Monday, May 22, 2023 10:17 PM IST
നാട്ടിൽ വേണ്ട കാട്ടു നീതി -3 / റെജി ജോസഫ്
“കൃഷി നശിപ്പിക്കുകയും മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയാവുകയും ചെയ്യുന്ന ജീവികളെ പ്രതിരോധിക്കാനുള്ള അവകാശം കര്‍ഷകനു ലഭിച്ചേ തീരൂ.’’
അലക്സ് ഒഴുകയില്‍, ചെയര്മാന്,
കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് (കിഫ)
കൊലവിളിച്ചു വരുന്ന കാട്ടാനയെ വെടിവച്ചു കൊല്ലാനും പാഞ്ഞുവരുന്ന കടുവയെ വെട്ടിക്കൊല്ലാനും മനുഷ്യന് അധികാരമുണ്ടോ എന്ന ചോദ്യത്തിന് ‘ഉണ്ട്’ എന്നാണ് ഉത്തരം. സ്വന്തം വീട്ടിലോ കൈവശഭൂമിയിലോ ആണെങ്കില്‍ കൊല്ലാം എന്ന് 1972ലെ വന്യജീവിസംരക്ഷണ നിയമം സെക്ഷന്‍ 11(2) വ്യക്തമാക്കുന്നു. മനുഷ്യജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മൃഗങ്ങളെ കൊല്ലാനോ മറ്റു മാര്‍ഗത്തില്‍ നശിപ്പിക്കാനോ ഉത്തരവിടാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുകൂടിയായ ജില്ലാ കളക്ടര്‍ക്ക് ക്രിമിനല്‍ നടപടിക്രമം 133(1, എഫ്) പ്രകാരം അധികാരമുണ്ട്. കണമലയില്‍ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാന്‍ കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവിട്ടത് ഈ വകുപ്പിന്റെ അടിസ്ഥാനത്തിലാണ്. ജില്ലാ കളക്ടറെപ്പോലും നോക്കുകുത്തിയാക്കി ഉത്തരവ് കാറ്റില്‍പ്പറത്തിയ ധാര്‍ഷ്ട്യമാണ് വനംവകുപ്പില്നിന്നുണ്ടായത്.
വന്യമൃഗം ഉറ്റവരെ കൊലചെയ്യുന്നതും വീടു തകര്‍ക്കുന്നതും കൃഷി നശിപ്പിക്കുന്നതും നിസഹായതയോടെ കണ്ടു നിലവിളിക്കാനേ മനുഷ്യര്‍ക്കു സാധിക്കുന്നുള്ളൂ. വന്യമൃഗങ്ങളെ നേരിട്ടുവെന്നും വനാതിര്‍ത്തിയില്‍ കടന്നുവെന്നും ആരോപിച്ച് ഇതിനകം 48,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കള്ളക്കേസുകളാണ് ഇവയിലേറെയും.
പാഞ്ഞടുത്ത പുലിയെ കൃഷിയിടത്തില്‍ വെട്ടിക്കൊന്ന മാങ്കുളം ചിക്കണംകുടി ആദിവാസി കോളനിയിലെ തൊഴിലാളി ഗോപാലന് (45) പ്രതിയാകാതിരുന്നത് മുകളില്‍ പറഞ്ഞ നിയമത്തിന്റെ ബലത്തിലാണ്. ആക്രമണസമയം വാക്കത്തി കൈവശമുണ്ടായിരുന്നതും ആത്മധൈര്യവുമാണ് ഗോപാലനു രക്ഷയായത്. പുലിയുടെ ജഡവും കൊലപ്പെടുത്തിയ സ്ഥലവും മാത്രമല്ല, മുറിവുകളുടെ ആഴവും വാക്കത്തിയുമൊക്കെ വനപാലകര്‍ പരിശോധനകള്‍ക്കു വിധേയമാക്കിയിരുന്നു.
