല എന്ന ധാരണ തിരുത്തി. നിസാനും എയർബസ്സും ടെക്മഹീന്ദ്രയും ടോറസ്സും ടാറ്റാ എലക്സിയും സഫ്രാനും ഉൾപ്പെടെയുള്ള വൻകിട കന്പനികൾ കേരളത്തിൽ പ്രവർത്തനമാരംഭിച്ചു. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടക്കാൻ നമുക്കു സാധിച്ചു. 1,40,000 ത്തോളം സംരംഭങ്ങളാണ് സംരംഭകവർഷം പദ്ധതിയിലൂടെ ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 8,300 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ സമാഹരിക്കുകയും മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
സാങ്കേതിക മുന്നേറ്റം
ഇന്റർനെറ്റ് അവകാശമാണെന്ന് പ്രഖ്യാപിച്ചതിന്റെ തുടർച്ചയായി എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന കെ-ഫോണ് പദ്ധതി പൂർത്തീകരിക്കപ്പെടുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം തിരുവനന്തപുരം ടെക്നോപാർക്കിൽ 82 ഉം കൊച്ചി ഇൻഫോപാർക്കിൽ 171 ഉം കോഴിക്കോട് സൈബർ പാർക്കിൽ 28 ഉം ഉൾപ്പെടെ 281 ഐടി കന്പനികളാണ് കേരളത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ളത്. 2016 മുതൽ 2022 വരെയുള്ള ആറു വർഷം കൊണ്ട് കേരളത്തിലെ ഐടി പാർക്കുകളിലെ കയറ്റുമതി 9,753 കോടിയിൽനിന്ന് 17,536 കോടിയായി ഉയർന്നു. അതായത്, ഏകദേശം ഇരട്ടിയോളം വർദ്ധനവുണ്ടായി.
കേരള സ്റ്റാർട്ട് അപ്പ് മിഷനെ ലോകത്തിലെ ഒന്നാം സ്ഥാനമുള്ള പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി യുബിഐ ഗ്ലോബൽ പ്രഖ്യാപിച്ചു. തെക്കെ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആൻഡ് ഇന്നൊവേഷൻ ഹബ്ബുകളിലൊന്ന് നമ്മുടെ നാട്ടിലാണ് എന്നത് അഭിമാനകരമാണ്. രാജ്യത്ത് ഏറ്റവും മികച്ച സ്റ്റാർട്ട് അപ്പ് സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം.
മാലിന്യമുക്ത കേരളം
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ രണ്ടു ഘട്ടങ്ങളിലുള്ള സമഗ്രപദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഗാർഹിക ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കും.
കാർഷിക വളർച്ച
കേരളത്തിന്റെ കാർഷികമേഖലയുടെ വളർച്ചയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകിവരുന്നത്. 2021-22ൽ 4.64 ശതമാനം വളർച്ച കൈവരിക്കാൻ നമ്മുടെ കാർഷികമേഖലയ്ക്കു കഴിഞ്ഞു. പഴങ്ങൾക്കും പച്ചക്കറികൾക്കും താങ്ങുവില ഏർപ്പെടുത്തി നമ്മൾ രാജ്യത്തിനു മാതൃകയായി. പാലുത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് നമ്മൾ അടുക്കുന്നു എന്നതാകട്ടെ ശ്രദ്ധേയമായ നേട്ടമാണ്. 1,050 കോടി രൂപ ചിലവിട്ട് കേരള റബർ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം കോട്ടയത്ത് സ്ഥാപിക്കുകയാണ്. ലാറ്റക്സ് ഉത്പന്നങ്ങളുടെ ഒരു ഹബ്ബും സ്വാഭാവിക റബറിന്റെ സംഭരണത്തിനായുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. ആദ്യ ഘട്ടത്തിൽ 200 കോടി രൂപയാണ് മുതൽമുടക്ക് പ്രതീക്ഷിക്കുന്നത്.