മൃഗീയതയുടെ മറ്റൊരു ഭാവമാണ് പലപ്പോഴും വനംവകുപ്പ് ജീവനക്കാരില്നിന്നുണ്ടാകുന്നത്.
പിടിയിലായാല്‍ വനം ഓഫീസിലെ സെല്ലില്‍ ക്രൂരമര്ദനത്തിനിരയാക്കുക പതിവാണ്. ഇത്തരത്തില്‍ എത്രയോ പേര് മരിച്ചു. കിടപ്പുരോഗികളായവര്‍ അതിലേറെപ്പേര്‍. വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാര്‍ സ്വദേശി പി.പി. മത്തായി (പൊന്നു-41) കിണറ്റില്‍ വീണു മരിച്ച കേസില്‍ സിബിഐ അന്വേഷണം വേണ്ടിവന്നു. 2020 ജൂലൈ 28നാണ് മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പിന്റെ നിരീക്ഷണ കാമറ കേടുവരുത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. അവിടെ അനാഥമായത് നാലംഗങ്ങളുള്ള കുടുംബമാണ്.
കഴിഞ്ഞ നവംബറില്‍ പുനലൂര്‍ ആര്യങ്കാവില്‍ കൃഷിയിടത്തില്‍നിന്ന് വനാതിര്‍ത്തിയിലൂടെ വന്ന പുതുശേരിയില്‍ സന്ദീപ് മാത്യുവിനെ ഓട്ടോറിക്ഷ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് ശേഷം സന്ദീപിനെ വനപാലകര്‍ സെല്ലില്‍ പൂട്ടിയിട്ട് ഗുരുതരമായി മര്‍ദിച്ചു. മൂക്കിനും കണ്ണിനും ക്രൂരമായി പരിക്കേറ്റ യുവാവിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2021 നവംബറില്‍ മംഗലം ഡാം ഒലിപ്പാറയില്‍ റബര്‍ ടാപ്പിംഗ് നടത്തിക്കൊണ്ടിരിന്ന കണികുന്നേല്‍ മാണി മത്തായി (75) കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചു. നഷ്ടപരിഹാരത്തിനായി പ്രക്ഷോഭം ഉയര്‍ന്നപ്പോള്‍ ഉന്നത ഫോറസ്റ്റ് ഓഫീസര്‍ ഭീഷണി മുഴക്കി. ടാപ്പിംഗ് കത്തികൊണ്ട് പന്നിയെ കുത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് മൊഴി നല്‍കുമെന്നായിരുന്നു ഓഫീസറുടെ നിലപാട്.
മുതലമടയിലെ മാവിന്തോട്ടത്തില് പുള്ളിമാന്‍ ചത്തുകിടന്നതിൽ സ്ഥലം ഉടമയായ കര്ഷകന് പ്രതിയായി. പോസ്റ്റ്മോര്‍ട്ടത്തില്‍ മാനിന്റെ വയറ്റിലുണ്ടായിരുന്നത് മൂന്നുറു മാങ്ങാ അണ്ടികള്.
ദഹനക്കേടു ബാധിച്ചാണ് മാന്‍ ചത്തതെന്ന് ഉറപ്പായശേഷമാണ് സ്ഥലമുടമയെ വനംവകുപ്പ് മോചിപ്പിച്ചത്.
കാട്ടുപന്നി മുറ്റത്തെ കിണറ്റില്‍ വീണതിനും പുള്ളിപ്പുലി അതിരിലെ കമ്പിവേലിയില്‍ തൂങ്ങിയതിനും മലയണ്ണാനെ കുറുക്കന് കൊന്നതിനുമൊക്കെ കോടതി കയറിക്കൊണ്ടിരിക്കുന്ന കര്‍ഷകരുണ്ട്. കോഴിക്കോട്ട് കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചതിലും നഷ്ടപരിഹാരം കൊടുത്തില്ല. കുറുകെച്ചാടിയ പന്നി വീഴ്ത്തിയതാണെന്ന് പറഞ്ഞപ്പോള്‍ പന്നിയുടെ രോമം ഓട്ടോയില്‍ കണ്ടെത്താനായില്ലെന്നായിരുന്നു വിശദീകരണം.