പൊതുവിദ്യാഭ്യാസ പുരോഗമനം
പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലോകത്താകെയുള്ള അറിവുകളെ സ്വാംശീകരിക്കാനും അവയെ ഉത്പന്നങ്ങളും സേവനങ്ങളുമാക്കി മാറ്റാൻ നമ്മുടെ ചെറുപ്പക്കാരെ പ്രാപ്തരാക്കാനും കഴിയുന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ പരിവർത്തനം നടത്തുകയാണ്. ഈ പുതിയ തലമുറയ്ക്കുകൂടി സ്വീകാര്യമാവുന്ന വിധത്തിൽ ഇതിനോടകംതന്നെ 900 ത്തിലധികം സർക്കാർ സേവനങ്ങളെ ഓണ്ലൈനായി ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം തന്നെ അവശവിഭാഗങ്ങൾക്ക് അവ പ്രാപ്യമാകുന്നു എന്നുറപ്പുവരുത്താൻ സർക്കാർ സേവനങ്ങളെ വീട്ടുപടിക്കൽ എത്തിക്കുകയുമാണ്.
പഠനത്തോടൊപ്പം തൊഴിൽ
നവകേരളം ഒരു വികസിത സമൂഹമാകണമെന്നുണ്ടെങ്കിൽ വികസിത നാടുകളിലുള്ളതിനു സമാനമായ സൗകര്യങ്ങൾ കേരളത്തിലും ലഭ്യമാക്കണം, പ്രത്യേകിച്ച് നമ്മുടെ യുവാക്കൾക്കുവേണ്ടി. ആ കാഴ്ചപ്പാടോടെ പഠനത്തോടൊപ്പം തൊഴിൽ എന്ന സംസ്കാരം വളർത്തിയെടുക്കുന്നതിനായി “ഏണ് വൈൽ യൂ ലേണ്’ പദ്ധതി നടപ്പാക്കിവരികയാണ്. ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3,500 കോടി രൂപയുടെ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ബജറ്റാണ് ഈ സാന്പത്തിക വർഷം പ്രഖ്യാപിച്ചിരിക്കുന്നത്.
വൻകിട വികസന പദ്ധതി
1,136 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ച കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബേക്കൽ മുതൽ കോവളം വരെയുള്ള ദേശീയ ജലപാതയുടെ പുനരുദ്ധാരണം പൂർത്തീകരിക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന ദേശീയപാതാ വികസനം യാഥാർഥ്യമാവുകയാണ്. നാഷണൽ ഹൈവേ വികസനം കേന്ദ്ര സർക്കാരിന്റെ പൂർണ ഉത്തരവാദിത്തമായിരുന്നിട്ടുകൂടി ഇതിനായി 5,580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചിരിക്കുന്നത്.
6,500 കോടി രൂപ ചെലവിൽ 625 കിലോമീറ്ററിൽ തിരുവനന്തപുരത്തെ പൂവാർ മുതൽ കാസർഗോട്ടെ കുഞ്ചത്തൂർ വരെ തീരദേശ ഹൈവേ യാഥാർഥ്യമാവുകയാണ്. 3,500 കോടി രൂപ ചെലവിൽ 1,251 കിലോമീറ്ററിൽ പാറശാല മുതൽ കാസർഗോട്ടെ നന്ദാരപടവ് വരെ മലയോര ഹൈവേ ഒരുങ്ങുകയാണ്.
പൊതുജനാരോഗ്യ നേട്ടം
പൊതുജനാരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ കൂടുതൽ മികവുറ്റതാക്കുകയാണ്. കാൻസർ കെയർ സ്ട്രാറ്റജി, ജീവിതശൈലീ രോഗനിവാരണ പദ്ധതി പോലുള്ളവ യാഥാർഥ്യമാക്കിയിട്ടുണ്ട്. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുകയാണ്. 5,409 ജനകീയാരോഗ്യ കേന്ദ്രങ്ങളും ഒരുങ്ങുകയാണ്. കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ അവയവമാറ്റിവയ്ക്കലിൽ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനുപകരിക്കും. തിരുവനന്തപുരത്തെ ലൈഫ് സയൻസസ് പാർക്കിൽ സ്ഥാപിക്കുന്ന മൈക്രോബയോ സെന്റർ ഓഫ് എക്സലൻസ് ആരോഗ്യരംഗത്ത് പുതിയ സാധ്യതകൾ തുറന്നുതരും.
മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ജനവിരുദ്ധ നീക്കങ്ങളെ ചെറുത്ത് കേരളം മുന്പോട്ടുപോകും. കരുത്തോടെയുള്ള ആ മുന്നേറ്റത്തിനായി നമുക്കെല്ലാവർക്കും കൈ കോർക്കാം.