പാലക്കാട് ധോണിയില്‍ 2022 ജൂലൈയില്‍ പ്രഭാതസവാരിക്കിറങ്ങിയ എട്ടംഗസംഘത്തില്പ്പെട്ട ശിവരാമനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ വകുപ്പുതല നിലപാട് വിചിത്രമായിരുന്നു. റോഡിലൂടെയുള്ള സവാരി ഒഴിവാക്കി വീട്ടുമുറ്റത്തുകൂടി നടന്നാല്‍ പോരായിരുന്നോ എന്നായിരുന്നു ഉദ്യാഗസ്ഥപ്രമുഖന്റെ ചോദ്യം.
വയനാട് മേപ്പാടി നെടുംകരണയില്‍ കാട്ടുപന്നി ചാട ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസുകാരന് മുഹമ്മദ് യാമിന് കൊല്ലപ്പെട്ടത് കഴിഞ്ഞ മാസമാണ്. രാത്രിയില്‍ അപകടമുണ്ടായതിനാല്‍ തെളിവുണ്ടായില്ല. തൃശൂരില്‍ മയില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ മയില്‍ ദേശീയ പക്ഷിയായതിനാല്‍ നടപടിയെടുക്കാനാകുമോ എന്നു സംശയിച്ച ഉദ്യോഗസ്ഥരുണ്ട്.
കണ്ണൂര്‍ ആറളത്ത് ചീങ്കണ്ണിപ്പുഴയില്‍ ചൂണ്ടയിട്ട് മീന്‍പിടിച്ചുകൊണ്ടിരിക്കെയാണ് വിമുക്തഭടന് പ്രിന്‍സ് ദേവസ്യയെ വനപാലകര്‍ അറസ്റ്റ് ചെയ്തത്. വനം, പുഴ കൈയേറ്റത്തിന്റെ പേരില്‍ കോടതിയില്‍ വനപാലകര്‍ തെളിവായി നല്‍കിയത് അറസ്റ്റിലാകുമ്പോള്‍ കൈവശമുണ്ടായിരുന്ന മീന്ചൂണ്ടയാണ്! രണ്ടു വര്‍ഷത്തിനുശേഷം മട്ടന്നൂര്‍ കോടതി കേസ് തള്ളി.
നിസഹായരായി കര്‍ഷകര്‍
വന്യമൃഗഭീഷണിയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കുന്നതില് സര്‍ക്കാരിന് എന്താണു തടസം. വനമേഖലയിലെ കൃഷിയിടങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ വനംവകുപ്പിന്റെ നിര്‍ദേശമുണ്ട്. കൂലിച്ചെലുപോലും കൃഷിയില്‍നിന്നു കിട്ടാത്ത ഇക്കാലത്ത് ഇന്ഷ്വറന്സുകൊണ്ട് എന്തിരിക്കുന്നു നേട്ടം. പോളിസിക്കുള്ള തുകയും പ്രീമിയവും മുടക്കാന്‍ കര്‍ഷകനു വകയില്ല. ജീവന്‍തന്നെ അപകടത്തിലായിരിക്കെ കൃഷി എന്നേക്കുമായി ഉപേക്ഷിക്കുകയേ തരമുള്ളൂ.
തലമുറയുടെ അധ്വാനഫലമാണ് റബര്‍, കൊക്കോ, കമുക്്, തെങ്ങ് തുടങ്ങിയ ദീര്‍ഘകാല വിളകള്‍. കാട്ടുമൃഗങ്ങളും ക്ഷുദ്രജീവികളും കൃഷി നശിപ്പിച്ചാല്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയിലെ നഷ്ടപരിഹാരം നിസാരമാണ്. ഒരു സെന്റ് സ്ഥലത്തെ കപ്പ നശിപ്പിച്ചാല്‍ കിട്ടാവുന്നത് 165 രൂപ. ടാപ്പിംഗ് നടത്തുന്ന റബര്‍ മരത്തിന് 350 രൂപ. കായുള്ള തെങ്ങിന് 770 രൂപ, തൈത്തെങ്ങിന് 110 രൂപ, കുലച്ച വാഴയ്ക്ക് 110 രൂപ, കുലയ്ക്കാത്തതിന് 84 രൂപ, കമുകിന് 110 രൂപ എന്നിങ്ങനെ പോകുന്നു നിരക്ക്. നെല്‍ക്കൃഷി ഹെക്ടറിന് 35,000 രൂപ വരെ.
വിളനാശം സംഭവിച്ച സ്ഥലത്തെത്തി ഉദ്യോഗസ്ഥര്‍ നഷ്ടം സാക്ഷ്യപ്പെടുത്തണം. അവരുടെ വരവ് വൈകിയാല്‍ തെളിവുകളില്ലാതാകും.
വേലിയും വിളവും മാത്രമല്ല പച്ചപ്പുതന്നെ നശിപ്പിക്കുന്ന സാഹചര്യത്തില്‍ തെളിവെടുപ്പ് പ്രഹസനമായി മാറുകയാണെന്ന് പാലക്കാട് ജില്ലാ കിഫ പ്രസിഡന്റ് സണ്ണി ജോസഫ് പറയുന്നു: “കുരങ്ങ് കൊക്കോക്കായ പറിച്ചുകൊണ്ടുപോകും. മലയണ്ണാന് കരിക്ക് കുടിച്ചശേഷം തൊണ്ട് തെങ്ങിനു മുകളില്‍ അവശേഷിപ്പിക്കും. കാട്ടാന വാഴ പിഴുതു തിന്നും. പച്ചക്കറി മയില്‍ വിഴുങ്ങും. തെളിവ് തെല്ലും അവശേഷിപ്പിക്കാത്ത സാഹചര്യത്തില്‍ നഷ്ടം ആര്‍ക്കും തിട്ടപ്പെടുത്താനാവില്ല.’’
മരണത്തിനും പരിക്കിനും കൃഷിനാശത്തിനും നഷ്ടപരിഹാരം പുനര്‍നിര്‍ണയിക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ എക്കാലത്തും ആവശ്യപ്പെടുന്നത്. വനാതിര്‍ത്തിയുടെ 500 മീറ്റര്‍ മനുഷ്യസാന്നിധ്യമുള്ള പ്രദേശമാക്കി കണക്കാക്കി, വന്യമൃഗങ്ങള്‍ പ്രവേശിക്കാതിരിക്കാനുള്ള നടപടിയുണ്ടാകണം. തോക്ക് ലൈസന്‍സ് നല്കാന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി വേണമെന്ന നിബന്ധന റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഇന്‍ഫാം മുന്നോട്ടു വയ്ക്കുന്നു.
വന്യജീവി നിയമം സെക്ഷന്‍ 62 പ്രകാരം കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാം. കര്‍ണാടക, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളെല്ലാം ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള വിസ്തൃതിയില്‍ 29.65 ശതമാനം വനമുണ്ടായിരിക്ക 33 ശതമാനത്തിലേക്ക് കാട് വളര്‍ത്തണമെന്ന വനനയം നടപ്പായാൽ 3.5 ലക്ഷം ഹെക്ടര്‍ കൃഷിഭൂമികൂടി തിരിച്ചുപിടിക്കണം. അങ്ങനെയെങ്കിൽ വനാതിര്‍ത്തിയിലെ 20 ലക്ഷം ജനങ്ങള്‍കൂടി ഒഴിഞ്ഞുകൊടുക്കേണ്ടിവരും.
(തുടരും)